Connect with us

kerala

ഭക്ഷ്യ വകുപ്പിന്റെ പിടിപ്പുകേട്; റേഷനരി കെട്ടിക്കിടക്കുന്നു

Published

on

ഉമ്മന്‍ ചാണ്ടിയോ, കുഞ്ഞാലിക്കുട്ടിയോ ഇപ്പൊ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ സഖാക്കന്‍മ്മാര് റേഷന്‍ പീടീലെ മെഷീന്‍ അടിച്ചു പൊളിച്ചേനെ. ഇന്നലെ റേഷന്‍ വാങ്ങാന്‍ എത്തിയപ്പോള്‍ കട അടച്ചിട്ടത് കണ്ട് തിരിച്ചു പോകവേ മെഡിക്കല്‍ കോളജിനടുത്ത കോവൂരിലെ പാലാട്ടുമ്മല്‍ നാരായണിയുടേതാണ് ഈ വാക്കുകള്‍. റേഷന്‍ കടകളില്‍ അരിയുണ്ടായിട്ടും അത് വില്‍പ്പന നടത്താനാവാതെ കടക്കാരും വാങ്ങിക്കാനാവാതെ ജനങ്ങളും ഒരു പോലെ പ്രയാസത്തിലാണുള്ളത്. സര്‍വര്‍ തകരാര്‍ കാരണം തുടര്‍ച്ചയായി റേഷന്‍ വിതരണം മുടങ്ങിയതില്‍ സര്‍ക്കാര്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഇതു കൊണ്ടൊന്നും ശാശ്വത പരിഹാരം ആവില്ലെന്ന് അഭിപ്രായമുയരുന്നു.

നാളെയും (ശനി), ചൊവ്വ, ബുധന്‍ ദിവസങ്ങളിലും സംസ്ഥാനത്തെ ഏഴു ജില്ലകളിലെ റേഷന്‍ കടകള്‍ ഉച്ച വരേയും മറ്റ് ഏഴു ജില്ലകളിലുള്ളവ ഉച്ചക്ക് ശേഷവും തുറക്കുമെന്നാണ് അറിയിപ്പ് വന്നത്. എന്നാല്‍ ഇതേ മാതൃകയില്‍ സര്‍വര്‍ തകരാര്‍ കാരണം കഴിഞ്ഞ നവംബര്‍ 26 മുതല്‍ ഫെബ്രുവരി 28 വരെ 7 ജില്ലകളില്‍ ഉച്ച വരേയും 7 ജില്ലകളില്‍ ഉച്ചക്ക് ശേഷവും പ്രവര്‍ത്തനം ആക്കിയിരുന്നു. എല്ലാം ശരിയായി എന്ന് പറഞ്ഞാണ് മാര്‍ച്ച് 1 മുതല്‍ സാധാരണ പോലെ രാവിലെ മുതല്‍ വൈകിട്ട് വരെ എല്ലാ റേഷന്‍ കടകളും ഒന്നിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഏപ്രില്‍ അവസാന വാരം ആകുമ്പോഴേക്കും സര്‍വര്‍ വീണ്ടും തകരാര്‍ ആയിരിക്കയാണ്. ഹൈദ്രബാദിലാണ് സര്‍വര്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

2013 ല്‍ മറ്റിടങ്ങളില്‍ ഇപോസ് മെഷീന്‍ പ്രകാരം വിതരണം നടപ്പിലായെങ്കിലും കേരളത്തില്‍ ഇത് 2017 മുതലാണ് പ്രാബല്യത്തില്‍ വന്നത്. കേരളത്തില്‍ മാത്രമാണ് ഇതിന് പ്രശ്നം നിലനില്‍ക്കുന്നത്. 5 വര്‍ഷം കൂടുമ്പോള്‍ ഉപയോഗിക്കന്ന വോട്ടിംങ്ങ് മെഷീന്‍ അറ്റകുറ്റ പണികള്‍ക്ക് 600 കോടി രൂപയാണ് ബഡ്ജറ്റില്‍ മാറ്റി വെക്കുന്നത്. എന്നാല്‍ ഇപോസ് മെഷീന്‍ അറ്റകുറ്റ പണികള്‍ക്ക് ഇതേ വരെ ഫണ്ട് ലഭ്യമാക്കിയിട്ടില്ല. ഉപയോഗിച്ചു പഴകിയ നിലവിലുള്ള സാധനം മാറ്റുകയോ പ്രവര്‍ത്തന ശേഷി കൂട്ടുകയോ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് ശ്രമിക്കാതെ കുറ്റം റേഷന്‍ കടക്കാരുടെ പിരടിയിലിട്ട് ചെപ്പടി വിദ്യകള്‍ നടത്തിയാല്‍ ഇതിന് പരിഹാരം ആവില്ലെന്നാണ് കടക്കാര്‍ പറയുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവസാനമായി റേഷന്‍ ലഭിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്.

കഴിഞ്ഞ ശനിയാഴ്ച പെരുന്നാള്‍ ലീവ്, ഞായറാഴ്ച സാധാരണ ലീവ്, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സര്‍വര്‍ മുടക്കം, ബുധനാഴ്ച റേഷന്‍ കടക്കാര്‍ പ്രതിഷേധിച്ച് അടവ്, വ്യാഴം, വെള്ളി ഇത് നന്നാക്കാന്‍ വേണ്ടി സര്‍ക്കാര്‍ വകയും ലീവാക്കി. ഇനി നാളെ ശനിയാഴ്ചയാണ് രണ്ട് ഷിഫ്റ്റായി റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. ഫലത്തില്‍ 8 ദിവസം കേരളത്തില്‍ റേഷന്‍ വിതരണം മുടങ്ങിയിരിക്കയാണ്. എന്തെങ്കിലും അവശ്യ കാരണത്താലോ, സമരം കാരണം കുറച്ച് സമയം അടച്ചിട്ടാലോ വിശദീകരണം ചോദിക്കുന്ന ഭക്ഷ്യ വകുപ്പ് സര്‍ക്കാര്‍ തന്നെ റേഷന്‍ കടകള്‍ ദിവസങ്ങളോളം പൂട്ടിയിടുന്നതില്‍ എന്ത് ന്യായീകരണമാണുള്ളതെന്ന് ചോദ്യമുയരുന്നു.

റേഷന്‍ കടക്കാര്‍ ഒരു ദിവസം പൂട്ടിയിട്ടാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമെന്ന് പറയുന്നവര്‍ക്ക് ദിവസങ്ങളോളം സര്‍ക്കാര്‍ തന്നെ വിതരണം നിര്‍ത്തിയതില്‍ എന്ത് ന്യായം പറയും. 14217 റേഷന്‍ കടകളിലായി 9321584 കാര്‍ഡുകളാണുള്ളത്. ഏപ്രില്‍ മാസത്തിലെ റേഷന്‍ വിഹിതം 50 ശതമാനം കാര്‍ഡ് ഉടമകളും വാങ്ങിയിട്ടില്ല. പലയിടങ്ങളിലും റേഷന്‍ സാധനങ്ങള്‍ എനിയും എത്താനുമുണ്ട്. തൊലി പുറത്തെ ചികിത്സ എന്ന് പറഞ്ഞ പോലെ റേഷന്‍ കടകള്‍ക്ക് അവധിയും നല്‍കി പിന്നീട് രണ്ട് ഷിഫ്റ്റ് സമയവും ആക്കിയാല്‍ ഒക്കെ ശരിയാകുമെന്ന ധാരണയിലാണത്രെ അധികൃതര്‍. സര്‍വര്‍ മാറ്റി ശേഷി കൂട്ടാത്ത കാലത്തോളം ഈ നില തുടരുമെന്നാണ് സിവില്‍ സപ്ലൈസ് വിഭാഗത്തിലുള്ളവര്‍ പറയുന്നത്.

 

 

india

ഇന്ത്യയില്‍ സിഎഎ നടപ്പിലാക്കിയത് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ വേണ്ടിയാണ്: പ്രിയങ്ക ഗാന്ധി

സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്

Published

on

രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിനു വേണ്ടത് സ്നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ നന്മയേക്കാൾ ബലാബലത്തിനാണ് പ്രധാന്യം. ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു.

‘‘സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്. മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയപ്പോൾ അവർക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കുത്തക മുതലാളികളായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ രൂപീകരിക്കുന്നത്. വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരാണ് മുന്നോട്ടുകൊണ്ടു പോകുന്നതെന്ന്‌ പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘‘കയ്യിൽ കാശില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ എഴുതിത്തള്ളുകയാണ്. വിലക്കയറ്റം ആകാശംമുട്ടെ ഉയരുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത്. ദേശീയ കടം 205 കോടിയിലേക്ക് ഉയരുകയാണ്. വീടുകളിലെ സമ്പാദ്യം താഴേക്കു പോവുകയാണ്. ഈ സാഹചര്യത്തിലും സത്യമല്ലാത്ത കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സർക്കാരെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Continue Reading

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.

https://mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Continue Reading

kerala

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ

Published

on

വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാൻ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ജുമുഅ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മതനേതാക്കൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർക്ക് ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകൾ കൂടി നിർവഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങൾ. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയിൽ പുനഃക്രമീകരിക്കാൻ മഹല്ലുകൾക്ക് സമസ്ത നേരത്തെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ മഹല്ലുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും. മിക്ക മഹല്ലുകളും സമയക്രമീകരണം പൂർത്തിയാക്കിക്കഴിഞ്ഞു.

സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ക്രമീകരണങ്ങൾ. വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ. പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുൾപ്പെടെയുള്ള പ്രവർത്തകർക്കുമായിരിക്കും വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് കൂടുതൽ ബുദ്ധിമുട്ടാവുക.

Continue Reading

Trending