Connect with us

columns

സമാധാനം പുലരട്ടെ-ടി.എച്ച് ദാരിമി

മറ്റുള്ളവരോടുള്ള ബന്ധങ്ങളിലും സമീപനങ്ങളിലും വളരെ ഹൃദ്യമായ ഒരു നിലപാടാണ് ഇസ്‌ലാം പുലര്‍ത്തുന്നത്. എല്ലാവരോടും നന്മയോടെ തുറന്നിടുന്ന വാതിലായിരിക്കണം ജീവിതം എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

Published

on

മനുഷ്യകുലം അനുദിനമെന്നോണം വളര്‍ന്നു വലുതാവുകയാണ്. കുലം വലുതാകുംതോറും അവരുടെ സമാധാന ജീവിതം അപകടപ്പെട്ടു വരുന്നു എന്നത് സത്യമാണ്. എവിടെയും ഓരോരുത്തരും തന്നെ സ്വയം പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതാണ് ഇതിന്റെ കാരണം. ഇതിനുവേണ്ടി ഇടിച്ചു കയറാനും മറ്റുള്ളവരെ വകഞ്ഞുമാറ്റാനും ശ്രമിക്കുന്നതോടെ അവന്‍ എല്ലാവര്‍ക്കും ഭീഷണിയും എല്ലാവരും അവനു ഭീഷണിയുമാകുന്നു. ഈ പ്രവണത ഓരോ മനുഷ്യനിലും ഉണ്ടാകുന്നതോടെ കുലത്തിന് മുഴുവനും സ്വാസ്ഥ്യം നഷ്ടപ്പെടുകയാണ്. അതേസമയം ഈ പെടാപാട് പെടുന്നതു പോലും ആത്യന്തികമായി സമാധാനപരമായ ജീവിതത്തിനു വേണ്ടിയാണു താനും. കാരണം എല്ലാവരുടെയും ആഗ്രഹവും മോഹവുമാണ് സമാധാനം. ഒരു പക്ഷേ, ലോകത്തിലെ ഏറ്റവും വലിയ തേട്ടവും ആവശ്യവും സമാധാനം തന്നെയായിരിക്കും. മനുഷ്യരുടെ കൂട്ടായ്മകളൊക്കെയും അതിനുവേണ്ടി കൊണ്ടുപിടിച്ച ശ്രമത്തിലുമാണ്. പക്ഷേ, സമാധാനത്തിനു വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ വരെ പലപ്പോഴും അശാന്തിയുടെ വേദികളാകുന്ന കാഴ്ചയാണ് സമ്മാനിച്ചത്. ഇതെല്ലം ഈ രംഗത്തെ പ്രഹേളികകളാണ്. എവിടെയാണ് താളവും ചുവടും പിഴക്കുന്നത് എന്ന് പരിശോധിച്ചാല്‍ സമാധാനം എന്ന ആശയത്തെ കുറിച്ചുള്ള അടിസ്ഥാന കാഴ്ചപ്പാടിലാണത് എന്നു കണ്ടെത്താനാകും.

കുലത്തിന് മുഴുവനും സമാധാനമുണ്ടാകണമെങ്കില്‍ ഓരോ മനുഷ്യനും സമാധാനമുണ്ടാകണം. അഥവാ നേരത്തെ പറഞ്ഞതുപോലെ ഇടിച്ചുകയറാനും വകഞ്ഞുമാറ്റാനുമുള്ള ത്വര മനുഷ്യനില്‍ നിന്നു എടുത്തുമാറ്റണം. ജീവിത പരിസരത്തുനിന്നും ഉണ്ടാകുന്ന ഒരുപാട് സാഹചര്യങ്ങളില്‍നിന്നാണ് ഈ ത്വര രൂപം കൊള്ളുന്നത്. ഈ സാഹചര്യങ്ങളെയെല്ലാം ആദ്യം ശരിപ്പെടുത്തിയെടുത്താലേ ഇതു സാധ്യമാകൂ. സാഹചര്യങ്ങളെ മനസ് സ്വീകരിക്കുന്നിടത്താണ് ആദ്യം ഇടപെടല്‍ വേണ്ടത്. അതോടെ സമാധാനത്തിന്‌വേണ്ടി ആദ്യം വഴങ്ങേണ്ടതും വഴക്കിയെടുക്കേണ്ടതും മനസാണ് എന്നു വന്നു. മനസ് വഴങ്ങിയാല്‍ പിന്നെ എല്ലാം സമാധാനഭദ്രമാകും. ശാസ്ത്രീയമായ ഈ വഴിയാണ് ഇസ്‌ലാം പുലര്‍ത്തുന്നത്. അതുകൊണ്ടാണ് ഇസ്‌ലാം സമാധാനത്തിന്റെ മതമാകുന്നതും ഇസ്‌ലാം സമാധാനത്തിന് ഊന്നല്‍ നല്‍കുന്നതും. സമ്പൂര്‍ണമാനസിക സമാധാനത്തിലേക്ക് ആദ്യം നയിക്കുകയും പിന്നീട് ആ മനസില്‍ നിന്നുല്‍ ഭൂതമാകുന്ന എല്ലാ കാര്യങ്ങളെയും സമാധാന ഭദ്രമാക്കിത്തീര്‍ക്കുകയുമാണ് ഇസ്‌ലാം ചെയ്യുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ സമ്പൂര്‍ണമായി പ്രപഞ്ചനാഥന് സമര്‍പ്പിക്കുന്നതിലൂടെ കരഗതമാകുന്ന മാനസിക സമാധാനത്തില്‍നിന്ന് തുടങ്ങി സര്‍വരംഗത്തും സമാധാനത്തിന് നിമിത്തമാകുന്ന രൂപത്തിലാണ് ഇസ്‌ലാമിക വിശ്വാസകര്‍മ പദ്ധതികള്‍ സംവിധാനിക്കപ്പെട്ടിട്ടുള്ളത്.

വിശ്വാസത്തില്‍നിന്നാണ് ഇസ്‌ലാമിന്റെ സമാധാനപ്രക്രിയ ആരംഭിക്കുന്നത്. കാരണം മനസിലാണ് ആദ്യമായി അസമാധാനം ഉടലെടുക്കുന്നത്. മനുഷ്യന്റെ ശരീരത്തിനും മനസിനും ഇടയില്‍ സംഘട്ടനം ഇല്ലാതാക്കിക്കൊണ്ടാണ് അതാരംഭിക്കേണ്ടത്. അതിന് ബലമുള്ള വിശ്വാസത്തില്‍ മനസിനെ പിടിച്ചുകെട്ടണം. വിശ്വസിക്കുന്നതോട്കൂടി ഉള്ളില്‍ സമാധാനം സ്ഥാപിക്കപ്പെടുകയും ശാന്തത കൈവരികയും ചെയ്യും. അല്ലാഹുവിലും അവന്റെ ഏകത്വത്തിലുമുള്ള വിശ്വാസം അതില്‍ പ്രധാനമാണ്. അവനാണ് എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനുമെന്ന് ഒരാള്‍ വിശ്വസിക്കുന്നു. എല്ലാ പൂര്‍ണതയും അവന് മാത്രമാണെന്നാണ് ഇതിലൂടെ വിശ്വസിക്കുന്നത്. അവന്‍ കാരുണ്യവാനും അത്യുദാരനും വിഭവങ്ങള്‍ നല്‍കുന്നവനും ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമാണ്. ഇങ്ങനെയുള്ള വിശ്വാസം വലിയ സമാധാനമാണ് മനസിന് നല്‍കുന്നത്. ഈ സമാധാനം മനുഷ്യ പ്രകൃതിയുടെ തന്നെ ഭാഗമാണ്. ഒരോ കുഞ്ഞും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണല്ലോ. അല്ലാഹു പറയുന്നു: ആകയാല്‍ ഏകാഗ്രതയോടെ സ്വന്തം മുഖത്തെ ഈ ദീനിനുനേരെ ഉറപ്പിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത് ഏതു പ്രകൃതിയിലാണോ, അതില്‍ നിലകൊള്ളുക. അല്ലാഹുവിന്റെ സൃഷ്ടിഘടന മാറ്റമില്ലാത്തതാകുന്നു (അര്‍റൂം: 30). ഇനി ഇതടിസ്ഥാനമാക്കിക്കൊണ്ടുള്ള ജീവിതമാണ്. ഈ ജീവിതത്തെ രണ്ട് ഭാഗമായി വിഭജിക്കാം. ഒന്നാമത്തേത് ആരാധനകളാണ്. അവ ഈ വിശ്വാസത്തെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇത് സമാധാനത്തെയും പരിപോഷിപ്പിക്കുന്നു. മറ്റൊന്ന് സമൂഹവുമായുള്ള ബന്ധങ്ങളാണ്. ഇവ പക്ഷേ, അങ്ങനെയല്ല. അവിടെ അപതാളം ഉണ്ടായാല്‍ അത് സമാധാനത്തെ ബാധിക്കുകതന്നെ ചെയ്യും. ഒരാളുടെ സമാധാന ജീവിതത്തെ ഭജ്ഞിക്കുക മറ്റുള്ളവരുമായുള്ള ബന്ധങ്ങളും സമീപനങ്ങളുമാണ്. ബന്ധങ്ങള്‍ സത്യത്തില്‍ ജീവിതത്തിന്റെ സൗന്ദര്യമാണ്. വ്യക്തി കുടുംബ സാമൂഹ്യതലങ്ങളില്‍ നല്ല ബന്ധങ്ങള്‍ സൂക്ഷിക്കുന്നവര്‍ക്ക് സ്വയം മതിപ്പും ആത്മവിശ്വാസവും വര്‍ധിക്കും. അത് ജീവിതവിജയത്തിന് ഏറെ സഹായിക്കും. മാനുഷിക പരിഗണനയും അംഗീകാരവുമാണ് പരസ്പര ബന്ധത്തിന്റെ അടിവേര്. പരിഗണന സംസ്‌കാരമാണ്. അതാണ് ബന്ധം ജനിപ്പിക്കുന്നത്. പരസ്പരം പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്താല്‍ ഏതു ബന്ധവും വളരും. വാക്ക്, പ്രവര്‍ത്തി, ആംഗ്യം, സാമീപ്യം എന്നിവ കൊണ്ട് മറ്റൊരാള്‍ക്ക് സന്തോഷം നല്‍കുമ്പോഴാണ് ബന്ധങ്ങള്‍ വളര്‍ന്ന് പുഷ്പിക്കുന്നത്. അംഗീകാരത്തിനുള്ള ദാഹം മനുഷ്യന് ജീവിതാവസാനം വരെ ഉണ്ടാകും. സംസാരം, പെരുമാറ്റം, മനോഭാവം എന്നിവയാണ് ആ വ്യക്തിയെ ഇഷ്ടപ്പെടാന്‍ പ്രേരിപ്പിക്കുന്നത്. നല്ല വാക്കും പുഞ്ചിരിയുമാണ് ഓരോ വ്യക്തിയുടെയും മുഖമുദ്ര. ബന്ധങ്ങള്‍ വളരാനുള്ള ആദ്യപടിയാണത്. നല്ല സംസാര ശൈലി ബന്ധത്തിന് ആക്കം കൂട്ടും. സത്യമോ നുണയോ എന്നതൊന്നും നോക്കാതെ ഇവിടെ കേട്ടത് അവിടെയും അവിടെ കേട്ടത് ഇവിടെയും പറയുന്ന ശീലം ശത്രുതയെ വിളിച്ചുവരുത്തും. മറ്റാരെക്കാളും ഞാനാണ് വലിയവനെന്ന അഹംഭാവം മറ്റുള്ളവരില്‍ വെറുപ്പ് സൃഷ്ടിക്കും. തന്റെ നിലപാട് മാത്രമാണ് ശരി എന്ന് വാശി പിടിക്കുകയും തര്‍ക്കിക്കുകയും ചെയ്താല്‍ ബന്ധങ്ങള്‍ വഷളാകും. തര്‍ക്കത്തില്‍ ഒരാള്‍ പരാജയപ്പെട്ടാല്‍ അയാളില്‍ വിദ്വേഷം, പക, വെറുപ്പ്, പ്രതികാരചിന്ത തുടങ്ങിയവ ഉടലെടുക്കും. ആരും അംഗീകരിക്കുന്ന ഈ ഗുണങ്ങള്‍ എല്ലാം ചേര്‍ത്തുവെച്ചാല്‍ അത് ഏഷണി, ഭീഷണി, പരദൂഷണം, അപവാദം, കുറ്റപ്പെടുത്തല്‍, തര്‍ക്കം തുടങ്ങി ഇസ്‌ലാം വിരോധിച്ച കാര്യങ്ങളുടെ സമാഹാരമാണ് എന്ന് കാണാം.

മറ്റുള്ളവരോടുള്ള ബന്ധങ്ങളിലും സമീപനങ്ങളിലും വളരെ ഹൃദ്യമായ ഒരു നിലപാടാണ് ഇസ്‌ലാം പുലര്‍ത്തുന്നത്. എല്ലാവരോടും നന്മയോടെ തുറന്നിടുന്ന വാതിലായിരിക്കണം ജീവിതം എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അതില്‍ മതപരമായ വൈജാത്യം പോലും ഖുര്‍ആന്‍ പരിഗണിക്കുന്നില്ല. അല്ലാഹു പറയുന്നു: മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു (60:8).

സമൂഹത്തില്‍ കുഴപ്പങ്ങളും അരാജകത്വവും സൃഷ്ടിക്കുന്നത് ഏറെ വെറുക്കുന്നുണ്ട് ഇസ്‌ലാം. സഹോദരന്റെ നേര്‍ക്കുള്ള അത്തരം ഏതൊരു നീക്കത്തെയും നിരുത്സാഹപ്പെടുത്താനാണ് പ്രവാചകന്‍ നിര്‍ദേശിക്കുന്നത്. നബി (സ) ഒരിക്കല്‍ പറഞ്ഞു: നിന്റെ സഹോദരന്‍ അക്രമിയായാലും അക്രമത്തിനിരയായാലും നീ അവനെ സഹായിക്കുക. ഇതുകേട്ട് ഒരാള്‍ ചോദിച്ചു: ദൈവദൂതരേ, അക്രമത്തിനിരയായവനെ സഹായിക്കാന്‍ എനിക്കറിയാം, എന്നാല്‍ അക്രമിയായാല്‍ അവനെ എങ്ങനെയാണ് ഞാന്‍ സഹായിക്കുക? നബി (സ) പ്രതിവചിച്ചു: അക്രമത്തില്‍നിന്ന് നീ അവനെ തടയണം. അങ്ങനെയാണ് നീ അവനെ സഹായിക്കേണ്ടത് (ബുഖാരി, മുസ്‌ലിം). ഇത്തരത്തില്‍ വാക്കിലും നോക്കിലും ഉണ്ടാകുന്ന കാര്യങ്ങള്‍ മുതല്‍ ക്രമസമാധാനത്തെ പാടെ തകര്‍ക്കുന്ന കൊലയെയും അതിനു സമാനമായ അതിക്രമങ്ങളെയും ശക്തമായി ഇസ്‌ലാം എതിര്‍ക്കുന്നു. ഒരാള്‍ അന്യായമായി കൊലപാതകം നടത്തിയാല്‍ അത് ഭൂമിയിലെ മുഴുവന്‍ മനുഷ്യരെയും കൊന്നതിന് തുല്യമാണെന്നാണ് പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു (5:32). ഇങ്ങനെ പറഞ്ഞുവരുമ്പോള്‍ സ്വാഭാവികമായും ഇതിനെതിരെ ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണെങ്കില്‍ ഇസ്‌ലാമിന്റെ പ്രവാചകന്‍ എന്തുകൊണ്ട് യുദ്ധങ്ങള്‍ നയിച്ചു? അതിലെ നാശനഷ്ടങ്ങള്‍ക്കും കെടുതികള്‍ക്കും എന്ത് ന്യായീകരണങ്ങളാണുള്ളത്? തുടങ്ങിയ പതിവു ചോദ്യങ്ങള്‍. ഇത് ഉന്നയിക്കുന്നത് അന്ധമായ ഇസ്‌ലാം വിരോധികളാണ്. അവരുടെ അന്ധത കാരണം യുദ്ധം എന്നത് ദ്വിപക്ഷീയമായ ഒന്നാണ് എന്നതു പോലും മറന്നു പോകുന്നു. ഒരു കക്ഷി മാത്രമല്ല രണ്ടു കക്ഷികള്‍ തമ്മിലുണ്ടാകുന്നതാണ് യുദ്ധം. അതിനാല്‍ അതിന്റെ കാരണത്തില്‍ രണ്ടു കക്ഷിക്കും പങ്കും ബാധ്യതയും ഉണ്ടായിരിക്കും. പരസ്പര വൈരത്തോടെ രണ്ട് കക്ഷികള്‍ തമ്മില്‍ ചീറിയടുത്ത് ഏറ്റുമുട്ടുന്ന യുദ്ധങ്ങള്‍ ഉണ്ടായിരിക്കാം. അങ്ങനെയാണെങ്കില്‍ പോലും അതിന്റെ കുറ്റം ഒരു കക്ഷിക്ക് മാത്രമല്ല, രണ്ടു കക്ഷിക്കുമാണ്. ഇസ്‌ലാമിന്റെ ചരിത്രത്തില്‍ പക്ഷേ അങ്ങനെയല്ല യുദ്ധങ്ങള്‍ ഉണ്ടായിട്ടുള്ളത്.

പ്രതിരോധത്തിനും രാഷ്ട്ര സംരക്ഷണത്തിനും ഇസ്‌ലാമിക പ്രബോധനത്തിന്റെ മുമ്പിലുള്ള മാര്‍ഗതടസങ്ങള്‍ നീക്കുന്നതിനും അക്രമകാരികളെ അമര്‍ച്ച ചെയ്യുന്നതിനുമൊക്കെയാണ് ഇസ്‌ലാം യുദ്ധം അനുവദിക്കുന്നത് തന്നെ. ഇസ്‌ലാമിന്റെ ചരിത്രത്തില്‍ ആദ്യത്തെ പതിനഞ്ച് വര്‍ഷങ്ങള്‍ കടുത്ത പീഡനങ്ങളും മര്‍ദ്ദനങ്ങളും ഏല്‍ക്കേണ്ടിവന്നിട്ടും യുദ്ധമുണ്ടായിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട സാഹചര്യം പോലുമുണ്ടായി. ഒട്ടേറെ വിശ്വാസികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. അപ്പോഴൊക്കെയും സഹനത്തിന്റെയും ക്ഷമയുടെയും പാഠങ്ങളായിരുന്നു നബി (സ) അനുയായികള്‍ക്ക് പകര്‍ന്നുകൊടുത്തിരുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ് സായുധ പോരാട്ടത്തിന് അനുവാദം നല്‍കപ്പെട്ടത്. ആയുധബലം പ്രകടിപ്പിക്കാനോ കൈത്തരിപ്പ് മാറ്റാനോ ശത്രുതാപരമായ കയ്യേറ്റങ്ങള്‍ക്കോ വേണ്ടിയായിരുന്നില്ല ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍; പ്രത്യുത, രാഷ്ട്രത്തിന്റെയും മതത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയും മതത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുന്ന മര്‍ദിതര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടിയായിരുന്നു. അതു പറയുമ്പോള്‍ പ്രബോധനം എന്ന ഒരു വാക്ക് അതില്‍ നിന്ന് അടര്‍ത്തിയെടുത്ത് ആശയം അടിച്ചേല്‍പ്പിക്കുവാന്‍ ഇസ്‌ലാം യുദ്ധം ചെയ്തു എന്നും പറഞ്ഞ് കലിതുള്ളാന്‍ തുടങ്ങും.

പ്രബോധന മാര്‍ഗത്തിലെ തടസങ്ങള്‍ നീക്കുന്നത് സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങളാകുന്ന ഇസ്‌ലാമിന്റെ സന്ദേശം സര്‍വരിലേക്കും എത്താനും അതു സംസ്ഥാപിക്കപ്പെടുകവഴി ചൂഷണങ്ങളില്‍നിന്ന് മനുഷ്യരെ മുഴുവന്‍ രക്ഷപ്പെടുത്തുവാനും ആണ്. ഇസ്‌ലാം വ്യാപിച്ചാല്‍ പലിശ, വ്യഭിചാരം, അക്രമങ്ങള്‍ തുടങ്ങി മനുഷ്യന്‍ തിന്‍മയായി ഗണിക്കുന്ന എല്ലാം ഇല്ലാതെയാകും. അങ്ങനെ അതിനുള്ള സാഹചര്യം ഉണ്ടാക്കാന്‍ ശ്രമിക്കുക എന്നത് സത്യസന്ധവും നിഷ്‌കളങ്കനുമായ മാനവ സേവയാണ്. അത്തരമൊരു ലോകം ഇസ്‌ലാമിന്റെ അഭിലാഷമാണ്. ഇസ്‌ലാമിന്റെ സൗരഭ്യവും അതിന്റെ പ്രകാശവും എല്ലാവര്‍ക്കും ലഭ്യമാകണം. അതിന്റെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന ഒരാള്‍ക്കും അത് നിഷേധിക്കപ്പെട്ടുകൂടാ. അങ്ങനെ പറയുമ്പോള്‍ ആയുധമെടുത്ത് ആശയം അടിച്ചേല്‍പ്പിക്കുന്നു എന്നല്ല അതിനര്‍ഥം. ഇസ്‌ലാമിലെ പ്രബോധനം യാതൊരു ബലപ്രയോഗവുമില്ലാതെയുള്ള ആശയക്കൈമാറ്റമാണ്. ബലാല്‍ക്കാരമായി ആരെയും മതത്തില്‍ ചേര്‍ക്കരുതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. (ഖുര്‍ആന്‍: 2: 256).

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending