Culture
കൊറിയന്‍ മുഖത്ത് ഭീതിയുടെ കാര്‍മേഘം
പ്രകോപനപരമായ നീക്കങ്ങളുമായി യു.എസും ഉത്തരകൊറിയയും മുഖാമുഖം നില്‍ക്കുമ്പോള്‍, കൊറിയന്‍ മുഖത്ത് വീണ്ടും യുദ്ധഭീതിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയാണ്. കൊറിയന്‍ ഉപദ്വീപിനെ മാത്രമല്ല, ലോക രാജ്യങ്ങളെ ഒന്നടങ്കം ഈ നീക്കം ആശങ്കപ്പെടുത്തുന്നുണ്ട്. അഫ്ഗാനും ഇറാഖും സിറിയയുമുള്‍പ്പെടെ യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന അനേകം രാജ്യങ്ങള്‍ ഇപ്പോള്‍തന്നെ ഭൂമുഖത്തുണ്ട്. അതുകൊണ്ടുതന്നെ വീണ്ടുമൊരു യുദ്ധമെന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല. പ്രത്യേകിച്ച് രണ്ട് അണ്വായുധ ശക്തികള്‍ തമ്മിലാകുമ്പോള്‍. അപക്വമായ തീരുമാനങ്ങള്‍കൊണ്ട് ലോകത്തെ അമ്പരപ്പിച്ചിട്ടുള്ള രണ്ടു വ്യക്തികളുടെ കൈകളിലാണ് യു.എസിന്റെയും ഉത്തരകൊറിയയുടെയും ഭരണചക്രം എന്നത് ആശങ്കകള്‍ക്ക് കനംകൂട്ടുന്നുണ്ട്.
കൊറിയന്‍ തീരത്തേക്ക് യുദ്ധക്കപ്പല്‍ അയച്ച ഡൊണാള്‍ഡ് ട്രംപിന്റെയും ഇതിന് മറുപടിയെന്നോണം പ്യോങ്യാങില്‍ ആയുധ പ്രദര്‍ശനം ഒരുക്കിയ കിം ജോങ് ഉന്നിന്റെയും നീക്കങ്ങളാണ് പുതിയ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നത്. ദീര്‍ഘനാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന കൊറിയന്‍ സംഘര്‍ഷം വീണ്ടും അശുഭകരമായ വാര്‍ത്തകള്‍ക്ക് ഹേതുവാകുമോ എന്ന് പലരും ഭയപ്പെടുന്നുണ്ട്. കൊറിയന്‍ വിഷയത്തില്‍ ഇരു ചേരികളിലായി നിലയുറപ്പിച്ചിട്ടുള്ള ജപ്പാനെയും ചൈനയെയും അത് അസ്വസ്ഥപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
യു.എന്‍ ഉപരോധത്തെയും അമേരിക്കയുടെ സമ്മര്‍ദ്ദത്തെയും അവഗണിച്ച് ജപ്പാന്‍ തീരത്തേക്ക് ഉത്തരകൊറിയ കഴിഞ്ഞയാഴ്ച ബാലിസ്റ്റിസ് മിസൈല്‍ പരീക്ഷണം നടത്തിയതാണ് പുതിയ പ്രകോപനങ്ങളുടെ തുടക്കം. ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുള്ള ഈ പ്രകോപനശ്രമം പെട്ടെന്നുണ്ടായതാണെന്ന് പറയാനാവില്ല. മാരക വിനാശം സൃഷ്ടിച്ച 1950ലെ ഉത്തരകൊറിയ- ദക്ഷിണകൊറിയ യുദ്ധത്തിന് 1953ല്‍ യു.എന്നും ചൈനയും പങ്കാളിയായി ഒപ്പിട്ട സമാധാന സന്ധിയോടെ താല്‍ക്കാലിക വിരാമമായെങ്കിലും പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കപ്പെട്ടിരുന്നില്ല. ശീതയുദ്ധ കാലത്ത് ഉള്‍പ്പെടെ പല സമയങ്ങളിലും വീര്യം കൂടിയും കുറഞ്ഞും കൊറിയന്‍ സംഘര്‍ഷം തുടരുന്നുണ്ട്. രണ്ട് കൊറിയകളെ മുന്നില്‍ നിര്‍ത്തി യു.എസും ചൈനയും തമ്മിലുള്ള നിഴല്‍യുദ്ധമാണ് യഥാര്‍ത്ഥത്തില്‍ മേഖലയില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെയാണ് അര നൂറ്റാണ്ടു പിന്നിട്ടിട്ടും കൊറിയന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതും. ഉത്തരകൊറിയ ആണവ പരീക്ഷണം നിര്‍ത്തണമെന്ന് യു.എസ് ആവശ്യപ്പെടുമ്പോള്‍, കൊറിയന്‍ മേഖല മൊത്തമായും അണ്വായുധ മുക്തമാക്കണമെന്ന വാദമാണ് ചൈന മുന്നോട്ടു വെക്കുന്നത്. തങ്ങളുടെ രാജ്യത്തിന് ദോഷകരമാകുന്ന തരത്തില്‍ ദക്ഷിണകൊറിയയില്‍ യു.എസ് നടത്തിയിട്ടുള്ള സൈനിക വിന്യാസം അവസാനിപ്പിക്കുക എന്നതാണ് ഇതിലൂടെ ചൈന ലക്ഷ്യമിടുന്നത്. എന്നാല്‍ ദക്ഷിണകൊറിയയിലെ സൈനിക സാന്നിധ്യം വെട്ടിക്കുറയ്ക്കാന്‍പോലും യു.എസ് സന്നദ്ധമായിട്ടില്ലെന്ന് മാത്രമല്ല, ഒബാമ ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ ദക്ഷിണ കൊറിയയിലെ അണ്വായുധ വിന്യാസം അമേരിക്ക ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. നിരന്തര മിസൈല്‍ പരീക്ഷണത്തിലൂടെയാണ് ഈ പ്രകോപനത്തോട് ഉത്തരകൊറിയ പ്രതികരിച്ചത്. ട്രംപ് ഭരണകൂടം യു.എസില്‍ അധികാരത്തില്‍ ഏറുകയും ദക്ഷിണകൊറിയക്ക് നല്‍കി വരുന്ന സൈനിക പിന്തുണ വര്‍ധിപ്പിക്കുകയും ചെയ്തതോടെ പ്രതിസന്ധി ഇരട്ടിയായി. കഴിഞ്ഞയാഴ്ച ഉത്തരകൊറിയ പരീക്ഷിച്ച ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്ന് ജപ്പാന്‍ തീരത്തുനിന്ന് 300 മീറ്റര്‍ വരെ അകലെ പതിച്ചതോടെയാണ് ഓസ്‌ട്രേലിയന്‍ തീരത്തേക്ക് നീങ്ങുകയായിരുന്ന അമേരിക്കന്‍ വിമാനവാഹനി യുദ്ധക്കപ്പലായ കാള്‍ വിന്‍സന്‍ കൊറിയന്‍ തീരത്തേക്ക് തിരിച്ചുവിടാന്‍ ട്രംപ് നിര്‍ദേശം നല്‍കിയത്. ദക്ഷിണ കൊറിയന്‍ കരസേനയുമായി ചേര്‍ന്ന് സംയുക്ത സൈനികഭ്യാസത്തിന് യു.എസ് തയ്യാറെടുത്ത് വരുന്നതിനിടെയുണ്ടായ പുതിയ സംഭവ വികാസങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നുണ്ട്. കൊറിയന്‍ സംഘര്‍ഷം ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത് ജപ്പാനുനേരെയാണ്. അണ്വായുധാക്രമണത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളായ ഹിരോഷിമയും നാഗസാക്കിയും ഉള്‍കൊള്ളുന്ന ജപ്പാന് ഭീതിയേറുന്നതില്‍ അത്ഭുതമില്ല. അതുകൊണ്ടുതന്നെ കൊറിയന്‍ സംഘര്‍ഷത്തിന് അയവു വരുത്താന്‍ യു.എസിനു മേല്‍ ജപ്പാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. യു.എസ് സന്ദര്‍ശനത്തിനെത്തിയ ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങുമായി യു.എസ് പ്രസിഡണ്ട് പ്രധാനമായി ചര്‍ച്ച ചെയ്തതും കൊറിയന്‍ വിഷയമായിരുന്നു. 1950കളിലെ യുദ്ധാനന്തരം ചൈനയുടെ നിര്‍ദേശങ്ങള്‍ക്കൊത്ത് നീങ്ങിയിരുന്ന ഉത്തരകൊറിയ, പക്ഷേ ഇന്ന് ആ നിയന്ത്രണത്തില്‍ മാത്രം ഒതുങ്ങുന്നില്ല എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അതുകൊണ്ടുതന്ന പ്യോങ്യാങിനോട് പഴയ മൃദുസമീപനം ചൈനക്കില്ല. മാത്രമല്ല, പ്രശ്‌നം വഷളാകാതെ നോക്കുന്നതിന് റഷ്യയുടെ സഹായംകൂടി ചൈന തേടിയതായാണ് വിവരം. ഉത്തരകൊറിയ വീണ്ടുമൊരു അണ്വായുധ പരീക്ഷണത്തിന് ഒരുമ്പെട്ടാല്‍ ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന അപായ സൂചനയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായുള്ള ചര്‍ച്ചക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വായ് യി പങ്കുവെച്ചത്. ഇതിനിടെയാണ് അത്യാധുനിക യുദ്ധോപകരണങ്ങളുമായി ഉത്തരകൊറിയന്‍ സൈനിക വാഹനങ്ങള്‍ പ്യോങ്യാങ് ചത്വരം വലംവെച്ചുകൊണ്ട് ‘കരുത്തു’ പ്രകടിപ്പിച്ചത്. കെ.എന്‍ 08 എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചായിരുന്നു, രാഷ്ട്രസ്ഥാപകന്‍ കിം സങ് ഇലിന്റെ 125ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഉത്തരകൊറിയ സൈനിക പരേഡ് ഒരുക്കിയത്. യു.എസിനെ വരെ ആക്രമിക്കാന്‍ കഴിയുന്ന തരത്തില്‍ ദൂരപരിധിയുള്ള കെ.എന്‍ 08 മിസൈലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇത്തരമൊരു മിസൈല്‍ ഉത്തരകൊറിയ നിര്‍മിച്ചുകഴിഞ്ഞതായി ഒരുവിഭാഗം അവകാശപ്പെടുമ്പോള്‍, പണിപ്പുരയിലാണെന്നും ഭാവിയില്‍ അത് യാഥാര്‍ത്ഥ്യമായേക്കുമെന്നുമാണ് ദക്ഷിണ കൊറിയന്‍ ആയുധ വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഉത്തരകൊറിയയുടെ ‘വെളിപ്പെടുത്താത്ത’ ആയുധ രഹസ്യങ്ങള്‍ പലതും ലോക രാഷ്ട്രങ്ങളെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്.
അണ്വായുധ മുക്തമായ കൊറിയ എന്ന യാഥാര്‍ത്ഥ്യത്തിലൂടെ മാത്രമേ ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്താനാകൂ. ദക്ഷിണ കൊറിയയില്‍ വിന്യസിച്ചിട്ടുള്ള അണ്വായുധങ്ങള്‍ നീക്കം ചെയ്യാന്‍ അമേരിക്ക തയ്യാറായെങ്കില്‍ മാത്രമേ ആ ദിശയില്‍ ചെറു പ്രതീക്ഷയെങ്കിലും തളിരിടൂ. അധികാരത്തിലെത്തും മുമ്പുതന്നെ യുദ്ധക്കൊതിയനെന്ന് വിലയിരുത്തപ്പെട്ട ട്രംപ് എന്തു നിലപാടെടുക്കും എന്ന ചോദ്യം തന്നെയാണ് എല്ലാ ആശങ്കകള്‍ക്കുമുള്ള ഉത്തരം. യുദ്ധത്തില്‍ ആരും ജയിക്കുന്നില്ലെന്നും എല്ലാവരും തോല്‍ക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നുമുള്ള യാഥാര്‍ത്ഥ്യം ലോകം ഉള്‍കൊണ്ടിരുന്നെങ്കില്‍ എന്ന് ആശിക്കാം.
Film
RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്
പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.
താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.
ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
Film
“നിലാ കായും”; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്, ചിത്രം നവംബർ 27ന്…
ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും നൽകുന്ന സൂചന. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Film
ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കേസ്
പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയില്‍ കേസ്. പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്. ചിത്രം എം കെ ത്യാഗരാജ ഭാഗവതരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് ആരോപണം.
ഈ വിഷയത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം ചോദിച്ചു കൊണ്ട് കോടതി നോട്ടീസ് അയച്ചു. നവംബര്‍ 18 ന് ഈ വിഷയത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായി എത്താന്‍ ഇരിക്കെയാണ് ഈ കേസ് തടസ്സമായി വന്നത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
കുടുംബാംഗങ്ങളോട് അനുവാദം ചോദിക്കാതെ ആണ് അദ്ദേഹത്തിന്റെ ജീവിതകഥ സിനിമ ആക്കിയത് എന്നും, ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റിയെങ്കിലും പ്രേക്ഷകര്‍ക്ക് ആളെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത തരത്തിലാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് എന്നതുമാണ് ആരോപണങ്ങള്‍. ഇതിനാണ് കോടതി ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരോട് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ത്യാഗരാജ ഭാഗവതരുടെ ബയോപിക് അല്ല ഈ ചിത്രം എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ മഹാദേവന്‍ എന്ന നടന്‍ ആയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ‘കാന്ത’ കഥ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍, പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.
ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. ‘ദ ഹണ്ട് ഫോര്‍ വീരപ്പന്‍’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് കാന്തയുടെ സംവിധായകനായ സെല്‍വമണി സെല്‍വരാജ്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് വേഫറെര്‍ ഫിലിംസ് തന്നെയാണ്.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്
-
kerala3 days agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
Video Stories2 days agoകടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്
-
kerala2 days agoഎം സാന്‍ഡ്, മെറ്റല്‍ വിലയില്‍ കുതിപ്പ്; കരാറുകാര്‍ ആശങ്കയില്‍
-
kerala2 days agoഅടൂരില്‍ ഭാര്യയെ കാണാനില്ലെന്ന് തെറ്റിദ്ധരിച്ച് നാലുവയസ്സുകാരനുമായി പിതാവിന്റെ ആത്മഹത്യശ്രമം
-
kerala3 days agoകെ.ടി ജലീലിന്റെ കൂടുതല്‍ കള്ളകളികള്‍ പുറത്ത്; നിയമസഭാംഗമായ സമയത്തെ സര്‍വീസ് നേടാനും നീക്കം
-
filim2 days agoതമിഴ് നടന്‍ അഭിനയ് കിങ്ങറിന് വിട
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ്; ഒരു സ്ഥാനാര്‍ഥിക്ക് എത്ര തുക ചെലവഴിക്കാമെന്ന ഉത്തരവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala2 days agoചെങ്കോട്ട സ്ഫോടനം; കേരളത്തിലും ജാഗ്രതാ നിർദേശം

