Connect with us

Video Stories

മുത്തലാഖ്: കോടതിവിധി ദുരുപയോഗിക്കരുത്

Published

on

മുസ്‌ലിംകളിലെ വിവാഹമോചനവുമായി ബന്ധപ്പെട്ട മുത്തലാഖ് സമ്പ്രദായം ഭരണഘടനാവിരുദ്ധമാണെന്ന് ഭൂരിപക്ഷവിധി പ്രസ്താവത്തിലൂടെ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. ചീഫ്ജസ്റ്റിസ് ജെ.എസ് കെഹാര്‍ അടങ്ങുന്ന അഞ്ചംഗ ഭരണഘടനാബെഞ്ചാണ് മുത്തലാഖ് ഭരണഘടനാവിരുദ്ധമാണോ എന്ന വിഷയം രണ്ടുവര്‍ഷത്തോളമായി പരിശോധിച്ച് നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ബെഞ്ചിലെ ഫാലി എസ്. നരിമാന്‍, യു.യു ലളിത്, കുര്യന്‍ജോസഫ് എന്നീ ന്യായാധിപന്മാര്‍ മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് വിലയിരുത്തിയപ്പോള്‍ ചീഫ് ജസ്റ്റിസ് കെഹാറും ജസ്റ്റിസ് അബ്ദുല്‍ നസീറും അങ്ങനെയല്ലെന്ന വിലയിരുത്തലാണ് നടത്തിയിരിക്കുന്നത്. എങ്കിലും സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്ന വസ്തുതവെച്ച് ഇന്നലെ മുതല്‍ മുത്തലാഖ് രാജ്യത്ത് നിരോധിതമായിരിക്കുകയാണ്. രണ്ടുവീതം ജഡ്ജിമാര്‍ മുത്തലാഖിനെ എതിര്‍ത്തും അനുകൂലിച്ചും വിധിയെഴുതിയപ്പോള്‍ ജസ്റ്റിസ് യു.യു ലളിതിന്റെ നിരീക്ഷണമാണ് നിര്‍ണായകമായത്. വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രിയടക്കം വിശേഷിപ്പിക്കുമ്പോള്‍, നിലവിലെ 1956ലെ വിവാഹ മോചനനിയമം മതിയെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രത്യേക വ്യക്തിനിയമങ്ങള്‍ ഇല്ലാതാക്കി രാജ്യത്ത് ഏകവ്യക്തിനിയമം ഏര്‍പെടുത്താനുള്ള പഴുതായാണ് വിധിയെ ബി.ജെ.പി വ്യാഖ്യാനിക്കുന്നത്. ലോകത്ത് വിവിധ സാംസ്‌കാരിക പൈതൃകങ്ങളുള്ള നൂറ്റിമുപ്പതുകോടി ജനതയടങ്ങുന്ന, മതേതതര രാജ്യമായ ഇന്ത്യയിലെ പതിനെട്ടരക്കോടിവരുന്ന മുസ്‌ലിംകളുടെ വിശ്വാസ സംഹിതകളുടെമേല്‍ പ്രസ്തുതവിധി കൈകടത്തുന്നുണ്ടോ എന്ന സുപ്രധാന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.
തുല്യനീതി എന്ന ഭരണഘടനയുടെ പതിനാലാം വകുപ്പിലെ മൗലികാവകാശത്തിന്റെ ധ്വംസനമാണ് മുത്തലാഖ് എന്ന പരാതിക്കാരുടെ വാദം അംഗീകരിച്ച മൂന്നു ന്യായാധിപന്മാര്‍, മുത്തലാഖ് മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന് പറയുന്നു. ഇരുപത്തഞ്ചാം വകുപ്പ് അനുവദിച്ചിരിക്കുന്ന മത വിശ്വാസ സ്വാതന്ത്ര്യം മുത്തലാഖ് നിരോധിക്കുന്നതിലൂടെ ഹനിക്കപ്പെടുന്നില്ലെന്നും മൂവരും വിധിച്ചിരിക്കുന്നു. എന്നാല്‍ ജസ്റ്റിസ് കെഹാറും ജസ്റ്റിസ് അബ്ദുല്‍നസീറും ചൂണ്ടിക്കാട്ടുന്നത് മറിച്ചാണ്. മുത്തലാഖ് 1400 കൊല്ലമായി മുസ്‌ലിംകള്‍ ആചരിച്ചുവരുന്നതാണെന്നും മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണിതെന്നും ഇവരിരുവരും പറയുന്നു. പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയതുപോലെ ഭരണഘടനയുടെ തുല്യതക്കുള്ള അവകാശം (14-ാം വകുപ്പ്), അഭിപ്രായ സ്വാതന്ത്ര്യം (19), ജീവിക്കാനുള്ള സ്വാതന്ത്ര്യം (21) എന്നിവയെ മുത്തലാഖ് ഹനിക്കുന്നില്ലെന്നും ചീഫ്ജസ്റ്റിസ് അഭിപ്രായപ്പെടുന്നു. തദ്്‌വിഷയത്തില്‍ ഒരു യോജിച്ച നിയമനിര്‍മാണത്തെക്കുറിച്ച് ആലോചിക്കാനും ജസ്റ്റിസ് കെഹാറും ജസ്റ്റിസ് നസീറും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.
പരാതിക്കാരായ മുസ്‌ലിം സ്ത്രീകള്‍ കോടതിയെ നീതിക്കായി സമീപിക്കുമ്പോള്‍ തങ്ങള്‍ക്ക് കൈയും കെട്ടിയിരിക്കാനാകില്ലെന്നാണ് ജസ്റ്റിസ്‌നരിമാന്‍ തന്റെ വിധിയില്‍ പറയുന്നത്. 1937ലെ ഇന്ത്യന്‍ ശരീഅത്ത് നിയമത്തിലെ രണ്ടാം ഭാഗത്തിലുള്ള തലാഖ് ഇ ബിദ്അ, തലാഖ് ഇ അഹ്‌സന്‍, തലാഖ് ഇ ഹസന്‍ എന്നിവ മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണെങ്കിലും അത് ഭരണഘടനയുടെ മൗലികാവകാശങ്ങളുടെ മേലല്ലെന്ന് ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഒരു നിയമവും മൗലികാവകാശങ്ങളുടെ ലംഘനമാകരുതെന്ന് 13-ാം വകുപ്പ് അനുശാസിക്കുന്നുണ്ടെന്നും നരിമാന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സുപ്രധാനവും ദൂരവ്യാപക ഫലം ഉണ്ടാക്കാവുന്നതുമായ നിരീക്ഷണമാണ്. ക്രാന്തദര്‍ശികളായ ഭരണഘടനാനിര്‍മാതാക്കള്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്ത് രേഖപ്പെടുത്തിവെച്ച നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് രാജ്യത്ത് അതത് വ്യക്തിനിയമങ്ങളും നിലനിന്നിരുന്നത് എന്ന് കാണാം. ഇതിന്റെ ചുവടുപിടിച്ചാകണം വ്യക്തിനിയമത്തിന് കീഴിലായതിനാല്‍ മുത്തലാഖ് വിഷയത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ്ജസ്റ്റിസും ജസ്റ്റിസ് നസീറും ഉന്നയിച്ചിരിക്കുന്നത്.
2015 ഒക്ടോബറില്‍ മുത്തലാഖ് പ്രകാരം വിവാഹമോചിതയായ സൈറാബാനു നല്‍കിയ പൊതുതാല്‍പര്യ പരാതിയിലാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച് കേസെടുത്ത് വിചാരണ ആരംഭിച്ചത്. മറ്റു നാല് മുസ്‌ലിം സ്ത്രീകളുടെ പരാതികളും കേസില്‍ പിന്നീട് ഉള്‍പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ മേയിലാണ് വിചാരണ പൂര്‍ത്തിയായത്. കേസില്‍ പരാതിക്കാര്‍ക്ക് അനുകൂലമായി കേന്ദ്ര സര്‍ക്കാരും മുസ്‌ലിംകള്‍ക്കുവേണ്ടി അഖിലേന്ത്യാമുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും കക്ഷിചേരുകയുണ്ടായി. മുത്തലാഖ് നിരോധിക്കണമെന്നും പകരം പുതിയ നിയമം ഉണ്ടാക്കാമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാര്‍വാദം രണ്ടു ജഡ്ജിമാര്‍ മാത്രം അംഗീകരിച്ചതോടെ പൊതുനിയമം എന്ന സൗകര്യത്തിലേക്ക് സര്‍ക്കാരും ബി.ജെ.പിയും എത്തിപ്പെട്ടിരിക്കുകയാണിപ്പോള്‍. ഇന്ത്യന്‍ മുസ്‌ലിംകളിലെ ഒരുശതമാനത്തില്‍ താഴെമാത്രം വരുന്നവരുടെ പ്രശ്‌നമാണ് മുത്തലാഖ് അഥവാ ഒറ്റത്തവണ മൂന്നുതലാഖ് ചൊല്ലല്‍. ഇതുമൂലം മുസ്‌ലിം സ്ത്രീകള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുകയാണെന്ന പ്രചാരണമാണ് ബി.ജെ.പി രാജ്യത്താകെ ഉയര്‍ത്തിവിട്ടിരിക്കുന്നത്. കോടതിക്കുപുറത്തും തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലും മറ്റും പ്രധാനമന്ത്രിതന്നെ മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ ശാപമാണെന്നും അത് നിരോധിക്കണമെന്നും പരസ്യപ്രഖ്യാപനം നടത്തി. ഇതിനിടെ ഭൂരിപക്ഷ സമുദായങ്ങളിലെ പതിനായിരക്കണക്കിന് അശരണരായ വിധവകളുടെ കാര്യം ഇക്കൂട്ടര്‍ സൗകര്യപൂര്‍വം മറക്കുകയും ചെയ്യുന്നു.
മുത്തലാഖിനെ തങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും ദുരുപയോഗത്തിനെതിരെ ജാഗ്രത പാലിക്കുമെന്നുമായിരുന്നു വ്യക്തിനിയമ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. സമുദായത്തിനകത്ത് പണ്ഡിതര്‍ ചേര്‍ന്ന് തീരുമാനത്തിലെടുക്കലാണ് നല്ലതെന്നും അതില്‍ കോടതിയോ സര്‍ക്കാരോ ഇടപെടേണ്ടതില്ലെന്നും ബോര്‍ഡിനുവേണ്ടി അഡ്വ. കപില്‍സിബല്‍ വാദിച്ചു. ദൈവം അനുവദനീയമാക്കപ്പെട്ടതില്‍ ഏറ്റവും അനിഷ്ടകരമായ വിഷയങ്ങളിലൊന്നാണ് വിവാഹമോചനം എന്നാണ് ഖുര്‍ആന്‍ വചനം തന്നെ. പരസ്പരം ഇഷ്ടപ്പെടാതെ ദമ്പതികള്‍ കാലാകാലം കഴിഞ്ഞുകൂടണമെന്ന് ആര്‍ക്കും ശഠിക്കാനാകില്ല. അങ്ങനെവരുന്നത് തിക്തവും സംഘര്‍ഷജഡിലവുമായ കുടുംബാന്തരീക്ഷത്തിന് ഇടവരുത്തും. ഇതിനാണ് ഭര്‍ത്താവിന് തലാഖ് അവകാശം ഇസ്‌ലാം അനുവദിച്ചത്. ഭാര്യക്കും ഭര്‍ത്താവിനെ വിവാഹമോചനം നടത്തുന്നതിനും ഇസ്‌ലാമില്‍ ഫസ്‌ക് എന്ന വ്യവസ്ഥയുണ്ട്. വിധിയോടെ മുത്തലാഖ് പ്രകാരം വിവാഹമോചിതയായ പ്രസ്തുത കേസിലെ അഞ്ച് പരാതിക്കാരികളുടെ വിവാഹം സാധുവായിരിക്കുകയാണ്. ഇത്തരമൊരവസ്ഥയില്‍ ഇഷ്ടമല്ലാത്ത ഭര്‍ത്താവിനൊപ്പം കഴിയേണ്ടിവരുന്ന ഇവരുടെ സ്ഥിതിയെന്തായിരിക്കും? മുസ്‌ലിംകളിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല, വസ്ത്രധാരണരീതി, സ്വത്താവകാശം, മതപഠനം തുടങ്ങിയ നാനാവിധ വിഷയങ്ങളിലെല്ലാം പ്രതിലോമകരമായ നിലപാടാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കുള്ളത്് എന്നതും വിധി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. ഇതിനെ ചെറുക്കാനുള്ള ആര്‍ജവമാണ് രാജ്യസ്‌നേഹികളില്‍ നിന്ന് ഉയര്‍ന്നുവരേണ്ടത്.

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

Published

on

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Continue Reading

Video Stories

രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്

മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

Published

on

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ചു നേരം നമസ്‌കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്‌റുവാണ്. നെഹ്‌റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.

Continue Reading

GULF

മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

Published

on

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.

ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.

എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.

അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.

Continue Reading

Trending