X

സ്‌ക്കൂള്‍ തുറക്കുന്നത് നീട്ടി സര്‍ക്കാറിനെ തിരുത്തിയത് പ്രതിപക്ഷം


കോഴിക്കോട്: പെരുന്നാള്‍ തലേന്ന് സ്‌കൂള്‍ തുറക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യത്തിന് മുമ്പില്‍ ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. മുസ്‌ലിം സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അനുകൂല സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രവേശനോത്സവം നീട്ടിവെക്കാന്‍ സാധ്യമല്ലെന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥിന്റെ പ്രഖ്യാപനത്തോടെയാണ് പ്രതിഷേധം കനത്തത്. വിഷയത്തെ വര്‍ഗീയ വല്‍ക്കരിച്ച് കടുംപിടുത്തം നടപ്പാക്കാനുള്ള സി.പി.എം നീക്കവും തിരിച്ചടിച്ചതോടെയാണ് രണ്ടു ദിവസത്തെ അവധി നല്‍കി സര്‍ക്കാര്‍ കരണം മറിഞ്ഞത്.കഴിഞ്ഞ വര്‍ഷം നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ ഒരു മാസത്തോളം വൈകിയാണ് മലബാറിലെ പല ജില്ലകളിലും സ്‌കൂള്‍ തുറന്നത്. കടുത്ത ചൂടും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് വേനല്‍ അവധി ദീര്‍ഘിപ്പിച്ച സംഭവങ്ങളും ഉണ്ട്. പിണറായി സര്‍ക്കാര്‍ തന്നെ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ സന്ദര്‍ശനം പ്രമാണിച്ച് കണ്ണൂരില്‍ ഉച്ചക്ക് ശേഷവും വനിതാമതിലില്‍ പങ്കെടുക്കാനും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.
റമസാന്റെ അവസാന ദിനം സ്‌കൂള്‍ തുറക്കുന്നത് ദൂര ദിക്കുകളില്‍ നിന്ന് സ്‌കൂളുകളില്‍ എത്തുന്ന അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വിഷമത്തിലാക്കുമെന്നും ഒരൊറ്റ ദിവസത്തിനു വേണ്ടി യാത്ര ചെയ്യേണ്ടി വരുമെന്നുമാണ് പലരും ഉന്നയിച്ചത്. റമസാന്‍ അവസാന ദിനം പ്രവേശനോത്സവം നടത്തുമ്പോള്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മധുര പലഹാരം കഴിക്കാനാവാത്തത് വേര്‍തിരിവിന് കാരണമാകുമെന്ന് വാദിച്ചവരും ഉണ്ടായിരുന്നു. വിഷയത്തെ വര്‍ഗീയ വല്‍ക്കരിച്ച് ഒരു വിഭാഗം സൈബര്‍ സഖാക്കളും തുടര്‍ന്ന് കാന്തപുരം വിഭാഗം വിദ്യാര്‍ത്ഥി സംഘടനയും രംഗത്തു വന്നതോടെ പെരുന്നാള്‍ അവധിയെന്ന ആവശ്യം ഉന്നയിക്കുന്നത് മഹാപാതകമായും വ്യാഖ്യാനിക്കപ്പെട്ടു. തങ്ങളുടെ കുട്ടികളെ പെരുന്നാളിന് ശേഷമേ സ്‌കൂളില്‍ വിടൂ എന്ന രീതിയില്‍ ക്യാമ്പയിനും ശക്തിപ്പെട്ടതോടെ സ്‌കൂള്‍ തുറക്കുന്നത് ഒരു ദിവസം നീട്ടിവെക്കണമെന്ന് ടി.വി ഇബ്രാഹീം എം.എല്‍.എ നിയമസഭയിലും ആവശ്യപ്പെട്ടു.കൂടാതെ, എം.എല്‍.എമാരായ ടി.എ അഹമ്മദ് കബീറും എന്‍.എ നെല്ലിക്കുന്നും രേഖാമൂലം മുഖ്യമന്ത്രിക്ക് കത്തുനല്‍കി. അനുകൂല സമീപനം ഉണ്ടാവാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. കെ.എസ്.ടി.യു, കെ.എ.ടി.എഫ് സമസ്ത, എം.എസ്.എഫ്, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും സമാന ആവശ്യവുമായി രംഗത്തു വന്നതോടെ കക്ഷി രാഷ്ട്രീയ ഭേദമന്യെ ആവശ്യം ന്യായമാണെന്ന നിലപാട് പരസ്യമായി. ജൂണ്‍ നാലിനോ, അഞ്ചിനോ ചെറിയ പെരുന്നാള്‍ ആകുവാന്‍ സാധ്യതയുള്ളതിനാല്‍ ജൂണ്‍ ആറിന് സ്‌കൂള്‍ തുറക്കുന്നതായിരിക്കും ഉചിതമെന്നും ഇക്കാര്യം പരിഗണിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ.എം.കെ മുനീര്‍, പി.ജെ ജോസഫ്, അനൂപ് ജേക്കബ് എന്നിവര്‍ ചേര്‍ന്ന് നല്‍കിയ നിവേദനത്തിലും ആവശ്യപ്പെട്ടതോടെ സര്‍ക്കാറിന് മാറിചിന്തിക്കേണ്ടി വരികയായിരുന്നു.
ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് ആദ്യമായി നിവേദനം നല്‍കിയതും പത്രവാര്‍ത്തയിലൂടെ കേരളീയ സമൂഹെത്ത ബോധ്യപ്പെടുത്തിയതും കെ.എ.ടി.എഫാണ്. കെ.എസ്.ടി.യുവും നിലപാട് വ്യക്തമാക്കി. വിദ്യാഭ്യസ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇക്കാര്യം ഗൗരവമായി കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം മുതൂരും കെ.എസ്.ടി.യു പ്രസിഡണ്ട് ഏ.കെ സൈനുദ്ദീനും ആവശ്യപ്പെട്ടിരുന്നു.

web desk 1: