X
    Categories: CultureNewsViews

പി.ജയരാജന് നല്‍കുന്ന ഓരോ വോട്ടും കൊലപാതകത്തിനുള്ള ലൈസന്‍സാണ്: വി.ടി ബല്‍റാം

കോഴിക്കോട്: വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജന് നല്‍കുന്ന വോട്ടുകള്‍ എന്ത് കാരണം കൊണ്ടായാലും നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്കുള്ള ലൈസന്‍സായാണ് വ്യാഖ്യാനിക്കപ്പെടുകയെന്ന് വി.ടി ബല്‍റാം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ബല്‍റാം നിലപാട് വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദിലീപിന്റെ ‘രാമലീല’ ബോക്സോഫീസിൽ വിജയിച്ചപ്പോൾ അത് അയാൾ സഹപ്രവർത്തകയായ നടിയെ ആക്രമിച്ച കേസിന് ജനകീയ കോടതി നൽകിയ കുറ്റവിമുക്തിയായി വ്യാഖ്യാനിക്കപ്പെട്ടത് നമുക്കോർമ്മയുണ്ട്.

വടകരയിൽ പി ജയരാജനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സിപിഎമ്മും ലക്ഷ്യം വക്കുന്നത് ഇതു തന്നെയാണ്. ജയരാജന്റെ സ്ഥാനാർത്ഥിത്ത്വം അക്രമ രാഷ്ട്രീയത്തിനെതിരായ സന്ദേശമാണെന്ന അപഹാസ്യമായ അവകാശവാദം കോടിയേരി ബാലകൃഷ്ണനേപ്പോലുള്ളവർ മുന്നോട്ടു വക്കുകയും ചെയ്യുന്നു. ഫേസ്ബുക്കിൽ സെബിൻ ജേക്കബ്, കെ ജെ ജേക്കബ്, ജി പി രാമചന്ദ്രൻ തുടങ്ങിയ ആസ്ഥാന സിപിഎം ബുദ്ധി ഉപദേശക കേന്ദ്രങ്ങളൊക്കെ ഇപ്പോൾ ജയരാജ സ്തുതികളുമായി അരങ്ങു തകർക്കുകയാണ്. വെറും എം പിയല്ല മന്ത്രിയാവേണ്ട ആളാണ് ജയരാജൻ എന്നാണ് അവരുടെയൊക്കെ ആഗ്രഹമത്രേ!

കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചും അതിൽ കണ്ണൂരിലെ ചില സിപിഎം നേതാക്കളുടെ പങ്കിനേക്കുറിച്ചും വലിയ ചർച്ചകളുയരുന്ന ഇക്കാലത്ത് പോലും ഇങ്ങനെയൊരാളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സിപിഎം ഇന്നാട്ടിലെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്. ആ വെല്ലുവിളി ഏറ്റെടുക്കേണ്ടത് വടകരയിലെ സമാധാനകാംക്ഷികളായ വോട്ടർമാരാണ്. മറ്റേതെങ്കിലും കാരണങ്ങൾ പരിഗണിച്ചുകൊണ്ട് നിങ്ങൾ ആ പാർട്ടിക്കും സ്ഥാനാർത്ഥിക്കും നൽകുന്ന പിന്തുണ പോലും നിഷ്ഠൂരമായ കൊലപാതകങ്ങൾക്കുള്ള ലൈസൻസായാണ് നാളെകളിൽ വ്യാഖ്യാനിക്കപ്പെടാൻ പോകുന്നത് എന്നേ തൽക്കാലം ഓർമ്മപ്പെടുത്താനുള്ളൂ.

ചന്ദ്രിക വെബ് ഡെസ്‌ക്‌: