Connect with us

Views

വിഷുവിന് ഇരുട്ടടിയായി വീണ്ടും നോട്ടുക്ഷാമം

Published

on

രാജ്യത്തൊട്ടാകെ നോട്ടുക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് കഴിഞ്ഞ ഒരാഴ്ചയായി പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ വിഷു- ഈസ്റ്റര്‍ ഉല്‍സവത്തിനുള്ള തിരക്കിനിടയിലിടയിലാണ് ജനം നോട്ടുപ്രതിസന്ധിയെ മൂന്നുമാസത്തിനുശേഷം വീണ്ടും അഭിമുഖീകരിക്കുന്നത്. പലനഗരങ്ങളിലും എഴുപതുശതമാനംവരെ നോട്ടുക്ഷാമം അനുഭവപ്പെടുന്നതായാണ് വിവരം. നോട്ടിന് ജനങ്ങള്‍ പൊതുവെ ആശ്രയിക്കുന്ന ബാങ്കുകളിലും എ.ടി.എമ്മുകളിലും കറന്‍സി കണികാണാന്‍ പോലും പറ്റാത്ത അവസ്ഥയാണുണ്ടായിട്ടുള്ളത്. ട്രഷറികളില്‍ പണമില്ലാത്തതുമൂലം സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും പോലും കൊടുക്കാനാകാതെ സംസ്ഥാനസര്‍ക്കാരുകളും സ്ഥാപനങ്ങളും വിഷമിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ 122 കോടി ആവശ്യപ്പെട്ടപ്പോള്‍ 52 കോടി മാത്രമാണ് റിസര്‍വ്ബാങ്ക് അനുവദിച്ചത്. ബാങ്കുകളില്‍ ഇടപാടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ കശപിശയും പതിവായിട്ടുണ്ട്. വിഷുവിന് കൈനീട്ടം നല്‍കാന്‍ പോലും പുതിയ നോട്ട് കണികാണാനാകാത്ത ദു:സ്ഥിതി.
ഡിജിറ്റല്‍ ബാങ്കിംഗ് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃത്രിമമായി നോട്ടുക്ഷാമം സൃഷ്ടിക്കുകയാണ് സര്‍ക്കാരെന്നാണ് സൂചന. വടക്കേഇന്ത്യയില്‍ വൈശാഖി ആഘോഷം കൂടിയാണ് ഈ നാളുകളില്‍. സത്യത്തില്‍ ഇത് ജനത്തെ ശിക്ഷിക്കുന്നതിന് തുല്യമാണ്. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ പോലുള്ള നഗരങ്ങളില്‍ പോലും ജനങ്ങള്‍ എ.ടി.എമ്മുകളില്‍ ചെന്ന് വെറുംകയ്യോടെ മടങ്ങേണ്ടിവരുന്നു. ഇവിടങ്ങളില്‍ പകുതിയോളം എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഹൈദരാബാദില്‍ 83 ശതമാനം എ.ടി.എമ്മുകളിലും പണമില്ലെന്നാണ് വിവരം. പൂനെയില്‍ ജനക്കൂട്ടം എ.ടി.എമ്മുകള്‍ അടിച്ചുതകര്‍ക്കുന്ന സംഭവം വരെയുണ്ടായി. ഡല്‍ഹിയില്‍ നഗരസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാലാവണം അവിടെ പണത്തിന് വലിയ ക്ഷാമമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനര്‍ഥം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് നോട്ടുവിതരണവും ഇപ്പോഴത്തെ പ്രതിസന്ധിയുമെന്നാണ് വ്യക്തമാകുന്നത്.
രാജ്യത്ത് നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ച ശേഷം അതിന് ബദലായി പുതിയ നോട്ടുകള്‍ വിതരണത്തിനെത്തിക്കാത്തതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. 2106 നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞൂറ്, ആയിരം രൂപ നോട്ടുകളുടെ പ്രചാരം ഒറ്റയടിക്ക് റദ്ദാക്കുമ്പോള്‍ ഇത്രവലിയൊരു ആഘാതം സാധാരണ ജനത പ്രതീക്ഷിച്ചിരുന്നില്ല. 17.97 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് അന്നേദിവസം വരെ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നതെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 16 ലക്ഷം കോടി രൂപയാണ് റദ്ദാക്കിയത്. രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളാണ് ഇതിലൂടെ പിന്‍വലിക്കപ്പെട്ടത്. പകരം പതിനായിരവും മറ്റുമായി രണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാരും റിസര്‍വ് ബാങ്ക് അധികൃതരും പറഞ്ഞിരുന്നത്. പിന്‍വലിച്ച മുഴുവന്‍ തിരിച്ചുവരില്ലെന്നും മൂന്നുലക്ഷം കോടി രൂപ കള്ളപ്പണമായി ജനം നശിപ്പിക്കുമെന്നുമായിരുന്നു കണക്കുകൂട്ടലെങ്കില്‍ മുഴുവന്‍ തുകയും തിരിച്ചുവന്നതായാണ് പിന്നീട് വെളിപ്പെടുത്തപ്പെട്ടത്. ഇതോടെ കള്ളപ്പണം പിടികൂടാനാണ് നോട്ടുനിരോധിച്ചതെന്ന വാദത്തിന്റെ മുനയൊടിയുകയായിരുന്നു. രാജ്യത്തെ 1.20 ലക്ഷം എ.ടി.എമ്മുകള്‍ മിക്കതും പ്രവര്‍ത്തിക്കാതാകുകയോ ഭാഗികമായി പ്രവര്‍ത്തിക്കുകയോ മാത്രമാണ് ചെയ്തത്. മൊത്തം 60 ഉത്തരവുകളാണ് ഇതിനായി കേന്ദ്രധനമന്ത്രാലയവും റിസര്‍വ്ബാങ്കും പുറപ്പെടുവിച്ചത്.
കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 17. 97 ലക്ഷത്തിനുപകരമായി രാജ്യത്ത് പ്രചാരത്തിലുള്ളത് 13.35 ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. അതിനര്‍ഥം ഏതാണ്ട് അഞ്ചുലക്ഷം കോടി രൂപ രാജ്യത്ത് പൊടുന്നനെ പ്രചാരത്തിലില്ലാതായിരിക്കുന്നു. ഇതൊരു നിസ്സാരകാര്യമായി തള്ളിക്കളയാനാവില്ലെന്ന് പറഞ്ഞവരെ മുഴുവന്‍ അടച്ചാക്ഷേപിച്ചവര്‍ക്ക് ഇപ്പോഴത്തെ നോട്ടുപ്രതിസന്ധിയെക്കുറിച്ച് ഉരിയാട്ടമില്ലാതായിരിക്കുന്നു.
തങ്ങള്‍ സ്വന്തമായി അധ്വാനിച്ച് ബാങ്കുകളില്‍ നിക്ഷേപിച്ച പണം സര്‍ക്കാരിന്റെ സ്വത്തായി മാറുകയും അത് തങ്ങളുടെ അത്യാവശ്യത്തിന് പോലും ഉപയോഗിക്കാന്‍ പറ്റാതാകുകയും ചെയ്യുന്നുവെന്നതിനെ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ പോലുള്ളവര്‍ കൊള്ളയായി വിശേഷിപ്പിച്ചതാണ്. ഇതിനെതിരെ ബി.ജെ.പിക്കാരും മോദി തന്നെയും അതിശക്തമായി രംഗത്തുവന്നു. എം.ടിയെപോലുള്ള പ്രമുഖര്‍ തുഗഌക്കിയന്‍ നടപടിയെന്നാണ് നോട്ടുനിരോധനത്തെ വിശേഷിപ്പിച്ചത്. ഇതെല്ലാം ശരിയാണെന്ന് വരികയാണ് വിഷുവിനുപോലും സ്വന്തം പണം പിന്‍വലിക്കാന്‍ കഴിയാത്ത ഇപ്പോഴത്തെ അവസ്ഥയിലൂടെ. ഇതിലൂടെ വ്യാപാരരംഗവും തകര്‍ച്ചയെ നേരിടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പൊതുവെ മാന്ദ്യം നേരിട്ടുവരുന്ന രാജ്യത്ത് നോട്ടുക്ഷാമം കൂടിയാകുന്നതോടെ വലിയ പ്രത്യാഘാതമായിരിക്കും സംഭവിക്കാന്‍ പോകുന്നത്. സംഭവത്തെപ്പറ്റി റിസര്‍വ് ബാങ്കിന് ഒരു വിശദീകരണവും നല്‍കാനാവുന്നില്ലെന്നതും ഞെട്ടിപ്പിക്കുന്നതാണ്. ജനത്തിന് പഴയ നോട്ടുകളെങ്കിലും നല്‍കി പ്രശ്‌നം പരിഹരിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പക്ഷേ അതിനുപോലും പണം തികയുന്നില്ലെന്നാണ് പറയപ്പെടുന്നത്. കീറിയ നോട്ടുകള്‍ കൊണ്ട് ഉണ്ടായേക്കുന്നബുദ്ധിമുട്ടുകളാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. നോട്ടുനിരോധനത്തിലൂടെ കള്ളനോട്ടെല്ലാം പിടിക്കാമെന്നുകരുതിയവര്‍ക്ക് ഇപ്പോഴും അക്കാര്യത്തില്‍ മറുപടിയില്ലാതായിരിക്കുന്നുവെന്നതിന്റെ തെളിവാണ് തമിഴ്‌നാട്ടിലെ ആര്‍.കെ നഗര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വിതരണം ചെയ്ത 89 കോടി കറന്‍സി.
ബാങ്കുകള്‍ ഏര്‍പെടുത്തിയിരിക്കുന്ന പുതിയ ഫീസുകളും സേവനനിരക്കുകളും സാധാരണക്കാരന്റെ നിക്ഷേപം ആകര്‍ഷിക്കാനിടയാക്കില്ലെന്നും പുതിയ സംഭവം തെളിയിക്കുന്നു. മാസത്തില്‍ അഞ്ചുതവണയില്‍ കൂടുതല്‍ എ.ടി.എം സേവനം ഉപയോഗപ്പെടുത്തിയാല്‍ പിഴ നല്‍കണമെന്ന വ്യവസ്ഥ കാരണം പലരും കൂടിയ തുകകള്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്ന പ്രവണതയും വര്‍ധിച്ചിരിക്കയാണ്. ജനങ്ങള്‍ സര്‍ക്കാരിനെ അവിശ്വസിക്കുന്ന അവസ്ഥയാണുണ്ടായിട്ടുളളത്. പണം ബാങ്കിലിട്ടാല്‍ പടിപടിയായി ബാങ്ക് തന്നെ പിന്‍വലിക്കുന്ന അവസ്ഥ അധ്വാനിച്ചുണ്ടാക്കുന്ന പണത്തെയും അതിന്റെ ഉടമകളെയും പരിഹസിക്കുന്നതിന് തുല്യമാണ്. അവനറിയാതെ പലതവണയായി അമ്പതും നൂറുമായി സ്വന്തം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളോട് കാട്ടുന്ന കൊടും ക്രൂരതയായിപ്പോയി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending