Connect with us

Video Stories

കാര്‍ രഹിത ദിനാചരണം; 60,000ത്തിലധികം പേര്‍ പങ്കാളികളായി

Published

on

ദുബൈ: ഭൂമിക്ക് നല്‍കുന്ന വലിയ സമ്മാനമായിരിക്കും കാറില്ലാതെ ഒരു ദിവസമെങ്കിലും യാത്ര ചെയ്യുക എന്ന സന്ദേശവുമായി ദുബൈ മുനിസിപ്പാലിറ്റിയുടെ കാര്‍ രഹിത ദിനാചരണം നടന്നു. ഇതിനകം തന്നെ ശ്രദ്ധേയമായ കാറില്ലാ ദിനാചരണം ഇത്തവണയും ഏറെ പുതുമകള്‍ നിറഞ്ഞതായിരുന്നു.

ഇന്നലെ രാവിലെ യൂണിയന്‍ മെട്രോ സ്‌റ്റേഷന്‍ പാര്‍ക്കില്‍ ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്തയാണ് ദിനാചരണം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന്, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇത്തിസാലാത്ത് മുതല്‍ യൂണിയന്‍ മെട്രോ സ്‌റ്റേഷന്‍ വരെ ഉന്നതോദ്യോഗസ്ഥര്‍ യാത്ര ചെയ്തു. ഇത് എട്ടാം തവണയാണ് ദുബൈ മുനിസിപ്പാലിറ്റി കാറില്ലാ ദിനാചരണം ഒരുക്കുന്നത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പു തലവന്മാര്‍, വിദ്യാഭ്യാസ, റിയല്‍ എസ്‌റ്റേറ്റ്, റീടെയ്ല്‍, ഹോട്ടലുകള്‍, ബാങ്കുകള്‍, പ്രത്യേക പരിചരണം അര്‍ഹിക്കുന്നവര്‍ തുടങ്ങിയവര്‍ ദിനാചരണത്തില്‍ പങ്കാളികളായി.

എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, ദുബൈ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ റാഷിദ് അല്‍ മത്‌റൂഷി, ദുബൈ പൊലീസ് കമ്യൂണിറ്റി അഫയേഴ്‌സ് സര്‍വീസസ് അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍ റാഫി, ഓപറേഷന്‍സ് അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍, ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സിഇഒ ഖലീഫ ബിന്‍ ദറായ്, ദുബൈ ഗവ. വര്‍ക് ഷോപ് സിഇഒ ഹുമൈദ് സുല്‍ത്താന്‍ അല്‍ മുതൈവി, ദുബൈ ഹെല്‍ത്ത് അഥോറിറ്റി ഹോസ്പിറ്റല്‍ സര്‍വീസസ് സെക്ടര്‍ സിഇഒ ഡോ. അഹ്മദ് ബിന്‍ കല്‍ബാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. പ്രകൃതി സൗഹൃദ വാഹനങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു.

ആഗോള കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച രാജ്യാന്തര കരാറുകള്‍ പാലിക്കുന്ന കാര്യത്തില്‍ ദുബൈയുടെ ഉത്തരവാദിത്തം നിറവേറ്റുകയെന്ന ഉദ്ദേശ്യം കൂടിയുണ്ട് ഈ പരിപാടിക്ക്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ പ്രഖ്യാപിച്ച യുഎഇ ദാന വര്‍ഷവുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ ആചരണം. അന്തരീക്ഷ മലിനീകരണം കുറക്കുക, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കാര്‍ രഹിത ദിനം സംഘടിപ്പിച്ചതെന്ന് ലൂത്ത വ്യക്തമാക്കി. 2021 ആകുമ്പോഴേക്കും ശുദ്ധവായുവുള്ള അന്തരീക്ഷം സമ്മാനിക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറക്കുകയും ചെയ്യുകയെന്ന യുഎഇ ദേശീയ അജണ്ട നടപ്പാക്കുക തങ്ങളുടെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ വാഹനം ഉപേക്ഷിച്ച് പൊതുവാഹനം ഉപയോഗിക്കുക എന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കുകയായിരുന്നു കാര്‍ രഹിത ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
രണ്ടു സ്ഥാപനങ്ങളാണ് ആദ്യ വര്‍ഷത്തെ കാര്‍ രഹിത ദിനത്തില്‍ പങ്കാളികളായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 1,070 ആയി. ഇപ്രാവശ്യം ഇരട്ടിയിലധികമാകുമെന്നാണ് പ്രതീക്ഷയെന്ന് പരിസ്ഥിതി-ആരോഗ്യ സുരക്ഷാ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് ശരീഫ് പറഞ്ഞു. ഇക്കുറി 60,000ത്തിലധികം പേര്‍ പങ്കെടുത്തെന്നാണ് പ്രാഥമിക കണക്ക്.
ആദ്യ വര്‍ഷം 1,000 പേരായിരുന്നു പങ്കെടുത്തിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending