Connect with us

Video Stories

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഗൂഢാലോചന: അബ്ദുറബ്ബ്

Published

on

രാജേഷ് വെമ്പായം
തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഗൂഢാലോചനയുണ്ടെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. സ്വജനപക്ഷപാതവും ഇടതു അധ്യാപക സംഘടനക്ക് വകുപ്പിന്റെ നടപടികളില്‍ കൈകടത്താനുള്ള അവസരം നല്‍കിയതുമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് കാരണം. ഇതുതെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നതെന്നും അബ്ദുറബ്ബ് പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സത്യഗ്രഹ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ലാഘവ ബുദ്ധിയോടെയാണ് ഇത്തവണ ചോദ്യപേപ്പര്‍ തയാറാക്കിയത്. ചോദ്യപേപ്പറില്‍ അപാകതയുണ്ടോ, സിലബസിന് പുറത്ത് നിന്ന് ചോദ്യങ്ങള്‍ കടന്നുകൂടിയിട്ടുണ്ടോ എന്നിവയെല്ലാം ഓരോ വിഷയങ്ങള്‍ക്കായി രൂപീകരിക്കുന്ന ബോര്‍ഡ് ചെയര്‍മാന്‍ സാധാരണഗതിയില്‍ പരിശോധിച്ച് ഉറപ്പ് വരുത്താറുണ്ട്. എന്നാല്‍ കണക്ക് പരീക്ഷക്ക് തയാറാക്കിയ ചോദ്യങ്ങള്‍ ബോര്‍ഡ് ചെയര്‍മാന്‍ പരിശോധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അഞ്ചോ ആറോ വര്‍ഷം മുന്‍പ് വിരമിച്ച അധ്യാപകനെയാണ് ചെയര്‍മാനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ രഹസ്യ അജണ്ടയുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് എന്‍.സി.ഇ.ആര്‍.ടി മാനദണ്ഡപ്രകാരം 12ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചിരുന്നു. ഉള്ളടക്കത്തെക്കുറിച്ച് ചെറിയ ആക്ഷേപം പോലും ഉന്നയിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നില്ല. മുന്‍ ഇടതുസര്‍ക്കാറിന്റെ കാലത്താണ് ‘മതമില്ലാത്ത ജീവനും’ ഗാന്ധിജിക്ക് പകരം പാഠപുസ്തകത്തില്‍ തവളയുടെ ചിത്രം അച്ചടിച്ച സംഭവവുമുണ്ടായത്. ഇതിന്റെ തുടര്‍ച്ചക്കാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പരിഷ്‌കരിച്ച പാഠപുസ്തകങ്ങളെ ഭാഗങ്ങളാക്കി തിരിക്കാന്‍ നീക്കം നടത്തുന്നത് പാഠഭാഗങ്ങളില്‍ നിന്ന് അവര്‍ക്കിഷ്ടമില്ലാത്തത് ഒഴിവാക്കാനാണ്. രാഷ്ട്രീയവും മതനിഷേധവും പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമായിട്ടുവേണം ഇതിനെ കാണാനെന്നും അബ്ദുറബ്ബ് പറഞ്ഞു.
ഓരോ പരീക്ഷ കഴിയുംതോറും ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ വിവരങ്ങള്‍ പുറത്തുവരികയാണ്. ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ തയാറാക്കിയ മോഡല്‍ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ അതേപോലെ പൊതുപരീക്ഷയിലും ആവര്‍ത്തിക്കുകയായിരുന്നു. ചില ചോദ്യങ്ങള്‍ സിലബസിന് പുറത്ത് നിന്നായിരുന്നു. മലയാളം ചോദ്യപേപ്പറില്‍ ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ വരുന്ന സാഹചര്യവുമുണ്ടായി. എല്ലാം കൊണ്ടും തലതിരിഞ്ഞ പരീക്ഷയാണ് നടക്കുന്നത്. ഇതേപോലെയുള്ള അലംഭാവം കേട്ടുകേള്‍വിയില്ലാത്തതാണ്. ഏതു സര്‍ക്കാര്‍ ഭരിക്കുമ്പോഴും ചെറിയ ചെറിയപരാതികള്‍ ഉയരാറുണ്ട്. പക്ഷെ അതൊന്നും ഇതുപോലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാക്കുകയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending