X

കടൽ കടന്ന പ്രാർത്ഥനകൾ സഫലം: കെഎംസിസി കൊണ്ടുവന്ന നൂറ് തീർത്ഥാടകരും ഉംറ ചെയ്തു

അഷ്‌റഫ് ആളത്ത്

ദമ്മാം: ബാബുസ്സലാമിലൂടെ കടന്നുവന്ന അവർ കഅബാലയം കണ്ട് പൊട്ടിക്കരഞ്ഞു.
ഗദ്ഗദം വിളഞ്ഞ കണ്ണടരുകളിൽ കറുത്ത ഖില്ലകൾ നനഞ്ഞു. നബി ഇബ്‌റാഹിമിൻറെ കാലടിചോട്ടിലവർ സ്വർഗ്ഗം തിരഞ്ഞു.ആഗ്രഹ സാഫല്യത്തിൻറെ ആനന്ദ ലബ്ധിയിൽ നിരതെറ്റാതെ നൂറു പേരും അല്ലാഹുവിൻറെ ഭവനത്തെ വലയം വെച്ചു-ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക്..
സഊദി കിഴക്കൻ പ്രവിശ്യ കെഎംസിസിയുടെ അതിഥികളായി നാട്ടിൽ നിന്നെത്തിയ നൂറ് പേരും പരിശുദ്ധ ഉംറ കർമ്മം നിർവ്വഹിച്ചു.

ബുധനാഴ്ച രാത്രി പ്രാദേശികസമയം പത്തരമണിയോടെയാണ് തീർത്ഥാടക സംഘം ജിദ്ദ എയർപോർട്ടിൽ വിമാനമിറങ്ങിയത്.ഇവരെ സ്വീകരിക്കാൻ ദമ്മാമിലെയും ജിദ്ദയിലെയും കെഎംസിസി നേതാക്കൾ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു.
നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ അവരുടെ സാഹായം തീർത്ഥാടകർക്ക് വലിയ ആശ്വാസമായി.
സംഘാടകസമിതി നേതാക്കൾ മക്കയിലേക്കും തീർത്ഥാടകരെ അനുഗമിച്ചു.

അർദ്ധരാത്രി ഒരുമണിയോടെ മക്കയിലെത്തിയ അതിഥികളെ തക്ബീർ മുഖരിതമായ അന്തരീക്ഷത്തിൽ മക്ക കെഎംസിസി ഏറ്റുവാങ്ങി.തീർത്ഥാടകരെ വരവേൽക്കാൻ കെഎംസിസിയുടെ വനിതാ വളണ്ടിയർമാർ ഉൾപ്പടെ സംഘടനാ സംവിധാനംമുഴുവൻ രാവേറെ ചെന്നിട്ടും മക്കയിലെ തെരുവിൽ കാത്ത് നിൽക്കുകയായിരുന്നു. ചെറിയ വിശ്രമത്തിന് ശേഷം ഹറമിലേക്ക് പുറപ്പെട്ട സംഘം ഉച്ചക്ക് മുമ്പ് തന്നെ ആദ്യ ഉംറ നിർവ്വഹിച്ചു.
ഹറമിന് സമീപത്തുള്ള നോവോട്ടൽ സമുച്ചയത്തിലാണ് തീർത്ഥാടകരുടെ താമസം.
അഞ്ചുദിനരാത്രങ്ങൾ ഇവർ മക്കയിലുണ്ടാവും.

തുടർന്ന് മദീനയിലേക്ക് പുറപ്പെട്ട് മൂന്നുദിവസം പ്രവാചകനഗരിയിൽ തങ്ങും.
പിന്നീട് ബുറൈദ,റിയാദ് എന്നീ പ്രദേശങ്ങൾ കൂടി സന്ദർശിച്ച് ഈ മാസം പതിനേഴിന് ദമ്മാമിലെത്തും.
അന്ന് ദമ്മാമിലും ഇവർക്ക് വമ്പിച്ച സ്വീകരണം ഒരുക്കിയിട്ടുണ്ട്.പിറ്റേന്ന് ദമ്മാം കിംഗ് ഫഹദ് എയർപോർട്ട് വഴി മുഴുവനാളുകളും നാട്ടിലേക്ക് മടങ്ങും.

മടക്കയാത്രയിൽ ഇവർക്ക് അനുവദിക്കപ്പെട്ട ലഗ്ഗേജു൦ കെഎംസിസി സമ്മാനമായി നൽകും.
സാമ്പത്തികപ്രയാസങ്ങൾ കൊണ്ട് മാത്രം മക്കയും മദീനയും പരിശുദ്ധ പുണ്യകർമ്മങ്ങളും സാഫല്യമാകാത്ത സ്വപ്നങ്ങളായി അന്യമാക്കപ്പെട്ട, തീർത്തുംനിർധനരായ ആളുകൾക്കാണ് ഈ സംഘത്തിൽ അംഗത്വം നൽകിയിട്ടുള്ളത്.

നാല്പത്തി അഞ്ച് മുതൽ എൺപത്തി അഞ്ച് വയസ് വരെ പ്രായമുള്ളവരാണ് സംഘാഗങ്ങൾ.
നാല്പത് സ്ത്രീകൾ ഉൾപടെ നൂറ് തീർത്ഥാടകരുടെ മുഴുവൻ ചിലവുകളും കെഎംസിസിയാണ് വഹിക്കുന്നത്. പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ഉൾപടെ സമൂഹത്തിൻറെ നാനാതുറയിൽ നിന്നും വലിയ പിന്തുണയാണ് പദ്ധ്വതിക്ക് ലഭിച്ചതെന്ന് കിഴക്കൻ പ്രവിശ്യ കെഎംസിസി അറിയിച്ചു.

webdesk13: