X

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം : 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ 15 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം മധു എന്ന യുവാവിനെ മര്‍ദിച്ചത്. സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും വഴി പൊലീസ് ജീപ്പില്‍ വെച്ചായിരുന്നു മരണം.

ഇന്നലെ വൈകിട്ടു അട്ടപ്പാടി മുക്കാലില്‍ വെച്ചാണ് മോഷണക്കുറ്റം ആരോപിച്ച് മധുവിനെ നാട്ടുകാര്‍ പിടികൂടിയത്. പ്രദേശത്ത് ഏറെ കാലമായി നടന്നു വരുന്ന മോഷണങ്ങള്‍ മധുവാണ് നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. പിടികൂടിയെ ശേഷം നാട്ടുകാര്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മധുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി വാഹനത്തിനില്‍ വെച്ച ഇടയ്ക്ക് രക്തം ചര്‍ദിച്ച മധു കുഴഞ്ഞു വീഴുകയായിരുന്നു. പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാനസിക ആസ്വാസ്ഥ്യം ഉള്ളതിനാല്‍ ഏറെ കാലമായി ഊരിനു പുറത്തായിരുന്നു മധു താമസിച്ചിരുന്നത്.മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകും.

സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം അപലപിച്ചു. ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി വിജയന്‍ പറഞ്ഞത്. ഇത്തരം ആക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യസാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

chandrika: