kerala
സി.പി.എം നടത്തുന്ന രാഷ്ട്രീയ തീക്കളി-എഡിറ്റോറിയല്‍
സെപ്തംബര്‍ ഒന്‍പതിന് കോട്ടയം പാലാ രൂപതാമെത്രാന്‍ മാര്‍ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയില്‍ വിശ്വാസികളോടായി നടത്തിയൊരു പ്രസംഗത്തിലെ ചില ഭാഗങ്ങളുടെ അലയൊലികള്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തില്‍ അടങ്ങുന്ന മട്ടില്ല.

സെപ്തംബര്‍ ഒന്‍പതിന് കോട്ടയം പാലാ രൂപതാമെത്രാന്‍ മാര്‍ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയില്‍ വിശ്വാസികളോടായി നടത്തിയൊരു പ്രസംഗത്തിലെ ചില ഭാഗങ്ങളുടെ അലയൊലികള്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തില്‍ അടങ്ങുന്ന മട്ടില്ല. കാലേക്കൂട്ടി എഴുതിത്തയ്യാറാക്കി പ്രത്യേക മതവിശ്വാസികളെ പ്രതിക്കൂട്ടിലാക്കി ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങള്‍ കുടത്തില്‍നിന്ന് തുറന്നുവിട്ട ഭൂതത്തിന്റെ അവസ്ഥയിലേക്ക് പരിണമിച്ചിരിക്കുന്നു. അമുസ്‌ലിം പെണ്‍കുട്ടികളെ കൃത്രിമ പ്രണയം നടിച്ച് മതം മാറ്റുന്ന ‘ലൗ ജിഹാദ്’ കേരളത്തിലില്ലെന്ന് പറയാനാകില്ലെന്നും ‘നര്‍ക്കോട്ടിക് ജിഹാദ്’ (മയക്കുമരുന്ന്) കൂടി ഉണ്ടെന്നുമാണ് ബിഷപ്പ് സ്ഥാപിക്കാന്‍ ശ്രമിച്ചത്.
2009ല്‍ ഹിന്ദു ജാഗരണ്‍ സംഘടനയുടെ വര്‍ഗീയാരോപണത്തിന്റെ ചുവടുപിടിച്ച് രാജ്യത്ത് സംഘ്പരിവാരശക്തികള്‍ പ്രചരിപ്പിച്ച നുണ ബോംബാണതെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അന്വേഷണഏജന്‍സികളിലൂടെ തെളിഞ്ഞതും ആയത് സുപ്രീംകോടതിയുള്‍പ്പെടെ ശരിവെച്ചതുമാണ്. എന്നിട്ടും സുരേഷ്‌ഗോപി എം.പി അടക്കമുള്ള ബി.ജെ. പി നേതാക്കള്‍ ബിഷപ്പിനെ സന്ദര്‍ശിച്ച് പിന്തുണയറിയിച്ചതില്‍ വിസ്മയത്തിന് വകയില്ല. എന്നാല്‍ ഇതിനേക്കാളേറെ ഇപ്പോള്‍ കേരളീയരെ ഞെട്ടിച്ചിരിക്കുന്നത് കേരളംഭരിക്കുന്ന കക്ഷിയുടെയും മുന്നണിയുടെയും ഇക്കാര്യത്തിലെ നിന്ദ്യവും നികൃഷ്ടവുമായ നിലപാടാണ്. മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് ബിഷപ്പിനെതിരെ കേസെടുക്കില്ലെന്ന് അസന്നിഗ്ധമായി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തെ ലഘൂകരിക്കാന്‍ പരിശ്രമിച്ചെങ്കിലും സ്വന്തം മന്ത്രിയെ വിട്ട് ബിഷപ്പിനെ അദ്ദേഹത്തിന്റെ അരമനയില്‍ ചെന്നുകണ്ടത് നാടിനു നല്‍കിയ സന്ദേശമെന്താണ്? അതും പോരാഞ്ഞ്, ബിഷപ്പ് പണ്ഡിതനാണെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ തീവ്രവാദികളാണെന്നുംവരെ വാസവന്‍മന്ത്രി പറഞ്ഞുകളഞ്ഞു. ആയത് ഒരു സര്‍ക്കാരിനോ കേരളീയ പൊതുസമൂഹത്തിനോ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ചേര്‍ന്നതാണോ? നടപടിയെടുക്കാന്‍ നിയമപരമായി ഉത്തരവാദിത്തപ്പെട്ട ഭരണകൂടത്തിന്റെ ഗുരുതരമായ വീഴ്ചയാണ് ഇവിടെ സംഭവിച്ചത്.
അതുകൊണ്ടുതന്നെ വലിയ ഇടവേളയില്ലാതെ മറ്റു രണ്ട് ക്രിസ്തീയ വൈദികരും ഏതാണ്ട് സമാനമായ പ്രസ്താവനകള്‍ നടത്തുന്നതും കൈരളിക്ക് കേള്‍ക്കേണ്ടിവന്നു. കന്യാസ്ത്രീകള്‍ക്കായി കുര്‍ബാന നടത്തിയ വൈദികന്‍ മുസ്‌ലിംകളുടെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്നും അവരുടെ ഓട്ടോറിക്ഷകളില്‍ കയറരുതെന്നും പറഞ്ഞുവെങ്കില്‍, കേരളത്തില്‍ ഈഴവരും ക്രിസ്തീയ പെണ്‍കുട്ടികളെ പ്രേമം നടിച്ച് മതം മാറ്റുന്നതായാണ് ഫാദര്‍ റോയ് കണ്ണഞ്ചിറ യാതൊരു തെളിവുകളുമില്ലാതെ തട്ടിവിട്ടത്. ഇതിനിടെ തന്നെയാണ് താമരശ്ശേരി രൂപതയുടെ കൈപ്പുസ്തകത്തില്‍ മുസ്‌ലിംകള്‍ ക്രിസ്തീയ പെണ്‍കുട്ടികളെ ആഭിചാര വിദ്യകളിലൂടെ മതം മാറ്റുന്നതായി രേഖപ്പെടുത്തപ്പെട്ട ഭാഗവും പുറത്തുവന്നത്. മുസ്‌ലിം നേതാക്കളുമായി കോഴിക്കോട്ട് നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ താമരശേരി രൂപത കൈപ്പുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിക്കുകയും ഈഴവ ജിഹാദിനെ അതുന്നയിച്ച വൈദികന്‍ തള്ളിപ്പറയുകയും ചെയ്‌തെങ്കിലും പ്രശ്‌നം അവിടെ അവസാനിക്കുന്നില്ലെന്നതിന് തെളിവാണ് ഇന്നലെ മറ്റൊരു സമുദായ നേതാവ് നടത്തിയ വിവാദ പ്രസ്താവന. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെങ്കില്‍തന്നെ ഒരോ കുട്ടികളെ മാത്രമേ മതം മാറ്റുന്നുള്ളൂവെന്നും ക്രൈസ്തവനേതൃത്വം ഹിന്ദു കുടുംബങ്ങളെ അപ്പാടെ മതം മാറ്റുകയുമാണെന്നുമാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചത്.
ഈയൊരു ഘട്ടത്തില്‍ ഒരു ഭരണകൂടവും പ്രത്യേകിച്ച് ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്നയാളും ചെയ്യേണ്ടത് പ്രതിഭാഗത്തെ താലോലിക്കുകയും ഇര ഭാഗത്തെ തീവ്രവാദികളാക്കുകയുമായിരുന്നോ. ബിഷപ്പിന്റെ പ്രസ്താവനയുടെ പേരില്‍ സമൂഹ മാധ്യമങ്ങളിലടക്കം വിദ്വേഷം പരത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് പിണറായിയും പൊലീസും ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കുറുക്കന്റെ ചോര കുടി വിദ്യക്കപ്പുറമുള്ള വേട്ടക്കാരന്റെ പക്ഷംചേരലാണിത്.
ഭരണകൂടത്തിന്റെ അക്ഷന്തവ്യമായ അപരാധവും. ഇതര ക്രിസ്ത്രീയസഭകളിലെ മതമേലധ്യക്ഷന്മാരും ബഹുഭൂരിപക്ഷം വിശ്വാസികളും ബിഷപ്പിനെതള്ളി രംഗത്തുവന്നപ്പോഴും നാലു വോട്ടിലാണ് സി.പി.എമ്മിന്റെ കണ്ണ്. അധികാരത്തിനുവേണ്ടി നൂറ്റാണ്ടുകളായുള്ള കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയും സമുദായ സൗഹാര്‍ദത്തെയും മതേതര പ്രബുദ്ധതയെയും ബലികൊടുക്കുകയാണ് സര്‍ക്കാരും സി.പി.എമ്മും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനുമുമ്പുതന്നെ ഇത്തരത്തിലൊരു പ്രീണന നയത്തിന് സി.പി.എം തയ്യാറായിരുന്നുവെന്നതിന് മുസ്‌ലിം നേതാക്കള്‍ക്കെതിരെയും പാണക്കാട് കുടുംബത്തിനെതിരെയും അതിന്റെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ വര്‍ഗീയ പ്രസ്താവനകളും 80:20 വിവാദവും തെളിവായുണ്ട്.
തുടര്‍ഭരണത്തിനുള്ള ഉഴുതുമറിക്കലായിരുന്നു അത്. ഇവിടെ കേന്ദ്ര, സംസ്ഥാന ഭരണപ്പാര്‍ട്ടിക്കാര്‍ തമ്മിലെന്താണ് വ്യത്യാസം. കോണ്‍ഗ്രസിന്റെയും ‘സമസ്ത’യുടെയും നേതൃത്വങ്ങളും ഇന്നലെ തിരുവനന്തപുരത്ത് സര്‍വമത യോഗം വിളിച്ചുചേര്‍ത്ത കര്‍ദിനാളും കാണിച്ച പക്വമതിത്വമെങ്കിലും ഉത്തരവാദ ഭരണകൂടത്തില്‍നിന്നും ഭരണകക്ഷിയില്‍ നിന്നുമുണ്ടായില്ല എന്നത് കേരളത്തിന്റെ ദുര്യോഗമാണ്. പ്രതിപക്ഷം വര്‍ഗീയത കളിക്കുകയാണെന്ന് ഇക്കൂട്ടര്‍ കുറ്റപ്പെടുത്തുന്നത് കേള്‍ക്കാനും നല്ല ചേലുണ്ട്! തിരുവനന്തപുരത്തെ സര്‍വമത നേതൃയോഗത്തിന്റെ അഭ്യര്‍ത്ഥനയും അന്തസ്സത്തയും എല്ലാവരും ഉള്‍ക്കൊണ്ട് പ്രശ്‌നം എത്രയുംവേഗം അവസാനിപ്പിക്കുകയാണ് ഇനി വേണ്ടത്.
kerala
മുസ്‌ലിം ലീഗ് ഗസ്സ ഐക്യദാര്‍ഢ്യ സദസ്സ്; 25ന് കൊച്ചിയില്‍
യാതൊരു അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിക്കാതെ ജനവാസ കേന്ദ്രങ്ങളും അഭയാർത്ഥി ക്യാമ്പുകളും ബോംബിട്ട് തകർക്കുകയാണ്.

ഗസ്സയിലെ ഇസ്രാഈലിന്റെ മനുഷ്യക്കുരുതിക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സദസ്സ് 25ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കൊച്ചിയിൽ. ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വംശഹത്യക്കെതിരെയാണ് ഐക്യദാർഢ്യ സദസ്സ്. യാതൊരു അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിക്കാതെ ജനവാസ കേന്ദ്രങ്ങളും അഭയാർത്ഥി ക്യാമ്പുകളും ബോംബിട്ട് തകർക്കുകയാണ്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് മനുഷ്യരെയാണ് ഓരോ ദിവസവും കൊന്നുകൊണ്ടിരിക്കുന്നത്. ഏകപക്ഷീയ യുദ്ധം തുടങ്ങി ഏതാനും മാസങ്ങൾക്കകം 65,000ത്തിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
ഇസ്രാഈൽ ആക്രമണത്തോടൊപ്പം പട്ടിണി കിടന്നും കുട്ടികൾ മരിച്ചുകൊണ്ടിരിക്കുകയാണ്. ജനിച്ച മണ്ണിൽ സ്വതന്ത്രമായി ജീവിക്കാൻ അവകാശം നിഷേധിക്കപ്പെട്ട ഗസ്സ ജനതക്കൊപ്പം മനുഷ്യ സ്നേഹികളെല്ലാം ചേർന്നുനിൽക്കേണ്ട സമയമാണിത്. ഗസ്സക്ക് വേണ്ടി ലോക മനസ്സാക്ഷിയെ ഉണർത്തുക, മനുഷ്യാവകാശങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും വേണ്ടി നിലകൊള്ളുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മുസ്ലിംലീഗ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സദസ്സിനെ അഭിസംബോധന ചെയ്യും.
kerala
ജലീലിന്റെ കാറിനകത്ത് വോയിസ് റെക്കോര്‍ഡ് ചെയ്യാന്‍ ആളുണ്ടെങ്കില്‍, നീ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് യൂത്ത് ലീഗ്; പി.കെ.ഫിറോസ്
ജലീലിനെയും സംഘത്തേയും ജയിലില്‍ അടക്കുന്നതുവരെ മുസ്ലിം ലീഗ് നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു

കെ.ടി.ജലീല്‍ എം.എല്‍.എയുടെ കാറിനകത്ത് വോയ്‌സ് റെക്കോഡ് ചെയ്യാന്‍ ആളുണ്ടെങ്കില്‍, ജലീലെ നീ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് യൂത്ത് ലീഗെന്ന് മറക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. ജലീലിനെയും സംഘത്തേയും ജയിലില്‍ അടക്കുന്നതുവരെ മുസ്ലിം ലീഗ് നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു
തിരൂരില്‍ മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഫിറോസിന്റെ പ്രതികരണം. എല്ലാ അധികാര സ്ഥാനങ്ങളില്‍ നിന്നും ജലീലിനെ താഴെയിറക്കിയിരിക്കുമെന്നും ചെറിയൊരു ഔദാര്യമായി തവനൂര്‍ ജയിലില്‍ തന്നെയടക്കാന്‍ പറയാമെന്നും ഫിറോസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് കെ.ടി ജലീല്‍ കാറിനകത്ത് നടത്തിയ സംഭാഷണത്തിന്റെ ഒരുഭാഗമാണ് ഫിറോസ് സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. പി.കെ.ഫിറോസിനെതിരായി ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏറ്റിട്ടില്ലലോ എന്ന് ഒരാള്‍ ചോദിക്കുന്നതിന് ജലീല്‍ നല്‍കുന്ന മറുപടി , ‘നാളെ മുതല്‍ റിപ്പോര്‍ട്ടര്‍ ടിവി ഏറ്റെടുക്കാന്‍ പോകുകയാണ് ഈ സംഭവം. ഇനി ഓല് കത്തിച്ചോളും’ എന്നാണ്. ഈ വോയ്‌സ് റെക്കോഡ് പരാമര്‍ശിച്ചായിരുന്നു ഫിറോസിന്റെ പ്രതികരണം.
നിങ്ങള്‍ മുട്ടിലില്‍ മുറിച്ച മുഴുവന്‍ മരവും കൂട്ടിയിട്ട് കത്തിച്ചാലും തന്റെ ദേഹത്ത് തൊടാനാകില്ലെന്നും നിങ്ങള്‍ കത്തിക്കുന്ന തീ കെടുത്താനുള്ള ഫയര്‍ ഫോഴ്‌സാകാന്‍ മുസ്‌ലിം യൂത്ത് ലീഗിനും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനും കഴിയുമെന്നും ഫിറോസ് പറഞ്ഞു. വോയിസ് പുറത്ത് വന്നതിന് ശേഷം ജലീലൊന്നും മിണ്ടിയിട്ടില്ലല്ലോയെന്നും എന്തേ പത്ര സമ്മേളനം വിളിക്കാത്തതെന്നും ഫിറോസ് ചോദിച്ചു.
kerala
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ലഹരി വസ്തുക്കള്‍ എറിഞ്ഞു നല്‍കിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
കേസില്‍ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ലഹരി വസ്തുക്കള്‍ എറിഞ്ഞു നല്‍കിയ സംഭവത്തില്‍ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. മൊബൈല്‍ ഫോണും, ലഹരി മരുന്നുകളും, മദ്യവും ജയിലില്‍ എത്തിക്കാന്‍ പുറത്ത് വലിയ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. പനങ്കാവ് സ്വദേശി റിജിലാണ് പിടിയിലായത്. കേസില്‍ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജയിലില്‍ എത്തുന്ന ലഹരി മരുന്നുകളും, മദ്യവും തടവുകാര്‍ക്ക് വില്‍പ്പന നടത്താന്‍ പ്രത്യേക സംഘം അകത്തുമുണ്ട്. മൊബൈല്‍ ഫോണ്‍ എറിയുന്നതിനിടെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ്യെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
തടവുകാരുടെ വിസിറ്റേഴ്‌സായി ജയിലില്‍ എത്തി സാധനങ്ങള്‍ എറിഞ്ഞു നല്‍കേണ്ട സ്ഥലവും സമയവും നിശ്ചയിക്കും. തുടര്‍ന്ന് ഈ വിവരം കൂലിക്ക് എറിഞ്ഞുനല്‍കുന്നവര്‍ക്ക് കൈമാറും. തടവുകാരുടെ ബന്ധുക്കളിലൂടെയും, സുഹൃത്തുക്കളിലൂടെയും ജയിലില്‍ എത്തിച്ച സാധനങ്ങളുടെ പണം സംഘത്തിന് ലഭിക്കും. ജയിലില്‍ നിന്ന് ഫോണിലൂടെയും വിവരങ്ങള്‍ പുറത്തേക്ക് കൈമാറുന്നുണ്ട്.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala3 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala17 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
News3 days ago
ഗസ്സയിൽ നടക്കുന്നത് വംശഹത്യ; പ്രഖ്യാപിച്ച് യുഎൻ അന്വേഷണകമ്മീഷൻ
-
kerala3 days ago
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
News3 days ago
ഗസ്സയിലെ വംശഹത്യ; ലോകത്ത് ഇസ്രാഈല്‍ സാമ്പത്തികമായി ഒറ്റപ്പെടുന്നു; വെളിപ്പെടുത്തി നെതന്യാഹു
-
india3 days ago
ഗൂഢലക്ഷ്യങ്ങള്ക്കുള്ള കോടതി മുന്നറിയിപ്പ്
-
kerala3 days ago
‘പൊലീസുകാര്‍ പിന്നെ സുജിത്തിന് ബിരിയാണി വാങ്ങി കൊടുക്കുമോ’; കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ പൊലീസിനെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി