X

പ്രാര്‍ത്ഥന നടന്ന ഹാളില്‍ ആര്‍.എസ്.എസിന്റെ അതിക്രമം: വിശ്വാസികള്‍ക്ക് പരിക്ക്, സാധനങ്ങള്‍ അടിച്ചു തകര്‍ത്തു

കോയമ്പത്തൂരില്‍ ക്രിസ്മസ് അനുബന്ധിച്ച് പ്രാര്‍ത്ഥന നടന്ന ഹാളില്‍ ആര്‍.എസ്.എസിന്റെ അതിക്രമം. ഹാളിലേക്ക് അതിക്രമിച്ചു കയറിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഹാളിലെ കസേരകളും മറ്റും അടിച്ചു തകര്‍ക്കുകയും പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികളെ മര്‍ദ്ദിക്കുകയും ചെയ്തു. അക്രമത്തില്‍ സഭയിലെ പാസ്റ്റര്‍ക്കും ഏതാനും വിശ്വാസികള്‍ക്കും പരുക്കേറ്റു.

കോയമ്പത്തൂരിലെ മാതംപാളയത്തിലാണ് സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ അക്രമ വിളയാട്ടം അരങ്ങേറിയത്. ഹാളില്‍ പ്രാര്‍ത്ഥന നടക്കവെ ഹാളിന് സമീപം താമസിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ സെല്‍വരാജും അയാളുടെ കുടുംബാംഗങ്ങളും ഇരുപതോളം ആര്‍.എസ്.എസ് പ്രവര്‍ത്തകരും ചേര്‍ന്ന് ഹാളില്‍ അതിക്രമിച്ച് കയറി വിശ്വാസികളെ മര്‍ദ്ദിക്കുകയും ഹാളിലെ കസേരയും മറ്റും അടിച്ചു തകര്‍ക്കുകയായിരുന്നു.

ഇവരുടെ ലക്ഷ്യം ക്രിസ്മസ് ആഘോഷം തടയുകയാണ് അക്രമണത്തിനിരയായ പാസ്റ്റര്‍ കാര്‍ത്തിക് വ്യക്തമാക്കി. അതേസമയം, ക്രിസ്മസ് പ്രാര്‍ത്ഥന നടത്തിയ ഹാളിന് അതിനുള്ള അനുമതിയുണ്ടായിരുന്നില്ല എന്ന വാദവുമായി അക്രമികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് വിശ്വാസികള്‍ ആരോപിച്ചു.

അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും തങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുകയും സഭാ പാസ്റ്റര്‍ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ ഔദ്യോഗികമായി പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് കോയമ്പത്തൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ലോഗനാഥന്‍ പറഞ്ഞു.

chandrika: