X

പി ബാലചന്ദ്രന്‍ എം.എല്‍.എയുടെ പ്രസ്താവന പാര്‍ട്ടി നിലപാടല്ല; സി.പി.ഐ

പി. ബാലചന്ദ്രന്‍ എം.എല്‍.എ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രാമായണത്തെയും ശ്രീരാമനെയും സീതയെയുമെല്ലാം ബന്ധിപ്പിച്ച് എഴുതിയ അഭിപ്രായം തികച്ചും തെറ്റാണെന്നും അത് പാര്‍ട്ടി നിലപാട് അല്ലെന്നും സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ.കെ വത്സരാജ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ ഒരു അഭിപ്രായം സി.പി.ഐയ്‌ക്കോ എല്‍.ഡി.എഫിനോ ഇല്ല. എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുകയും വിശ്വാസികളെയും വിശ്വാസമില്ലാത്തവരെയും ഒരുപോലെ കാണുകയും ചെയ്യുന്ന വിശാലമായ കാഴ്ചപ്പാടാണ് സി.പി.ഐക്കുള്ളത്. എന്നാല്‍, ആ നിലപാടിന് വിരുദ്ധമായി ഫെയ്‌സ്ബുക്കില്‍ അഭിപ്രായം എഴുതിയ പി ബാലചന്ദ്രന്‍ എം.എല്‍.എ തന്നെ ഇതിനകം തന്റെ ഭാഗത്തുനിന്ന് ഉണ്ടായ ജാഗ്രതക്കുറവ് തിരിച്ചറിയുകയും തിരുത്തുകയും പോസ്റ്റ് പിന്‍വലിച്ച് നിരുപാധികം ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്.

നിര്‍ഭാഗ്യകരമായ ഈ സംഭവം മൂലം വിശ്വാസികള്‍ക്ക് ഉണ്ടായ പ്രയാസത്തില്‍ ഇന്ത്യന്‍ സി.പി.ഐ ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നതായും ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പ്രസ്താവനയില്‍ അറിയിച്ചു.

”രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേര്‍ക്കും വിളമ്പി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം.

രാമന്‍ മാനിന്റെ പിറകേ ഓടി. മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ” എന്നായിരുന്നു ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.സംഭവം വിവാദമായതിന് പിന്നാലെ എം.എല്‍.എ പോസ്റ്റ് പിന്‍വലിച്ചിരുന്നു

webdesk13: