kerala

‘ഉണ്ണി കൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് തെളിവ് നശിപ്പിക്കാനും തൊണ്ടിമുതല്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനും’: സണ്ണി ജോസഫ്

By webdesk14

October 17, 2025

ശബരിമല സ്വര്‍ണ്ണ മോഷണ കേസില്‍ പ്രതിയായ ഉണ്ണി കൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് തെളിവ് നശിപ്പിക്കാനും തൊണ്ടിമുതല്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനും അവസരം നല്‍കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

പ്രതികളെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പോറ്റിയെ പോറ്റിവളര്‍ത്തിയവരെയും കണ്ടെത്തണം. ഇയാളില്‍ നിന്ന് ആനുകൂല്യം പറ്റിയവര്‍ ആരെല്ലാം? എഫ് ഐ ആറില്‍നിന്ന് തന്നെ ഗൂഢാലോചന വ്യക്തമാണ്. ഒരാള്‍ക്ക് മാത്രമായി ഗൂഢാലോചന നടത്താന്‍ സാധ്യമല്ല. ദേവസ്വം ബോര്‍ഡിനും മോഷണത്തില്‍ ഉത്തരവാദിത്തമുണ്ട്. അവരെയും പ്രതികളാക്കി അറസ്റ്റ് ചെയ്യണം. അവരില്‍ നിന്ന് തെളിവ് ശേഖരിച്ച് നഷ്ടപ്പെട്ട സ്വര്‍ണ്ണം വീണ്ടെടുക്കണം. അത് തുടര്‍ന്നുള്ള കേസിന്റെ വിചാരണയ്ക്ക് അത്യാവശ്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഉണ്ണി കൃഷ്ണന്‍ പോറ്റിയെ പ്രതിയാക്കിയത് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ്. അതിന് ശേഷം ഒന്നര ആഴ്ചയോളം വൈകിയാണ് പോറ്റിയെ അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ നിന്ന് എത്ര സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്നും അത് ആര്‍ക്കാണ് വിറ്റതെന്നും കണ്ടെത്തണം. സ്വര്‍ണ്ണ മോഷണത്തിലെ ഗൂഢാലോചനയില്‍ പങ്കാളിയാവരെ പിടികൂടണം. മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണം കണ്ടെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല. നഷ്ടപ്പെട്ട സ്വര്‍ണ്ണം വീണ്ടെടുക്കേണ്ടതും പുനസ്ഥാപിക്കേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്. ഇതെല്ലാം കണ്ടെത്തേണ്ടത് അന്വേഷണ സംഘത്തിന്റെ ഉത്തരവാദിത്തമാണ്. അതവര്‍ നിറവേറ്റണമെന്നും സണ്ണി ജോസഫ് പറഞ്ഞു.