Connect with us

Video Stories

കാട് കത്തുന്നു; തീകെടുത്താന്‍ ഉദ്യോഗസ്ഥരുടെ കയ്യില്‍ വടിയും ചുള്ളിക്കമ്പും മാത്രം

Published

on

കെ.എസ് മുസ്തഫ

കല്‍പ്പറ്റ: കടുത്ത വരള്‍ച്ചയില്‍ ജില്ലയിലെ പുല്‍മേടുകളും അടിക്കാടുകളുമുള്‍പ്പെടെ 400 ഹെക്ടറിലധികം പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നിട്ടും തീയണക്കാന്‍ സജ്ജീകരണങ്ങളൊന്നുമില്ലാതെ വനംവകുപ്പ് ജീവനക്കാര്‍ ദുരിതച്ചൂടില്‍ തന്നെ. ഫയര്‍ഫോഴ്‌സുകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത മലമുകളിലും ഉള്‍ക്കാടുകളിലും വെറും വടിയും ചുള്ളിക്കമ്പുകളുമായി ആളിക്കത്തുന്ന തീയോട് എതിരിടേണ്ട ഗതികേടിലാണ് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സാധാരണജീവനക്കാരും. കര്‍ണാടക ബന്ദിപ്പൂര്‍ വനത്തിലുണ്ടായ വന്‍കാട്ടുതീ കെടുത്തുന്നതിനിടെ കര്‍ണാടക വനംവകുപ്പ് ജീവനക്കാരന്‍ മരിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ജീവനക്കാര്‍ക്ക് ആവശ്യത്തിന് സുരക്ഷയൊരുക്കാനോ, കാട്ടുതീ പടര്‍ന്ന് പിടിക്കുന്നത് തടയാനോ സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ വകുപ്പിനുള്ളില്‍തന്നെ വന്‍ അമര്‍ഷമാണ് പുകയുന്നത്.

 വെള്ളംനിറച്ച കുടവുമായി കത്തുന്ന മരത്തില്‍  തീ അണക്കാന്‍ ശ്രമിക്കുന്ന ജീവനക്കാര്‍


വെള്ളംനിറച്ച കുടവുമായി കത്തുന്ന മരത്തില്‍ തീ അണക്കാന്‍ ശ്രമിക്കുന്ന ജീവനക്കാര്‍

ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ചെമ്പ്രമലമുകളിലെ ഹൃദയതടാകത്തിന് ചുറ്റും തീ പടര്‍ന്ന് 300 ഹെക്ടറിലധികം പുല്‍മേടുകളാണ് അഗ്നിക്കിരയായത്. കല്‍പ്പറ്റ സെക്ഷന് കീഴില്‍ ബാണാസുരന്‍മലയിലെ വാളാരംകുന്ന് ബപ്പനംമലയില്‍ നൂറോളം ഹെക്ടറിലും, മുത്തങ്ങ വന്യജീവി സങ്കേതത്തിലെ നിത്യഹരിത വനത്തിലും കാട്ടു തീ പടര്‍ന്നിരുന്നു. കടുത്ത വരള്‍ച്ച തുടരുന്നതിനാല്‍ അതിര്‍ത്തിഗ്രാമങ്ങളായ കൊളവള്ളി, ഐശ്വര്യക്കവല, ചാമപ്പാറ, ചണ്ണോത്ത്‌കൊല്ലി, മാടപ്പള്ളിക്കുന്ന് ഗ്രാമങ്ങളും വനാതിര്‍ത്തിയിലെ കന്നാരംപുഴ, അമരക്കുനി, ചീയമ്പം പ്രദേശങ്ങളും ഏത് സമയവും കാട്ടുതീ വിഴുങ്ങാന്‍ പാകത്തില്‍ വെന്തുനില്‍ക്കുകയാണ്.

സാഹചര്യങ്ങള്‍ ഇത്രയും സങ്കീര്‍ണ്ണമായിട്ടും തീയണക്കാന്‍ എന്തുചെയ്യണമെന്നറിയാതെ കുഴയുകയാണ് വനംവകുപ്പിലെ ജീവനക്കാര്‍. കേരള അതിര്‍ത്തിയില്‍ തീപിടുത്തമുണ്ടായാല്‍ ബത്തേരിയില്‍ നിന്നോ, കല്‍പ്പറ്റയില്‍ നിന്നോ ഫയര്‍ഫോഴ്‌സ് എത്തണം. അതും റോഡ് സൈഡില്‍ തീ പിടിക്കുകയാണെങ്കില്‍ മാത്രം. ഇത്രയും ദൂരം സഞ്ചരിച്ച് വാഹനങ്ങള്‍ എത്തുമ്പോഴേക്കും എല്ലാം തീരും. അതേ സമയം ഉള്‍ക്കാടുകളിലും മലമുകളിലും തീ പടരുന്നതറിഞ്ഞ് വടിയും ചുള്ളിക്കമ്പുമായി എത്തുന്ന ജീവനക്കാര്‍ പലപ്പോഴും നിസഹായരാവുകയാണെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്‌കുമാര്‍ ചന്ദ്രികയോട് പറഞ്ഞു. ആളിപ്പടരുന്ന തീ വെറും വടികൊണ്ട് അടിച്ചുകെടുത്തല്‍ ഏറെക്കുറെ അസാധ്യമായ കാര്യമാണ്.

കടുത്ത ചൂടേറ്റ് ജീവനക്കാര്‍ക്ക് ഡീഹൈഡ്രേഷന്‍(ശരീരത്തിലെ ജലാംശം നഷ്ടപ്പെടല്‍) അനുഭവപ്പെടുന്നത് പതിവാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഞ്ഞിയും പയറും തൈരും കഴിച്ചാണ് വനംവകുപ്പ് ജീവനക്കാര്‍ മണിക്കൂറുകളോളം ഉള്‍വനത്തില്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആളിക്കത്തുന്ന തീ ഏതു ഭാഗത്തുകൂടിയും പടര്‍ന്ന് പിടിക്കാമെന്നതിനാല്‍ വലിയ അപകടവലയത്തിലാണ് ജീവനക്കാര്‍ ജോലിയെടുക്കുന്നതെന്ന് കല്‍പ്പറ്റ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ഇഖ്ബാലും വിശദീകരിക്കുന്നു. ആധുനിക സജ്ജീകരണങ്ങളുള്ള ഹെലികോപ്റ്റര്‍ വഴി തീയണക്കുകയോ മറ്റ് മാര്‍ഗങ്ങള്‍ ആരായുകയോ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.

ഇതിന് പുറമെയാണ് ജൈവമണ്ഡലങ്ങള്‍ നേരിടുന്ന കനത്ത ഭീഷണിയും. ജൈവവൈവിധ്യങ്ങളുടെ സമ്പന്നതയാണ് വയനാടന്‍ കാടുകളുടെ പ്രത്യേകത. അപൂര്‍വ്വയിനം ചെറുജീവികളും നിരവധി ഔഷധ സസ്യങ്ങളും വനത്തില്‍ വളരുന്നുണ്ട്. കൂരമാന്‍, കാട്ടുമുയല്‍ ഉള്‍പ്പെടെ ജീവിവര്‍ഗങ്ങള്‍ പുറംകാട്ടിലെ ആവാസവ്യവസ്ഥയിലാണ് ജീവിക്കുന്നത്. ഇത്തരം ജീവിവര്‍ഗങ്ങള്‍ക്ക് കനത്ത ആഘാതമാവുകയാണ് കാട്ടുതീ. ഒരു നാടാകെ കത്തിയിട്ടും അറിഞ്ഞില്ലെന്ന ഭാവം തുടരുന്ന അധികൃതര്‍, ചുള്ളിക്കമ്പുകൊണ്ട് തീയണക്കുന്ന വനംവകുപ്പിലെ സാധാരണക്കാരുടെ ജീവനാണ് വിലയില്ലാതാക്കുന്നത്.

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending