X
    Categories: CultureMoreNewsViews

ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി: അര്‍ജുന രണതുംഗെ അറസ്റ്റില്‍

കൊളംബോ: രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ കേന്ദ്രമന്ത്രിയായിരുന്ന അര്‍ജുന രണതുംഗെയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന രണതുംഗെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ മന്ത്രിസഭയില്‍ പെട്രോളിയം മന്ത്രിയായിരുന്നു. ഉച്ചയോടെയാണ് ഔദ്യോഗികവസതിയിലെത്തി കൊളംബോ ക്രൈം വിഭാഗം രണതുംഗെയെ അറസ്റ്റ് ചെയ്തതെന്ന് വക്താവായ റുവാന്‍ ഗുണശേഖര വാര്‍ത്താ ഏജന്‍സിയായ ‘റോയിട്ടേഴ്‌സി’നോട് പറഞ്ഞു.

ശ്രീലങ്കയില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലാണ് രണതുംഗയെ അറസ്റ്റ് ചെയ്തത്. കൊളംബോയിലെ ദെമതഗോഡയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ഓഫീസിന് മുന്നിലാണ് ഇന്നലെ വെടിവെപ്പ് നടന്നത്. പ്രസിഡണ്ട്് പിരിച്ചുവിട്ട വിക്രമസിംഗെ മന്ത്രിസഭയിലെ മന്ത്രിയായ രണതുംഗെ പെട്രോളിയം ഓഫീസിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലത്ത് തൊഴിലാളികള്‍ വന്‍പ്രതിഷേധപ്രകടനം നടന്നിരുന്നു. തുടര്‍ന്ന് രണതുംഗെയുടെ അംഗരക്ഷകര്‍ തൊഴിലാളികള്‍ക്ക് നേരെ വെടിവച്ചു. വെടിവെപ്പില്‍ ഒരാള്‍ മരിയ്ക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

രാജ്യത്ത് രാഷ്ട്രീയ അട്ടിമറി നടന്നതിന് ശേഷം ഇന്നലെയാണ് വിദേശപര്യടനത്തിലായിരുന്ന രണതുംഗെ തിരിച്ചെത്തിയത്. തിരിച്ചെത്തി ഓഫീസിലേയ്ക്ക് വന്നപ്പോഴാണ് തന്നെ ആക്രമിച്ചതെന്ന് ഇന്നലെ രണതുംഗെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘അവരെന്നെ കൊല്ലുമായിരുന്നു. ഞാനിന്ന് ജീവനോടെയുള്ളത് ദൈവകൃപ കൊണ്ടാണ്. രാജ്യത്തെ നിയമവ്യവസ്ഥ അട്ടിമറിയ്ക്കപ്പെട്ടിരിക്കുന്നു. ഇതിന് ജനങ്ങള്‍ മറുപടി പറയും.’ രണതുംഗെ പ്രതികരിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: