Connect with us

Video Stories

കാട് കത്തുന്നു; തീകെടുത്താന്‍ ഉദ്യോഗസ്ഥരുടെ കയ്യില്‍ വടിയും ചുള്ളിക്കമ്പും മാത്രം

Published

on

കെ.എസ് മുസ്തഫ

കല്‍പ്പറ്റ: കടുത്ത വരള്‍ച്ചയില്‍ ജില്ലയിലെ പുല്‍മേടുകളും അടിക്കാടുകളുമുള്‍പ്പെടെ 400 ഹെക്ടറിലധികം പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നിട്ടും തീയണക്കാന്‍ സജ്ജീകരണങ്ങളൊന്നുമില്ലാതെ വനംവകുപ്പ് ജീവനക്കാര്‍ ദുരിതച്ചൂടില്‍ തന്നെ. ഫയര്‍ഫോഴ്‌സുകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത മലമുകളിലും ഉള്‍ക്കാടുകളിലും വെറും വടിയും ചുള്ളിക്കമ്പുകളുമായി ആളിക്കത്തുന്ന തീയോട് എതിരിടേണ്ട ഗതികേടിലാണ് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സാധാരണജീവനക്കാരും. കര്‍ണാടക ബന്ദിപ്പൂര്‍ വനത്തിലുണ്ടായ വന്‍കാട്ടുതീ കെടുത്തുന്നതിനിടെ കര്‍ണാടക വനംവകുപ്പ് ജീവനക്കാരന്‍ മരിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ജീവനക്കാര്‍ക്ക് ആവശ്യത്തിന് സുരക്ഷയൊരുക്കാനോ, കാട്ടുതീ പടര്‍ന്ന് പിടിക്കുന്നത് തടയാനോ സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ വകുപ്പിനുള്ളില്‍തന്നെ വന്‍ അമര്‍ഷമാണ് പുകയുന്നത്.

 വെള്ളംനിറച്ച കുടവുമായി കത്തുന്ന മരത്തില്‍  തീ അണക്കാന്‍ ശ്രമിക്കുന്ന ജീവനക്കാര്‍


വെള്ളംനിറച്ച കുടവുമായി കത്തുന്ന മരത്തില്‍ തീ അണക്കാന്‍ ശ്രമിക്കുന്ന ജീവനക്കാര്‍

ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ചെമ്പ്രമലമുകളിലെ ഹൃദയതടാകത്തിന് ചുറ്റും തീ പടര്‍ന്ന് 300 ഹെക്ടറിലധികം പുല്‍മേടുകളാണ് അഗ്നിക്കിരയായത്. കല്‍പ്പറ്റ സെക്ഷന് കീഴില്‍ ബാണാസുരന്‍മലയിലെ വാളാരംകുന്ന് ബപ്പനംമലയില്‍ നൂറോളം ഹെക്ടറിലും, മുത്തങ്ങ വന്യജീവി സങ്കേതത്തിലെ നിത്യഹരിത വനത്തിലും കാട്ടു തീ പടര്‍ന്നിരുന്നു. കടുത്ത വരള്‍ച്ച തുടരുന്നതിനാല്‍ അതിര്‍ത്തിഗ്രാമങ്ങളായ കൊളവള്ളി, ഐശ്വര്യക്കവല, ചാമപ്പാറ, ചണ്ണോത്ത്‌കൊല്ലി, മാടപ്പള്ളിക്കുന്ന് ഗ്രാമങ്ങളും വനാതിര്‍ത്തിയിലെ കന്നാരംപുഴ, അമരക്കുനി, ചീയമ്പം പ്രദേശങ്ങളും ഏത് സമയവും കാട്ടുതീ വിഴുങ്ങാന്‍ പാകത്തില്‍ വെന്തുനില്‍ക്കുകയാണ്.

സാഹചര്യങ്ങള്‍ ഇത്രയും സങ്കീര്‍ണ്ണമായിട്ടും തീയണക്കാന്‍ എന്തുചെയ്യണമെന്നറിയാതെ കുഴയുകയാണ് വനംവകുപ്പിലെ ജീവനക്കാര്‍. കേരള അതിര്‍ത്തിയില്‍ തീപിടുത്തമുണ്ടായാല്‍ ബത്തേരിയില്‍ നിന്നോ, കല്‍പ്പറ്റയില്‍ നിന്നോ ഫയര്‍ഫോഴ്‌സ് എത്തണം. അതും റോഡ് സൈഡില്‍ തീ പിടിക്കുകയാണെങ്കില്‍ മാത്രം. ഇത്രയും ദൂരം സഞ്ചരിച്ച് വാഹനങ്ങള്‍ എത്തുമ്പോഴേക്കും എല്ലാം തീരും. അതേ സമയം ഉള്‍ക്കാടുകളിലും മലമുകളിലും തീ പടരുന്നതറിഞ്ഞ് വടിയും ചുള്ളിക്കമ്പുമായി എത്തുന്ന ജീവനക്കാര്‍ പലപ്പോഴും നിസഹായരാവുകയാണെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്‌കുമാര്‍ ചന്ദ്രികയോട് പറഞ്ഞു. ആളിപ്പടരുന്ന തീ വെറും വടികൊണ്ട് അടിച്ചുകെടുത്തല്‍ ഏറെക്കുറെ അസാധ്യമായ കാര്യമാണ്.

കടുത്ത ചൂടേറ്റ് ജീവനക്കാര്‍ക്ക് ഡീഹൈഡ്രേഷന്‍(ശരീരത്തിലെ ജലാംശം നഷ്ടപ്പെടല്‍) അനുഭവപ്പെടുന്നത് പതിവാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഞ്ഞിയും പയറും തൈരും കഴിച്ചാണ് വനംവകുപ്പ് ജീവനക്കാര്‍ മണിക്കൂറുകളോളം ഉള്‍വനത്തില്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആളിക്കത്തുന്ന തീ ഏതു ഭാഗത്തുകൂടിയും പടര്‍ന്ന് പിടിക്കാമെന്നതിനാല്‍ വലിയ അപകടവലയത്തിലാണ് ജീവനക്കാര്‍ ജോലിയെടുക്കുന്നതെന്ന് കല്‍പ്പറ്റ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ഇഖ്ബാലും വിശദീകരിക്കുന്നു. ആധുനിക സജ്ജീകരണങ്ങളുള്ള ഹെലികോപ്റ്റര്‍ വഴി തീയണക്കുകയോ മറ്റ് മാര്‍ഗങ്ങള്‍ ആരായുകയോ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.

ഇതിന് പുറമെയാണ് ജൈവമണ്ഡലങ്ങള്‍ നേരിടുന്ന കനത്ത ഭീഷണിയും. ജൈവവൈവിധ്യങ്ങളുടെ സമ്പന്നതയാണ് വയനാടന്‍ കാടുകളുടെ പ്രത്യേകത. അപൂര്‍വ്വയിനം ചെറുജീവികളും നിരവധി ഔഷധ സസ്യങ്ങളും വനത്തില്‍ വളരുന്നുണ്ട്. കൂരമാന്‍, കാട്ടുമുയല്‍ ഉള്‍പ്പെടെ ജീവിവര്‍ഗങ്ങള്‍ പുറംകാട്ടിലെ ആവാസവ്യവസ്ഥയിലാണ് ജീവിക്കുന്നത്. ഇത്തരം ജീവിവര്‍ഗങ്ങള്‍ക്ക് കനത്ത ആഘാതമാവുകയാണ് കാട്ടുതീ. ഒരു നാടാകെ കത്തിയിട്ടും അറിഞ്ഞില്ലെന്ന ഭാവം തുടരുന്ന അധികൃതര്‍, ചുള്ളിക്കമ്പുകൊണ്ട് തീയണക്കുന്ന വനംവകുപ്പിലെ സാധാരണക്കാരുടെ ജീവനാണ് വിലയില്ലാതാക്കുന്നത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending