Connect with us

kerala

സി.പി.എം നടത്തുന്ന രാഷ്ട്രീയ തീക്കളി-എഡിറ്റോറിയല്‍

സെപ്തംബര്‍ ഒന്‍പതിന് കോട്ടയം പാലാ രൂപതാമെത്രാന്‍ മാര്‍ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയില്‍ വിശ്വാസികളോടായി നടത്തിയൊരു പ്രസംഗത്തിലെ ചില ഭാഗങ്ങളുടെ അലയൊലികള്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തില്‍ അടങ്ങുന്ന മട്ടില്ല.

Published

on

സെപ്തംബര്‍ ഒന്‍പതിന് കോട്ടയം പാലാ രൂപതാമെത്രാന്‍ മാര്‍ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയില്‍ വിശ്വാസികളോടായി നടത്തിയൊരു പ്രസംഗത്തിലെ ചില ഭാഗങ്ങളുടെ അലയൊലികള്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തില്‍ അടങ്ങുന്ന മട്ടില്ല. കാലേക്കൂട്ടി എഴുതിത്തയ്യാറാക്കി പ്രത്യേക മതവിശ്വാസികളെ പ്രതിക്കൂട്ടിലാക്കി ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങള്‍ കുടത്തില്‍നിന്ന് തുറന്നുവിട്ട ഭൂതത്തിന്റെ അവസ്ഥയിലേക്ക് പരിണമിച്ചിരിക്കുന്നു. അമുസ്‌ലിം പെണ്‍കുട്ടികളെ കൃത്രിമ പ്രണയം നടിച്ച് മതം മാറ്റുന്ന ‘ലൗ ജിഹാദ്’ കേരളത്തിലില്ലെന്ന് പറയാനാകില്ലെന്നും ‘നര്‍ക്കോട്ടിക് ജിഹാദ്’ (മയക്കുമരുന്ന്) കൂടി ഉണ്ടെന്നുമാണ് ബിഷപ്പ് സ്ഥാപിക്കാന്‍ ശ്രമിച്ചത്.

2009ല്‍ ഹിന്ദു ജാഗരണ്‍ സംഘടനയുടെ വര്‍ഗീയാരോപണത്തിന്റെ ചുവടുപിടിച്ച് രാജ്യത്ത് സംഘ്പരിവാരശക്തികള്‍ പ്രചരിപ്പിച്ച നുണ ബോംബാണതെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അന്വേഷണഏജന്‍സികളിലൂടെ തെളിഞ്ഞതും ആയത് സുപ്രീംകോടതിയുള്‍പ്പെടെ ശരിവെച്ചതുമാണ്. എന്നിട്ടും സുരേഷ്‌ഗോപി എം.പി അടക്കമുള്ള ബി.ജെ. പി നേതാക്കള്‍ ബിഷപ്പിനെ സന്ദര്‍ശിച്ച് പിന്തുണയറിയിച്ചതില്‍ വിസ്മയത്തിന് വകയില്ല. എന്നാല്‍ ഇതിനേക്കാളേറെ ഇപ്പോള്‍ കേരളീയരെ ഞെട്ടിച്ചിരിക്കുന്നത് കേരളംഭരിക്കുന്ന കക്ഷിയുടെയും മുന്നണിയുടെയും ഇക്കാര്യത്തിലെ നിന്ദ്യവും നികൃഷ്ടവുമായ നിലപാടാണ്. മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് ബിഷപ്പിനെതിരെ കേസെടുക്കില്ലെന്ന് അസന്നിഗ്ധമായി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തെ ലഘൂകരിക്കാന്‍ പരിശ്രമിച്ചെങ്കിലും സ്വന്തം മന്ത്രിയെ വിട്ട് ബിഷപ്പിനെ അദ്ദേഹത്തിന്റെ അരമനയില്‍ ചെന്നുകണ്ടത് നാടിനു നല്‍കിയ സന്ദേശമെന്താണ്? അതും പോരാഞ്ഞ്, ബിഷപ്പ് പണ്ഡിതനാണെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ തീവ്രവാദികളാണെന്നുംവരെ വാസവന്‍മന്ത്രി പറഞ്ഞുകളഞ്ഞു. ആയത് ഒരു സര്‍ക്കാരിനോ കേരളീയ പൊതുസമൂഹത്തിനോ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ചേര്‍ന്നതാണോ? നടപടിയെടുക്കാന്‍ നിയമപരമായി ഉത്തരവാദിത്തപ്പെട്ട ഭരണകൂടത്തിന്റെ ഗുരുതരമായ വീഴ്ചയാണ് ഇവിടെ സംഭവിച്ചത്.

അതുകൊണ്ടുതന്നെ വലിയ ഇടവേളയില്ലാതെ മറ്റു രണ്ട് ക്രിസ്തീയ വൈദികരും ഏതാണ്ട് സമാനമായ പ്രസ്താവനകള്‍ നടത്തുന്നതും കൈരളിക്ക് കേള്‍ക്കേണ്ടിവന്നു. കന്യാസ്ത്രീകള്‍ക്കായി കുര്‍ബാന നടത്തിയ വൈദികന്‍ മുസ്‌ലിംകളുടെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്നും അവരുടെ ഓട്ടോറിക്ഷകളില്‍ കയറരുതെന്നും പറഞ്ഞുവെങ്കില്‍, കേരളത്തില്‍ ഈഴവരും ക്രിസ്തീയ പെണ്‍കുട്ടികളെ പ്രേമം നടിച്ച് മതം മാറ്റുന്നതായാണ് ഫാദര്‍ റോയ് കണ്ണഞ്ചിറ യാതൊരു തെളിവുകളുമില്ലാതെ തട്ടിവിട്ടത്. ഇതിനിടെ തന്നെയാണ് താമരശ്ശേരി രൂപതയുടെ കൈപ്പുസ്തകത്തില്‍ മുസ്‌ലിംകള്‍ ക്രിസ്തീയ പെണ്‍കുട്ടികളെ ആഭിചാര വിദ്യകളിലൂടെ മതം മാറ്റുന്നതായി രേഖപ്പെടുത്തപ്പെട്ട ഭാഗവും പുറത്തുവന്നത്. മുസ്‌ലിം നേതാക്കളുമായി കോഴിക്കോട്ട് നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ താമരശേരി രൂപത കൈപ്പുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിക്കുകയും ഈഴവ ജിഹാദിനെ അതുന്നയിച്ച വൈദികന്‍ തള്ളിപ്പറയുകയും ചെയ്‌തെങ്കിലും പ്രശ്‌നം അവിടെ അവസാനിക്കുന്നില്ലെന്നതിന് തെളിവാണ് ഇന്നലെ മറ്റൊരു സമുദായ നേതാവ് നടത്തിയ വിവാദ പ്രസ്താവന. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെങ്കില്‍തന്നെ ഒരോ കുട്ടികളെ മാത്രമേ മതം മാറ്റുന്നുള്ളൂവെന്നും ക്രൈസ്തവനേതൃത്വം ഹിന്ദു കുടുംബങ്ങളെ അപ്പാടെ മതം മാറ്റുകയുമാണെന്നുമാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചത്.

ഈയൊരു ഘട്ടത്തില്‍ ഒരു ഭരണകൂടവും പ്രത്യേകിച്ച് ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്നയാളും ചെയ്യേണ്ടത് പ്രതിഭാഗത്തെ താലോലിക്കുകയും ഇര ഭാഗത്തെ തീവ്രവാദികളാക്കുകയുമായിരുന്നോ. ബിഷപ്പിന്റെ പ്രസ്താവനയുടെ പേരില്‍ സമൂഹ മാധ്യമങ്ങളിലടക്കം വിദ്വേഷം പരത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് പിണറായിയും പൊലീസും ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കുറുക്കന്റെ ചോര കുടി വിദ്യക്കപ്പുറമുള്ള വേട്ടക്കാരന്റെ പക്ഷംചേരലാണിത്.

ഭരണകൂടത്തിന്റെ അക്ഷന്തവ്യമായ അപരാധവും. ഇതര ക്രിസ്ത്രീയസഭകളിലെ മതമേലധ്യക്ഷന്മാരും ബഹുഭൂരിപക്ഷം വിശ്വാസികളും ബിഷപ്പിനെതള്ളി രംഗത്തുവന്നപ്പോഴും നാലു വോട്ടിലാണ് സി.പി.എമ്മിന്റെ കണ്ണ്. അധികാരത്തിനുവേണ്ടി നൂറ്റാണ്ടുകളായുള്ള കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയും സമുദായ സൗഹാര്‍ദത്തെയും മതേതര പ്രബുദ്ധതയെയും ബലികൊടുക്കുകയാണ് സര്‍ക്കാരും സി.പി.എമ്മും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനുമുമ്പുതന്നെ ഇത്തരത്തിലൊരു പ്രീണന നയത്തിന് സി.പി.എം തയ്യാറായിരുന്നുവെന്നതിന് മുസ്‌ലിം നേതാക്കള്‍ക്കെതിരെയും പാണക്കാട് കുടുംബത്തിനെതിരെയും അതിന്റെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ വര്‍ഗീയ പ്രസ്താവനകളും 80:20 വിവാദവും തെളിവായുണ്ട്.

തുടര്‍ഭരണത്തിനുള്ള ഉഴുതുമറിക്കലായിരുന്നു അത്. ഇവിടെ കേന്ദ്ര, സംസ്ഥാന ഭരണപ്പാര്‍ട്ടിക്കാര്‍ തമ്മിലെന്താണ് വ്യത്യാസം. കോണ്‍ഗ്രസിന്റെയും ‘സമസ്ത’യുടെയും നേതൃത്വങ്ങളും ഇന്നലെ തിരുവനന്തപുരത്ത് സര്‍വമത യോഗം വിളിച്ചുചേര്‍ത്ത കര്‍ദിനാളും കാണിച്ച പക്വമതിത്വമെങ്കിലും ഉത്തരവാദ ഭരണകൂടത്തില്‍നിന്നും ഭരണകക്ഷിയില്‍ നിന്നുമുണ്ടായില്ല എന്നത് കേരളത്തിന്റെ ദുര്യോഗമാണ്. പ്രതിപക്ഷം വര്‍ഗീയത കളിക്കുകയാണെന്ന് ഇക്കൂട്ടര്‍ കുറ്റപ്പെടുത്തുന്നത് കേള്‍ക്കാനും നല്ല ചേലുണ്ട്! തിരുവനന്തപുരത്തെ സര്‍വമത നേതൃയോഗത്തിന്റെ അഭ്യര്‍ത്ഥനയും അന്തസ്സത്തയും എല്ലാവരും ഉള്‍ക്കൊണ്ട് പ്രശ്‌നം എത്രയുംവേഗം അവസാനിപ്പിക്കുകയാണ് ഇനി വേണ്ടത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ശരശയ്യയില്‍ കിടന്നാലും പിണറായിക്കെതിരായ പോരാട്ടം തുടരും’: മാത്യു കുഴല്‍നാടന്‍

മതേതരചേരിയില്‍ നില്‍ക്കുന്ന ഒരു നേതാവും രാഹുൽ ഗാന്ധിയെ ഇകഴ്ത്തി സംസാരിക്കില്ല

Published

on

മുതലാളിത്തത്തിനു മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്ന നേതാവാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പിണറായിയുടെ പതനത്തിന്റെ നാളുകള്‍ ആഗതമായി. ആരൊക്കെ എന്തൊക്കെ തരത്തിലുള്ള പ്രതിരോധം തീര്‍ത്താലും പിണറായിയുടെ കസേരയിലെ നാളുകള്‍ എണ്ണപ്പെട്ടു. കല്‍പറ്റ നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എത്ര അസ്ത്രങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും, ശരശയ്യയില്‍ കിടന്നാലും പിണറായിക്കെതിരായ പോരാട്ടത്തില്‍നിന്ന് കടുകുമണി പോലും പിന്നോട്ടുപോകില്ല. മതേതരചേരിയില്‍ നില്‍ക്കുന്ന ഒരു നേതാവും രാഹുൽ ഗാന്ധിയെ ഇകഴ്ത്തി സംസാരിക്കില്ല. രാഹുലിനെ പിണറായി വിമര്‍ശിക്കുന്നത് എൽഡിഎഫ് സ്ഥാനാർഥി ആനി രാജയ്ക്കു വേണ്ടിയല്ല, മറിച്ചു നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനാണ്. കേന്ദ്രസര്‍ക്കാര്‍ ഇ.ഡി, സിബിഐ, ഐടി വകുപ്പ് എന്നീ ആയുധങ്ങള്‍ ചൂണ്ടി ആയിരക്കണക്കിനു കേസുകളാണെടുക്കുന്നത്. ഇതിന്റെ ഭാഗമായി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നുള്‍പ്പെടെ 11,000 കോടി രൂപയാണു ബിജെപി വാങ്ങിക്കൂട്ടിയത്.

മകളുടെയും മകന്റെയും മരുമകന്റെയും അക്കൗണ്ടിലേക്കു കേരളത്തില്‍ പിണറായി വിജയനും ഇതുപോലെ പണം വാങ്ങിയിട്ടുണ്ട്. ജിഎസ്ടി ഇന്റലിജന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയ കമ്പനികളില്‍ നിന്നുപോലും എക്‌സാലോജിക്കിന്റെ അക്കൗണ്ടിലേക്കു കോടികള്‍ എത്തി. ഇപ്പോഴും പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ തുടരുന്നത് മോദിയുടെ ഔദാര്യമാണ്. 3 ഏജന്‍സികള്‍ക്കും അന്വേഷിക്കാവുന്ന വിഷയങ്ങളാണു മകള്‍ക്കെതിരെയുള്ളത്. സിപിഎമ്മിനെതിരെ ആശയപരമായ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും ആ പാര്‍ട്ടിക്ക് അന്തസ്സുണ്ടായിരുന്നു. ഇന്നലെകളില്‍ തൊഴിലാളികളുടെ ഗന്ധമുണ്ടായിരുന്നു.

അടുത്തിടെ കിറ്റെക്‌സ് മുതലാളി പറഞ്ഞത് തനിക്കെതിരെ ചെറുവിരലനക്കിയാല്‍ മുഖ്യമന്ത്രിയുടെ മകളെ അകത്തിടുമെന്നാണ്. എന്നാല്‍ ഇങ്ങനെ വെല്ലുവിളിച്ചിട്ടും ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ തയാറായില്ല. രാജ്യത്തിന്റെ മതേതരചിന്തയ്ക്കു വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുലിനെ വിജയിപ്പിക്കുന്നതിലൂടെ വയനാട് വലിയ ചരിത്ര ദൗത്യമാണ് നിറവേറ്റാന്‍ പോകുന്നതെന്നും കുഴൽനാടൻ പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് ചൂട് ഉയരുന്നു; പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് താപനില ഉയരുക

Published

on

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് താപനില ഉയരുക.

ബുധനാഴ്ച വരെ പാലക്കാട് കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കും. പത്തനംതിട്ട തൃശ്ശൂർ കോഴിക്കോട് എന്നിവിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും മറ്റു ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാനുള്ള സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെങ്കിലും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Continue Reading

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിം ലീഗ് ഹര്‍ജി ഇന്ന് പരിഗണിക്കും

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കളാണ് ഡല്‍ഹിയിലേക്ക് പോയത്

Published

on

സി.എ.എ വിജ്ഞാപനത്തിന് സ്‌റ്റേ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

മുസ്‌ലിം ലീഗിന്റെ അഭിഭാഷകന്‍ കപില്‍ സിബലുമായും നിയമ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും നിയമപരമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും നാഷണല്‍ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഇന്നലെ ഡല്‍ഹിയില്‍ എത്തിയിരുന്നു.

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കളാണ് ഡല്‍ഹിയിലേക്ക് പോയത്. കഴിഞ്ഞ ദിവസം കപില്‍ സിപലുമായി നേതാക്കള്‍ കൂടികാഴ്ച നടത്തിയിരുന്നു.

Continue Reading

Trending