X

പരിധി ലംഘിക്കുന്ന പൊലീസിങ്-എഡിറ്റോറിയല്‍

നാടിന്റെ ക്രമസമാധാനം സംരക്ഷിക്കുക ജനാധിപത്യഭരണകൂടങ്ങളുടെ ഒന്നാമത്തെ ഉത്തരവാദിത്തമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. പൗരന്റെ ജീവിക്കാനുള്ള ഭരണഘടനാവകാശത്തിന്റെ അചഞ്ചലമായ ഭാഗമാണിത്. എന്നാല്‍ ഭരണകൂടത്തിന്റെ സായുധശേഷി പൗരന്മാരെ അടിച്ചൊതുക്കാനും വെടിവെച്ചുകൊല്ലാനുമായി ദുരുപയോഗപ്പെടുത്തുന്നതിനെ എന്തുപേരിട്ടാണ് വിളിക്കുക. സൈന്യം അന്യനാടുകളില്‍നിന്നുള്ള ഭീകരരെ തുരത്തിയോടിക്കാന്‍ പ്രയോഗിക്കുന്നരീതിയില്‍ സുരക്ഷാസേനകളെ സ്വന്തംപൗരന്മാര്‍ക്കെതിരെ വിനിയോഗിക്കുന്നതിനെ ജനാധിപത്യമെന്നല്ല, സ്വേച്ഛാധിപത്യമെന്നേ വിശേഷിപ്പിക്കാനാകൂ. അതാണിന്ന് രാജ്യത്താകമാനം കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത.് പ്രതിപക്ഷനേതാവിനെ പേരിനുപോലും അനുവദിക്കാതെ പ്രതിപക്ഷത്തെ ആകമാനം തുരത്തിയോടിക്കുകയാണ് കേന്ദ്രസര്‍ക്കാരെങ്കില്‍ സംസ്ഥാനസര്‍ക്കാരുകള്‍ ജനങ്ങളുടെയും പ്രത്യേകിച്ച് യുവാക്കളുടെയുംനേര്‍ക്ക് സ്വീകരിക്കുന്നത് കൊടിയമര്‍ദന ശൈലിയാണ്. പ്രസിദ്ധീകരണസ്ഥാപനവുമായി ബന്ധപ്പെട്ട് കേന്ദ്രസാമ്പത്തിക കുറ്റാന്വേഷണഏജന്‍സി പ്രതിപക്ഷത്തെ പ്രമുഖനേതാവ് രാഹുല്‍ഗാന്ധിയെ ദിവസങ്ങളായി ചോദ്യംചെയ്യുകയാണ്. അതിനെതിരെ കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനെ തികഞ്ഞ ധാര്‍ഷ്ട്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ സമീപിക്കുന്നത്. കള്ളക്കടത്താരോപണത്തിന്റെപേരില്‍ പ്രതിഷേധിച്ചതിന് പിണറായിസര്‍ക്കാര്‍ കോണ്‍ഗ്രസ്-യൂത്ത്‌കോണ്‍ഗ്രസ് -യൂത്ത്‌ലീഗ്പ്രവര്‍ത്തകരെ കഴിഞ്ഞദിവസങ്ങളില്‍ സമാനമായ ഏകാധിപത്യശൈലിയിലാണ ്‌നേരിട്ടത്. ഇവരുടെ നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനാദത്തമായിരിക്കെ എന്തിനാണ ്‌സര്‍ക്കാര്‍ പ്രതിയോഗികളെ പൊലീസിനെവിട്ട്് ഇങ്ങനെ അടിച്ചൊതുക്കുന്നതെന്നതിന് ആരും ഉത്തരംതരുന്നില്ല.

കോണ്‍ഗ്രസിന്റെ കോഴിക്കോട് ജില്ലാഅധ്യക്ഷന്റെ കയ്യൊടിക്കുന്ന തരത്തിലാണ് കഴിഞ്ഞദിവസം കോഴിക്കോട്ട് പൊലീസ് പെരുമാറിയത്. പ്രതിഷേധക്കാരുടെനേര്‍ക്ക് പൊലീസ് പ്രയോഗിച്ച ജലപീരങ്കിയെതുടര്‍ന്ന് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍കുമാറിന് കൈക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് കയ്യെല്ലുകള്‍ക്കും പൊട്ടലുണ്ട്. ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരിക്കുകയാണ്. ഇടുക്കിയില്‍ യൂത്ത്‌കോണ്‍ഗ്രസ് ജില്ലാജനറല്‍ സെക്രട്ടറി ബിലാല്‍സമദിന്റെ ഒരുകണ്ണിന്റെ കാഴ്ച ഏതാണ്ട് നഷ്ടപ്പെട്ടസ്ഥിതിയാണ്. പിണറായിപൊലീസിന്റെ ക്രൂരത എത്രത്തോളമുണ്ടെന്നതിന് തെളിവാണീ സംഭവം. ഒരുവര്‍ഷംനീണ്ട ചികില്‍സ ലഭിച്ചാല്‍മാത്രമേ ഭാഗികമായെങ്കിലും ബിലാലിന്റെ കാഴ്ചതിരിച്ചുകിട്ടൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സാമൂഹികപ്രതിബദ്ധതയുണ്ടെന്ന ഒറ്റക്കാരണത്താല്‍ ജനങ്ങള്‍ക്കുംനാടിനും വേണ്ടി പ്രതിഷേധത്തിനിറങ്ങിപ്പുറപ്പെട്ടവര്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ മുമ്പേ പറയുന്ന ഭരണകൂടഅടിച്ചമര്‍ത്തലും ഭീകരതയും എങ്ങനെയാണവര്‍ ന്യായീകരിക്കുക.

അടിയന്തിരാവസ്ഥക്കാലത്ത് പൊലീസിന്റെ മര്‍ദനമുറ രൂക്ഷതയോടെ അനുഭവിച്ചയാളാണ് താനെന്ന് നാടൊട്ടുക്കും പാടിനടക്കുന്ന മുഖ്യമന്ത്രി പിണറായിവിജയന്‍ തന്റെ പഴയപൊലീസ്‌വിരോധം തീര്‍ക്കേണ്ടത് ഇത്തരത്തിലാണോ. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റ്‌നടയില്‍ പ്രതിഷേധിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഓടിച്ചിട്ടുതല്ലുന്ന പൊലീസിന്റെ ഭീകരദൃശ്യങ്ങള്‍ ആരുടെയും കരളലിയിക്കാന്‍ പോന്നതാണ്. സ്വന്തംപാര്‍ട്ടിനേതാവിനെ അകാരണമായി മണിക്കൂറുകളും ദിവസങ്ങളും ചോദ്യംചെയ്യാനും തടഞ്ഞുവെക്കാനും മുതിരുന്ന സര്‍ക്കാരിനെതിരായ പ്രതിഷേധം ഏതൊരുപാര്‍ട്ടിക്കാരുടെയും മനസ്സിനെ വികാരാധീനരാക്കുന്നത് സ്വാഭാവികമല്ലേ. കഴിഞ്ഞദിവസങ്ങളില്‍ കേന്ദ്രത്തിന്റെ ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ രാജ്യത്താകമാനംനടന്ന പ്രതിഷേധത്തിനെതിരെയും കേന്ദ്രത്തിന്റെയും ബി.ജെ.പി സര്‍ക്കാരുകളുടെയും ഭാഗത്തുനിന്ന് സമാനമായ നടപടിയാണുണ്ടായത്. പൊലീസ്‌വെടിവെപ്പില്‍ ഒരാളും ട്രെയിനിന് തീപിടിച്ച് മറ്റൊരാളും കൊലചെയ്യപ്പെടുന്ന തിക്താനുഭവമുണ്ടായി. കൗതുകകരമെന്ന് പറയട്ടെ, കേരളത്തില്‍ യുവാക്കളെ അടിച്ചൊതുക്കിയ അതേപാര്‍ട്ടിയുടെ എം.പിക്കും കുട്ടിസഖാക്കള്‍ക്കുമാണ് ബി.ജെ.പിയുടെ പൊലീസിനാല്‍ ഡല്‍ഹിയില്‍ കൊടിയമര്‍ദനം ഏല്‍ക്കേണ്ടിവന്നത്. രക്ഷിതാക്കളുടെ ശിക്ഷണരൂപത്തിലായിരിക്കണം പൊലീസിംഗ്. രാഷ്ട്രീയപ്രതിയോഗികളെ ഇല്ലാതാക്കലാവരുത് അത്.

Chandrika Web: