kerala

പാലിയേക്കരയിലെ കുരുക്ക്

By webdesk17

August 20, 2025

പാലിയേക്കര ടോള്‍ വിഷയത്തില്‍ ദേശീയ പാതാ അതോറിറ്റിക്കും ടോള്‍ കമ്പനിക്കുമെതിരെ സുപ്രീംകോടതിയും ഇന്നലെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്. ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയ പാതാ അതോറിറ്റിയും ടോള്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേ, ദേശീയപാതയില്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങള്‍ 150 രൂപ ടോള്‍ നല്‍കുന്നതെന്ന ചോദ്യമാണ് കോടതിയില്‍ നിന്നുണ്ടായത്. ‘താങ്കള്‍ പത്രം വായിച്ചില്ലേ, 12 മണിക്കൂറാണ് റോഡ് ബ്ലോക്ക്’ എന്ന് മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ദേശീയപാത അതോറിറ്റിയ്ക്ക് വേണ്ടി ഹാജരായ സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറലിനോട് ചോദിക്കുന്ന സാഹചര്യം വരെയുണ്ടായി. ദേശീയപാതയിലെ മുരിങ്ങൂരില്‍ ലോറി മറിഞ്ഞാണ് ഗതാഗത കുരുക്ക് ഉണ്ടായതെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയുടെ വാദത്തിന് ലോറി തനിയെ വീണതല്ലെന്നും റോഡിലെ കുഴിയില്‍ വീണ് മറിഞ്ഞ താണെന്നുമായിരുന്നു ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ തിരിച്ചടി. ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ 12 മണിക്കൂര്‍ എടുക്കുമെങ്കില്‍ എന്തിനാണ് ടോള്‍ എന്നായിരുന്നു ചീഫ് ജസ്റ്റിസി എന്റെ ചോദ്യം. ഒരു മണിക്കൂര്‍കൊണ്ട് സഞ്ചരിക്കേണ്ട ദൂരം താണ്ടാന്‍ 11 മണിക്കൂര്‍ അധികം എടുക്കുകയാണ്. അതിനു ടോളും നല്‍കണോ എന്ന പരിഹാസ്യവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. നേരത്തെ കേസ് പരിഗണിച്ച ഘട്ടത്തിലും സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് നിശിത വിമര്‍ശനം ദേശീയപാത അതോറിറ്റിക്ക് ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.

പാലിയേക്കരയിലെ ടോള്‍ പിരിവ് സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശ്‌നം വരെയായിത്തീര്‍ന്നിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭരണകൂടങ്ങളുടെയും നീതിപീഠങ്ങളുടെയുമെല്ലാം നിരന്തര ഇടപെടലുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന തരത്തില്‍ വിഷയം തീര്‍ത്തും വഷളായിത്തീര്‍ന്നിരിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള അതീവ ദുഷ്‌കരമായ യാത്രക്കിടെ, പിടിച്ചുപറിക്കുന്ന രീതിയില്‍ ടോളിന്റെ പേരില്‍ വന്‍തുക ഈടാക്കുമ്പോള്‍ തീര്‍ത്തും ന്യായമായ ചോദ്യമാണ് യാത്രക്കാര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണാതെ എന്തിനു തങ്ങള്‍ പണംതരണമെന്ന വര്‍ഷങ്ങളായി ജനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ് നീതിപീഠവും ഏറ്റെടുത്തിരിക്കുന്നത്. ജില്ലാ ഭരണകൂടവും ഹൈക്കോടതിയുമെല്ലാം ഇക്കാര്യത്തില്‍ നിരന്തരമായി ഇടപെടുമ്പോഴും അതിനെല്ലാം പുല്ലുവിലയാണ് കരാറുകാര്‍ കല്‍പിക്കുന്നത്. ഇതിന് അവര്‍ക്ക് പിന്തുണയും പിന്‍ബലവുമായിത്തീരുന്നതാകട്ടേ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടുകളുമാണ്. ജില്ലാ കലക്ടര്‍ക്ക് ടോള്‍ പിരിവ് നിര്‍ത്തിവെക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടി വന്ന സാഹചര്യം തന്നെ സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിക്കുന്നതിനെതിരെയായിരുന്നു കലക്ടറുടെ നടപടി.

അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രദേശങ്ങളില്‍ വ്യാപക ഗതാഗതക്കുരുക്കാണെന്ന പരാതിയെ തുടര്‍ന്ന് കലക്ടര്‍ ദേശീയ പാത അതോറിറ്റിയുമായി രണ്ടുതവണ ചര്‍ച്ചകള്‍ നടത്തുകയും ഈ യോഗങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ അധികൃതര്‍ വീഴ്ച്ചവരുത്തുകയും ചെയ്തതോടെയായിരുന്നു കലക്ടര്‍ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. അടിപ്പാതകളുടെ നിര്‍മാണ പ്രവൃത്തികള്‍ മന്ദഗതിയിലാണന്നും നിബന്ധനകളൊന്നും പാലിക്കു ന്നില്ലെന്നും കലക്ടറുടെ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കലക്ടറുടെ ഉത്തരവ് പിന്നീട് പിന്‍വലിച്ചുവെങ്കിലും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉള്‍പ്പെടെ പ്രസ്തുത ആവശ്യവുമായി സമീപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയും സമാന ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. നാലാഴ്ചത്തേക്ക് പിരിവ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട കോടതി, ഈ കാലയളവിനിടയില്‍ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവെക്കുകയുണ്ടായി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലെത്തിയപ്പോഴാണ് ദേശീയപാത അതോറിറ്റിയെയും ടോള്‍കമ്പനിയെയും പരമോന്നത നീതി പീഠം കശക്കിക്കളഞ്ഞത്. ഇടപ്പള്ളി മുതല്‍ പാലക്കാട് വരെയുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നതിന് പാലിയേക്കരയിലും വടക്കാഞ്ചേരിയിലുമടക്കം രണ്ടിടങ്ങളില്‍ ടോള്‍ കൊടുക്കേണ്ടതുണ്ട്. എന്നാല്‍ ടോള്‍ പിരിക്കുമ്പോള്‍ നടപ്പാക്കേണ്ട സൗകര്യങ്ങളൊന്നും ടോള്‍ കമ്പനി നടപ്പാക്കാതെ വന്നതോടെയാണ് ദേശീയപാത ജനജീവിതത്തെ തകിടം മറിച്ചത്. അടിപ്പാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീണ്ടുപോവാന്‍ തുടങ്ങിയതോടെ ഇതുവഴി കടന്നുപോവുന്ന വാഹനങ്ങള്‍ മണിക്കൂറുകളോളം കുരുക്കില്‍ അകപ്പെട്ട് യാത്രക്കാര്‍ ദുരിതത്തിലാവുന്നത് പതിവാണ്. മണിക്കൂറുകള്‍ കുരുക്കില്‍ കിടക്കുന്ന വാഹനങ്ങള്‍ ദേശീയ പാതയില്‍ പാലിയേക്കര ടോളില്‍ വന്‍ തുക ടോള്‍ നല്‍കാനായി ഏറെനേരം കരുക്കില്‍ കിടക്കേണ്ട ഗതികേടിലാണ്.

ഇതിനെല്ലാം പുറമെ ടോള്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പാലിയേക്കരയിലെ ടോള്‍ കമ്പനി ടോള്‍ പിരിച്ചുകൊണ്ടിരുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫെബ്രുവരി ഒന്‍പതിനാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിക്കുന്നത്. 2025 ഫെബ്രുവരി 9 വരെ 1521 കോടി രൂപയാണ് കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പിരിച്ചെടുത്തത്. ഓരോ വര്‍ഷവും ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് വാഹനയാത്രക്കാരില്‍ നിന്നും കോടികള്‍ പിരിച്ചെടുത്തതല്ലാതെ റോഡിന്റെ നില മെച്ചപ്പെടുത്തുന്നതിനുള്ള യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഇതിനെതിരെ നിരവധി പരാതികള്‍ കോടതികളില്‍ എത്തി. സംസ്ഥാന, കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയം ഉണ്ടായി. എന്നാല്‍ കരാര്‍ കമ്പനിക്ക് അനുകൂലമായ നിലപാടാണ് എന്നും സര്‍ക്കാരും ദേശീയപാത അതോറിറ്റിയും കൈക്കൊണ്ടത്.