X

‘നിങ്ങള്‍ക്ക് എന്തും വിളിക്കാം, ഞങ്ങള്‍ ഇന്ത്യയാണ്’; സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരൊപ്പും; മോദിക്ക് രാഹുലിന്റെ മറുപടി

പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’യെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘മോദീ, താങ്കള്‍ എന്തുവേണമെങ്കിലും വിളിച്ചോളൂ, നമ്മള്‍ ഇന്ത്യയാണ്. മണിപ്പൂരിന് സൗഖ്യമേകാനും അവിടെയുള്ള മുഴുവന്‍ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീര്‍ തുടയ്ക്കാനും ഞങ്ങള്‍ സഹായിക്കും’ എന്നായിരുന്നു രാഹുലിന്റെ മറുപടി ട്വീറ്റ്.

26 ഓളം പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യക്കെതിരെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി മോദി പരിഹാസവുമായി രംഗത്തുവന്നത്. ഇതിനുപിന്നാ?ലെയാണ് രാഹുലിന്റെ പ്രതികരണം. ‘മിസ്റ്റര്‍ മോദീ, നിങ്ങള്‍ക്ക് ഞങ്ങളെ എന്ത് വേണമെങ്കിലും വിളിക്കാം. നമ്മള്‍ ഇന്ത്യയാണ്. മണിപ്പൂരിനെ സുഖപ്പെടുത്താനും എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീര്‍ തുടയ്ക്കാനും ഞങ്ങള്‍ സഹായിക്കും. എല്ലാ ജനങ്ങള്‍ക്കും ഞങ്ങള്‍ സ്‌നേഹവും സമാധാനവും തിരികെ നല്‍കും. മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം ഞങ്ങള്‍ പുനര്‍നിര്‍മ്മിക്കും’ -രാഹുല്‍ വ്യക്തമാക്കി.

മണിപ്പൂരിനെക്കുറിച്ച് ചര്‍ച്ച നടത്താനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും എന്നാല്‍ പ്രധാനമന്ത്രി മോദി സംസാരിക്കുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനിയെക്കുറിച്ചാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

മണിപ്പൂര്‍ കലാപത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് ‘ഇന്‍ഡ്യ’ ഉറച്ചുനിന്നതോടെ ചൊവ്വാഴ്ച സഭ പ്രക്ഷുബ്ധമായിരുന്നു. ഇതോടെയാണ് ‘ഇന്‍ഡ്യ’യെ പരിഹസിച്ച് മോദി രംഗത്തെത്തിയത്. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം. ‘ലക്ഷ്യബോധമില്ലാത്ത ഇത്തരം പ്രതിപക്ഷത്തെ താന്‍ ഒരിക്കലും കണ്ടിട്ടില്ല. പ്രധാനമന്ത്രിയെ എതിര്‍ക്കുകയെന്ന ഒറ്റ അജന്‍ഡ മാത്രമുള്ളവരുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ’ – മോദി കുറ്റപ്പെടുത്തി. പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ ഉച്ച രണ്ടുമണിവരേയും രാജ്യസഭ 12 മണിവരേയും നിര്‍ത്തിവെച്ചിരുന്നു.

അതേസമയം, സംഘര്‍ഷഭരിതമായ മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ചു പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിര്‍ബന്ധിതമാക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം അവിശ്വാസ പ്രമേയമാണെന്ന് ‘ഇന്‍ഡ്യ’ വിലയിരുത്തി?. ഇതിനായി കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് സഖ്യം.

 

webdesk13: