X
    Categories: indiaNews

പെട്രോള്‍, ഡീസല്‍ നികുതി; കേന്ദ്രത്തിന്റെ വരുമാനം കൂടിയത് 88 ശതമാനം

ഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും നികുതി പിരിവിലൂടെ ഈ വര്‍ഷം കേന്ദ്ര സര്‍ക്കാരിനുണ്ടായ വരുമാന വര്‍ധന 88 ശതമാനം. 3.35 ലക്ഷം കോടി രൂപയാണ്, ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഓട്ടോ ഇന്ധന നികുതിയായി കേന്ദ്രം പിരിച്ചെടുത്തത്.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍. പെട്രോളിന്റെ തീരുവ 19.98 രൂപയില്‍നിന്ന് 32.9 രൂപയായാണ് കഴിഞ്ഞ വര്‍ഷം കൂട്ടിയത്. ഡീസലിന്റെ നികുതി 15.83 രൂപയില്‍നിന്ന് 31.8 രൂപയായും ഉയര്‍ത്തി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കൂത്തനെ ഇടിഞ്ഞപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ നികുതി ഉയര്‍ത്തിയത്. ഇതിലൂടെ വിലയിടിവിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു നല്‍കാതെ അധിക വരുമാനം കണ്ടെത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.

കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയാണ് ഇന്ധന നികുതിയായി കേന്ദ്രത്തിനു ലഭിച്ചത്. തൊട്ടു മുന്‍ വര്‍ഷം ഇത് 1.78 ലക്ഷം കോടി ആയിരുന്നെന്ന് പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തേലി ലോക്‌സഭയെ അറിയിച്ചു.

2021-22 സാമ്പത്തിക വര്‍ഷം പെട്രോള്‍ വില 39 തവണയും ഡീസല്‍ വില 36 തവണയും കൂട്ടിയതായി മന്ത്രി പറഞ്ഞു. പെട്രോള്‍ വില കുറച്ചത് ഒരു തവണയാണ്. ഡീസല്‍ വില രണ്ടു തവണ കുറച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 

web desk 3: