X
    Categories: CultureMoreNewsViews

കെ.ടി ജലീലിന്റെ മലപ്പുറം പ്രസംഗത്തില്‍ ഒളിഞ്ഞിരിക്കുന്ന കുടില തന്ത്രങ്ങള്‍

ശുഐബുല്‍ ഹൈത്തമി

അടിമുടി അവധാനതയോടെ ഇടപെടുകയും ഇടപെടാതിരിക്കുകയും ചെയ്യാറുള്ള കുലീനനും സൗമ്യനുമായ പണ്ഡിതനാണ് ആയിരങ്ങളുടെ ഗുരുനാഥരായ പ്രൊഫസർ കെ ആലിക്കുട്ടി മുസ്ല്യാർ . പ്രായവും പദവിയുമേറുന്തോറും പക്വതയുടെ പൂർണ്ണതയിലേക്ക് വളരുന്ന നല്ല നേതാവുമാണ് അദ്ദേഹം. കാർക്കഷ്യങ്ങളോ പിടിവാശികളോ തലക്കനമോ ഇല്ലാത്തതിനാൽ ആശയഭിന്നതയുള്ളവർക്കു പോലും പ്രാപ്യനും പ്രിയങ്കരനുമാണ് ആൾ .കേരള മുസ്‌ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട മത പഠനാചരണ ശൃംഖലയായ സമസ്താ കുടുംബത്തെ അതിന്റെ ഗതകാലങ്ങളോട് ബന്ധിപ്പിക്കുന്ന നിലവിൽ ഏറ്റവും പഴക്കമുള്ള കണ്ണി എന്ന നിലയിലും പാണക്കാട് കുടുംബം നേതൃത്വം നൽകുന്ന കേരളത്തിലെ സമുദായ നന്മകളുടെ മുൻനിര സഹചാരി എന്നനിലയിലും കേരള ഇസ്ലാമിനെ ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രതിനിധീകരിക്കുന്ന സാമ്പ്രദായിക മുസ്ല്യാർ എന്നയർത്ഥത്തിലും വർത്തമാന മുസ്ലിം നേതൃത്വത്തിന്റെ അഗ്രസരണിയിലാണ് അദ്ദേഹത്തിന്റെ ശ്രേണീപഥം .

ഇങ്ങനെയുള്ള ഒരു വ്യക്തിത്വത്തെ അസ്ഥാനത്ത് കയറി കടന്നാക്രമിക്കുക വഴി പ്രതിഛായയിൽ കരിഛായം കലർന്ന കെ ടി ജലീൽ ഉദ്ദേശിച്ച രാഷ്ട്രീയലാഭത്തെ കുറിച്ച് സമുദായ സ്നേഹികൾ ആലോചിക്കുന്നത് നന്നാവും . അതിന് മുമ്പ് പാണക്കാട് തങ്ങളുടെ മീതേക്കും പാഞ്ഞുകയറിയിരുന്നു മന്ത്രി. സത്യത്തിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന അനിതരനായ കപ്പിത്താന്റെ നിശബ്ദ സാന്നിധ്യത്തിന്റെ പ്രശാന്തതയിലാണ് പ്രക്ഷുബ്ദമായ പലകടലുകളും കടന്ന് സാമുദായിക ഭദ്രതയുടെ കപ്പൽ മുന്നോട്ട് പോകുന്നത്. ആ കപ്പലിൽ കയറിയാണ് ജലീൽ തിരമാലകൾ ഭേദിക്കാൻ എങ്ങനെയാണ് തോണി തുഴയേണ്ടത് എന്ന് പഠിച്ചതും പിന്നീടാർത്തി മൂത്തപ്പോൾ കടലാക്കാമെന്ന് കരുതി കൈത്തോടിനെ പുണർന്നതും .

പി കെ ഫിറോസും നജീബ് കാന്തപുരവുമടങ്ങങ്ങുന്ന യൂത്ത് ലീഗിലെ പുത്തൻപടയാണ് തന്റെ അധികാരപീഠത്തിന്റെ കാലിളക്കുന്നത് എന്ന് കണ്ട് ഹാലിളകിയ മന്ത്രി ഈ രണ്ട് പേരെ ആലിക്കുട്ടി മുസ്ല്യാരുടെ ലീഗുകാരാക്കുക വഴി സമസ്ത – ലീഗ് ഛിദ്രത തന്നെയാണ് ഉന്നം വെക്കുന്നത്. അതിന്റെ ലാഭം പലതാണ്. ഒന്നാമതായി , ആലിക്കുട്ടിയുസ്താദിനെ ചിത്രത്തിൽ നിന്നും സംരക്ഷിക്കാൻ യൂത്ത് ലീഗിന്റെ നിലപാടിനോട് അദ്ദേഹത്തിന് താദാത്മ്യമില്ല എന്ന സമസ്താ കുടുംബത്തിന്റെ വിശദീകരണം വരും. ഉസ്താദിനെ പറയിപ്പിച്ചതിന് യുവസമസ്താപ്രവർത്തകർ നജീബിനും ഫിറോസിനും പൊങ്കാല സമർപ്പിക്കും. കുറച്ചായി അങ്ങനെയൊരു പുകയുന്ന ദ്വന്ദം ഉണ്ട് എന്ന ഒരു ഭ്രമിതസങ്കൽപ്പം ഇവിടെയുണ്ട് . (അതിന്റെ വിശദാംശങ്ങളുടെ വിചാരം ഈ കുറിപ്പിന്റെ ഉദ്ദേശ്യമേയല്ല) .പുറമേ , സജീവമായ സുന്നീ ഐക്യത്തെ നിരുൽസാഹപ്പെടുത്തുന്നത് ആലിക്കുട്ടി മുസ്ലാർ നേതൃത്വം നൽകുന്ന സമസ്തയിലെ ലീഗ്ചേരിയാണെന്ന് അടക്കം പറയുന്ന മറ്റേച്ചേരി സുന്നികളുടെ പ്രീതി ബോണസായും കിട്ടും. യൂത്ത് ലീഗ് വഴി തടയുമ്പോൾ ഡിഫിയുടെ കൊടിയേന്തി അവരെത്തുമെന്നതും സാധ്യതയാണ്. ഇതൊക്കെ നന്നായറിയുന്ന ഒരു ബന്ധുവുണ്ട് മന്ത്രിക്ക് ഉപദേശിയായി.

ഇത്തരം വൃത്തികെട്ട രാഷ്ട്രീയ ലാഭത്തിന് വേണ്ടി സാത്വികനായ ഒരു പണ്ഡിതനെയും സാത്വികമായ ഒരു പണ്ഡിത പ്രസ്ഥാനത്തെയും വലിച്ചിഴച്ച മന്ത്രി മുഖത്തിന്റെ നിറമല്ല അകത്തെന്ന് ബോധ്യപ്പെടുത്തുകയാണ്. അതിന് സൗകര്യം ചെയ്തു കൊടുക്കും വിധം ലീഗ് – സമസ്ത ഭിന്നതയുണ്ടെന്ന് വരുത്തിക്കൊണ്ട് പരിണിതഫലം ചിന്തിക്കാതെ എഴുത്തും പറച്ചിലുമൊക്കെയായി വരുന്നവരും തൽക്കാലമല്ല പിൽക്കാലമാണ് പ്രധാനം എന്ന് ചിന്തിക്കുന്നത് നന്നാവും.

സമസ്ത ഒരു സംഘടന മാത്രമല്ല , സംസ്ക്കാരം കൂടിയാണ്. മുസ്ലിം ലീഗ് ഒരു നാഗരികതയും. ആ ഉലമ – ഉമറാ കൂട്ടുകെട്ടിന്റെ ലാഭങ്ങളാണ് ശ്രുതി പരന്ന കേരളയിസ്ലാം മോഡൽ. കാശ്മീരിൽ നിന്നും കേരളത്തിലേക്കുള്ള ദൂരമാണത്. അഭിപ്രായങ്ങൾ ഉള്ളേടത്ത് ഭിന്നാഭിപ്രായങ്ങളുമുണ്ടാവും. ഭിന്നാഭിപ്രായങ്ങൾ അഭിപ്രായ ഭിന്നതയിലെത്താതെ നോക്കാൻ കെൽപ്പുറ്റ നേതൃത്വം വലിയ അനുഗ്രഹമാണ്. എല്ലാ ജനറേഷനെയും സാമൂഹിക തുറകളിലുള്ളവരേയും ഒരേ ഫ്രയിമിൽ അണിനിരത്താൻ നേതൃത്വം ശിലാത്മകമാവരുത് . വ്യത്യസ്ത ശൈലികളുള്ള നേതാക്കന്മാർ ഉണ്ടാവണം , ആ നേതൃ ബഹുസ്വരതയും നമുക്കുണ്ട്. ഓരോരുത്തർ അവരവർക്കിഷ്ടപ്പെട്ട ശൈലിക്കാരെ കൂടുതൽ അംഗീകരിച്ചും വിഭിന്ന രീതികളെ ഉൾക്കൊണ്ടും കൊണ്ട് എത്രമാത്രം സഹിഷ്ണുത കാണിക്കുന്നുവോ അത്രമാത്രം ഭദ്രതയുണ്ടാവും ഈ കപ്പലിനും തറവാടിനും. ഇന്ന് ജീവിച്ചിരിക്കുന്ന ഒരാളും നിർമ്മിച്ചതല്ല ഈ അടിത്തറ . പരസ്പരം വിട്ടുവീഴ്ച്ചയും ആദരവും പ്രകടിപ്പിച്ച മുൻഗാമികൾ നെയ്തെടുത്ത സേതുബന്ധങ്ങളാണ് ഈ നാട്ടുനൂലിഴകളായ സംഘവേരുകൾ.
ഇന്നുള്ളവർ അതിന്റെ ഗുണഭോക്താക്കളും കാവൽക്കാരുമാണ്. ആ നന്ദി ബോധമാണ് വളരേണ്ടത്.
അവനവന്റെ ആവേശത്തിനും അരിശത്തിനും സമുദായ പ്രതീകങ്ങളെ ദുരുപയോഗപ്പെടുത്തുന്നത് വർദ്ധിച്ച് വരികയാണ്. താൻ ചിന്തിക്കുന്നത് പോലെയല്ലാതെ ചിന്തിക്കുന്നവരും കൂടി ചേർന്ന് നിൽക്കുന്നത് കൊണ്ടാണ് തനിക്കിങ്ങനെ ചിന്തിക്കാനുള്ള സ്പേസ് കിട്ടുന്നത് എന്ന് വിനയാന്വിതനായി ചിന്തിക്കാനായാൽ സ്വയം ചെറുതാവാൻ പറ്റും ,അപ്പോഴാണ് നാം വലുതാവുക .ഇതൊക്കെ എല്ലാവരുടേതുമാണ്. ആരെങ്കിലും കരുതിയത് കൊണ്ട് ഉള്ളത് തകർക്കാനോ ഇല്ലാത്തത് ഉണ്ടാക്കാനോ പറ്റില്ല.
അറബിയിൽ ഒരു ആപ്തവാക്യമുണ്ട്.,
قل نعمة زالت عن قوم فعادت
ഒരു ജനതയുടെ അനുഗ്രഹം നീങ്ങിപ്പോയാൽ പിന്നെ തിരിച്ച് വരൽ തുലോം തുഛമാണ് എന്നാണാ പറഞ്ഞത്. ഇന്നനുഭവിക്കുന്ന ഒരനുഗ്രഹവും ഏതെങ്കിലും അവിവേകം കാരണം നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെ.

ചന്ദ്രിക വെബ് ഡെസ്‌ക്‌: