കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത വിമര്‍ശനമുന്നയിച്ചുകൊണ്ടിരിക്കുമ്പോള്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ സമാന നിലപാടുമായി സംസ്ഥാന സര്‍ക്കാറും നീങ്ങിക്കൊണ്ടിരിക്കുകയാണ്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ആയിരംകോടി രൂപയുടെ കുറവാണ് വിവിധ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാറും പിന്നോക്കകാരുടെ കഴുത്തില്‍ കുത്തിവെച്ചിരിക്കുകയാണ്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് തുക 39.9 ശതമാനമാണ് കേന്ദ്ര ബജറ്റില്‍ വെട്ടിക്കുറച്ചതെങ്കില്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുകയില്‍ കുറവു വരുത്തിയിരിക്കുന്നത് 63.8 ശതമാനമാണ്. മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് തുക 26.40 കോടി രൂപ വെട്ടിക്കുറച്ച് 7.34 കോടി രൂപയാക്കിയിരിക്കുകയാണ്. എസ്.സി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുകയില്‍ 99.9 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷം 165 കോടി രൂപയുണ്ടായിരുന്ന സ്ഥാനത്ത് രണ്ട് ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയത്. വിദേശത്ത് പഠിക്കാനുള്ള എസ്.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുകയില്‍ 5.99 കോടി രൂപയുടെ കുറവ് വരുത്തി. വെറും 10 ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയത്. ന്യൂനക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി സച്ചാര്‍ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള വിവിധ കമ്മിഷനുകളുടെ നിര്‍ദ്ദേശ പ്രകാരമാണ് പല സ്‌കോളര്‍ഷിപ്പുകളും. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കത്തിന്റെ ബാണ്ഡം പേറേണ്ടി വന്ന ജനവിഭാഗങ്ങള്‍ക്ക് അവസരസമത്വം എന്ന ഭരണഘടനാ ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ ഭാഗമായാണ് ഇത്തരം സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍ ഒന്നും രണ്ടും മൂന്നും സര്‍ക്കാറുകളുടെ കാലത്ത് മോദി ഭീകരമാം വിധത്തിലാണ് ഇത്തരം സ്‌കോളര്‍ഷിപ്പുകളുടെ കടക്കല്‍ കത്തിവെച്ചുകൊണ്ടിരിക്കുന്നതെന്ന് കണക്കുകള്‍ തുറന്നുപറയുന്നുണ്ട്.
പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് 2021 – 22 ല്‍ 1378 കോടി യും 22-23 ല്‍ 1425 കോടിയുമായിരുന്നു. എന്നാല്‍ 23 – 24 ലെ ബജറ്റില്‍ ഗണ്യമായിക്കുറച്ച് 433 കോടിയാക്കിയപ്പോള്‍ 24 -25 ല്‍ 326.16 കോടി ആയി വീണ്ടും കുറക്കുകയണ്ടായി. ഇത്തവണ ആകെ അനുവദിച്ചത് 195.70 കോടി മാത്രമാണ്. അതായത് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 40 ശതമാന ത്തിന്റെ കുറവ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് 2021- 22ല്‍ 468 കോടിയും 22-23ല്‍ 515 കോടിയും 23- 24 ല്‍ 1065 കോടിയും 24-25ല്‍ 1145.38 കോടിയും ആയിരുന്നുവെങ്കില്‍ ഇത്തവണ അത് 413.99 കോടിയായി വെട്ടിക്കുറച്ചിരിക്കുകയാണ്. അതായത് 63.85 ശതമാനത്തിന്റെ കുറവ്. യു.ജി. പി.ജി വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് കം മിന്‍സ് സ്‌കോളര്‍ ഷിപ്പ് 21-22 ല്‍ 325 കോടിയും 22-23ല്‍ 365 കോടിയും 23 -24ല്‍ 44 കോടിയും 24-25ല്‍ 33.80 25-26ല്‍ 7.34 ഉം ആണ് അനുവദിച്ചിരിക്കുന്നത്. ഒറ്റയടിക്ക് 78 ശതമാനം വെട്ടിക്കു റച്ചു. മദ്രസകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമുള്ള വിദ്യാഭ്യാസ പദ്ധതിയിലാണ് ഏറ്റവും ഭീകരമായ കത്തിവെക്കലുണ്ടാ യിരിക്കുന്നത്. 21- 22 മുതല്‍ വിവിധ വര്‍ഷങ്ങളില്‍ 174 കോടി, 160 കോടി, 10 കോടി, രണ്ട് കോടി എന്നിങ്ങനെയാ യിരുന്നുവെങ്കില്‍ ഇത്തവണ അത് 0.01 കോടിയാണ്. 99.5 ശതമാനത്തിന്റെ അതിമാരകമായ രീതിയിലുള്ള കുറവ്. മദ്രസകള്‍ക്കുള്ള ഗ്രാന്റുകള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ബാലാവകാശ കമ്മിഷന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മദ്രസകള്‍ക്കുള്ള സഹായം ഏതാണ്ട് പൂര്‍ണമായും നിര്‍ത്തലാക്കിയതോടെ ബാലാവകാശ കമ്മി ഷന്റെ ശുപാര്‍ശകള്‍ക്ക് പച്ചക്കൊടി കാണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. മറ്റു പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സഹായ പദ്ധതികളിലും സമാനമായ രീതി തന്നെയാണ് ബജറ്റ് സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വേട്ടയും ഇതേ കാലയളവില്‍ തന്നെയാണ് നടന്നിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞാണ് പിണറായി സര്‍ക്കാര്‍ ഈ നീക്കം നടത്തിയിരിക്കുന്നത്. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്, എ.പി.ജെ അബ്ദുല്‍ കലാം, മദര്‍തെരേസ തുടങ്ങിയ ഒമ്പത് ന്യൂനപക്ഷ സ്‌കോളര്‍ഷി പ്പുകളുടെ തുകയാണ് നേര്‍ പകുതിയായി കുറച്ചത്. സ്‌കൂള്‍ തലം മുതല്‍ പി.ജി വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് അഞ്ച് കോടി ഇരുപത്തി നാല് ലക്ഷം രൂപ ഭരണാനുമതി നല്‍കിയിരുന്നുവെങ്കില്‍ ഇത് രണ്ട് കോടി 62 ലക്ഷം രൂപയാക്കി വെട്ടിക്കുറച്ചിരിക്കുകയാണ്. എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് ഭരണാനുമതി നല്‍കിയ 82 ലക്ഷം രൂപയില്‍ നിന്ന് 41 ലക്ഷം രൂപയാക്കി കുറച്ചപ്പോള്‍ 67,51620 രൂപ ഭരണാനുമതി നല്‍കിയിരുന്ന മദര്‍ തേരസ സ്‌കോളര്‍ഷിപ്പ് 33, 75810 ആയാണ് കുറച്ചത്. വിദേശ സ്‌കോളര്‍ഷിപ്പ്, സിവില്‍ സര്‍വീസ് ഫി റീ ഇംബേഴ്സ്‌മെന്റ് സ്‌കോളര്‍ഷിപ്പ്, ഐ.ടി.ഐ-ഐ.ഐ.എം സ്‌കോളര്‍ഷിപ്പ്, സി.എ/ ഐ.സി.ഡബ്ല്യു.എ/സി.എസ് സ്‌കോളര്‍ഷിപ്പ്, യു.ജി.സി നെറ്റ് കോച്ചിങ് സ്‌കോളര്‍ഷിപ്പ് എന്നിവയും വെട്ടിക്കുറച്ചിരിക്കുകയാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളോടുള്ള വിരോധം ഇടതു സര്‍ക്കാര്‍ മുന്‍കാലങ്ങളിലേ പ്രകടിപ്പിച്ചിട്ടുള്ളതാണ്. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ കൃത്യമായി നടപ്പില്‍ വരുത്തുന്നതിന് പകരം മറ്റൊരു കമ്മിഷന്‍ രൂപീകരിച്ച് അതില്‍ വെള്ളംചേര്‍ ത്തുകയാണ് മുന്‍ വി.എസ് സര്‍ക്കാര്‍ ചെയ്തിരുന്നത്.