X

മിച്ച ഭൂമി കേസ്; അന്‍വറിന്റെ കൈവശമുള്ള അധിക ഭൂമിയുടെ തെളിവുകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറി

പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ മിച്ച ഭൂമി കേസില്‍ അന്‍വറിന്റെ കൈവശമുള്ള അധിക ഭൂമിയുടെ കൂടുതല്‍ തെളിവുകള്‍ പരാതിക്കാര്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറി. ഇന്ന് നടന്ന താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് സിറ്റിംഗിലാണ് രേഖകള്‍ കൈമാറിയത്. 34.37 ഏക്കര്‍ അധിക ഭൂമിയുടെ രേഖകളാണ് കൈമാറിയതെന്ന് വിവരാവകാശ കൂട്ടായ്മ അറിയിച്ചു. ഇതോടെ പരാതിക്കാര്‍ ഇതുവരെ ലാന്‍ഡ് ബോര്‍ഡിന് കൈമാറിയത് 46.83 ഏക്കര്‍ ഭൂമിയുടെ രേഖകളാണ്. ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയതിന് പുറമേയുള്ള ഭൂമിയുടെ രേഖകളാണ് സമര്‍പ്പിച്ചതെന്ന് പരാതിക്കാര്‍ പറഞ്ഞു.

ലാന്‍ഡ് ബോര്‍ഡിന്റെ അന്വേഷണം നടക്കുന്നതിനിടെ കൈവശമുളള അധിക ഭൂമി അന്‍വറും ഭാര്യയും വില്‍പന നടത്തിയതായി പരാതിക്കാര്‍ ആരോപിച്ചു. അന്‍വറിന്റെ പേരില്‍ കൂടരഞ്ഞി വില്ലേജിലുണ്ടായിരുന്ന 90 സെന്റ് ഭൂമി മലപ്പുറം ജില്ലയിലെ ഒരു കരാറുകാരനും ഭാര്യ ഹഫ്‌സത്തിന്റെ പേരില്‍ കൂടരഞ്ഞി വില്ലേജില്‍ ഉണ്ടായിരുന്ന 60 സെന്റ് ഭൂമി മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ മറ്റൊരാള്‍ക്കുമാണ് വില്‍പന നടത്തിയത്. ഇതിന്റെ രേഖകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറിയതായും കെവി ഷാജി പറഞ്ഞു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം അടിസ്ഥാനമാക്കിയാണ് അന്‍വര്‍ അധിക ഭൂമി കൈവശം വച്ചിരിക്കുന്നതായുളള പരാതി വിവരാവകാശ പ്രവര്‍ത്തകര്‍ ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അധിക ഭൂമി കണ്ടെത്താനായി ലാന്‍ഡ് ബോര്‍ഡ് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. വില്ലേജ് അടിസ്ഥാനത്തില്‍ വിവര ശേഖരണം നടത്തുകയും ചെയ്തു. ഇതിനിടെയാണ് പരിധിയില്‍ കവിഞ്ഞ ഭൂമി ഇല്ലെന്ന് സ്ഥാപിക്കാനായി അന്‍വറും കുടുംബവും ഭൂമി വില്‍പന നടത്തിയെന്ന ആരോപണം പരാതിക്കാര്‍ ശക്തമായി ഉന്നയിച്ചത്. ഇവര്‍ സമര്‍പ്പിക്കുന്ന രേഖകളില്‍ അന്‍വറിന്റെ ഭാഗം കൂടി കേട്ടം ശേഷമാകും ലാന്‍ഡ് ബോര്‍ഡിന്റെ തുടര്‍ നടപടികള്‍.

 

webdesk13: