Connect with us

columns

ദുരന്തം ഓര്‍മപ്പെടുത്തുന്നത്-എഡിറ്റോറിയല്‍

ദുരന്തങ്ങള്‍ നടന്നു കഴിഞ്ഞാല്‍ മാത്രം ഉണരുകയും അത് കഴിഞ്ഞാല്‍ എല്ലാം പഴയ പടിയാകുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. പ്രളയം വരുമ്പോള്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള താല്‍കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ഓരോ വര്‍ഷവും ഇത് തുടരുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതിന് പകരം പ്രളയം ആവര്‍ത്തിക്കാതിരിക്കാനുള്ള ശാസ്ത്രീയമായ മുന്‍കരുതലുകള്‍ എടുക്കുകയും പ്രകൃതി ചൂഷണം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് വേണ്ടത്.

Published

on

കേരളത്തെ വീണ്ടും ഓര്‍മപ്പെടുത്തി ഇന്നലെ തൊടുപുഴയില്‍ ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ അഞ്ച് പേര്‍ മരണത്തിനിരയായി. ഭര്‍ത്താവും ഭാര്യയും മക്കളും അമ്മയുമടങ്ങുന്ന കുടുംബമാണ് നിനയ്ക്കാതെ വിധിക്കു കീഴടങ്ങിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് മരണം ഉരുള്‍പൊട്ടലിന്റെ രൂപത്തിലെത്തിയത്. രാത്രി പ്രദേശത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മഴക്ക് ഒടുവിലാണ് വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടലുണ്ടായത്. മഴക്കെടുതിയുടെ ഭാഗമായ പ്രളയവും ഉരുള്‍പൊട്ടലുമെല്ലാം കേരളത്തിന്റെ മണ്ണില്‍ വീണ്ടും ദുരന്തത്തിന്റെ തോരാത്ത കണ്ണീര്‍ പെയ്യിച്ചിരിക്കുകയാണ്. കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ നാശം വിതച്ചിരിക്കുകയാണ്. മലയോര മേഖലകളില്‍ ശക്തമായ മഴയ്‌ക്കൊപ്പം മലവെള്ളപ്പാച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. കണ്ണൂരിന് പിന്നാലെ വയനാട് ബത്തേരിയും ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചില്‍ ദുരിതം അനുഭവിക്കുകയാണ്. അമ്പുകുത്തി മലയ്ക്ക് സമീപം മലവയില്‍ തോട് കരകവിഞ്ഞതിനെതുടര്‍ന്ന് വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകി. ചില വീടുകളില്‍ വെള്ളം കയറി. വയലിനോട് ചേര്‍ന്ന സ്ഥലമായതിനാല്‍ വേഗത്തില്‍ വെള്ളം കയറുകയായിരുന്നു. കണ്ണൂരിലെ മലയോര മേഖലയായ കണിച്ചാര്‍ പഞ്ചായത്തില്‍ ഏലപ്പീടികക്ക് സമീപത്തെ വനത്തിലാണ് ഉരുള്‍പൊട്ടിയത്. ഇതേതുടര്‍ന്ന് ഇരുപത്തി ഏഴാം മൈല്‍, പൂളക്കുറ്റി, ഭാഗങ്ങളില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. വെള്ളം കുത്തിയിറങ്ങി ഒറ്റപ്പെട്ട താഴെ വെള്ളറ കോളനിയിലെ കുടുംബങ്ങളെ അഗ്‌നിരക്ഷ സേനയെത്തി ബന്ധുവീടുകളിലേക്ക് മാറ്റി. കാഞ്ഞിരപ്പുഴയില്‍ വെള്ളം ക്രമാതീതമായി കൂടുന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിപ്പുണ്ട്. കണിച്ചാര്‍ കേളകം പഞ്ചായത്തുകളില്‍ വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. ഒരുമാസം മുന്‍പ് ഈ ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ വെള്ളറയിലെ രാജേഷ്, താഴെ വെള്ളറ കോളനിയിലെ ചന്ദ്രന്‍, രണ്ടര വയസുകാരി നുമ തസ്‌ലീന്‍ എന്നിവര്‍ മരിച്ചിരുന്നു. പ്രദേശവാസികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് വീണ്ടും ഭീതി പരത്തി ഉരുള്‍പൊട്ടലുണ്ടായത്.

ദുരന്തങ്ങള്‍ നടന്നു കഴിഞ്ഞാല്‍ മാത്രം ഉണരുകയും അത് കഴിഞ്ഞാല്‍ എല്ലാം പഴയ പടിയാകുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. പ്രളയം വരുമ്പോള്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള താല്‍കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ഓരോ വര്‍ഷവും ഇത് തുടരുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതിന് പകരം പ്രളയം ആവര്‍ത്തിക്കാതിരിക്കാനുള്ള ശാസ്ത്രീയമായ മുന്‍കരുതലുകള്‍ എടുക്കുകയും പ്രകൃതി ചൂഷണം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് വേണ്ടത്. ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ക്ക് മതിയാ യ നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും വേണം.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയായി മാറിയിട്ടുണ്ട്. അതിശക്തമായ മഴയെത്തുടര്‍ന്ന് കേരളത്തിലെ മിക്ക ജില്ലകളിലും 2018ല്‍ വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. ചരിത്രത്തിലാദ്യമായി കേരളത്തിലെ 54 അണക്കെട്ടുകളില്‍ 35 എണ്ണവും തുറന്നുവിടേണ്ടിവന്നു. 26 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ ഒരുമിച്ചു തുറന്നത്. അതിശക്തമായ മഴയില്‍ വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ടുവെന്നു പറയാം. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമെന്നാണ് 2018ലെ വെള്ളപ്പൊക്കം വിശേഷിപ്പിക്കപ്പെടുന്നത്. ഏകദേശം 483 പേര്‍ മരിച്ചതായും 14 പേരെ കാണാതായതായും 140 പേര്‍ ആശുപത്രിയിലായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയാനന്തര പ്രവര്‍ത്തനങ്ങളെകുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തെ അറിയിച്ചു. അതിശക്തമായ മഴയെത്തുടര്‍ന്ന് 2019ലും കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. 450ല്‍ അധികം ആളുകള്‍ മരിക്കുകയും ചെയ്തിരുന്നു.

ചുവപ്പും മഞ്ഞയും ഓറഞ്ചും അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചാല്‍ അധികൃതരുടെ ഉത്തരവാദിത്തം അവസാനിച്ചോ? മുഖ്യമന്ത്രിയും പരിവാരങ്ങളും നെതര്‍ലാന്റില്‍പോയി പഠിച്ചതെന്തായിരുന്നു. കാര്‍മേഘമൊന്നു മൂടിക്കെട്ടിയാല്‍ മനസ്സില്‍ ഭയത്തിന്റെ നീര്‍തുള്ളികള്‍ ഉരുണ്ടുകൂടുന്ന നിരവധി കുടുംബങ്ങളുണ്ട് കേരളത്തില്‍. അവരെ സംരക്ഷിക്കേണ്ടവര്‍ ശീതീകരിച്ച മുറികളില്‍ ഉറങ്ങുമ്പോള്‍ വിധിക്ക് കീഴടങ്ങി, പ്രകൃതിയോട് മല്ലടിച്ച് ഉറക്കമൊഴിച്ചു കഴിയുന്ന പാവപ്പെട്ടവര്‍ നിരവധിയാണ്. ഇത്തരം ആളുകളെ കണ്ടെത്തി ദുരന്തമുണ്ടാകുന്നതിനുമുമ്പ് തന്നെ മതിയായ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്. മാറ്റിപ്പാര്‍പ്പിക്കേണ്ടവരെ മാറ്റിപ്പാര്‍പ്പിക്കുകയും ഉറപ്പില്ലാത്ത വീടുകള്‍ ബലപ്പെടുത്തുകയും വേണം. മഴ കാരണം തൊഴിലിന് പോകാന്‍ സാധിക്കാത്തവരടക്കം ദുരന്തത്തിന് ഇരയായവര്‍ക്കെല്ലാം സൗജന്യ റേഷന്‍ വിതരണം ചെയ്യുകയും വേണം. ഭാവി തലമുറകളുടെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ച ദുരന്തം അതിനുള്ള ഓര്‍മപ്പെടുത്തലായി തന്നെ കാണേണ്ടതുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

പഞ്ചാബില്‍ വീണ്ടും ചോരപ്പുഴ ഒഴുകരുത്- എഡിറ്റോറിയല്‍

പതിറ്റാണ്ടുകളുടെ ഇടവേളക്കുശേഷം പഞ്ചാബ് വീണ്ടും അസ്വസ്ഥമാകുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. കണ്ണീരും ചോരയും ഏറെ ഒഴുകിയ നാടാണത്.

Published

on

പതിറ്റാണ്ടുകളുടെ ഇടവേളക്കുശേഷം പഞ്ചാബ് വീണ്ടും അസ്വസ്ഥമാകുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. കണ്ണീരും ചോരയും ഏറെ ഒഴുകിയ നാടാണത്. വിഭജനകാലത്ത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയ മുറിവിനുശേഷം ഖലിസ്ഥാന്‍ വാദവുമായതോടെ ചോരപ്പുഴ ഒഴുകിയ നാളുകള്‍ക്കായിരുന്നു സംസ്ഥാനം സാക്ഷ്യംവഹിച്ചത്. തീവ്രവാദത്തെ ഒരുവിധം അടിച്ചമര്‍ത്തി സമ്പല്‍സമൃദ്ധിയിലേക്ക് നീങ്ങിയപ്പോഴാണ് മയക്കുമരുന്നിന്റെ രൂപത്തില്‍ മറ്റൊരു വിപത്ത് എത്തിയത്. പഞ്ചാബിന്റെ തെരുവോരങ്ങളില്‍ വീണ്ടും വിഘടനവാദികളുടെ ശബ്ദമുയരുന്ന കാഴ്ചയാണിപ്പോള്‍. ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ‘വാരിസ് ദേ പഞ്ചാബി’ന്റെ നിലവിലെ തലവനെന്ന് അവകാശപ്പെട്ട് അമൃത്പാല്‍ സിങിന്റെ രംഗപ്രവേശം, അജ്‌നാല പൊലീസ് സ്റ്റേഷന്‍ ആക്രമണം, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഈയിടെയുണ്ടായ സ്‌ഫോടനങ്ങള്‍ തുടങ്ങിയ സംഭവങ്ങള്‍ ഇതിലേക്കുള്ള വ്യക്തമായ സൂചനകളാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് അമൃത്‌സറിനടുത്ത് അജ്‌നാല പൊലീസ്‌സ്റ്റേഷന്‍ ആക്രമിച്ചപ്പോഴാണ് പഞ്ചാബിലെ ഖലിസ്ഥാന്‍ വാദത്തിന്റെ ശക്തി ലോകത്തിന് മനസ്സിലായത്. കൃപാണും കത്തിയും തോക്കുകളുമടക്കം കൈയില്‍ കിട്ടിയ മാരകായുധങ്ങളുമായി ഒരുകൂട്ടം പൊലീസ് സ്റ്റേഷന്‍ ലക്ഷ്യംവെച്ച് ഇരച്ചെത്തുകയായിരുന്നു. അമൃത്പാല്‍ സിങിന്റെ അടുത്ത അനുയായി ലവ്പ്രീത് എന്ന തൂഫാന്‍ സിങിനെ അറസ്റ്റ് ചെയ്തതിനുപിന്നാലെയായിരുന്നു പൊലീസ് സ്റ്റേഷന്‍ ആക്രമണം. ജനം ഇളകിയതോടെ എണ്ണത്തില്‍ കുറവായ പൊലീസുകാര്‍ ആത്മരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു. തൂഫാനെ മോചിപ്പിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പുനല്‍കിയതോടെയാണ് അക്രമികള്‍ പിന്‍വാങ്ങിയത്. തന്നെ പിടികൂടാന്‍ പൊലീസ് തുനിയുന്നുണ്ടെന്ന വിവരം ചോര്‍ന്നുകിട്ടിയ അമൃത്പാലും സംഘവും മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. വാഹനവ്യൂഹത്തെ പൊലീസ് പിന്തുടര്‍ന്നെങ്കിലും പൊലീസിനെ വെട്ടിച്ച് ഇയാള്‍കടന്നു.

1970-80കളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ് അജ്‌നാല പൊലീസ്‌സ്റ്റേഷനില്‍ അരങ്ങേറിയത്. പഞ്ചാബിനെ ശരിക്കും വിറപ്പിക്കുകയാണ് അമൃത്പാല്‍ സിങ്. ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ പരസ്യമായി പിന്താങ്ങി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു അടുത്തിടെ അമൃത്പാല്‍. വിഘടനവാദി നേതാവ് ഭിന്ദ്രന്‍വാലയെ അനുകരിച്ച് വേഷം ധരിക്കുന്ന അമൃത്പാലിനെ ‘ഭിന്ദ്രന്‍വാല രണ്ടാമന്‍’ എന്നാണ് അനുയായികള്‍ വിശേഷിപ്പിക്കുന്നത്. സിഖ് പുരോഹിതനും മതപ്രഭാഷകനുമായിരുന്ന ജര്‍നലി സിങ് ഭിന്ദ്രന്‍വാലയാണ് സ്വതന്ത്ര പരമാധികാര പഞ്ചാബെന്ന ആവശ്യവുമായി ഖലിസ്ഥാന്‍ വാദത്തിന് വിത്തുവിതച്ചത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ അമൃത്പാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസിന് കണ്ടെത്താനായിട്ടുണ്ട്. ഒപ്പം പ്രത്യേക യൂനിഫോമുകളും ജാക്കറ്റുകളും കണ്ടെത്തുകയുണ്ടായി. ഇയാള്‍ രൂപവത്കരിക്കുന്ന പ്രത്യേക സൈന്യത്തിനായി കരുതിവെച്ചിരുന്നതാണ് യൂണിഫോം എന്നാണ് സൂചന. ഒരു തീവ്ര സിഖ് മതപ്രഭാഷകന്റെ കാറില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങളിലും വെടിക്കോപ്പുകളിലും ‘എ.കെ.എഫ്’ എന്ന് അടയാളപ്പെടുത്തിയിരുന്നു എന്നതും സുരക്ഷാഏജന്‍സികളെ ഞെട്ടിച്ചിട്ടുണ്ട്. ഭിന്ദ്രന്‍ വാലയെപ്പോലെ അതിരൂക്ഷമാണ് അമൃത്പാലിന്റെ വാക്കുകളും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെയുമൊക്കെ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ഇയാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ തടയാന്‍ ശ്രമിച്ചാല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതേ ഗതി നേരിടേണ്ടിവരുമെന്നാണ് അമിത്ഷായെ അമൃത്പാല്‍ അടുത്തിടെ ഭീഷണിപ്പെടുത്തിയത്. അമിത്ഷായെ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുരുതരാവസ്ഥ കേന്ദ്രത്തിന് ബോധ്യപ്പെട്ടത്. അതോടെയാണ് എന്‍.ഐ.എ അടക്കം അന്വേഷണ ഏജന്‍സികള്‍ ഇയാളിലേക്ക് എത്തുന്നത്. കഴിഞ്ഞദിവസം ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഖലിസ്ഥാന്‍ വാദികള്‍ അക്രമം നടത്തുകയും ദേശീയപതാകയെ അപമാനിക്കുകയും ചെയ്ത സംഭവവുമുണ്ടായി. ഖലിസ്ഥാന്‍ പതാകയും അമൃത്പാല്‍ സിങിന്റെ ചിത്രമുള്ള പോസ്റ്ററുകളുമായാണ് അക്രമികള്‍ ഹൈക്കമ്മിഷന്‍ ഓഫീസിനുമുന്നിലെത്തിയത്. ഒരാള്‍ ഓഫീസിനുമുകളിലേക്ക് വലിഞ്ഞുകയറി കൊടിമരത്തില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ ദേശീയപതാകയുടെ കെട്ടഴിച്ചു. ബാക്കിയുള്ളവര്‍ താഴെനിന്ന് അതില്‍ തൂങ്ങി വലിച്ചിടുകയും ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഒരു സംഘം ഖലിസ്ഥാന്‍വാദികള്‍ ഇന്ത്യക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു.
ഖലിസ്ഥാന്‍ വാദം വീണ്ടും തലപൊക്കിയതില്‍ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണകക്ഷികള്‍ക്ക് പങ്കുണ്ടെന്നത് വസ്തുതയാണ്. കേന്ദ്രത്തിന്റെ ഹിന്ദുത്വ അജണ്ടകളിലും സാമൂഹിക മാധ്യമങ്ങളില്‍ സിഖുകാര്‍ക്കെതിരെ നടക്കുന്ന പ്രചാരണത്തിലും സിഖ് സമൂഹം കടുത്ത അസംതൃപ്തരാണ്. സിഖുകാര്‍ക്കെതിരെ വംശഹത്യാ ആഹ്വാനങ്ങള്‍ വരെ വന്നിരുന്നു സാമൂഹിക മാധ്യമങ്ങളില്‍. ഇതെല്ലാം ഉയര്‍ത്തിയ വൈകാരികാന്തരീക്ഷത്തെ അമൃത്പാല്‍സിങ് അനുകൂലമാക്കിയെടുക്കുകയായിരുന്നു. 2022ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം സിഖ് മതത്തെ അവഹേളിച്ചവരെ പിടികൂടി ശിക്ഷിക്കും എന്നായിരുന്നു. സിഖ് മതവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ അവരെ അധികാരത്തിലെത്താന്‍ സഹായിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംഭവികാസങ്ങളില്‍നിന്ന് ഭരണകക്ഷികള്‍ക്ക് കൈകഴുകാനാവില്ല.

പഞ്ചാബിനു വേണ്ടത് സമാധാനമാണ്. അവിടെ വിഘടനവാദം ഇല്ലാതാക്കേണ്ടതുണ്ട്. പൊലീസിന്റെയോ പട്ടാളത്തിന്റെയോ നടപടികള്‍കൊണ്ടുമാത്രം അവസാനിപ്പിക്കാവുന്ന ഒന്നല്ല അത്. പ്രതികാര നടപടികള്‍ ഒന്നിനും പരിഹാരമല്ല. വഴിതെറ്റിപ്പോയ യുവാക്കളെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. വിഘടനവാദത്തിന്റെ നിരര്‍ഥകതയെക്കുറിച്ച് അവരെ ബോധവത്കരിക്കണം. ഇനിയും ചോരപ്പുഴ ഒഴുകാന്‍ പഞ്ചാബിനെന്നല്ല, രാജ്യത്തെ ഒരു സംസ്ഥാനത്തിനും ശേഷിയില്ല.

Continue Reading

columns

ദേവികുളത്തേറ്റ തിരിച്ചടി-എഡിറ്റോറിയല്‍

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി ഭരണകക്ഷിയായ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.

Published

on

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി ഭരണകക്ഷിയായ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. അതിലുപരി സംവരണ മാനദണ്ഡങ്ങളെ ദുര്‍വ്യയം ചെയ്യുന്നവര്‍ക്ക് താക്കീതുകൂടിയാണ് വിധി. സി.പി.എം എം.എല്‍.എ എ. രാജയുടെ വിജയം റദ്ദാക്കികൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ചയാണ് ഹൈക്കോടതി പുറത്തിറക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ നല്‍കിയ ഹരജിയിലാണ് വിധി. പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ. രാജ അര്‍ഹനല്ലെന്ന് കോടതി കണ്ടെത്തി. സംവരണ സീറ്റായ ദേവികുളത്തായിരുന്നു എ. രാജ മത്സരിച്ചത്. രാജ കണ്‍വേര്‍ട്ടഡ് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടയാളാണെന്നും അതുകൊണ്ട് അദ്ദേഹത്തിന് പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാനുള്ള യോഗ്യതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പുഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സി.പി.എമ്മിനു പുതിയ തലവേദനയാകും സൃഷ്ടിക്കുക. പ്രതിസന്ധികളില്‍നിന്നു പ്രതിസന്ധികളിലേക്കു നീങ്ങുന്ന സി.പി.എമ്മിനു ഒരു എം.എല്‍.എ അയോഗ്യനാകുന്നു എന്നതുതന്നെ വലിയ ക്ഷീണമാണ്. ദീര്‍ഘകാലം എം.എല്‍.എയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സി.പി.എം രാജയെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനും എം.എം മണിയും തമ്മില്‍ വാക്‌പോര് രൂക്ഷമായിരുന്നു. രാജയെ സ്ഥാനാര്‍ഥിയാക്കിയതിനുപിന്നാലെ സി.പി.എം ജില്ലാ നേതൃത്വവുമായി രാജേന്ദ്രന്‍ ഇടഞ്ഞിരുന്നു. അതൃപ്തി പ്രകടിപ്പിച്ച രാജേന്ദ്രന്‍, തിരഞ്ഞെടുപ്പില്‍ രാജയെ േതാല്‍പിക്കാന്‍ നീക്കം നടത്തിയെന്നു പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ആരോപണമുയര്‍ന്നിരുന്നു. അതു ശരിവച്ച് എം.എം മണി എം.എല്‍.എ രംഗത്തെത്തിയതോടെ രാജേന്ദ്രനും മണിയും തമ്മില്‍ കനത്ത വാക്‌പോരാണു നടന്നത്. രാജേന്ദ്രനെ പാര്‍ട്ടി ഒരു വര്‍ഷത്തേക്കു സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇതിന്റെ തുടര്‍ചലനങ്ങള്‍ക്കാകും ഇനിയുള്ള നാളുകള്‍ സാക്ഷ്യം വഹിക്കുക. അതു പാര്‍ട്ടിയെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്നു കാണേണ്ടിവരും.

സംവരണ മാനദണ്ഡങ്ങളെ ബാധിക്കുന്ന സുപ്രധാന വിധിയാണ് രാജയുടെ കാര്യത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ചത്. ഹിന്ദു സംവരണ വിഭാഗങ്ങളില്‍ ജനിച്ച നിരവധി പേര്‍ മതം മാറി പരിവര്‍ത്തിത ക്രൈസ്തവരായി ജീവിക്കുന്നുണ്ട്. ഇവര്‍ കൈവശംവെക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് ഹിന്ദുവിന്റെതും സംവരണ ആനുകൂല്യങ്ങള്‍ ഉള്ളതുമാണ്. ക്രൈസ്തവ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ സംവരണ പട്ടികയില്‍നിന്നും പുറത്താകും. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ജീവിക്കുന്നവരെങ്കിലും ജാതിയില്‍ ഹിന്ദു സംവരണ പട്ടികയിലാകും ഇത്തരക്കാര്‍. അതുകൊണ്ട്തന്നെ ജോലിയും ഗ്രാന്റുകളും മറ്റുള്ള ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. ക്രൈസ്തവ മതത്തിലേക്ക് മാറിയവരില്‍ മിക്കവരും ജാതി സര്‍ട്ടിഫിക്കറ്റ് മാറ്റിയിട്ടില്ല. ദലിത് ക്രൈസ്തവരായാല്‍ സംവരണ ആനുകൂല്യത്തിന്റെ ഫലം പറ്റാന്‍ കഴിയില്ല എന്നതിനാലാണത്. ഈ രീതിയില്‍ സംവരണത്തിന്റെ ഗുണഫലങ്ങള്‍ ഉപയോഗിക്കുന്ന ഒട്ടനവധി പേരുണ്ട്. ഹൈക്കോടതി വിധി വന്നതോടെ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ തുടരുന്ന ഇത്തരക്കാര്‍ ആശങ്കയിലാണ്. സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടമാകുമോ എന്ന ഭീതിയാണ് ഇവരെ അലട്ടുന്നത്. ഏതെങ്കിലും കേസ് കോടതിയില്‍ എത്തുകയാണെങ്കില്‍ സംവരണംകൊണ്ട് ലഭിച്ച ആനുകൂല്യങ്ങള്‍ തിരികെ നല്‍കേണ്ടിവരും. സംവരണം വഴി ലഭിച്ച സര്‍ക്കാര്‍ ജോലി വരെ നഷ്ടമാവുകയും ചെയ്യും.

പട്ടികജാതിക്കാരോട് സി.പി.എം കാണിച്ച വഞ്ചനയാണ് ഹൈക്കോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം ഗൗരവമര്‍ഹിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുമായി മത്സരിച്ച സി.പി.എം ജനങ്ങളോട് മാപ്പ് പറയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സി.പി.എമ്മും എ.രാജയും തീരുമാനിച്ചിരിക്കുന്നത്. അപ്പീല്‍ പരിഗണിക്കപ്പെട്ടിട്ടില്ലെങ്കില്‍ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. എല്ലാ നിലയിലും പരാജയമായ പിണറായി സര്‍ക്കാറിന് തിരിച്ചടി കൊടുക്കാന്‍ ലഭിച്ച സുവര്‍ണാവസരമായിരിക്കക്കും ഉപതിരഞ്ഞെടുപ്പ്. തുടര്‍ഭരണത്തില്‍ അഹങ്കാരം മൂത്ത സര്‍ക്കാര്‍ ജനങ്ങളെ പാടേ മറന്നാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിമാരുടെ ധൂര്‍ത്തില്‍ സാമ്പത്തികാടിത്തറ പാടേ തകര്‍ന്നിരിക്കുകയാണ്. ഇതിന്റെ ഭാരം മുഴുവന്‍ ജനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ ബജറ്റില്‍ അത് വ്യക്തമായതാണ്. ഇന്ധന വിലയില്‍ രണ്ട് രൂപയുടെ സെസ് ഏര്‍പ്പെടുത്തിയത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമാകും. പാവപ്പെട്ടവരെ ഒരു നിലക്കും ജീവിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് സര്‍ക്കാര്‍. ഇടതുസര്‍ക്കാറിനൊരു ഷോക്ട്രീറ്റ്‌മെന്റ് നല്‍കേണ്ടത് ആത്യാവശ്യമാണ്. ഉപതിരഞ്ഞെടുപ്പ് അതിനുള്ള അവസരമായി മാറണം.

Continue Reading

columns

പ്രതിഛായ കപ്പല് കേറുമ്പോള്‍- പ്രതിഛായ

ഷംസീറിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. കൂറു പുലര്‍ത്തേണ്ടത് സ്പീക്കര്‍ പദവിയോടോ, അതോ സ്പീക്കറാക്കിയ പാര്‍ട്ടിയോടോ എന്ന കണ്‍ഫ്യൂഷനിലാണ് ഷംസീര്‍.

Published

on

മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി എന്നൊരു ചൊല്ലുണ്ട്. ഏതാണ്ട് സംസ്ഥാന സ്പീക്കറുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചതെന്നാണ് പ്രതിപക്ഷം പറയുന്നത്. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിന് സ്പീക്കറാകും മുമ്പ് നിയമസഭയിലെ റോള്‍ പ്രതിപക്ഷം സംസാരിക്കുമ്പോഴെല്ലാം ബഹളം വെക്കുക എന്നതായിരുന്നു. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമൊക്കെ ഇപ്പോള്‍ ഏതാനും ചില സിനിമകളില്‍ മാത്രം ജീവിക്കുന്ന സംഘടനകള്‍ മാത്രമായി മാറിയിട്ട് നാളേറെയായി. ഈ സംഘടനകളില്‍ നിന്നും വരുന്ന എം.എല്‍.എമാര്‍ക്ക് സംഘടന ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ എന്തെങ്കിലും ബഹളമുണ്ടാക്കുക എന്ന റോളാണ് പാര്‍ട്ടി നല്‍കിയിട്ടുള്ളത്. ഇത് അക്ഷരം പ്രതി അനുസരിച്ചിരുന്നയാളാണ് സ്പീക്കര്‍.

ഇത്തരത്തില്‍ വികൃതി പയ്യനായ ഒരാളെ ഒരു ദിവസം പിടിച്ച് സി.പി.എം സ്പീക്കറാക്കി. അതോടെ കേരളം കരുതിയത് വികൃതിപ്പയ്യന്‍മാരെ നന്നാക്കാന്‍ അധ്യാപകര്‍ അവരെ പിടിച്ച് ലീഡറാക്കാറുള്ളതു പോലെ നന്നാക്കാനായുള്ള ശ്രമം നടത്തിയതാണെന്നായിരുന്നു. സ്പീക്കര്‍ പദവി സര്‍ക്കസിലെ ട്രപ്പീസ് കളി പോലെയാണെന്ന് അറിഞ്ഞിട്ടും സ്പീക്കറായി ആദ്യ ദിവസങ്ങളില്‍ ഭരണ പക്ഷത്തെ ബഹളങ്ങള്‍ക്കെതിരെ വടി എടുത്തപ്പോള്‍ ശ്ശെടാ ഇതെന്താ സംഭവിക്കുന്നതെന്ന് എല്ലാവരും മൂക്കത്ത് വിരല്‍വെച്ചു. പക്ഷേ പിന്നീടായിരുന്നു ട്വിസ്റ്റ് മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ ചറപറാ ആരോപണങ്ങള്‍. ദിനേന എന്നവണ്ണം സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങളുടെ പെരുമ്പറ തീര്‍ത്തതോടെ പ്രതിപക്ഷം നിയമസഭയില്‍ മുഖ്യനും മന്ത്രിമാര്‍ക്കും ഇരിക്കപ്പൊറുതി കൊടുക്കാതായി. ഇതോടെ ഊരിപ്പിടിച്ച വടിവാളിനും പിച്ചാത്തിപ്പിടിക്കും നടുവിലൂടെ ഊര്‍ന്നു നടന്നെന്ന പതിവ് തള്ളൊക്കെ മതിയാക്കി സ്പീക്കര്‍ക്കെതിരെ ഭരണപക്ഷം കണ്ണുരുട്ടി. സ്വര്‍ണം കായ്ക്കുന്ന മരമായാലും പുരക്കു മീതെ വളര്‍ന്നാല്‍ വെട്ടുക തന്നെ എന്ന പോളിസി. പിന്നീട് കണ്ടത് സര്‍ക്കാറിന്റെ യൂ ടേണിനേക്കാളും വലിയ യൂടേണായിരുന്നു ഷംസീറിന്റെ ഭാഗത്തു നിന്നും. ചെറിയ ഭൂരിപക്ഷത്തിന് സഭയിലെത്തിയവരൊക്കെ അടുത്ത തവണ തോല്‍ക്കുമെന്ന് സ്ഥാനം പോലും മാനിക്കാതെ പ്രതിപക്ഷത്തെ നോക്കി പറയാന്‍ സ്പീക്കര്‍ മടിച്ചില്ല. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. അതായത് സഭയില്‍ ബി.ജെ.പി വന്നാലും വേണ്ടില്ല ഷാഫി വേണ്ടെന്ന് സാരം. ബ്രഹ്മപുരം തീപിടുത്തത്തില്‍ നിയമസഭയിലുണ്ടായ പ്രതിഷേധത്തില്‍ സര്‍ക്കാര്‍ വെന്തുരുകുമ്പോഴായിരുന്നു സ്പീക്കറുടെ പ്രതികരണം. പാലക്കാട് പിടിക്കാന്‍ നരേന്ദ്ര മോദിയും, അമിത് ഷായും, പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല. പിന്നല്ലേ സ്പീക്കര്‍.

ഷംസീറിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. കൂറു പുലര്‍ത്തേണ്ടത് സ്പീക്കര്‍ പദവിയോടോ, അതോ സ്പീക്കറാക്കിയ പാര്‍ട്ടിയോടോ എന്ന കണ്‍ഫ്യൂഷനിലാണ് ഷംസീര്‍. സഭാനാഥന്‍ മാത്രമായി ഭരണ പക്ഷത്തോട് റൂള്‍ ചോദിച്ചാല്‍ പിണറായി ഉള്‍പ്പെടെ പാര്‍ട്ടി കണ്ണുരുട്ടും, ഇനി പാര്‍ട്ടിക്കാരനായി സ്പീക്കര്‍ കസേരയില്‍ ഇരുന്നാല്‍ പ്രതിപക്ഷം പ്രശ്‌നമാക്കും. പ്രതിപക്ഷം എന്തു പറഞ്ഞാലും കുഴപ്പമില്ല സഖാക്കള്‍ കണ്ണുരുട്ടിയാല്‍ ഷാഫി തോല്‍ക്കുമെന്ന് പറഞ്ഞത് പോലെയാകില്ല കാര്യം. അടുത്ത തവണ ടിക്കറ്റ് പോലും കയ്യാലപ്പുറത്താകും. നിലയില്ലാ കയത്തില്‍ മുങ്ങിത്താഴുന്ന മുഖ്യനും സംഘവും ഇങ്ങനെ തുറിച്ചു നോക്കിയാല്‍ പിന്നെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യ പരിഗണന നല്‍കുന്ന സ്പീക്കറെന്ന പ്രതിഛായ തല്‍ക്കാലം അട്ടത്ത് വെക്കുക തന്നെ. പാര്‍ട്ടി നിലവാരത്തിലേക്ക് താഴേക്കിറങ്ങുക തന്നെ വഴി. സ്വന്തമായി പീഡന തീവ്രത വരെ അളക്കാന്‍ മാപിനിയുള്ള പാര്‍ട്ടിയായതിനാല്‍ കോടതിയും ജഡ്ജിയുമൊക്കെ അവിടെയുണ്ടാകും അതിനാല്‍ നീതിയും ന്യായവും തല്‍ക്കാലം നോക്കാനാവില്ല. ചട്ടവും റൂളുമൊന്നും നോക്കേണ്ട പ്രതിപക്ഷത്തിന്റെ നോട്ടീസിന് ചവറ്റുകുട്ട തന്നെ സ്ഥാനം. നമ്മള്‍ അധ്വാനിച്ചാല്‍ നമ്മള്‍ക്ക് ജീവിക്കാമെന്ന പൊതു തത്വം നോക്കി അവനവന്റെ തടി സലാമത്താക്കുക തന്നെ. ഭരണപക്ഷ നിരയിലെ പ്രശ്‌നക്കാരന്‍ എന്ന നിലിയില്‍ നിന്ന് സ്പീക്കര്‍ കസേരയില്‍ എത്തിയപ്പോള്‍ പാടേ മാറി ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ നല്ല സ്പീക്കര്‍ എന്ന ഖ്യാതി നേടിയെന്ന തോന്നല്‍ ഷംസീറുണ്ടാക്കിയിരുന്നു. എന്നാല്‍ കേരള മുഖ്യന്റെ ഒരൊറ്റ നോട്ടം കൊണ്ട് പ്രതിഛായ കപ്പല് കയറുന്ന സ്ഥിതിയിലായി. ഇനിയിപ്പോ സ്പീക്കര്‍ കസേരയില്‍ ഇരുന്ന് അങ്ങനെ നിഷ്പക്ഷ ഇമേജൊന്നും നേടേണ്ടെന്ന് ഷംസീറിനും തോന്നിയെങ്കില്‍ തെറ്റ് പറയാനൊക്കില്ല. അത്രമേല്‍ വലിയ ആരോപണ പ്രതിസന്ധിക്കകത്താണ് പാര്‍ട്ടി ചെന്നു പെട്ടിരിക്കുന്നത്. ഓരോ വിവാദങ്ങളും തീരുമ്പോള്‍ അടുത്തത് പൊങ്ങി വരും.

Continue Reading

Trending