X

സലാഹില്‍ മിന്നാന്‍ മിസ്‌രിപ്പട

കമാല്‍ വരദൂര്‍

റഷ്യ വിളിക്കുന്നു/ഫിഫ വേള്‍ഡ് കപ്പ് 2018

ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ വലിയ സ്ഥാനമില്ല ഈജിപ്തിന്. പങ്കെടുത്തത് ആകെ രണ്ട് തവണ. ആദ്യ റൗണ്ടിനപ്പുറം കടന്നിട്ടുമില്ല. റഷ്യയിലേക്ക് അവര്‍ യോഗ്യത നേടിയത് പക്ഷേ തകര്‍പ്പന്‍ പ്രകടനവുമായാണ്. 28 വര്‍ഷത്തെ വലിയ ഇടവേളക്ക് ശേഷം കാല്‍പ്പന്ത് ലോകത്തെ വലിയ വേദിയിലേക്ക് വരുമ്പോള്‍ ഈജിപ്ത് ചര്‍ച്ച ചെയ്യപ്പെടുന്നത് ഒരേ ഒരു താരത്തിന്റെ നാമധേയത്തിലാണ്-മറ്റാരുമല്ല മുഹമ്മദ് സലാഹ് എന്ന ഗോള്‍വേട്ടക്കാരന്റെ പേരില്‍.

ഗ്രൂപ്പ് എ യില്‍ ആതിഥേയരായ റഷ്യ, സഊദി അറേബ്യ, ഉറുഗ്വേ എന്നിവര്‍ക്കൊപ്പമാണ് ഈജിപ്ത് കളിക്കുന്നത്. ആദ്യ മല്‍സരം ജൂണ്‍ 15ന് ലൂയിസ് സുവാരസും എഡ്ഗാര്‍ കവാനിയുമെല്ലാം കളിക്കുന്ന ലാറ്റിനമേരിക്കന്‍ പ്രബലരായ ഉറുഗ്വേയുമായാണ്.സമീപകാലത്ത് ലോക ഫുട്‌ബോളില്‍ ഉദിച്ചുയര്‍ന്ന നക്ഷത്രമാണ് സലാഹ്. ലയണല്‍ മെസി, കൃസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങിയവര്‍ക്കൊപ്പം ഇന്ന് ലോകം അദ്ദേഹത്തെ ചര്‍ച്ച ചെയ്യുന്നു. ലിവര്‍പൂള്‍ എന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബിനെ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വരെ എത്തിച്ചിരിക്കുന്നു 25 കാരന്‍. 43 ഗോളുകളാണ് ഈ സീസണില്‍ അദ്ദേഹം ലിവര്‍പൂളിനായി നേടിയിരിക്കുന്നത്. ക്ലബിന്റെ വലിയ റെക്കോര്‍ഡാണിത്.

ഈജിപ്ത് ഇപ്പോള്‍ ലോകകപ്പില്‍ പോലും ചര്‍ച്ച ചെയ്യപ്പെടുന്നത് സലാഹിന്റെ ടീം എന്ന നിലയിലാണ്. അത്രമാത്രം സ്വാധീനം കുറഞ്ഞ കാലയളവില്‍ നേടിയെടുക്കാന്‍ കഴിഞ്ഞ ഈ സൂപ്പര്‍ താരത്തിന്റെ ഫോം തന്നെയാണ് ലോകകപ്പില്‍ ഈജിപ്തിന്റെ യാത്ര നിര്‍ണയിക്കുക.ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ സലാഹിന്റെ മികവില്‍ തന്നെയായിരുന്നു ടീമിന്റെ കുതിപ്പ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോക്കെതിരെയ മല്‍സരത്തില്‍ സലാഹ് പായിച്ച പെനാല്‍ട്ടി കിക്കിന്റെ ശക്തി ഇപ്പോഴും ആസ്വദിക്കുന്നവരാണ് ഈജിപ്തുകാര്‍. അന്നത്തെ ആ ആഘോഷത്തില്‍ സര്‍ക്കാര്‍ രാജ്യത്തിന് പൊതു അവധി പോലും പ്രഖ്യാപിച്ചിരുന്നു. 1990 ഇറ്റലിയില്‍ നടന്ന ലോകകപ്പിലാണ് അവസാനമായി ഈജിപ്ത് കളിച്ചത്. 28 വര്‍ഷം പിന്നിടുമ്പോള്‍ ഇന്നത്തെ ടീമിലെ ഭൂരിപക്ഷത്തിനും ഇറ്റാലിയന്‍ ലോകകപ്പ് സമയത്ത് ജനിച്ചിട്ട് പോലുമില്ല. സീനിയര്‍ ഗോള്‍ക്കീപ്പര്‍ ഇസം അല്‍ ഹദാരി മാത്രമായിരിക്കാം ഒരു പക്ഷേ ആ ലോകകപ്പിനെക്കുറിച്ച് അറിഞ്ഞ ഇന്നത്തെ ടീമിലെ ഏക അംഗം. 45 കാരനാണ് ഹദാരി. അദ്ദേഹം റഷ്യയില്‍ കളിക്കുന്ന പക്ഷം പുതിയ റെക്കോര്‍ഡും പിറക്കും-ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം ചെന്ന താരം. 43 വയസ്സുള്ളപ്പോള്‍ ലോകകപ്പ് കളിച്ച കൊളംബിയക്കാരന്‍ ഫരീദ് മോണ്‍ഡഗ്രോയുടെ പേരിലാണ് ഇപ്പോഴുള്ള റെക്കോര്‍ഡ്.

1934 ല്‍ ഇറ്റലിയില്‍ നടന്ന പ്രഥമ ലോകകപ്പില്‍ പന്ത് തട്ടിയവരെന്ന ഖ്യാതിയിലും, ആഫ്രിക്കയിലെ പ്രബല ഫുട്‌ബോള്‍ ശക്തി എന്ന വിലാസത്തിലും എന്ത് കൊണ്ട് ലോകകപ്പ് വേദി തങ്ങള്‍ക്ക് അന്യമാവുന്നു എന്ന ചോദ്യം മിസ്‌രികള്‍ സ്വയം ചോദിക്കാറുണ്ട്. 34 ന് ശേഷം 90 വരെ കാത്തിരിക്കേണ്ടി വന്നു. അതിന് ശേഷം ഇപ്പോള്‍ 28 വര്‍ഷത്തെ കാത്തിരിപ്പ്. യോഗ്യതാ കടമ്പ കടന്ന് ഈജിപ്ത് കളിച്ച ആദ്യ ലോകകപ്പ് 90 ലേതായിരുന്നു. അന്ന് വന്‍കരയില്‍ നിന്നും റോജര്‍ മില്ലറുടെ കാമറൂണിനൊപ്പമായിരുന്നു അവര്‍ റോമിലെത്തിയത്. പക്ഷേ അതിശക്തരുടെ ഗ്രൂപ്പില്‍പ്പെട്ട് വന്നത് പോലെ മടങ്ങേണ്ടി വന്നു ടീമിന്.

ആദ്യ മല്‍സരം ഫ്രാങ്ക് റെയ്ക്കാര്‍ഡും മാര്‍ക്കോ വാന്‍ ബാസ്റ്റണും റുഡോ ഗുള്ളിറ്റുമെല്ലാം കളിച്ച ഹോളണ്ടുമായി. ആ മല്‍സരത്തില്‍ ഒരു ഗോള്‍ സ്‌ക്കോര്‍ ചെയ്തു എന്ന് മാത്രമല്ല മല്‍സരം 1-1 ല്‍ പിടിച്ചുനിര്‍ത്താനുമായി. അടുത്ത മല്‍സരത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലാന്‍ഡുമായും സമനില. അവസാന മല്‍സരം ശക്തരായ ഇംഗ്ലണ്ടുമായി. ഗ്രൂപ്പില്‍ ഒരു ടീമും വിജയിക്കാതെ വന്നപ്പോള്‍ ഈ മല്‍സരം നിര്‍ണായകമായി. പക്ഷേ രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ മാര്‍ക്ക് റൈറ്റ് നേടിയ ഗോള്‍ കാര്യങ്ങള്‍ ഇംഗ്ലണ്ടിന് അനുകൂലമാക്കിയപ്പോള്‍ ഫറോവമാര്‍ക്ക് മടക്കം. അതിന് ശേഷം 1994 ല്‍ അമേരിക്കന്‍ ലോകകപ്പിലും 1998 ല്‍ ഫ്രാന്‍സ് ലോകകപ്പിലും 2002 ല്‍ ജപ്പാന്‍-കൊറിയയിലും 2006 ല്‍ ജര്‍മനിയിലും 2010 ല്‍ ദക്ഷിണാഫ്രിക്കയിലും 2014 ലെ ബ്രസീല്‍ ലോകകപ്പിലും യോഗ്യതാ കടമ്പയില്‍ തട്ടി ടീം പുറത്തായി. ഇത്തവണ സലാഹുണ്ട്-ഈജിപ്തുകാര്‍ രണ്ടാം റൗണ്ട് സ്വപ്‌നം കാണുന്നുണ്ട്…. അവരുടെ മുന്നില്‍ സലാഹ് അജയ്യനാണ്.

chandrika: