Article
സൗജന്യ വാക്‌സിന്‍ ന്യായാധിപരോട് നന്ദി പറയാം
സുപ്രീംകോടതിയുടെ ഇച്ഛാശക്തിയോടെയുള്ള നിലപാടാണ്, കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സിന്‍ നയം പരിപൂര്‍ണമായി അഴിച്ചുപണിത് രാജ്യത്ത് 18 വയസിനു മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കാന്‍ മോദിയെ പ്രേരിപ്പിച്ചത്. അതുകൊണ്ട് ജനങ്ങള്‍ നന്ദി പറയേണ്ടത് സുപ്രീംകോടതിയിലെ ന്യായാധിപരായ ഡി.വൈ ചന്ദ്രചൂഡ്,
എല്‍ നാഗേശ്വരറാവു, എസ് രവീന്ദ്ര ഭട്ട് എന്നിവരോടാണ്.

കെ.എം ഷാജഹാന്‍
2021 ജൂണ്‍ 21 മുതല്‍ ഇന്ത്യയില്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ജൂണ്‍ 7ന് രാജ്യത്തോട് നടത്തിയ അഭിസംബോധനയിലാണ് മോദി തന്റെ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 45 വയസില്‍ താഴെയുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണം ഇതുവരെ മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. ഇതിന് ആവശ്യമായ വാക്‌സിന്‍ സ്വകാര്യ കമ്പനികളില്‍നിന്ന് നേരിട്ട് വാങ്ങണമെന്നായിരുന്നു നിര്‍ദേശം. ഈ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാറുകള്‍ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തുവരികയുണ്ടായി എങ്കിലും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് അണുവിട പിന്മാറാന്‍ മോദി സര്‍ക്കാര്‍ തയാറായിരുന്നില്ല. ഈ തീരുമാനത്തില്‍നിന്ന് പൊടുന്നനെ പിന്മാറിക്കൊണ്ട് രാജ്യത്ത് 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കും എന്നാണ് പ്രധാനമന്ത്രി മോദി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മോദിയുടെ ഈ തീരുമാനത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് സംഘ്പരിവാരം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ രംഗത്തെത്തിക്കഴിഞ്ഞു. ‘ഉചിതമായ തീരുമാനത്തിന് പ്രധാനമന്ത്രിയോട് ഹൃദയപൂര്‍വം നന്ദി പറയുന്നു’ എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.
എന്നാല്‍ രാജ്യത്ത് 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ മോദി എടുത്ത തീരുമാനം സ്വമേധയാ എടുത്തതാണോ? അതിന് മോദിയോടാണോ ‘ഹൃദയപൂര്‍വം’ നന്ദി പറയേണ്ടത്? ഒരിക്കലുമല്ല. മോദിയുടെ ഈ തീരുമാനത്തിന് ഇന്ത്യയിലെ ജനങ്ങള്‍ നന്ദി പറയേണ്ടത് ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിലെ മൂന്ന് ന്യായാധിപരോടാണ്. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് കോവിഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരിഗണനക്കുവന്ന ഒരു കേസില്‍ സുപ്രീംകോടതി ന്യായാധിപരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, എസ് രവീന്ദ്രഭട്ട് എന്നിവര്‍ മോദി സര്‍ക്കാറിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസില്‍ സുപ്രീം കോടതി, 18-44 വയസ് പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കാത്ത കേന്ദ്ര വാക്‌സിനേഷന്‍ നയം ‘ഏകപക്ഷീയവും യുക്തിരഹിതവും’ ആണെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ ‘ഉദാരവത്കൃത വാക്‌സിന്‍ നയ’വുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയായിരുന്നു.
അ, ദ്വിമുഖ വില- സംഭരണ നയം സ്വകാര്യ ഉത്പാദകര്‍ തീരുമാനിക്കുന്ന വിലക്ക് അവരില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാറുകളെ നിര്‍ബന്ധിതരാക്കുന്നു. ‘രാജ്യത്തൊട്ടാകെ കോവിഡ് 19 വാക്‌സിനുകള്‍ക്ക് ഒറ്റ വില മാത്രമേ ഉണ്ടാകാന്‍ പാടുള്ളു’. സുപ്രീം കോടതി പറഞ്ഞു. രാജ്യത്തെ 18-45 വയസിനിടയിലുള്ളവരില്‍ 50 ശതമാനം പേര്‍ക്ക് വാക്‌സിന്‍ വാങ്ങുന്നത് താങ്ങാനാകുമോ എന്നുപോലും സംശയമുണ്ടെന്ന് വാദത്തിനിടെ ജസ്റ്റിസ് ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ എന്തിനാണ് സംസ്ഥാനങ്ങള്‍ വാക്‌സിന് കൂടുതല്‍ വില നല്‍കുന്നത്? കോടതി ചോദിച്ചു. ആയതിനാല്‍ രാജ്യത്താകെ വാക്‌സിന് ഒരു ഏകീകൃത വിലയാണ് വേണ്ടത്- കോടതി വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഉള്ളതുപോലുള്ള ഭരണഘടനാബാധ്യത സംസ്ഥാനങ്ങള്‍ക്കും ഉണ്ടെന്നും അതിനാല്‍ വാക്‌സിന് രണ്ട് വില എന്നത് ‘പ്രഥമദൃഷ്ട്യാ വിവേചനപരം’ ആണെന്നും കോടതി നിരീക്ഷിച്ചു.
ആ, കേന്ദ്ര സര്‍ക്കാറിന്റെ സൗജന്യ വാക്‌സിനേഷന്‍ പദ്ധതിയുടെ പരിധിയില്‍നിന്നും 18-44 വയസിനിടയില്‍ പ്രായമുള്ളവരെ ഒഴിവാക്കുന്നത് പ്രഥമദൃഷ്ട്യാ ഏകപക്ഷീയവും യുക്തിരഹിതവും ആണെന്നും കോടതി നിരീക്ഷിച്ചു. രണ്ടാം തരംഗത്തില്‍ ഈ പ്രായപരിധിയില്‍ ഉള്ളവരെയാകും കോവിഡ് മഹാമാരി ഏറെ ദോഷകരമായി ബാധിക്കുക എന്ന വസ്തുതയും കോടതി കേന്ദ്ര സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചു.
മെയ് 31 വരെ കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സിന്‍ നയത്തില്‍ യാതൊരു മാറ്റവും ഉണ്ടാവില്ല എന്ന സൂചനയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയത്. രാജ്യത്ത് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും 2021 വര്‍ഷാന്ത്യത്തോടെ വാക്‌സിന്‍ നല്‍കും എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ വിദേശ വാക്‌സിന്‍ കമ്പനികളായ ഫൈസര്‍, മോഡേര്‍ണ എന്നിവരുമായി സജീവമായി ചര്‍ച്ച നടത്തിവരികയാണ്എന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിക്കുകയുണ്ടായി. ഈ കമ്പനികളുമായി നടക്കുന്ന ചര്‍ച്ച വിജയകരമായി പരിസമാപ്തിയിലെത്തുമെന്ന പ്രതീക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രകടിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതി തങ്ങളുടെ നിലപാട് കൂടുതല്‍ കടുപ്പിക്കുകയായിരുന്നു. കോടതി തങ്ങളുടെ ഉത്തരവില്‍ (മെയ് 31) കേന്ദ്ര സര്‍ക്കാറിനോട് കൂടുതല്‍ കടുത്ത ചോദ്യങ്ങള്‍ ചോദിച്ചു. അവയില്‍ പ്രധാനപ്പെട്ടവ ഇവയായിരുന്നു.
1, വാക്‌സിന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് മുഴുവന്‍ സ്ഥിതിവിവര കണക്കുകളും ഹാജരാക്കുക.
2, വാക്‌സിന്‍ നയത്തിലേക്ക് എത്തിച്ചേരാന്‍ സഹായിച്ച എല്ലാ ബന്ധപ്പെട്ട രേഖകളും ഫയല്‍ നോട്ടുകളും ഹാജരാക്കുക.
3, വാക്‌സിന്‍ സംഭരണത്തിനായി ബജറ്റില്‍ വകയിരുത്തിയ 35,000 കോടി രൂപ എപ്രകാരം ചെലവഴിച്ചു എന്നതിന്റെ വിശദാംശങ്ങള്‍ നല്‍കുകയും 18-44 വയസിനിടയില്‍ ഉള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി എന്തുകൊണ്ട് ഈ തുക ഉപയോഗിച്ചില്ല എന്നതും വ്യക്തമാക്കുക.
ഏപ്രില്‍ 30ന് പുറപ്പെടുവിച്ച ഉത്തരവില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സിന്‍ നയത്തിലുള്ള ഒട്ടേറെ ഭരണഘടനാപരമായ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നുമാത്രമല്ല, കേന്ദ്ര സര്‍ക്കാറിന്റെ നയം ‘പ്രഥമദൃഷ്ട്യാഭരണഘടനയുടെ പ്രധാനഘടകമായ ആര്‍ട്ടിക്ക്ള്‍ 21 ന്റെ ഭാഗമായ പൊതുജനാരോഗ്യത്തിനുള്ള അവകാശത്തെ ദോഷകരമായി ബാധിക്കും എന്ന് കാണാനാകും എന്നും അതുകൊണ്ട് ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 14, 21 എന്നിവക്ക് എതിരാവില്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള വാക്‌സിന്‍ നയം പുന:പരിശോധിക്കും എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു’ എന്നും സുപ്രീംകോടതി വ്യക്തമാക്കുകയുണ്ടായി. ഈ നിരീക്ഷണങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മെയ് 10ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തോടുള്ള സുപ്രീംകോടതിയുടെ അതൃപ്തിയാണ് മേല്‍പറഞ്ഞ വിശദമായ ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിനോട് ചോദിക്കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്.
കേന്ദ്ര സര്‍ക്കാറിന്റെ ന്യായീകരണങ്ങളെ കോടതി തങ്ങളുടെ മെയ് 31 ലെ ഉത്തരവില്‍കൂടി ശക്തമായി വിമര്‍ശിക്കുകയുണ്ടായി. വാക്‌സിന്റെ വില നിര്‍ണയത്തിലേക്ക് നയിക്കുന്ന ഘടകങ്ങളെകുറിച്ച് തങ്ങള്‍ക്കുള്ള അതൃപ്തി സുപ്രീംകോടതി ആവര്‍ത്തിച്ച് പ്രകടമാക്കുകയും ചെയ്തു. വളരെ കുറഞ്ഞ വിലക്കാണ് വാക്‌സിന്‍ അമേരിക്കയിലും യൂറോപ്പിലും വില്‍ക്കുന്നത് എന്ന് കോടതി വാക്കാന്‍ നിരീക്ഷിക്കുകയും ചെയ്തു. ഒപ്പം കുത്തനെ ഉയര്‍ന്ന വില യില്‍ വാക്‌സിന്‍ വില്‍ക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് അനുവദിച്ച ക്വാട്ടയെകുറിച്ചും കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. വാക്‌സിന്‍ നയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിക്കാന്‍ സുപ്രീംകോടതി തയാറല്ല എന്നതിന്റെ വ്യക്തമായ സൂചനകളായി കോടതി നിരീക്ഷണങ്ങളെ വിലയിരുത്താം. വാക്‌സിന്‍ നയവുമായി ബന്ധപ്പെട്ട ഫയലുകള്‍ കോടതിയില്‍ ഹാജരാക്കേണ്ടിവരികയും വാക്‌സിന്‍ സംഭരണവുമായി ബന്ധപ്പെട്ട ബജറ്റ് അടങ്കല്‍ എങ്ങനെയൊക്കെ ചെലവഴിച്ചു എന്നു വിശദീകരിക്കുകയും ചെയ്യേണ്ടിവന്നിരുന്നുവെങ്കില്‍ കേന്ദ്ര സര്‍ക്കാറിന് കോടതിയില്‍ വലിയ നാണക്കേടിന് അത് ഇടയാക്കുമായിരുന്നു.
വാക്‌സിന്‍ നയം സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണ് എന്നും അത് സര്‍ക്കാറിന്റെ അധികാരപരിധിയില്‍പെടുന്ന വിഷയമാണ് എന്നും അക്കാര്യത്തില്‍ ഇടപെടാന്‍ ജുഡീഷ്യറിക്ക് അധികാരമില്ല എന്നും ആയിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. പ്രത്യേകിച്ചും അത്യപൂര്‍വമായൊരു മഹാമാരിയുടെ പശ്ചാത്തലത്തില്‍. എന്നാല്‍ കോടതിയുടെ ഇടപെടല്‍ സസൂക്ഷ്മമായി പരിശോധിച്ചാല്‍ കോടതി അതിന്റെ ചുമതലയായ ‘റശമഹീഴശര ഷൗറശരശമഹ ൃല്ശലം'(സംവാദാത്മകമായ ജുഡീഷ്യല്‍ പുന:പരിശോധന) നടത്തുകയാണ് ചെയ്തതെന്ന് കാണാനാകും. ഇവിടെ കോടതി ചെയ്തത് ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുള്ളില്‍ നിന്ന്‌കൊണ്ട് എക്‌സിക്യൂട്ടീവിനോട് ചോദ്യങ്ങള്‍ ചോദിക്കുകയും ന്യായീകരണങ്ങള്‍ ആവശ്യപ്പെടുകയും ആയിരുന്നു.
കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയേറെ ശക്തമായ ഒരു ജുഡീഷ്യല്‍ പുന:പരിശോധനക്ക് സുപ്രീംകോടതി തയാറാകുന്നത് എന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. കുറേ വര്‍ഷങ്ങളായി പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ സുപ്രീംകോടതി പൊതുമണ്ഡലത്തില്‍നിന്ന് വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയായിരുന്നു എന്ന് ഓര്‍ക്കണം.
ഇത് തീര്‍ത്തും സ്വാഗതാര്‍ഹമായ ഒരു നീക്കമാണ്. ഇവിടെ സുപ്രീംകോടതി സംസാരിച്ചത് ജനങ്ങള്‍ക്കു വേണ്ടിയാണ്. സുപ്രീം കോടതിയുടെ ഇച്ഛാശക്തിയോടെയുള്ള ഈ നിലപാടാണ്, കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സിന്‍ നയം പരിപൂര്‍ണമായി അഴിച്ചുപണിത് രാജ്യത്ത് 18 വയസിനു മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കാന്‍ മോദിയെ പ്രേരിപ്പിച്ചത്. അതുകൊണ്ട് ജനങ്ങള്‍ നന്ദി പറയേണ്ടത് സുപ്രീംകോടതിയിലെ ന്യായാധിപരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വരറാവു, എസ് രവീന്ദ്ര ഭട്ട് എന്നിവരോടാണ്.

അഹമ്മദാബാദ് വിമാന ദുരന്തം നല്‍കുന്ന വേദന ചെറുതല്ല. ഒരാള്‍ ഒഴികെ എല്ലാ യാത്രക്കാരും അതിദാരുണമായി കൊല്ലപ്പെട്ട രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യോമ ദുരന്തം. ലോകം ഞെട്ടിയ സംഭവത്തിലെ കാര്യകാരണങ്ങള്‍ തേടുമ്പോള്‍ എയര്‍ ഇന്ത്യ തന്നെ ആദ്യം പ്രതിക്കൂട്ടില്‍ വരും. മണിക്കൂറുകള്‍ ദൈര്‍ഘ്യമേറുന്ന വലിയ യാത്രക്കായി ഉപയോഗിക്കുന്ന ബോയിംഗ് വിമാനങ്ങള്‍ ടേക്ക് ഓഫിന് പിറകെ തകര്‍ന്നു വീഴുമ്പോള്‍ അനാസ്ഥയും പിഴവുകളും ചെറുതല്ല. 11 വര്‍ഷം പഴക്കമുള്ള വിമാനം കത്തിയമര്‍ന്ന കാഴ്ച്ചയില്‍ പതിവായി നടത്തുന്ന അന്വേഷണ നാടകത്തിന് പകരം വ്യോമ യാത്രയില്‍ എയര്‍ ഇന്ത്യ പുലര്‍ത്തുന്ന ആലസ്യത്തിന് അ ന്ത്യമിടാനാവുന്ന ശക്തമായ നടപടികളാണ് വേണ്ടത്.
എയര്‍ ഇന്ത്യക്കെതിരെ എത്രയാണ് പരാതികള്‍. ഇതേ വിമാനത്തില്‍ യാത്ര ചെയ്ത അനുഭവത്തില്‍ ഒരാള്‍ സാമുഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ മാത്രം ഉദാഹരിച്ചാലറിയാം അനാസ്ഥയുടെ ആഴം. വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനം തന്നെ നിശ്ചലമായ ദൃശ്യങ്ങള്‍ എയര്‍ ഇന്ത്യയുടെ അനാസ്ഥ വ്യക്തമാക്കുന്നു. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തപ്പോള്‍ വ്യോമ യാത്രികര്‍ സന്തോഷിച്ചെങ്കില്‍ അഹമ്മദാബാദിലെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം അഗ്‌നിഗോളമായി മാറുകയായിരുന്നു എയര്‍ ഇന്ത്യ ബോയിങ് 787 വിമാനം. ക്രൂവടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ പത്തനംതിട്ടക്കാരി രഞ്ജിതയുമുണ്ട്. ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ഡോക്ടര്‍മാരും മരിച്ചു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രമാര്‍ഗമാണ് വിമാനങ്ങള്‍. വിമാനാപകടങ്ങള്‍ അപൂര്‍വമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതും ഗുരുതരവുമാണ്. ഓരോ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും അതിന്റെ കാരണങ്ങളും വീഴ്ചകളും പഠിക്കുകയും പരിഹാര മാര്‍ഗ ങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. പ്രകൃതിപരമായും സാങ്കേതികമായും മാനവിക പിശകുകളും വിമാനാപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത് രണ്ടാം തവണയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒക്ടോബര്‍ 19ന് ആയിരുന്നു അഹമ്മദാബാദ് മറ്റൊരു വിമാനാപകടത്തെ അഭിമുഖീകരിച്ചിരുന്നത്. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ എ.ഐ 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തില്‍പ്പെട്ട് ബോയിങ് 737200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപക ടങ്ങളിലൊന്നായും അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാനാപകടം മാറി. ഇതിന് മുമ്പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ആഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെയായിരുന്നു അപകടം.
എയര്‍ ഇന്ത്യയുടെ ഐ.എക്‌സ് 344 ദുബാ യ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്. ഇതിനെയെല്ലാം കടത്തിവെട്ടുന്ന അപകടം കൂടിയായി അഹമ്മദാബാദില്‍ സംഭവിച്ചത്. സിവിലിയന്‍ ദുരന്തങ്ങള്‍ക്ക് പുറമേ, നിരവധി സൈനിക വിമാനാപകടങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ജെറ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍ മൂലമോ പരിശീലന പറക്കലുകള്‍ക്കിടയിലോ ഉണ്ടാകുന്ന അപകടങ്ങളില്‍ നിരവധി പൈലറ്റുമാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ടായി. മൊത്തം വിമാനാപകടങ്ങളുടെ കണക്കെടുക്കുമ്പോള്‍ 65 വര്‍ഷത്തിനി ടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായത്. ഏകദേശം 1449 പേര്‍ മരണമടയുകയും ചെയ്തു.
ബോയിങ് വിമാനം അപകടത്തില്‍പെടുന്നത് അപൂര്‍വമാണ്. എന്നാല്‍ ബോയിങ് വിമാനങ്ങളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന നിലയില്‍ അപകട സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണ കൊറിയയില്‍ ബോയിങ് 737 വിമാനം ലാന്‍ഡിങിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 179 പേരാണ് കൊല്ലപ്പെട്ടത്. ഈ ദുരന്തം സംഭവിച്ച് ആറ് മാസം മാത്രം പിന്നിടുമ്പോഴാണ് ഇപ്പോള്‍ അഹമ്മദാബാദില്‍ വീണ്ടുമൊരു ബോയിങ് വിമാനം തകര്‍ന്നുവീണ് മറ്റൊരു വലിയ അപകടമുണ്ടായിരിക്കുന്നത്.
വന്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും മതിയായ നഷ്ടപരിഹാരം നല്‍കുന്നതില്‍ വിമാനക്കമ്പനികള്‍ വീഴ്ച വരുത്തുന്നതായാണ് അനുഭവം. 21 പേര്‍ മരിക്കുകയും 165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കരിപ്പൂര്‍ വിമാന ദുരന്തം നടന്നിട്ട് അഞ്ച് വര്‍ഷമാകാറായി. കോവിഡിന്റെ രൂക്ഷതയില്‍ കഴിയുന്ന ജനതയെ ഞെട്ടിച്ച ദുരന്തമായിരുന്നു ഇത്. 2020 ഓഗസ്റ്റ് ഏഴിന് രാത്രി എട്ടു മണിയോടെയാണ് കരി പ്പൂര്‍ വിമാനത്താവളത്തില്‍ ദുരന്തം പറന്നിറങ്ങിയത്. മൂന്ന് ഭാഗങ്ങളായി വിമാനം പൊട്ടിത്തകര്‍ന്നു. അന്വേഷണങ്ങളും കണ്ടെത്തലുകളും ദുരന്ത കാരണത്തെക്കുറിച്ച് തര്‍ക്കങ്ങളും പലതുണ്ടായി. എയര്‍ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവ് പൈലറ്റിന്റെ ഭാഗത്തു തന്നെ എന്ന് കണ്ടെത്തി.
എന്നാല്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്നവരോടു പോലും എയര്‍ ഇന്ത്യ നീതി കാണിച്ചില്ല. പരിക്കിന്റെ തോത് കണക്കാക്കി തുച്ഛമായ നഷ്ടപരിഹാരമാണ് നല്‍കിയത്. ഇതിനെതിരെ രക്ഷപ്പട്ടവര്‍ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ പരമാവധി നഷ്ടപരിഹാരം തന്നു തീര്‍ത്തു എന്നാണ് മറുപടി ലഭിച്ചത്. വിമാനം പറന്നുയര്‍ന്ന് യാത്ര അവസാനിക്കുന്നതിനിടയില്‍ യാത്രക്കാര്‍ക്ക് ഏത് തരത്തിലുള്ള അപകടം പറ്റിയാലും 128 എസ്.ഡി.ആര്‍ (ഏകദേശം ഒരു കോടി മുപ്പത് ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നതാണ് വ്യോമയാന നിയമം. അഹമ്മദാബാദ് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടീ വിതം ടാറ്റ നഷ്ട്ടപരിഹാരം വാഗ്ദാനം ചെയ്യുമ്പോഴും കേന്ദ്ര സര്‍ക്കരും വ്യോമയാന വകുപ്പും കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി ഉറപ്പ് വരുത്തണം. ടാറ്റ യാണെന്ന് കരുതി കണ്ണടക്കരുത്.

തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ഇടതുപക്ഷം നിരവധി തവണ തെളിയിച്ചിതാണ്. അതിന് വര്‍ഗീയ ധ്രുവീകരണമെന്നോ, രാഷ്ട്രീയ ഫാസിസമെന്നോ, നട്ടാല്‍മുളക്കാത്ത കളവുകളെന്നോ എന്നുള്ള വകഭേദമൊന്നും അവര്‍ക്കില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടും നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടുണ്ടായ നീലപ്പെട്ടി വിവാദങ്ങളുമെല്ലാം ഈ അടുത്തകലാത്ത് രാഷ്ട്രീയ കേരളം ദര്‍ശിച്ച ഉദാഹരണങ്ങളാണ്. എന്നാല്‍ നിലമ്പൂരിലെത്തുമ്പോള്‍ അതിനെയെല്ലാം പിന്നിലാക്കി, ഒരു നാടൊന്നാകെ വിറങ്ങലിച്ചുപോയ ദുരന്തത്തെ തന്നെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അതിന് നിശ്ചയിച്ചിരിക്കുന്നതാകട്ടേ പിണറായി സര്‍ക്കാറില്‍ എന്നുമാത്രമല്ല, കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കഴുവുകെട്ട മന്ത്രിയെന്ന വിശേഷണത്തിന് അര്‍ഹനായിത്തീര്‍ന്ന എ.കെ ശശീന്ദ്രനെയുമാണ്. കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ഇദ്ദേഹം വിവാദങ്ങളുടെ ഉറ്റതോഴനാണ്. എന്നാല്‍ നിലമ്പൂരില്‍ അനന്തുവിജയ് എന്ന 15 കാരന്റെ അപകട മരണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണില്‍ചോരയില്ലാത്ത പ്രസ് താവനയുമായാണ് അദ്ദേഹം കളം നിറഞ്ഞിരിക്കുന്നത്. ഇരിക്കുന്ന പദവിയുടെ വലിപ്പമോ, സാഹചര്യങ്ങളുടെ ഗൗരവമോ, പറയുന്നവാക്കുകളുടെ ഔചിത്യമോ മനസ്സിലാക്കാന്‍ കഴിയാത്തവിധം ദുര്‍ബലപ്പെട്ടുപോയ ഇദ്ദേഹം. ഭരണകൂടത്തിന്റെ മാത്രമല്ല, സി.പി.എം പാര്‍ട്ടിയുടെയും കൈയ്യിലെ കളിപ്പാവയായി മാറിത്തീര്‍ന്നിരിക്കുന്നു എന്നതാണ് ഇത്തരം നിലവിട്ട പ്രസ്താവനകളിലൂടെ നിലമ്പൂരിനെയും കേരളത്തെയും ബോധ്യപ്പെടുത്തുന്നത്.
വഴിക്കടവ് വള്ളക്കൊടിയിലാണ് കഴിഞ്ഞ ദിവസം ദാരുണമായ അപകടം ഉണ്ടായത്. വീട്ടില്‍ നിന്ന് ഫുട്‌ബോള്‍ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയതായിരുന്നു. മൃഗ വേട്ടക്കാര്‍ പന്നിയെ പിടിക്കാനായി വടിയില്‍ ഇരുമ്പ് കമ്പി കെട്ടി കെ.എസ്.ഇ.ബി ലൈനിലൂടെ വലിച്ച് താഴെയിട്ടതില്‍ നിന്ന് ഷോക്കടിച്ച് അനന്തു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒപ്പം പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേര്‍ ചികിത്സയിലാണ്. അഞ്ച് പേരുടെ സംഘമാണ് അപകടത്തില്‍പെട്ടത്. ഈ സംഭവത്തെക്കുറിച്ചാണ് സ്വന്തം കഴിവുകേടു മറച്ചുവെ
ക്കുന്നതിനും മേലാളന്‍മാരുടെ കൈയ്യടി നേടുന്നതിനുമായി മന്ത്രി അസംബന്ധം പറഞ്ഞിരിക്കുന്നത്. ഒരു പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാറിനെതിരെ ജനരോഷമുയര്‍ത്തിവിടാനുള്ള യു.ഡി.എഫ് ഗൂഢാലോചനയായാണ് അദ്ദേഹം കാണുന്നത്.
സംഭവവുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കെടുകാര്യസ്ഥതയും മന്ത്രിയുടെ കൊള്ളരുതായ്മയും തുറന്നുകാണിക്കപ്പെടുമെന്നുറപ്പായ സാഹചര്യത്തില്‍ സ്ഥലകാല ഭ്രമം സംഭവിച്ച അദ്ദേഹം പ്ര സ്താവനയില്‍ ഉറച്ചുനില്‍ക്കുകയുമാണ്. പ്രദേശത്ത് വന്യ മൃഗശല്യം വ്യാപകമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുവിലയും നല്‍കാത്ത വനംവകുപ്പിന്റെ നടപടിയില്‍ നാട്ടുകാര്‍ അതിശക്തമായ പ്രതിഷേധത്തിലാണ് കഴിഞ്ഞിരുന്നത്. സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്ന പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള ശ്രമങ്ങളെപോലും വനംവകുപ്പ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരില്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ദുരന്തമാണ് വനം മന്ത്രിയെന്ന് പറയേണ്ടി വന്നിരിക്കുന്നു.
അനന്തുവിനെ വനം വകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്ന് കൊന്നതാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. വന്യ ജീവികളെ വേട്ടയാടുന്ന സംഘങ്ങള്‍ വൈദ്യുതി മോഷണം നടത്തി കെണിസ്ഥാപിക്കുന്ന വിവരം മരണപ്പെട്ട അനന്തുവിന്റെ വീട്ടുകാര്‍ അടക്കമുള്ളവര്‍ കെ.എസ്.ഇ.ബിയേയും വനം വകുപ്പിനേയും ദിവസങ്ങള്‍ക്കു മുമ്പുതന്നെ അറിയിച്ചതാണ്. എന്നാല്‍ ഒരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. വന്യ ജീവി ആക്രമണം രൂക്ഷമായ നില മ്പൂര്‍ മേഖലയില്‍ വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിക്കണമെന്നും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ കിടങ്ങുകള്‍ കുഴിക്കണമെന്നും വര്‍ഷങ്ങളായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യമാണ്. സര്‍ക്കാര്‍ അത് നടപ്പിലാക്കാതെ പൂഴ്ത്തിവെച്ചു.
നിരവധി തവണ ഇക്കാ ര്യത്തില്‍ തദ്ധേശ ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കി വനം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കാട്ടിനുള്ളില്‍ ഏതാനും കുളം കുഴിച്ചതൊഴിച്ചാല്‍ കാര്യമായ ഒരു പ്രവര്‍ത്തനവും നടത്തിയില്ല. വനംമാഫിയകള്‍ക്ക് ഒത്താശചെയ്യുന്ന സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അന ന്തുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോലും പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് സി.പി.എം നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും തങ്ങള്‍ പ്രതിക്കൂട്ടിലാക്കപ്പെടുമെന്നും ഉറപ്പുള്ളതിനാല്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് അറബി, മഹല്‍ ഭാഷകള്‍ ഒഴിവാക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം കേരള സിലബസും സി.ബി.എസ്.ഇ സിലബസും പിന്തുടരുന്ന സ്‌കൂളു കളില്‍ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ നയം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുപ്രകാരം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമായിരിക്കും ഇനിമുതല്‍ ദ്വീപിലെ സ്‌കൂളുകളില്‍ പഠിപ്പിക്കപ്പെടുക. അതോടെ അറബിയും മിനിക്കോയ് ദ്വീപ് നിവാസികള്‍ക്ക് അവരുടെ തനതുഭാഷയായ മഹലും പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുക.
ലക്ഷദ്വീപില്‍ ലിപിയുള്ള ഏക ഭാഷയാണ് മഹല്‍. മിനിക്കോയ് ദ്വീപില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയാണ് മഹല്‍ ഭാഷ ഒരു വിഷയമായി പഠിപ്പിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ മാതൃഭാഷ/തദ്ദേശീയ ഭാഷ എന്ന നിലയ്ക്ക് മലയാള ഭാഷയും അതോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുമാണ് ഇനി സ്‌കൂളുകളില്‍ പഠിപ്പിക്കുകയെന്ന് കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവില്‍ വിദ്യാഭ്യാസ ഡയരക്ടര്‍ വ്യക്തമാക്കിയിരുന്നു. മാതൃഭാഷ/ തദ്ദേശീയ ഭാഷ എന്ന നിലയില്‍ മലയാളത്തിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെറെ ഭാഗമായാണ് അറബിക്, മഹല്‍ ഭാഷകളിലെ പഠനം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിക്കൊണ്ടരിക്കുന്ന ദ്വീപിന്റെ സംസ്‌കാരം തകര്‍ക്കുന്ന നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പുതിയ നീക്കത്തെയും കാണാന്‍ സാധിക്കൂ. ദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം നിരോധിക്കാനുള്ള ഭരണകൂട നീക്കം നേരത്തെ സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.
2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയം ഏതുവിധേനയും നടപ്പിലാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒരുവെടിക്ക് ഒന്നിലധികം പക്ഷികള്‍ എന്ന കണക്കെ തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഇതുവഴി വിഭാവനം ചെയ്യുന്നത്. ഫെഡറല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി എല്ലാം കേന്ദ്രത്തിന്റെ പരിധിയില്‍കൊണ്ടുവരികയെന്ന മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നയം വിദ്യാഭ്യാസ മേഖലയിലും നടപ്പില്‍ വരുത്തുകയെന്നതാണ് അതില്‍ പ്രധാനം. സംഘ്പരിവാറിന്റെ ആശയങ്ങളെ പുതുതലമുറയില്‍ സന്നിവേശിപ്പിക്കാനും രാജ്യത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും കടക്കല്‍ ആശയപരമായി കത്തിവെക്കാനും ഇതു വഴി എളുപ്പത്തില്‍ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
നിലവില്‍ കേന്ദ്രത്തിനു കീഴിലുള്ള സി.ബി.എസ്.ഇ സംവിധാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ വക്രീകരണവും വസ്തുതകളുടെ വളച്ചൊടിക്കലുമെല്ലാം രാജ്യത്തിന്റെ എല്ലാകോണുകളിലും നിമിഷ നേരം കൊണ്ട് വ്യാപിപ്പിക്കാന്‍ ഇതിലും മികച്ചൊരു മാര്‍ഗമില്ലെന്നത് സംഘ്പരിവാറിന്റെ ഗവേഷണ ഫലമായിട്ടു വേണം വിലയിരുത്താന്‍. ഈ നീക്കങ്ങളുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ഫണ്ടിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധന വെച്ചാല്‍ രാഷ്ട്രീയമായി അഭിപ്രായവെത്യാസങ്ങളുള്ള സംസ്ഥാനങ്ങളില്‍ പോലും വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ അജണ്ടകള്‍ നിഷ്പ്രയാസം നിവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ ക്ഷീണിപ്പിക്കാനും ഹിന്ദി അടിച്ചല്‍പ്പിക്കാനും അതുവഴി സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അടുപ്പിക്കാനും കഴിയുമെന്നുള്ളതും അവര്‍ ലക്ഷ്യംവെക്കുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ ആഗ്രഹിച്ചതുപോലെ നടപ്പില്‍ വരുത്തുന്നതിന് രാഷ്ട്രീയമായും നിയമപരമായും കടമ്പകള്‍ ഏറെയുണ്ടെന്നതിന്റെ തെളിവുകള്‍ നിരന്തരമായി പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവം ഇതിന്റെ ഉദാഹരണമാണ്. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അതിന് നിര്‍ബന്ധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളുക മാത്രമല്ല പ്രസ്തുത നയത്തെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നടത്തുകയുമുണ്ടായി.
വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാവില്ലെന്നും ഭരണഘടനയുടെ ഖണ്ഡിക 32 ന്റെ പരിധിയില്‍ ഈ അപേക്ഷ വരില്ലെന്നും പൗരാവകാശങ്ങള്‍ ഹിനിക്കുന്ന ഒന്നും ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നത്. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ത്ത ശക്തമായ പ്രതിരോധമാണ് സര്‍ക്കാറിനുള്ള രാഷ്ട്രീയതിരിച്ചടി. വിദ്യാഭ്യാസ നയം നടപ്പിലാക്കിയെലേ പണം തരൂ എന്നാണെങ്കില്‍ കേന്ദ്രത്തിന്റെ ആ രണ്ടായിരംകോടി വേണ്ടെന്നാണ് അവര്‍ നിലപാടെടുത്തത്. വിദ്യാഭ്യാസം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത അധികാര പരിതിയിലാണ് വരുന്നതെന്നിരിക്കെ സംസ്ഥാനങ്ങളുടെ മേല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നതും മോദി സര്‍ക്കാറിന് തിരിച്ചടിയാണ്. വിദ്യാഭ്യാസ നയങ്ങളും മുന്‍ ഗണനകളും നിര്‍ണയിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെന്തിനാണ് സംസ്ഥാനങ്ങള്‍ സ്‌കൂളുകളും കോളജുകളും നടത്തുന്നതെന്ന ചോദ്യവും പ്രസക്തമായി നിലകൊള്ളുന്നുണ്ട്.
-
india3 days ago
ബലാത്സംഗക്കേസ് പ്രതി ഗുര്‍മീത് റാം റഹീമിന് വീണ്ടും 40 ദിവസത്തെ പരോള്‍
-
kerala2 days ago
സ്‌കൂളുകളില്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ
-
india2 days ago
ജമ്മു കാശ്മീര്‍ മുന്‍ ലഫ്.ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു
-
kerala2 days ago
കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ട് യുവതികള്‍ മരിച്ചു
-
Video Stories3 days ago
“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
-
kerala2 days ago
ജയിലിലെ ഭക്ഷണത്തിന്റെ മെനു പോലും തീരുമാനിക്കുന്നത് ടി.പി വധകേസിലെ പ്രതികള്‍: വി.ഡി സതീശന്
-
india2 days ago
ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം; നാല് മരണം സ്ഥിരീകരിച്ചു
-
india2 days ago
മോഷണം ആഘോഷിക്കാന്‍ ഒരുങ്ങിയ മലയാളി യുവാവ് അറസ്റ്റില്‍