X
    Categories: CultureMoreNewsViews

അലഹബാദിന് പിന്നാലെ ഷിംലയുടേയും പേര് മാറ്റാന്‍ നീക്കം

ഷിംല: അലഹബാദിന് പിന്നാലെ ഷിംലയുടേയും പേര് മാറ്റാന്‍ നീക്കം. ബ്രിട്ടീഷ് ഭരണത്തിന്‍റെ പ്രതീകമായ ഷിംല എന്ന പേര് മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് തീവ്ര ഹിന്ദു സംഘടനകളാണ്. ഷിംല എന്നത് മാറ്റി ശ്യാമള എന്നാക്കാനാണ് ആവശ്യം. ‘ബ്രിട്ടീഷുകാര്‍ ഇന്ത്യ പിടിച്ചടക്കുന്നതിന് മുമ്പ് ശ്യാമള എന്നായിരുന്നു ഷിംലയുടെ പേര്. ഷിംമലയുടെ പേര് മാറ്റുന്നത് സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം സര്‍ക്കാര്‍ തേടും’ – ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ പറഞ്ഞു.

അലഹബാദിന്‍റെ പേര് പ്രയാഗ്‍രാജെന്ന് മാറ്റിയതിന് പിന്നാലെയാണ് ഈ ആവശ്യവും ശക്തമാകുന്നത്. ഷിംലയുടെ പേര് മാറ്റുന്നതുകൊണ്ട് യാതൊരു ദോഷവും വരാനില്ലെന്ന് ആരോഗ്യമന്ത്രി വിപിന്‍ പാര്‍മര്‍ പറഞ്ഞു. വര്‍ഷങ്ങളായി വി.എച്ച്.പി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. 2016 ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വീര്‍ഭദ്രസിംഗ് ഈ ആവശ്യം തള്ളുകയായിരുന്നു. അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തമായ സ്ഥലമാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അന്ന് ആവശ്യം നിഷേധിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ നല്‍കിയ പേരുകള്‍ തുടരുന്നത് മാനസ്സിക അടിമത്തമാണ്‌. നഗരങ്ങളുടെ പേര് മാറ്റുന്നത് ചെറിയ കാര്യമാണെങ്കിലും നല്ല തുടക്കമാണെന്നും വി.എച്ച്.പി സംസ്ഥാന പ്രസിഡന്‍റ് അമന്‍ പുരി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: