Connect with us

Video Stories

സാമ്പത്തിക മാന്ദ്യം സാങ്കേതികമല്ല

Published

on

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന എസ്.ബി.ഐ റിസര്‍ച്ച് റിപ്പോര്‍ട്ട് അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്. നിലവില്‍ ഉടലെടുത്ത സാമ്പത്തിക മാന്ദ്യം സാങ്കേതികമല്ലെന്നും യാഥാര്‍ഥ്യമാണെന്നുമുള്ള റിപ്പോര്‍ട്ട് സമ്പദ് വ്യവസ്ഥ ഭദ്രമാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളെ നിഷ്പ്രഭമാക്കുന്നതാണ്. നോട്ടു നിരോധവും ജി.എസ്.ടി പരിഷ്‌കാരവും രാജ്യത്തെ പിറകോട്ടു വലിച്ചു എന്നതിന്റെ പച്ചയായ സത്യമാണ് ഇതിലൂടെ പ്രകടമായിരിക്കുന്നത്. രാജ്യം സാമ്പത്തികമായി മൂക്കുകുത്തി വീണതിന്റെ പാപഭാരം പേറുന്ന കേന്ദ്ര സര്‍ക്കാര്‍ പക്ഷേ, കൊടുങ്കാറ്റിനെ മുറം കൊണ്ടു തടുത്തുനിര്‍ത്താമെന്ന വ്യാമോഹം വെച്ചുപുലര്‍ത്തുകയാണ്. ജി.എസ്.ടിയിലൂടെ മനക്കോട്ട കെട്ടിയ നരേന്ദ്ര മോദിയുടെ നയവൈകല്യത്തിന് വൈകാതെ തന്നെ രാജ്യം വലിയ വില നല്‍കേണ്ടി വരുമെന്ന കാര്യം തീര്‍ച്ച. തുടര്‍ച്ചയായി നാലു പാദങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിലംപൊത്തി എന്നത് ഗുരുതരമായ അരക്ഷിതാവസ്ഥയുടെ അടയാളമാണ്. കര പറ്റാനാവാത്തവിധം ആഴിയിലേക്ക് മൂക്കുകുത്തുന്ന രാജ്യത്തെ പൂര്‍വസ്ഥിതിയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ അലാവുദ്ദീന്റെ അത്ഭുത വിളക്കല്ലാതെ അഭയമില്ലെന്നര്‍ഥം.
2007-08 വര്‍ഷം ആഗോള സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ട സാഹചര്യത്തില്‍ പോലും നട്ടെല്ലു നിവര്‍ത്തിനിന്ന രാജ്യമാണ് നമ്മുടേത്. അമേരിക്ക ഉള്‍പ്പെടെയുള്ള വലിയ ശക്തികള്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചപ്പോള്‍ അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച പ്രാപിക്കാനും പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനും നമ്മുടെ രാജ്യത്തിനായി. എന്നാല്‍ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കിലാണ് ഇന്ന് രാജ്യം എത്തിനില്‍ക്കുന്നത്. രാജ്യം ഉയര്‍ച്ചയിലേക്ക് എന്നാണ് രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രിയും ദിവസങ്ങള്‍ക്കു മുമ്പ് കേന്ദ്ര ധനകാര്യ മന്ത്രിയും അവകാശപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ സത്യം മൂടിവെക്കുന്നതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതുമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടിലൂടെ വ്യക്തമായി. രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച 5.7 ശതമാനത്തിലേക്കാണ് താഴ്ന്നിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ ആദ്യ സാമ്പത്തിക പാദത്തില്‍ തന്നെ ആഭ്യന്തര ഉത്പാദനം 5.7 ശതമാനമായി കുറഞ്ഞിരുന്നു. അടിസ്ഥാന മേഖലകളിലെല്ലാം വലിയ തിരിച്ചടി നേരിടുന്നു എന്നതിന്റെ നേര്‍ സാക്ഷ്യമായിരുന്നു ഇത്. ഇക്കാര്യം രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധന്മാര്‍ തുറന്നു പറഞ്ഞിരുന്നുവെങ്കിലും ഇതു ചെവികൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിരുന്നില്ല. നോട്ടു നിരോധത്തിന്റെ ബഹിര്‍സ്ഫുരണമായി ഇതു കണക്കാക്കുകയും ജി.എസ്.ടി എന്ന ചെപ്പടിവിദ്യയിലൂടെ ഇതു മറികടക്കാമെന്ന് സ്വപ്‌നം കാണുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. പക്ഷേ, ജി.എസ്.ടി ഗുണത്തേക്കാളേറെ ദോഷം ചെയ്തുവെന്നതാണ് സമീപകാലത്തെ സാമ്പത്തിക ഇടിവ് ബോധ്യപ്പെടുത്തുന്നത്.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് രണ്ടു മാസം മുമ്പു തന്നെ ഉത്പാദന മേഖലയില്‍ നിന്നു പ്രകടമായിരുന്നു. തൊട്ടു മുമ്പത്തെ ആദ്യ സാമ്പത്തിക പാദത്തിലെ 5.3 ശതമാനത്തില്‍ നിന്ന് 1.2 ശതമാനമായും കാര്‍ഷിക മേഖലയുടെ വളര്‍ച്ച 2.3 ശതമാനമായും കുറഞ്ഞത് ഇതിന്റെ സൂചകങ്ങളായിരുന്നു. അടിയന്തര പ്രാധാന്യത്തോടെ പ്രായോഗിക നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ അനിവാര്യമായ പതനത്തില്‍ നിന്ന് സാമ്പത്തിക മേഖലയെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വീക്ഷണക്കുറവും നയവ്യതിയാനങ്ങളുമാണ് രാജ്യത്തെ കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക് കൊണ്ടെത്തിച്ചത്. ഈ സമയത്തും സാമ്പത്തിക മാന്ദ്യത്തെ അംഗീകരിക്കാന്‍ ബി.ജെ.പിയോ നരേന്ദ്ര മോദി സര്‍ക്കാറോ തയാറായില്ല എന്നതാണ് വാസ്തവം. സാമ്പത്തിക മാന്ദ്യം എന്നത് കേവലം സാങ്കേതികം മാത്രമാണെന്ന് പറഞ്ഞാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ഈ ദുരന്തത്തെ ന്യായീകരിച്ചത്. തുടര്‍ച്ചയായ ആറാം പാദത്തിലും ജി.ഡി.പി വളര്‍ച്ച കുറയുന്നത് സാങ്കേതികമായ കാരണങ്ങള്‍ കൊണ്ടാണെന്നും ചുറ്റുപാടുകള്‍ നോക്കിയാണ് വികസനത്തെ മനസിലാക്കേണ്ടതെന്നുമായിരുന്നു അമിത് ഷായുടെ വാദം. ഈ വാദത്തെ കണക്കിന് കളിയാക്കിക്കൊണ്ടാണ് എസ്.ബി.ഐ റിസര്‍ച്ച് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. രാജ്യത്തെ നിലവിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥയെ ക്ഷണികമെന്ന് വിശേഷിപ്പിച്ചാല്‍ അത് അനീതിയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ധനക്കമ്മിയെയും കട ബാധ്യതയെയും മറന്ന് സര്‍ക്കാര്‍ ക്രിയാത്മകമായ വിപണി ഇടപെടല്‍ നടത്തിയില്ലെങ്കില്‍ സമ്പദ് വ്യവസ്ഥ അപകടകരമാം വിധം ആപതിക്കുമെന്നും റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നുണ്ട്. മാത്രമല്ല, മാന്ദ്യം എന്നത് യാഥാര്‍ഥ്യമാണെന്നും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ സാമ്പത്തിക നയം രൂപീകരിക്കുകയാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ധനകാര്യത്തിലെ ആസൂത്രണമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്ന മോദി സര്‍ക്കാറിന് പുതിയ റിപ്പോര്‍ട്ട് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇക്കാലമത്രയും സാമ്പത്തിക മാന്ദ്യം സമ്മതിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നിലയില്ലാക്കയത്തില്‍ നിന്ന് രക്ഷനേടാനുള്ള പരക്കം പാച്ചിലിലാണ്. ധനകാര്യ വൈദഗ്ധ്യമില്ലാത്ത വകുപ്പ് മന്ത്രിയും സാമ്പത്തിക മേഖലയിലെ നൈമിഷ മാറ്റങ്ങളെ കുറിച്ച് നിശ്ചയമില്ലാത്ത നരേന്ദ്ര മോദിയും ഒരുമിച്ചു തുഴഞ്ഞാലും ഈ ആഴക്കയത്തില്‍ നിന്നു കരകയറാനാവുമെന്ന് കരുതുന്നില്ല. ധനക്കമ്മി കൂടുമെന്ന ഭയത്തില്‍ പണം ചെലവഴിക്കാതിരുന്ന സര്‍ക്കാര്‍ പൊതുവിപണിയെ തകര്‍ത്തുവെന്നു മാത്രമല്ല, രാജ്യത്തെ മുച്ചൂടും മുടിച്ചുവെന്നു വേണം പറയാന്‍. ജി.ഡി.പി വളര്‍ച്ച പ്രതീക്ഷിച്ച ഉയരത്തില്‍ എത്തില്ലെന്നും ആറു ശതമാനത്തില്‍ താഴെയായി വളര്‍ച്ച നില്‍ക്കുമെന്നുമുള്ള ആര്‍.ബി.ഐ റിപ്പോര്‍ട്ട് അവഗണിച്ചതിനുള്ള അടിയാണിത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാ സെന്നും ഇക്കാര്യം തുറന്നുപറഞ്ഞത് ചെവികൊള്ളാതിരുന്നതിന്റെ ശിക്ഷയും. ഇനിയും ചെപ്പടിവിദ്യകള്‍ കാണിച്ച് കഴിവുകേടുകളില്‍ കടിച്ചുതൂങ്ങാനും നയവൈകല്യത്തെ ന്യായീകരിക്കാനും സമയം കളയാതെ രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ബുദ്ധി പ്രയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാറിന് കരണീയം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending