X

മോദിക്കെതിരെ ഒന്നിച്ച് പ്രതിപക്ഷം, ലോക്‌സഭയില്‍ ഒന്നിച്ച് പോരാടും; പ്രഖ്യാപിച്ച് നേതാക്കള്‍

ബി.ജെ.പിക്കെതിരെ ചരിത്ര നീക്കവുമായി പ്രതിപക്ഷം. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടാന്‍ പ്രതിപക്ഷ സഖ്യം. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റാന്‍ ഒന്നിച്ച് നില്‍ക്കാന്‍ പാറ്റ്‌നയില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പാര്‍ട്ടികള്‍ ഒന്നിച്ച് പോരാടും.

ഇന്നുണ്ടായത് വളരെ പ്രതീക്ഷയുണ്ടാക്കുന്ന ചര്‍ച്ചകളാണെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ജൂലൈയില്‍ ഷിംലയില്‍ ചേരുമെന്നും ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ അറിയിച്ചു. നിതീഷിന്റെ അധ്യക്ഷതയിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നത്.

യോഗത്തില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നിരയില്‍ പ്രാമുഖ്യം ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിതിഷ് കുമാറിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയുമാണ് സംസാരിച്ചത്. ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമെന്നും അഭിപ്രായ വ്യത്യാസം മറന്ന് പ്രതിപക്ഷം ഒരുമിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രതിപക്ഷം ഒറ്റക്കെട്ടാണ്. ബിജെപിയുടെ ഏകാദിപത്യത്തിനെതിരെ ഒന്നിച്ച് പോരാടും. തങ്ങള്‍ പ്രതിപക്ഷമല്ല, പൊരന്മാരും ദേശസ്‌നേഹികളുമാണെന്നും നേതാക്കളുടെ വാര്‍ത്താ സമ്മേളനത്തില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി പറഞ്ഞു. പറ്റ്‌നയില്‍ നിന്ന് തുടങ്ങുന്നത് ഒരു വലിയ നീക്കമാണ്. ദില്ലിയില്‍ നിന്ന് പല യോഗങ്ങും തുടങ്ങിയെങ്കിലും ഒന്നും ഫലവത്തായില്ല.

ഇനി എല്ലാവരും ഒന്നിച്ച് നീങ്ങും. ബി ജെ പി ക്കെതിരെ പട നയിച്ച് ഒന്നിച്ച് മുന്നോട്ട് പോകുമെന്നും മമത കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, എന്‍സിപി, ശിവസേന ഉദ്ധവ് താക്കറേ വിഭാഗം,ജെഡിയു, ആര്‍ജെഡി , നാഷണല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ, സിപിഎം, പിഡിപിയടക്കം പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. അതേ സമയം, യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ നിന്നും ആംആദ്മി വിട്ടുനിന്നുവെന്നതും ശ്രദ്ധേയമാണ്.

webdesk13: