Connect with us

india

ഉത്തരേന്ത്യയില്‍ മഴയ്ക്ക് ശമനമില്ല: 42 മരണം

ഹിമാചലിലും ഉത്തരാഖണ്ഡിലുമാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത്.

Published

on

ഷിംല: കനത്ത മഴ തുടരുന്ന ഉത്തരേന്ത്യയില്‍ മരണം 42 ആയി.ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മുകശ്മീര്‍ രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ നിര്‍ദേശം. അതേസമയം മഴ അതിന്റെ എല്ലാ രൗദ്ര ഭാവങ്ങളും പുറത്തെടുത്ത് നിറഞ്ഞു തുള്ളുമ്പോള്‍ അസാധാരണമായ ദുരന്ത സാഹചര്യത്തെ മുന്നില്‍ കാണുകയാണ് ഉത്തരേന്ത്യന്‍ ജനത. പ്രളയ ഭീതി മാത്രമല്ല, മണ്ണിടിച്ചിലും മിന്നല്‍ പ്രളയവുമെല്ലാം ഏതു സമയത്തും ജീവനും ജീവിതോപാധികളും കവര്‍ന്നെടുക്കാവുന്ന ഭീതിതമായ സാഹചര്യം.

അലറി വിളിച്ചൊഴുകുന്ന ബിയാസ് നദി ആരെയും ഒന്ന് നടുക്കും. കൂറ്റന്‍ ഇരുമ്പു പാലങ്ങള്‍ വരെ തകര്‍ത്തെറിഞ്ഞ്, ഓരത്തെ നൂറു കണക്കിന് കുടിലുകള്‍ നക്കിത്തുടച്ച്, പ്രധാന നഗങ്ങളെപ്പോലും വെള്ളക്കെട്ടിലാക്കി കരകവിഞ്ഞ് കലങ്ങിമറിഞ്ഞൊഴുകുകയാണ് ബിയാസ്.
ബിയാസിന്റെ അലര്‍ച്ച കേട്ടാല്‍ നിങ്ങള്‍ക്ക് ഹൃദയാഘാതമുണ്ടാകുമെന്നും ആരും ഈ ഘട്ടത്തില്‍ സാഹസത്തിന് മുതിരരുതെന്നുമാണ് ഹിമാചല്‍ സ്വദേശി കൂടിയായ കങ്കണ റണാവത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഷിംല അടക്കമുള്ള പ്രധാന പട്ടണങ്ങളെല്ലാം മഴക്കെടുതിയുടെ പിടിയിലാണ്.

ഹിമാചലില്‍ 27 യാത്രക്കാരുമായി ബസ് വെള്ളക്കെട്ടില്‍ കുരുങ്ങി. ദേശീയ പാതയില്‍ അംബാല – യമുനാനഗര്‍ റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെയാണ് ബസിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിലായത്. ഇതോടെ ബസിന്റെ എഞ്ചിന്‍ ഓഫ് ആയി വെള്ളക്കെട്ടിനു നടുവില്‍ കുടുങ്ങുകയായിരുന്നു. കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ഏതു സമയത്തും വന്‍ അപകടം മുന്നില്‍ കണ്ട നിമിഷത്തില്‍ നിന്ന് വെള്ളക്കെട്ടിനു കുറുകെ കൂറ്റന്‍ കയര്‍ കെട്ടിയും ക്രെയ്ന്‍ ഉപയോഗിച്ചുമാണ് യാത്രക്കാരെ കരക്കെത്തിച്ചത്. അതിശക്ത മഴയാണ് വടക്കുകിഴക്കന്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മൂന്നു ദിവസമായി ലഭിച്ചു കൊണ്ടിരിക്കുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ശനിയാഴ്ച ഒറ്റ ദിവസം ലഭിച്ചത് നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ മഴയായിരുന്നു.

ഹിമാചലിലും ഉത്തരാഖണ്ഡിലുമാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത്. അകമ്പടിയായെത്തിയ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവ ജനജീവിതം ദുരന്ത പൂര്‍ണമാക്കി. കുളു- മണാലി ദേശീയപാത മണ്ണിടിച്ചില്‍ ഭീതി കാരണം ഞായറാഴ്ച തന്നെ അടിച്ചിട്ടിരുന്നു. മണാലി, കുല്ലു, കിന്നൗര്‍, ചമ്പ എന്നിവിടങ്ങളിലെല്ലാം മിന്നല്‍ പ്രളയം വന്‍ നാശം വിതച്ചു.

ജനങ്ങളോട് അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വീടുവിട്ട് പുറത്തിറങ്ങരുതെന്ന അഭ്യര്‍ത്ഥനയുമായി ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു രംഗത്തെത്തി. ദുരന്ത നിവാരണ സംവിധാനം ശക്തിപ്പെടുത്തിയതായും ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2013ലെ മിന്നല്‍ പ്രളയത്തിന്റെ ഭീതിയില്‍ നിന്ന് ഉത്തരാഖണ്ഡ് ജനത ഇനിയും കരകയറിയിട്ടില്ല. സമാനമായ മറ്റൊരു ദുരന്തം കൂടി നേരിടേണ്ടി വരുമോ എന്ന ഭീതിയിലാണ് ജനം. ഭൂമി ഇടിഞ്ഞു താഴുന്നതും വിള്ളല്‍ വീഴുന്നതും അടക്കമുള്ള പ്രതിഭാസങ്ങള്‍ കഴിഞ്ഞ കുറേ കാലങ്ങളായി ഉത്തരാഖണ്ഡില്‍ നിന്ന് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

2013ലെ മിന്നല്‍ പ്രളയം അടക്കമുള്ളവ പരിസ്ഥിതി പ്രശ്‌നങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഭീതി ഇരട്ടിയാണ്. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും കാരണം റോഡുകള്‍ തകര്‍ന്നതോടെ ഉത്തരാകണ്ഡില്‍ യാത്രാദുരിതം രൂക്ഷമാണ്. നൂറു കണക്കിന് വിനോദ സഞ്ചാരികളും ഛാര്‍ധാം തീര്‍ത്ഥാടകരുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും സ്ഥിതി രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങൡലെല്ലാം വെള്ളം കയറിയിട്ടുണ്ട്. മാര്‍ക്കണ്ഡ, ഗഗ്ഗാര്‍, തംഗ്രി നദികളിലെല്ലാം ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. നദികള്‍ കരകവിയുന്ന സാഹചര്യമുണ്ടായാല്‍ ശക്തമായ പ്രളയത്തെ അഭിമുഖീകരിക്കേണ്ടി വരും. ഡല്‍ഹിയിലും യമുനാ നദിയില്‍ ജലനിരപ്പ് അപകട നിലയിലേക്ക് നീങ്ങുകയാണ്.

ജമ്മുകശ്മീരില്‍ കത്വ, സാംബ ജില്ലകളില്‍ മഴക്കെടുതി രൂക്ഷമാണ്. അമര്‍നാഥ് തീര്‍ത്ഥാടനത്തിന് കഴിഞ്ഞ ദിവസം തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സഹായമൊരുക്കുന്നതിനായി സ്ഥാപിച്ച പഞ്ചതര്‍ണി, ശേഷാങ് ബേസ് ക്യാമ്പുകളുടെ പ്രവര്‍ത്തനം മൂന്നു ദിവസത്തേക്ക് നിര്‍ത്തിവെച്ചു. പ്രളയ ഭീതി തുടരുകയാണെന്നും ഏതു സാഹചര്യത്തേയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ അടിയന്തര നടപടി തുടങ്ങിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കുള്ള അവധി ഇന്നും തുടരും.

india

അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേ മൃതദേഹവും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

Published

on

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 74 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേ മൃതദേഹവും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

അപകടത്തില്‍ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകര്‍ന്ന് 274 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. അതില്‍ 241 പേര്‍ വിമാനത്തിലുണ്ടായിരുന്നവരാണ്.

Continue Reading

india

മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു

സമര്‍ത്ഥ ശ്രീധരാശ്രമ ട്രസ്റ്റിലെ ആത്മാനന്ദ സരസ്വതി സ്വാമിക്കെതിരെയാണ് വിദ്വേഷ പ്രസംഗത്തിന് ബംഗളൂരു സുബ്രഹ്മണ്യപുര പൊലീസ് സ്വമേധയാ കേസെടുത്തത്.

Published

on

ബംഗളൂരുവില്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.

സമര്‍ത്ഥ ശ്രീധരാശ്രമ ട്രസ്റ്റിലെ ആത്മാനന്ദ സരസ്വതി സ്വാമിക്കെതിരെയാണ് വിദ്വേഷ പ്രസംഗത്തിന് ബംഗളൂരു സുബ്രഹ്മണ്യപുര പൊലീസ് സ്വമേധയാ കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) റജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് വിവാദ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. കര്‍ണാടകയിലും പുറത്തും ഇത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.

‘ഈ രാജ്യത്ത് സനാതന ധര്‍മ്മം മാത്രമാണ് യഥാര്‍ത്ഥ മതം. മറ്റെല്ലാം വെറും ഗ്രൂപ്പുകളാണ്. ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് മുസ്‌ലിംകളേയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കണം” ഇങ്ങനെയായിരുന്നു സന്യാസിയുടെ പ്രസംഗം.

Continue Reading

india

വിമാനാപകടം: മരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം സാമ്പത്തിക സഹായം നല്‍കും: ഡോ. ഷംഷീര്‍ വയലില്‍

പരിക്കേറ്റവര്‍ക്കും കുടുംബാംഗങ്ങളെ നഷ്ടമായ ഡോക്ടര്‍മാര്‍ക്കും 20 ലക്ഷം; ആകെ 2.5 മില്യണ്‍ ദിര്‍ഹത്തിന്റെ സഹായ പാക്കേജ്

Published

on

രാജ്യത്തെ നടുക്കിയ അഹമ്മാദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ബിജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസമേകാന്‍ ആറു കോടി രൂപയുടെ (2.5 മില്യണ്‍ ദിര്‍ഹത്തിന്റെ) സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീര്‍ വയലില്‍. ബോയിംഗ് 787 വിമാനം ഇടിച്ചിറങ്ങി ജീവന്‍ നഷ്ടമായ എംബിബിഎസ് വിദ്യാര്‍ത്ഥികളായ ജയപ്രകാശ് ചൗധരി (ബാര്‍മേര്‍, രാജസ്ഥാന്‍), മാനവ് ഭാദു (ശ്രീ ഗംഗാ നഗര്‍, രാജസ്ഥാന്‍), ആര്യന്‍ രജ്പുത് (ഗ്വാളിയോര്‍, മധ്യപ്രദേശ്), രാകേഷ് ദിഹോറ (ഭാവ് നഗര്‍, ഗുജറാത്ത്) എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം ഡോ. ഷംഷീര്‍ സാമ്പത്തിക സഹായം നല്‍കും. ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും അപകടത്തില്‍ കുടുംബാംഗങ്ങളെ നഷ്ടമായ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കും.

‘വ്യക്തിപരമായി ആഘാതമേല്പിച്ച ദുരന്തം’

മെഡിക്കല്‍ പഠന കാലത്ത് ഏറെ കൂടിച്ചേരലുകള്‍ നടക്കുന്ന ഹോസ്റ്റലും മെസ്സും നടുക്കുന്ന ദുരന്തത്തിന് വേദിയായത് ഞെട്ടിപ്പിച്ചതായി ഡോ. ഷംഷീര്‍ പറഞ്ഞു. ഹോസ്റ്റലില്‍ നിന്നുള്ള അപകട ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ മംഗലാപുരത്തെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലും ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജിലും സ്വന്തം മെഡിക്കല്‍ വിദ്യാഭ്യാസ സമയത്ത് സമാനമായ ഹോസ്റ്റലുകളില്‍ താമസിച്ചിരുന്ന ഓര്‍മകളാണ് മനസിലെത്തിയത്. ഈ വിദ്യാര്‍ത്ഥികളും അവരുടെ ചുറ്റുപാടുകളും ഡോക്ടറെന്ന നിലയില്‍ ഏറെ പരിചിതമാണ്. ഹോസ്റ്റലിലും മെസ്സിലുമുള്ള ക്ലിനിക്കല്‍ പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍, മെസിലെ മേശയ്ക്കു ചുറ്റുമുള്ള വര്‍ത്തമാനങ്ങള്‍, ക്ഷീണിപ്പിക്കുന്ന ഷിഫ്റ്റിന് ശേഷമുള്ള ഹോസ്റ്റല്‍ മുറിയിലെ വിശ്രമം എന്നിവയുടെയൊക്കെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഡോക്ടര്‍മാരുടെ സ്വഭാവത്തെ തന്നെ സ്വാധീനിക്കുന്ന ആ സാഹചര്യങ്ങളിലേക്ക് വന്‍ ദുരന്തം ഇരച്ചെത്തി ജീവന്‍ അപഹരിക്കുകയെന്നത് ഹൃദയഭേദകമാണ്. ആരോഗ്യ സേവനങ്ങള്‍ ആഗ്രഹിച്ച്, ലക്ഷ്യത്തിലേക്കെത്തും മുന്‍പ് വിട പറഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാനും അവരുടെ കുടുംബാംഗങ്ങള്‍ക്ക് പിന്തുണ നല്‍കാനുമാണ് സഹായം. സമാനമായ നിരവധി ദുരന്തങ്ങളില്‍ കൈത്താങ്ങേകിയിട്ടുണ്ടെങ്കിലും അഹമ്മദാബാദിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും ഡോക്ടര്‍മാരുടെയും അസാധാരണ സാഹചര്യം ദീര്‍ഘകാലമായി മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന തന്നെ വ്യക്തിപരമായി ഏറെ ബാധിച്ചതായും ഡോ. ഷംഷീര്‍ അബുദാബിയില്‍ പറഞ്ഞു.

ദുരന്തബാധിതരായ വിദ്യാര്‍ത്ഥികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ബി.ജെ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ അസോസിയേഷനുമായി ചേര്‍ന്ന് സഹായം ആവശ്യമായവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി റിതേഷ് കുമാര്‍ ശര്‍മ്മ അടക്കമുള്ള സാരമായി പരിക്കേറ്റവര്‍ക്കാണ് 20 ലക്ഷം രൂപയുടെ സഹായം ലഭിക്കുക. കാലിന് ഗുരുതരമായ പരിക്കുകളോടെ മണിക്കൂറുകളോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ റിതേഷിനോപ്പം പരിക്കേറ്റ സുഹൃത്തുക്കളും അപകട നില തരണം ചെയ്തിട്ടുണ്ട്.

ഉച്ചഭക്ഷണ സമയത്ത് കോളേജിലെ അതുല്യം ഹോസ്റ്റല്‍ സമുച്ചയത്തില്‍ ഇടിച്ചുകയറിയ വിമാനം വിദ്യാര്‍ത്ഥികളുടെ താമസസ്ഥലങ്ങളും ഡൈനിംഗ് ഹാളും തകര്‍ത്തിരുന്നു. ചിതറിക്കിടന്ന പുസ്തകങ്ങളും സാധനങ്ങളും പ്ലേറ്റുകളും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ചിത്രങ്ങളായി. വിദ്യാര്‍ത്ഥികളെയും ഡോക്ടര്‍മാരുടെ കുടുംബങ്ങളെയും താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ് അധികൃതര്‍. താമസസ്ഥലം മാത്രമല്ല, സഹപാഠികളും പ്രിയപ്പെട്ട വസ്തുക്കളും വിലപ്പെട്ട രേഖകളും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നഷ്ടമായി. വൈകാരിക പിന്തുണയ്ക്കൊപ്പം മെഡിക്കല്‍ സമൂഹം ഒറ്റക്കെട്ടായി ഇവര്‍ക്കും കുടുംബങ്ങള്‍ക്കും ഒപ്പമുണ്ടെന്ന സന്ദേശം നല്‍കാനാണ് ഡോ. ഷംഷീര്‍ പിന്തുണയിലൂടെ ലക്ഷ്യമിടുന്നത്.

2010ലെ മംഗലാപുരം വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് ഡോ. ഷംഷീര്‍ സാമ്പത്തിക, വിദ്യാഭ്യാസ സഹായവും യുഎഇയില്‍ ജോലിയും നല്‍കിയിരുന്നു. നിപ, കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ സഹായം നിര്‍ണ്ണായകമായിട്ടുണ്ട്.

Continue Reading

Trending