Connect with us

Views

വിഷുവിന് ഇരുട്ടടിയായി വീണ്ടും നോട്ടുക്ഷാമം

Published

on

രാജ്യത്തൊട്ടാകെ നോട്ടുക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് കഴിഞ്ഞ ഒരാഴ്ചയായി പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ വിഷു- ഈസ്റ്റര്‍ ഉല്‍സവത്തിനുള്ള തിരക്കിനിടയിലിടയിലാണ് ജനം നോട്ടുപ്രതിസന്ധിയെ മൂന്നുമാസത്തിനുശേഷം വീണ്ടും അഭിമുഖീകരിക്കുന്നത്. പലനഗരങ്ങളിലും എഴുപതുശതമാനംവരെ നോട്ടുക്ഷാമം അനുഭവപ്പെടുന്നതായാണ് വിവരം. നോട്ടിന് ജനങ്ങള്‍ പൊതുവെ ആശ്രയിക്കുന്ന ബാങ്കുകളിലും എ.ടി.എമ്മുകളിലും കറന്‍സി കണികാണാന്‍ പോലും പറ്റാത്ത അവസ്ഥയാണുണ്ടായിട്ടുള്ളത്. ട്രഷറികളില്‍ പണമില്ലാത്തതുമൂലം സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും പോലും കൊടുക്കാനാകാതെ സംസ്ഥാനസര്‍ക്കാരുകളും സ്ഥാപനങ്ങളും വിഷമിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ 122 കോടി ആവശ്യപ്പെട്ടപ്പോള്‍ 52 കോടി മാത്രമാണ് റിസര്‍വ്ബാങ്ക് അനുവദിച്ചത്. ബാങ്കുകളില്‍ ഇടപാടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ കശപിശയും പതിവായിട്ടുണ്ട്. വിഷുവിന് കൈനീട്ടം നല്‍കാന്‍ പോലും പുതിയ നോട്ട് കണികാണാനാകാത്ത ദു:സ്ഥിതി.
ഡിജിറ്റല്‍ ബാങ്കിംഗ് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃത്രിമമായി നോട്ടുക്ഷാമം സൃഷ്ടിക്കുകയാണ് സര്‍ക്കാരെന്നാണ് സൂചന. വടക്കേഇന്ത്യയില്‍ വൈശാഖി ആഘോഷം കൂടിയാണ് ഈ നാളുകളില്‍. സത്യത്തില്‍ ഇത് ജനത്തെ ശിക്ഷിക്കുന്നതിന് തുല്യമാണ്. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ പോലുള്ള നഗരങ്ങളില്‍ പോലും ജനങ്ങള്‍ എ.ടി.എമ്മുകളില്‍ ചെന്ന് വെറുംകയ്യോടെ മടങ്ങേണ്ടിവരുന്നു. ഇവിടങ്ങളില്‍ പകുതിയോളം എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഹൈദരാബാദില്‍ 83 ശതമാനം എ.ടി.എമ്മുകളിലും പണമില്ലെന്നാണ് വിവരം. പൂനെയില്‍ ജനക്കൂട്ടം എ.ടി.എമ്മുകള്‍ അടിച്ചുതകര്‍ക്കുന്ന സംഭവം വരെയുണ്ടായി. ഡല്‍ഹിയില്‍ നഗരസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാലാവണം അവിടെ പണത്തിന് വലിയ ക്ഷാമമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനര്‍ഥം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് നോട്ടുവിതരണവും ഇപ്പോഴത്തെ പ്രതിസന്ധിയുമെന്നാണ് വ്യക്തമാകുന്നത്.
രാജ്യത്ത് നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ച ശേഷം അതിന് ബദലായി പുതിയ നോട്ടുകള്‍ വിതരണത്തിനെത്തിക്കാത്തതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. 2106 നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞൂറ്, ആയിരം രൂപ നോട്ടുകളുടെ പ്രചാരം ഒറ്റയടിക്ക് റദ്ദാക്കുമ്പോള്‍ ഇത്രവലിയൊരു ആഘാതം സാധാരണ ജനത പ്രതീക്ഷിച്ചിരുന്നില്ല. 17.97 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് അന്നേദിവസം വരെ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നതെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 16 ലക്ഷം കോടി രൂപയാണ് റദ്ദാക്കിയത്. രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളാണ് ഇതിലൂടെ പിന്‍വലിക്കപ്പെട്ടത്. പകരം പതിനായിരവും മറ്റുമായി രണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാരും റിസര്‍വ് ബാങ്ക് അധികൃതരും പറഞ്ഞിരുന്നത്. പിന്‍വലിച്ച മുഴുവന്‍ തിരിച്ചുവരില്ലെന്നും മൂന്നുലക്ഷം കോടി രൂപ കള്ളപ്പണമായി ജനം നശിപ്പിക്കുമെന്നുമായിരുന്നു കണക്കുകൂട്ടലെങ്കില്‍ മുഴുവന്‍ തുകയും തിരിച്ചുവന്നതായാണ് പിന്നീട് വെളിപ്പെടുത്തപ്പെട്ടത്. ഇതോടെ കള്ളപ്പണം പിടികൂടാനാണ് നോട്ടുനിരോധിച്ചതെന്ന വാദത്തിന്റെ മുനയൊടിയുകയായിരുന്നു. രാജ്യത്തെ 1.20 ലക്ഷം എ.ടി.എമ്മുകള്‍ മിക്കതും പ്രവര്‍ത്തിക്കാതാകുകയോ ഭാഗികമായി പ്രവര്‍ത്തിക്കുകയോ മാത്രമാണ് ചെയ്തത്. മൊത്തം 60 ഉത്തരവുകളാണ് ഇതിനായി കേന്ദ്രധനമന്ത്രാലയവും റിസര്‍വ്ബാങ്കും പുറപ്പെടുവിച്ചത്.
കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 17. 97 ലക്ഷത്തിനുപകരമായി രാജ്യത്ത് പ്രചാരത്തിലുള്ളത് 13.35 ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. അതിനര്‍ഥം ഏതാണ്ട് അഞ്ചുലക്ഷം കോടി രൂപ രാജ്യത്ത് പൊടുന്നനെ പ്രചാരത്തിലില്ലാതായിരിക്കുന്നു. ഇതൊരു നിസ്സാരകാര്യമായി തള്ളിക്കളയാനാവില്ലെന്ന് പറഞ്ഞവരെ മുഴുവന്‍ അടച്ചാക്ഷേപിച്ചവര്‍ക്ക് ഇപ്പോഴത്തെ നോട്ടുപ്രതിസന്ധിയെക്കുറിച്ച് ഉരിയാട്ടമില്ലാതായിരിക്കുന്നു.
തങ്ങള്‍ സ്വന്തമായി അധ്വാനിച്ച് ബാങ്കുകളില്‍ നിക്ഷേപിച്ച പണം സര്‍ക്കാരിന്റെ സ്വത്തായി മാറുകയും അത് തങ്ങളുടെ അത്യാവശ്യത്തിന് പോലും ഉപയോഗിക്കാന്‍ പറ്റാതാകുകയും ചെയ്യുന്നുവെന്നതിനെ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ പോലുള്ളവര്‍ കൊള്ളയായി വിശേഷിപ്പിച്ചതാണ്. ഇതിനെതിരെ ബി.ജെ.പിക്കാരും മോദി തന്നെയും അതിശക്തമായി രംഗത്തുവന്നു. എം.ടിയെപോലുള്ള പ്രമുഖര്‍ തുഗഌക്കിയന്‍ നടപടിയെന്നാണ് നോട്ടുനിരോധനത്തെ വിശേഷിപ്പിച്ചത്. ഇതെല്ലാം ശരിയാണെന്ന് വരികയാണ് വിഷുവിനുപോലും സ്വന്തം പണം പിന്‍വലിക്കാന്‍ കഴിയാത്ത ഇപ്പോഴത്തെ അവസ്ഥയിലൂടെ. ഇതിലൂടെ വ്യാപാരരംഗവും തകര്‍ച്ചയെ നേരിടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പൊതുവെ മാന്ദ്യം നേരിട്ടുവരുന്ന രാജ്യത്ത് നോട്ടുക്ഷാമം കൂടിയാകുന്നതോടെ വലിയ പ്രത്യാഘാതമായിരിക്കും സംഭവിക്കാന്‍ പോകുന്നത്. സംഭവത്തെപ്പറ്റി റിസര്‍വ് ബാങ്കിന് ഒരു വിശദീകരണവും നല്‍കാനാവുന്നില്ലെന്നതും ഞെട്ടിപ്പിക്കുന്നതാണ്. ജനത്തിന് പഴയ നോട്ടുകളെങ്കിലും നല്‍കി പ്രശ്‌നം പരിഹരിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പക്ഷേ അതിനുപോലും പണം തികയുന്നില്ലെന്നാണ് പറയപ്പെടുന്നത്. കീറിയ നോട്ടുകള്‍ കൊണ്ട് ഉണ്ടായേക്കുന്നബുദ്ധിമുട്ടുകളാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. നോട്ടുനിരോധനത്തിലൂടെ കള്ളനോട്ടെല്ലാം പിടിക്കാമെന്നുകരുതിയവര്‍ക്ക് ഇപ്പോഴും അക്കാര്യത്തില്‍ മറുപടിയില്ലാതായിരിക്കുന്നുവെന്നതിന്റെ തെളിവാണ് തമിഴ്‌നാട്ടിലെ ആര്‍.കെ നഗര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വിതരണം ചെയ്ത 89 കോടി കറന്‍സി.
ബാങ്കുകള്‍ ഏര്‍പെടുത്തിയിരിക്കുന്ന പുതിയ ഫീസുകളും സേവനനിരക്കുകളും സാധാരണക്കാരന്റെ നിക്ഷേപം ആകര്‍ഷിക്കാനിടയാക്കില്ലെന്നും പുതിയ സംഭവം തെളിയിക്കുന്നു. മാസത്തില്‍ അഞ്ചുതവണയില്‍ കൂടുതല്‍ എ.ടി.എം സേവനം ഉപയോഗപ്പെടുത്തിയാല്‍ പിഴ നല്‍കണമെന്ന വ്യവസ്ഥ കാരണം പലരും കൂടിയ തുകകള്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്ന പ്രവണതയും വര്‍ധിച്ചിരിക്കയാണ്. ജനങ്ങള്‍ സര്‍ക്കാരിനെ അവിശ്വസിക്കുന്ന അവസ്ഥയാണുണ്ടായിട്ടുളളത്. പണം ബാങ്കിലിട്ടാല്‍ പടിപടിയായി ബാങ്ക് തന്നെ പിന്‍വലിക്കുന്ന അവസ്ഥ അധ്വാനിച്ചുണ്ടാക്കുന്ന പണത്തെയും അതിന്റെ ഉടമകളെയും പരിഹസിക്കുന്നതിന് തുല്യമാണ്. അവനറിയാതെ പലതവണയായി അമ്പതും നൂറുമായി സ്വന്തം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളോട് കാട്ടുന്ന കൊടും ക്രൂരതയായിപ്പോയി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending