X

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: ദേശീയ നേതാക്കള്‍ വയനാട്ടിലേക്ക്

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതോടെ കേരളം ദേശീയനേതാക്കളുടെ പ്രവര്‍ത്തനരംഗമാകും. കോണ്‍ഗ്രസിന് പുറമെ ബി.ജെ.പിയും സി.പി.എമ്മും സി.പി.ഐയും ജനതാദളുമെല്ലാം ദേശീയ നേതാക്കളെ കൂട്ടത്തോടെ പ്രചരണത്തിനിറക്കും.

ദേശീയ മാധ്യമങ്ങളുടെ നീണ്ട നിര തന്നെ മാര്‍ച്ച് 22 വരെ വയനാട്ടിലായിരിക്കും. മാധ്യമപ്രതിനിധികള്‍ ഇന്നലെ തന്നെ വയനാട്ടിലെത്തിയിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെയും കേരള പര്യടനത്തില്‍ വയനാട് കൂടി ഉള്‍പ്പെടുത്തും. പ്രധാനമന്ത്രി തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ് പൊതുയോഗങ്ങളില്‍ പങ്കെടുക്കാനിരുന്നത്. അമിത്ഷാ തൃശൂരിലും പാലക്കാട്ടും എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

എന്നാല്‍ ഇരുവരും രണ്ടു ഘട്ടമായി വയനാട്ടിലെത്തുന്നതോടെ ദേശീയ ശ്രദ്ധാകേന്ദ്രമായി ഈ മണ്ഡലം മാറും. കോണ്‍ഗ്രസ് സംഘടന ചുമതലയുള്ള എ. ഐ. സി.സി സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്, കെ.സി വേണുഗോപാല്‍ തുടങ്ങിയവരും വയനാട്ടിലെത്തുന്നുണ്ട്. വേണുഗോപാലിനാണ് മുഖ്യചുമതല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് മണ്ഡലത്തില്‍ എത്തി പ്രചരണ കാര്യങ്ങള്‍ വിലയിരുത്തും ഈ മാസം ഒമ്പതിന് എ.കെ ആന്റണിയും വയനാട്ടിലെത്തും.

ഇടതു നേതാക്കളില്‍ പ്രകാശ് കാരാട്ട് ബൃന്ദാകാരാട്ട് എന്നിവരും മുഖ്യമന്ത്രി പിണറായി വിജയനും വയനാട് മണ്ഡലത്തില്‍ അടുത്ത ദിവസങ്ങളില്‍ പ്രചാരണത്തിന് എത്തും.വയനാട്ടില്‍ സ്ഥാനാര്‍ഥിയായി രാഹുല്‍ എത്തുന്നതിന്റെ ആവേശത്തിലാണ് യു. ഡി. എഫ് ക്യാമ്പ്. ആഹ്ലാദരാവങ്ങളോടെ പ്രഖ്യാപനത്തെ എതിരേറ്റ യു.ഡി.എഫ് രാഹുല്‍ എത്തുന്നതിന് മുന്നേ തന്നെ താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ എത്തുന്ന രാഹുലിനൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

മണ്ഡലത്തിലുടനീളം രാഹുലിനെ സ്വാഗതം ചെയ്ത് യു. ഡി. എഫ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. രാഹുലിന്റെ വരവ് മറ്റ് മണ്ഡലങ്ങളിലും അലയൊലികള്‍ സൃഷ്ടിക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്ക് കൂട്ടല്‍. പ്രത്യേകിച്ച് വടകരയും കണ്ണൂരിലും. ഇവിടെ സി.പി.എം കേന്ദ്രങ്ങള്‍ ഭീതിയിലാണ്. രാഹുല്‍ കേരളത്തില്‍ എല്‍. ഡി.എഫിനെതിരെ മത്സരിക്കുന്നത് മതേതര ചേരിയെ ദുര്‍ബലപ്പെടുത്തുമെന്ന് പ്രചരിപ്പിച്ച് വോട്ടര്‍മാരില്‍ ആശങ്കപടര്‍ത്താന്‍ ഇടതുമുന്നണി ശ്രമിക്കുകയാണ്. പ്രഖ്യാപനം വന്നതിന് പിന്നാലെ വയനാട്ടില്‍ പലയിടത്തും രാഹുലിന് എതിരെ എല്‍.ഡി.എഫ് പ്രകടനങ്ങള്‍ നടത്തിയിരുന്നു. കര്‍ണാടകവും, തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ നിന്ന് സൃഷ്ടിക്കുന്ന തരംഗത്തിലൂടെ ഇവിടങ്ങളിലും മേല്‍കൈ നേടാമെന്നാണ് കണക്കുകൂട്ടല്‍.

കോണ്‍ഗ്രസിന്റെ യഥാര്‍ഥ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സന്ദേശം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതിന് കാരണവും ഇതാണെന്നാണ് അവര്‍ പറയുന്നത്. ദേശീയ തലത്തിലെ പ്രധാന എതിരാളിയായ ബി.ജെ.പി രാഹുലിനെതിരെ പുറത്തിറക്കുന്ന പ്രധാന പ്രചാരണ തന്ത്രം എന്താവുമെന്ന് രാജ്യം ഉറ്റുനോക്കുന്നുണ്ട്.
ഇതുവരെ കണ്ട പ്രചാരണ തന്ത്രങ്ങളാവില്ല വയനാട്ടില്‍ കോ ണ്‍ഗ്രസ് പ്രയോഗിക്കുക. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാ ര്‍ത്ഥിയെ നേരിടാന്‍ ബി. ജെ.പിക്കും ആവനാഴിയില്‍ പുതിയ അസ്ത്രങ്ങള്‍ പുറത്തിറക്കേണ്ടി വരും.

chandrika: