X

മോദി അധികാര വികേന്ദ്രീകരണവും അട്ടിമറിച്ചു ഏകാധിപത്യം, തന്നിഷ്ടം

എ.പി ഇസ്മയില്‍

അധികാര കേന്ദ്രീകരണത്തിന്റെ പുതിയ മാതൃകയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മോദി ഭരണം. 1980കളുടെ ഒടുവില്‍ നരസിംഹ റാവു സര്‍ക്കാര്‍ തുടക്കമിട്ട അധികാര വികേന്ദ്രീകരണത്തിന്റെ എല്ലാ നന്മകളേയും അഞ്ചുവര്‍ഷ ഭരണം കൊണ്ട് മോദിയും ബി.ജെ.പിയും തച്ചുടച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. 2014ലെ പൊതുതെരഞ്ഞെടുപ്പിനു വേണ്ടി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കുമെന്ന്. എന്നാല്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഒന്നൊന്നായി കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കുകയും ഇത് മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു ഭീഷണി സൃഷ്ടിക്കുകയും ചെയ്ത കാലയളവായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷവും.
ജനാധിപത്യ രാജ്യത്ത് ഏകാധിപത്യ ഭരണരീതി എങ്ങനെ അടിച്ചേല്‍പ്പിക്കാമെന്ന പരീക്ഷണ ശാലയിലായിരുന്നു മോദിയും ബി.ജെ.പിയും കഴിഞ്ഞ അഞ്ചു വര്‍ഷവുമെന്നതാണ് യാഥാര്‍ത്ഥ്യം. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2001 മുതല്‍ 2014 വരെയുള്ള കാലയളവില്‍ സംസ്ഥാനം കണ്ടത് ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള അധികാര കേന്ദ്രീകരണമായിരുന്നു. എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുകയും സംസ്ഥാന ക്യാബിനറ്റിന് പോലും ഒരു വിഷയത്തിലും സ്വതന്ത്രമായ നിലപാടോ ഇടപെടലിനുള്ള സാധ്യതകളോ ഇല്ലാത്ത 13 വര്‍ഷങ്ങള്‍. മോദി പ്രധാനമന്ത്രിയായാല്‍ ഈ രീതി ദേശീയ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് ഭിന്നമായ നിലപാടാണ് പ്രകടന പത്രികയില്‍ ബി.ജെ.പി അവതരിപ്പിച്ചതെങ്കിലും അധികാരത്തിലെത്തിയതോടെ തനിസ്വരൂപം പുറത്തെടുത്തു.
ബി.ജെ.പിയിതര കക്ഷികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളെല്ലാം ഇതിന്റെ ഇരകളായി. ഫെഡറല്‍ ഭരണ വ്യവസ്ഥയെ അട്ടിമറിച്ച് സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കൈകടത്താന്‍ നടത്തിയ ശ്രമങ്ങള്‍ കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ സംഘര്‍ഷഭരിതമാക്കി. ഉത്തരാഖണ്ഡിലും അരുണാചല്‍ പ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാറുകളെ താഴെയിറക്കാന്‍ രാഷ്ട്രപതി ഭരണത്തെപ്പോലും ഇതിനായി ബി.ജെ.പി ദുരുപയോഗം ചെയ്തു. ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി ഒടുവില്‍ സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കിയതും ചരിത്രത്തിന്റെ ഭാഗമാണ്. മോദി ഭരണം മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ (2017ല്‍) രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ 19 ഇടത്തും ബി.ജെ.പി സര്‍ക്കാറോ ബി.ജെ.പി സഖ്യ സര്‍്ക്കാറോ നിലവില്‍ വന്നിരുന്നു. രാജ്യം മുഴുവന്‍ കാവി പുതക്കുന്നു എന്ന നിലയില്‍ ബി.ജെ.പി ഇതിനെ വലിയ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ കാണാതെപോയെ മറ്റൊരു മറുവശമുണ്ട്. 19ല്‍ ആറു സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരം പിടിച്ചത് രാഷ്ട്രീയ അട്ടിമറിയിലൂടെയായിരുന്നു. ഉത്തരാഖണ്ഡും അരുണാചലും ഉള്‍പ്പെടെ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാഷ്ട്രീയ അട്ടിമറിയിലൂടെ കോണ്‍ഗ്രസിനെ പുറത്താക്കിയത് ആറു സംസ്ഥാനങ്ങളിലാണ്. ഡല്‍ഹി സര്‍ക്കാറിനെതിരെയും സമാന കരുനീക്കം ബി.ജെ.പി നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ക്രമസമാധാന ചുമതലയുടെ പിന്‍ബലത്തിലായിരുന്നു ആം ആദ്മി സര്‍ക്കാറിനെതിരായ കരുനീക്കം. ഒടുവില്‍ സുപ്രീംകോടതി നേരിട്ട് ഇടപെട്ടാണ് കേന്ദ്ര നീക്കത്തിന് തടയിട്ടത്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്ര സര്‍ക്കാറിന് അല്‍പം അധികാരം കൂടുതല്‍ നല്‍കിയത് ഫെഡറല്‍ സംവിധാനത്തിന്റെ സുഖകരമായ നിലനില്‍പ്പിന് വേണ്ടിയാണെന്നും സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് കടന്നു കയറാനുള്ള അനിയന്ത്രിതമായ അവകാശമായി ഇതിനെ കാണരുതെന്നുമാണ് അന്ന് ജസ്റ്റിസ് ദീപക് മിശ്രഅധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര സര്‍ക്കാറിന് താക്കീതു നല്‍കിയത്.
സംസ്ഥാന സര്‍ക്കാറിനെയോ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവയേയോ വിശ്വാസത്തിലെടുക്കാതെ ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്യാന്‍ കേന്ദ്രം നടത്തിയ നീക്കം ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. വ്യാപക പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കം വഴിയൊരുക്കിയത്. ജനകീയ പ്രതിഷേധങ്ങളുടെ തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നതാവട്ടെ, സംസ്ഥാന സര്‍ക്കാറുമായിരുന്നു. ലോക്‌സഭാ – നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിന് മോദി തുടക്കമിട്ട ക്യാമ്പയിന്‍ മറ്റൊരു ഉദാഹരണമായിരുന്നു. രാജ്യത്തെ ബഹുഭൂരിഭാഗം കക്ഷികളും ഈ നിര്‍ദേശത്തിന് എതിരാണെന്നിരിക്കെ, രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തിനു തന്നെ ഭീഷണി സൃഷ്ടിക്കാവുന്ന തരത്തിലുള്ള നീക്കങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ തുടക്കമിട്ടതും കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ ബാധിച്ചിരുന്നു.
അധികാര വികേന്ദ്രീകരണത്തിന് മൂന്ന് തലങ്ങളുണ്ട്. രാഷ്ട്രീയം, ധനകാര്യം, ഭരണപരം എന്നിവയാണത്. ഇതില്‍ രാഷ്ട്രീയവും ഭരണവുമായ അധികാര കേന്ദ്രീകരണത്തിന് സാധ്യമായ എല്ലാ വഴികളും തേടുക എന്നതായിരുന്നു മോദി സര്‍ക്കാര്‍ സ്വീകരിച്ച നയം. 1989ല്‍ അധികാര വികേന്ദ്രീകരണം പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ഇവ മൂന്നും സമതുലിതമായ അവസ്ഥയിലാണ് രാജ്യത്ത് പ്രാവര്‍ത്തികമാക്കി വന്നത്. 2004 മുതല്‍ 2014 വരെയുള്ള ഒന്നും രണ്ടും യു.പി.എ സര്‍ക്കാറുകളുടെ കാലത്ത് ധനകാര്യ അധികാര വികേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ കേന്ദ്ര സാമ്പത്തിക സഹായത്തോടെയുള്ള കൂടുതല്‍ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുകയും പദ്ധതി നടത്തിപ്പിന്റെ ചുമതല സംസ്ഥാനങ്ങള്‍ക്ക് നല്‍കി താഴെ തട്ടിലേക്ക് വന്‍ തോതില്‍ ഫണ്ട് ഒഴുക്കുകയും ചെയ്തു. എന്നാല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇതെല്ലാം അട്ടിമറിക്കപ്പെട്ടു.
2015-20 പഞ്ചവത്സര പദ്ധതി കാലത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന നികുതി വിഹിതം 32 ശതമാനത്തില്‍നിന്ന് 42 ശതമാനമായി ഉയര്‍ത്തണമെന്ന് 14ാം ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഈ ശിപാര്‍ശ നടപ്പാക്കിയില്ലെന്ന് മാത്രമല്ല, മുന്‍ സര്‍ക്കാറിന്റെ കാലത്തെ അപേക്ഷിച്ച് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരുന്ന നികുതി വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടാവുകയും ചെയ്തു. സാമൂഹ്യക്ഷേമ മേഖലയില്‍
പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ഉള്ള പദ്ധതികള്‍ക്കു കത്തിവെക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാക്കി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നല്‍കേണ്ട കൂലി ആറു മാസത്തോളമായി കുടിശ്ശികയാണെന്നാണ് റിപ്പോര്‍ട്ട്.
രാഷ്ട്രീയവും ഭരണപരവും ധനകാര്യ പരവുമായ അധികാര കേന്ദ്രീകരണമായിരുന്നു മോദി ഭരണത്തിലെ നാലേ മുക്കാല്‍ കൊല്ലവും രാജ്യത്ത് നടപ്പായത്. ഇതിന് ഉദാഹരണങ്ങളായിരുന്നു നോട്ടു നിരോധനം, ജി.എസ്.ടി നടപ്പാക്കല്‍ പോലുള്ള കാര്യങ്ങള്‍. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് ചെയ്യേണ്ട കാര്യങ്ങളെ തീര്‍ത്തും ഏകാധിപത്യ സ്വഭാവത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കും ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും ലഭിച്ച സംരക്ഷണവും പ്രോത്സാഹനവും അധികാര കേന്ദ്രീകരണത്തിന്റെ വൈകാരിക തലമായിരുന്നു. പശ്ചിമബംഗാളും കേരളവും കര്‍ണാടകവും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പലതവണ കേന്ദ്ര സര്‍ക്കാറുമായി കൊമ്പുകോര്‍ക്കേണ്ടി വന്നതും ഈ അധികാര കേന്ദ്രീകരണത്തിന്റെ തിക്ത ഫലമായിരുന്നു. പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേരിട്ട തിരിച്ചടിയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് മോദി സര്‍ക്കാറിന്റെ അധികാര കേന്ദ്രീകരണ നയങ്ങളോടുള്ള പ്രതിഷേധമായിരുന്നു.

web desk 1: