kerala
നിയമസഭയിലെ ദ്യശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണം; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
മാധ്യമവിലക്ക് അടിയന്തിരമായി പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു

നിയമസഭയിലെ ദ്യശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്കി.
ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കം. എന്നാല്‍ കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത് റദ്ദാക്കിയിരുന്നു. ലോകത്താകെ കോവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കോവിഡ് പ്രോട്ടോകോള്‍ പിന്‍വലിക്കുകയും ചെയ്ത് കാലങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിന്‍വലിച്ചിട്ടില്ല. മാധ്യമവിലക്ക് അടിയന്തിരമായി പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു
കത്ത് പൂര്‍ണ രൂപത്തില്‍
ജനാധിപത്യ സംവിധാനത്തില്‍ നിയമ നിര്‍മ്മാണ സഭകള്‍, ഭരണ നിര്‍വഹണ സംവിധാനം, നീതി നിര്‍വഹണ സംവിധാനം എന്നിവയ്ക്കൊപ്പം നാലാം തൂണ് ആണ് മാധ്യമങ്ങള്‍. ഈ നാല് തൂണുകളും ഒരു പോലെ ശക്തവും കര്‍മ്മനിരതവുമാകുന്നതാണ് ജനാധിപത്യത്തിന്റെ ഔന്നത്യവും സൗന്ദര്യവും.
നിയമ നിര്‍മ്മാണ നടപടിക്രമങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനായി മാധ്യമ പ്രവര്‍ത്തകര്‍ക്കും സമാജികര്‍ക്കൊപ്പം അര്‍ഹമായ പരിഗണന നല്കിപ്പോരുന്ന കീഴ് വഴക്കമാണ് രൂപീകൃതമായ കാലം മുതല്‍ക്കെ കേരള നിയമസഭയ്ക്കുള്ളത്.
എന്നാല്‍ കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍ ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള അനുവാദം താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. ലോകത്താകെ കോവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കോവിഡ് പ്രോട്ടോകോള്‍ പിന്‍വലിക്കുകയും ചെയ്ത് കാലങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിന്‍വലിച്ചിട്ടില്ല.
നിയമസഭാ ദൃശ്യങ്ങള്‍ക്കായി മാധ്യമങ്ങള്‍ ആശ്രയിക്കുന്ന സഭ ടി.വിയാകട്ടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ പുറത്ത് വിടാതെ ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയിരിക്കുകയാണ്.
ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമനിര്‍മ്മാണ സഭയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്, പ്രത്യേകിച്ചും അത് കേരളത്തിലാകുമ്പോള്‍ നിയമസഭയുടെ അന്തസ്സ് ഇടിച്ച് താഴ്ത്തുന്നതും മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച തെറ്റായ സന്ദേശവുമാണ് നല്‍കുന്നത്.
ഈ സാഹചര്യത്തില്‍ നിയമസഭയുടെ കീഴ് വഴക്കം അനുസരിച്ച് എല്ലാ അംഗീകൃത ദൃശ്യ മാധ്യമ ചാനലുകള്‍ക്കും ചോദ്യോത്തര വേളയുടെ തത്സമയം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനുള്ള അനുവാദം പുന:സ്ഥാപിച്ചു നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
kerala
കാട്ടാനയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം; യുവാവിന് ഗുരുതര പരിക്ക്

ബന്ദിപ്പൂര്‍-മുതുമല റോഡില്‍ കാട്ടാനക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കാര്‍ യാത്രക്കാരനെ കാട്ടാന ആക്രമിച്ചു. ഇന്നെ വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. ആക്രമണത്തില്‍ കര്‍ണാടക സ്വദേശിക്ക് സാരമായി പരിക്കേറ്റു.
വഴിയരികില്‍ നില്‍ക്കുകയായിരുന്ന കാട്ടാനയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ആന പ്രകോപിതനാവുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു.
kerala
ബലാത്സംഗ കേസ്; വേടനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
വിദേശത്തേയ്ക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് സര്‍ക്കുലര്‍.

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് പൊലീസ്. വിദേശത്തേയ്ക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് സര്‍ക്കുലര്‍. കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും വേടനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വേടന് ഹൈക്കോടതിയില്‍ സമീപിച്ചിരുന്നു. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 18നാണ് കോടതി പരിഗണിക്കുക.
വേടന് വിദേശത്തേക്ക് കടന്നാല്‍ പിടികൂടുക എന്നത് ശ്രമകരമായ ദൗത്യമാണ്. അതിനാലാണ് വിമാനത്താവളങ്ങളിലേക്ക് ഇന്നലെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസില്‍ വേടന്റെ സുഹൃത്തുക്കളുടെയും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെയും മൊഴി എടുത്തേക്കും. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല.
india
ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍
14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്കി.

ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. 14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്കി.
സ്വാതന്ത്ര്യ-പാക് വിഭജനത്തിന്റെ ഓര്‍മക്കായി ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ എല്ലാ സര്‍വകലാശാലകള്‍ക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, ഗവര്‍ണറുടെ വിഭജന ഭീതി ദിന സര്‍ക്കുലര്‍ സമാന്തര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കാനുള്ള ശ്രമമാണെന്നും ദിനാചാരണം നടത്താന്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
kerala3 days ago
തൃശൂരില്‍ നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
Film3 days ago
നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദം, പരാതി നല്‍കാനൊരുങ്ങി വനിതാ താരങ്ങള്‍
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല