Connect with us

kerala

സി.എച്ചിന്റെ ഓര്‍മയില്‍; 90 ലും ആരോഗ്യവാനായി ശിവശങ്കരന്‍ മാഷ്

പകയും വിദ്വേഷവുമായി നടക്കാതിരിക്കുക, സത്യത്തേക്കാള്‍ വലുതായൊന്നുമില്ല. പരമാവധി സന്തോഷിക്കുക. ഇതുപോലെ . കലോല്‍സവത്തിലെ കുട്ടികളെ ചൂണ്ടി ശിവശങ്കരന്‍മാഷ് പറയുന്നു.

Published

on

കെ.പി ജലീല്‍

കോഴിക്കോട്: ഇത് ശിവശങ്കരന്‍ മാഷ്. മുന്‍ പ്രധാനാധ്യാപകന്‍. സ്‌കൂള്‍ കലോല്‍സവവേദിക്കരികിലെ ചന്ദ്രിക സ്റ്റാളില്‍ എത്തിയതായിരുന്നു മാസ്റ്റര്‍. വന്നപാടെ പറഞ്ഞു, എനിക്കും ചന്ദ്രികക്കും ഒരേ പ്രായമാണ്. എന്താ അങ്ങനെ എന്ന ്‌ചോദിക്കും മുമ്പ് മാഷ ്പറഞ്ഞു: ഞാന്‍ ജനിച്ചത് മുപ്പത്തുമൂന്നിലാ. എങ്കില്‍ ചന്ദ്രിക ജനിച്ചത് 34ലാണെന്ന് തിരുത്തിക്കൊടുത്തു. അതെ. ശിവശങ്കരന്‍ മാഷിന് പ്രായം 90 ആയി. ചന്ദ്രികക്ക് 89ഉം. ചെറുതായി ഓര്‍മ തെറ്റുന്നതൊഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ദിവസേന ഒരു ഫര്‍ലോങ് ( 500 മീറ്ററോളം) നടക്കും. യോഗയും ലഘുവായ ഭക്ഷണരീതിയും. പക്ഷേ ഇതൊന്നുമല്ല മാഷില്‍ കണ്ട പ്രത്യേകത. മൂപ്പര്‍ സി.എച്ചിന്റെ വലിയ ആരാധകനാണ്. താന്‍ ജീവിക്കുന്നത് സി.എച്ചിന്റെ കാരുണ്യത്തിലാണെന്ന് മാഷ് പറയും. മാഷ് മാത്രമല്ല, കേരളത്തിലെ എല്ലാ സ്‌കൂള്‍ അധ്യാപകരും. കാരണം സി.എച്ചാണ് വിദ്യാഭ്യാസമന്ത്രിയായിരിക്കെ സ്‌കൂള്‍ അധ്യാപകര്‍ക്ക് ആദ്യമായി പെന്‍ഷന്‍ പദ്ധതി ഏര്‍പെടുത്തിയത്. ഇപ്പോള്‍ ഇരുപതിനായിരം രൂപയോളം മാഷിന് പെന്‍ഷന്‍ കിട്ടുന്നുണ്ട്. എന്താ ഈ പ്രായത്തില്‍ ഇത് പോരേ? മാഷ് ചോദിക്കുന്നു. ചേമഞ്ചേരി മംഗളയില്‍ ശിവശങ്കരന്‍ മാഷിന് ശിഷ്യന്മാരായി നൂറുകണക്കിന് പേരുണ്ട്. സി.എച്ചിനൊപ്പമായിരുന്നു വിദ്യാഭ്യാസവും. കൊയിലാണ്ടി സ്‌കൂളില്‍ താന്‍ ഫോര്‍ത്ത്‌ഫോമില്‍ പഠിക്കുമ്പോള്‍ സി.എച്ച് മുഹമ്മദ്‌കോയ പത്താംക്ലാസിലായിരുന്നുവെന്ന് മാഷ് ഓര്‍ക്കുന്നു. നല്ലവണ്ണം ഇംഗ്ലീഷ ്‌സംസാരിക്കും. കൂട്ടുകാര്‍ സി.എച്ചിന് തേങ്ങ കൊണ്ടുകൊടുക്കുമായിരുന്നുവെന്ന് മാഷ് പറയുന്നു. മന്ത്രിയായിരിക്കെ പഴയ പരിചയം വെച്ച് സഹപ്രവര്‍ത്തകരോടൊപ്പം തിരുവനന്തപുരത്ത് ചെന്ന് സി.എച്ചിനോട് പെന്‍ഷന്‍കാര്യം പറഞ്ഞതേയുള്ളൂ. വൈകാതെ പെന്‍ഷന്‍ ഉത്തരവിറങ്ങി. അടുത്തൂണ്‍ പറ്റിയാല്‍ കാല്‍കുന്തിച്ച് വട്ടച്ചെലവിനുപോലും തികയാതെ കഴിയുന്ന അധ്യാപകരുടെ കാര്യം നേരിട്ട് സി.എച്ചിനും അറിയാമായിരുന്നുവെന്ന് മാഷ് പറഞ്ഞു.
സി.എച്ചിനെകുറിച്ച് പറയുമ്പോള്‍ മാഷിന് ആയിരം നാവാണ്. അദ്ദേഹം ഏതേ പാര്‍ട്ടിയോ ആയിക്കൊള്ളട്ടെ, നല്ല മനുഷ്യനായിരുന്നുവെന്ന് ശിവങ്കരന്‍മാഷ് പറയുന്നു. ബാഫഖി തങ്ങളെക്കുറിച്ചും മാഷിന് നല്ല വാക്കുകളേ പറയാനുള്ളൂ. ഇരുവരെയും നേരില്‍കാണുകയും വീടുകളില്‍ പോകുകയും ചെയ്തതായി അദ്ദേഹം ഓര്‍ക്കുന്നു.


പ്രമുഖ നാടകപ്രവര്‍ത്തകന്‍കൂടിയാണ് ശിവശങ്കരന്‍മാഷ് .ഇദ്ദേഹത്തിന്റേതായി ഒരു ഡസനോളം നാടകങ്ങളുണ്ട്. രചയിതാവും അഭിനേതാവുമായിരുന്നു. പരിസ്ഥിതി അനുബന്ധ നാടകത്തിന് കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്. ചേമഞ്ചേരിയിലെ പ്രസിദ്ധ ക്ലാസിക്കല്‍ പഠനകേന്ദ്രമായ പൂക്കാട് കലാലയത്തിന്റെ സ്ഥാപകനാണ്. മൂന്നുനിലകെട്ടിടത്തില്‍ ഇവിടെ നൂറുകണക്കിന് കുട്ടികള്‍ വിവിധ ക്ലാസിക്കല്‍ കലകളും സംഗീതവും ഇന്നും അഭ്യസിക്കുന്നു. സ്വാതന്ത്ര്യകാലത്ത് ജീവിച്ചിരുന്നതിനാല്‍ കോഴിക്കോട്ടെ തീവണ്ടിയാപ്പീസ് കത്തിക്കലും മറ്റും രണ്ടാം ലോകമഹായുദ്ധവും മറ്റും ഇന്നും ഓര്‍മയുണ്ട്. പ്രസിദ്ധ കഥകളിയാചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ സഹപ്രവര്‍ത്തകനായിരുന്നു. കുടുംബത്തില്‍ സ്വാതന്ത്ര്യസമരസേനാനികളുമുണ്ടായിരുന്നു. ജനനതീയതിയും മാഷ് കൃത്യമായി ഓര്‍ക്കുന്നു. 1933 ഏപ്രില്‍ 4. കവികൂടിയാണ് മാഷ്. ടി.വി അച്യുതന്‍നായരാണ ്പിതാവ്. മാധവിക്കുട്ടി മാതാവും. ഭാര്യയുടെ പേരും മാധിവതന്നെ. രണ്ട് മക്കളുണ്ട്. പച്ചക്കറി മാത്രമല്ല, മാസം, മല്‍സ്യം ഇത്യാദിയും ഭക്ഷണത്തിലുണ്ടെങ്കിലും അടുത്തകാലത്തായി മാംസം ഒഴിവാക്കി. അല്ലെങ്കിലും ഈ പ്രായത്തില്‍ സ്‌കൂള്‍ കലോല്‍സവവേദികളിലൊക്കെ ഇങ്ങനെ നടക്കാനാവുന്നതെങ്ങനെ ! ആരോഗ്യരഹസ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാഷ്‌ക്ക് ഒറ്റ ഉത്തരമേ ഉളളൂ. അതിതാണ്. പകയും വിദ്വേഷവുമായി നടക്കാതിരിക്കുക, സത്യത്തേക്കാള്‍ വലുതായൊന്നുമില്ല. പരമാവധി സന്തോഷിക്കുക. ഇതുപോലെ . കലോല്‍സവത്തിലെ കുട്ടികളെ ചൂണ്ടി ശിവശങ്കരന്‍മാഷ് പറയുന്നു.

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.

https://mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Continue Reading

kerala

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ

Published

on

വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാൻ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ജുമുഅ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മതനേതാക്കൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർക്ക് ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകൾ കൂടി നിർവഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങൾ. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയിൽ പുനഃക്രമീകരിക്കാൻ മഹല്ലുകൾക്ക് സമസ്ത നേരത്തെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ മഹല്ലുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും. മിക്ക മഹല്ലുകളും സമയക്രമീകരണം പൂർത്തിയാക്കിക്കഴിഞ്ഞു.

സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ക്രമീകരണങ്ങൾ. വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ. പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുൾപ്പെടെയുള്ള പ്രവർത്തകർക്കുമായിരിക്കും വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് കൂടുതൽ ബുദ്ധിമുട്ടാവുക.

Continue Reading

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

Published

on

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് പെരും ചൂടിനു ശമനമില്ല. ഇന്ന് പത്ത് ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, കാസർക്കോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Continue Reading

Trending