X
    Categories: CultureMoreNewsViews

രാഹുൽ പ്രതീക്ഷയുടെ ഐക്കൺ ആകുന്നത്..

ബഷീര്‍ ഫൈസി ദേശമംഗലം

ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യം
പകർന്ന് നൽകിയ ഒരു ഗരിമയിൽ
അഭിരമിച്ചു,കീഴ് വഴക്കങ്ങൾ നൽകിയ
സുഖ ശീതളിമയിൽ അഭിരമിച്ചു വേണമെങ്കിൽ ഈ ചെറുപ്പക്കാരന്
തന്റെ യവ്വനത്തെ വർണ്ണാഭമാക്കി ആഘോഷിക്കമായിരുന്നു.

പക്ഷെ തികച്ചും വേറിട്ട വഴി തന്നെയാണ് രാഹുൽ തുറക്കാൻ ശ്രമിച്ചത്.
ഗ്രാമങ്ങളിലൂടെ സഞ്ചാരം ചെയ്തു,
കുടിലുകളിൽ അന്തിയുറങ്ങി,
മുക്കുവക്കുടിലുകളിൽ നിന്നു ഭക്ഷണം കഴിച്ചു.
അയാൾ ചില സന്ദേശങ്ങൾ പകർന്നു നൽകാൻ ശ്രമിച്ചിട്ടുണ്ട്.
അതിലെ ആത്മാർത്ഥത എത്രയാണെന്ന് അളക്കാൻ തൽക്കാലം രാഷ്ട്രീയ വിലയിരുത്തൽ അല്ല ഇതു.

പക്ഷെ ആ മനുഷ്യൻ അങ്ങിനെ
അരികു ജീവിതങ്ങളെ ചേർത്തു പിടിക്കാൻ ഒരു അടയാളമെങ്കിലും ആകുന്നു എന്നത് ഇരുട്ടിലേ വെള്ളെക്കീറു തന്നെയാണ്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരാജയങ്ങൾ ആണ് സമീപകാലത്ത്
ഫലം കിട്ടിയതെങ്കിലും അദ്ദേഹത്തിന്റെ
ആ പുതിയ വഴി വെട്ടലിന്റെ ഫലം ഇന്ത്യ ഇനിയാണ് കാണുക എന്നു തോന്നുന്നു.

ഗോസ്സാമികൾ വാഴുന്ന ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ അവിടത്തെ പൗരന്മാർ വെറും പ്രചകൾ മാത്രമാണ്.
ഒരു പഞ്ചായത്തു മെമ്പർ പോലും സർവ്വാധികാരി ആകുന്ന സാമൂഹ്യ മനശാസ്ത്രമാണ് ആ നാട്ടു മനസ്സുകളെ ഭരിക്കുന്നത്..
അവിടെയാണ് കരിമ്പൂച്ചകളുടെ അകമ്പടിയിൽ മാത്രം കാണേണ്ടിയിരുന്ന ഒരാളെ വിയർത്തൊലിച്ചു
ഗ്രാമീണ മണ്പാതകളിൽ അവർ കണ്ടത്..
പരിഹാസം ഏറെ ഏറ്റു വാങ്ങുന്നുണ്ട് രാഹുൽ
മുമ്പും ഇപ്പോഴും..

പക്ഷെ,
അയാളുടെ തിളങ്ങുന്ന കണ്ണുകളിൽ,
ഉച്ചസ്ഥായിലല്ലാതെ,
പതിഞ്ഞു വീഴുന്ന ശബ്ദത്തിൽ
അയാൾ പുതിയ ഒരു ഇന്ത്യ സ്വപ്‌നം കാണുന്ന പോലെ..
ഫാഷിസം അയാളെ തുടർച്ചയായി
‘അമൂൽ ബേബി’ എന്നു വിളിച്ചു കൊണ്ടേയിരുന്നു..
അതേറ്റു പിടിക്കാൻ ചിലരെങ്കികും
കൂട്ടു കൂടുന്നു എന്നതു എത്രമേൽ
അപകടകരമാണ് എന്നവർ മനസ്സിലാക്കിയിട്ടില്ല.

രാഹുൽ അലാവുദ്ധീൻറെ അത്ഭുത വിളക്കുമായി ഇന്ത്യയെ ശോഭനമാക്കും
എന്ന മൗഢ്യമൊന്നും വേണ്ട.
പക്ഷെ,
ഫാഷിസം രണാൽസുകതയുടെ
രുതിര നൃത്തം ചവിട്ടുമ്പോൾ
ഒരു പ്രതീക്ഷയാണ്‌ ഈ ചെറുപ്പക്കാരൻ..!
ആ പ്രതീക്ഷയിലെങ്കിലും ജീവിതത്തിന്റെ വസന്ത പുലരികൾ രാജ്യത്തെ പൗരൻ സ്വപ്‌നം കണ്ടോട്ടെ..

കോണ്ഗ്രസിന് മുൻകാലത്ത്
തെറ്റു പറ്റിയിട്ടുണ്ട്.
ശെരിയാണ്.
പക്ഷെ തെറ്റിന്റെ ഭാണ്ഡം ഇനിയും
ആ പുറത്തേക്കു വീണ്ടും വീണ്ടും ചാർത്തി കൊടുത്തു അവസാന പ്രതീക്ഷയും നശിപ്പിക്കരുത്..
അല്ലങ്കിൽ നിങ്ങൾ ഇതിലും ഉൽകൃഷ്ടമായ പ്രായോഗികമായ ഒരു ബദൽ നിർദേശിക്കൂ.

മാസങ്ങൾക്ക് മുമ്പ് അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസംഗം,
രാഹുൽ ശരീരം കൊണ്ടു മാത്രമല്ല നിലപാടുകൾ ഉറക്കെ വിളിച്ചു പറയാനും വളരുന്നു എന്ന പ്രതീക്ഷയുടെ സന്തോഷം തന്നെയാണ്.

ഒട്ടും വൈകരികാവേശം കൊണ്ടു
സമഗ്രത നഷ്ടപ്പെടാതെ,
എന്നാൽ ഉറച്ച ശബ്ദത്തിൽ തന്നെയാണ് ഫാഷിസത്തിനെതിരെ പാർലമെന്റിൽ കാരഘോഷങ്ങളുടെ അലമലകൾക്കിടയിലൂടെ ആ പ്രസംഗം പെയ്തിറങ്ങിയത്..!!

അന്ന് പാർലമെന്റിൽ മോദിയുടെ ചെവിയിൽ മൊഴിഞ്ഞ വാക്കുണ്ടല്ലോ
അതാണ് രാഹുൽ എന്ന മനുഷ്യനിൽ പുതിയ ഇന്ത്യ കാണുന്ന സ്വപ്നം.
“പ്രധാനമന്ത്രിജി,
നിങ്ങൾ എന്നെ പപ്പു മോൻ എന്നു വിളിച്ചു പരിഹസിച്ചോളൂ,
പക്ഷെ ഞാൻ ഉയർത്തുന്ന സന്ദേശങ്ങൾ നിങ്ങൾ ചെറുതായി കാണരുത്,
അതിനോടാണ് നിങ്ങൾ പ്രതികരിക്കേണ്ടത്.
ഞാൻ ഇത്ര നേരം ഇവിടെ നിന്നു താങ്കളെ വിമർശിച്ചു.
എനിക് താങ്കളെ വ്യക്തിപരമായി വിരോധമൊന്നുമില്ല.
ആശയങ്ങളോടും,നിലപാടുകളോടുമാണ്‌ എന്റെ വിയോചിപ്പു..!!”

അതെ രാഹുൽ എന്ന ഈ പച്ച മനുഷ്യൻ രാജ്യത്തിന്റെ പ്രതീക്ഷയുടെ ഐക്കൺ
തന്നെയാണ്.
ഇന്നത്തെ പ്രഭാതം തരുന്ന ചെറിയ വാർത്തകൾ വലിയ പ്രതീക്ഷയാണ്
ജനാധിപത്യ വിശ്വാസികൾക്ക്.
രാഷ്ട്രീയ ഭേദമന്യേ..!!

സാമ്പത്തിക തകർച്ചയുടെയും,
അക്രമാസക്തമാകുന്ന
നയ- നിലപാടുകളുടെയും കാരണക്കാരായ ഒരു ഗവണ്മെന്റിന് എതിരായി
തീവ്രമാകുന്ന ചെറുത്തു നിൽപ്പുകളുടെ
കൊടി പറത്താൻ,
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അധിപത്യത്തെ വെല്ലു വിളിക്കാൻ ഈ ചെറുപ്പക്കാരനിൽ നമ്മുക് പ്രതീക്ഷയുടെ കപ്പൽ പണിയാം..

ഏറ്റവും മികച്ചത് എന്നത് കൊണ്ടല്ല,
ഇൻഡ്യയിൽ സാധ്യമായതിൽ മികച്ചത് എന്നത് കൊണ്ട് കോണ്ഗ്രസിനെ മുന്നിൽ നിർത്തി പട നയിക്കാൻ ഇദ്ദേഹത്തിനു കരുത്തു പകരാൻ ജനാധിപത്യ ഇന്ത്യ മുന്നോട്ട് വരണം..

രക്ത പുഷ്പം പോലെ വെടിയേറ്റു വീണ തന്റെ വല്യമ്മയുടെ ശോണിമ പടർന്ന ഓർമ്മകൾ ഹൃദയത്തിൽ രക്ത നക്ഷത്രം പോലെ തെളിയുന്ന,
തന്റെ പിതാവിന്റെ ചിന്നിച്ചിതറിയ
മൃത ദേഹത്തിനു മുന്നിൽ നിന്നു വിതുമ്പിയ ആ പഴയ രാഹുൽ
ഇന്ന് പക്ഷെ നമ്മുടെ പ്രതീക്ഷയോളം വളർന്നിട്ടുണ്ട്..
വരാനിരിക്കുന്ന പുലരികൾ അതിന് മറുപടി പറയട്ടെ..

ചന്ദ്രിക വെബ് ഡെസ്‌ക്‌: