News
ഉപദേശമല്ല, ആവശ്യങ്ങള്‍ അംഗീകരിക്കണം
EDITORIAL

സമരത്തിന്റെ 38 ാം ദിവസം പ്രതീക്ഷയുടെ സൂചന നല്കി രണ്ട് ചര്‍ച്ചകള്‍ നടന്നെങ്കിലും രണ്ടും പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ആശമാര്‍. തലസ്ഥാനത്തെ പ്രതിഷേധ സമരം 39 ദിവസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ആശ പ്രവര്‍ത്തകര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ മൂന്നു പേരാണ് നിരാഹാരമിരിക്കുന്നത്. ആശാ വര്‍ക്കര്‍മാരായ എം.എ ബിന്ദു കെ.പി തങ്കമണി, ആര്. ഷിജ എന്നിവരാണ് ആദ്യം സമരമിരിക്കുന്നത്. എന്‍.എച്ച്.എം ഡയറക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഖജനാവിന്റെ പരാധിനതകള്‍ ആശമാരെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെങ്കില്‍ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ആരോഗ്യമന്ത്രിയുടെ വക ഉപദേശമായിരുന്നു. ‘കാര്യങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ കാണണം’ എന്ന ഉപദേശമാണ് വീണാ ജോര്‍ജ് ആശമാര്‍ക്ക് നല്‍കിയത്. ഇതോടെ സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ലെന്ന് വ്യക്തമായി.
ആശമാരുടെ നിരാഹര സമരത്തിന് മുമ്പായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെന്ന് വരുത്തിതീര്‍ക്കാനുള്ള ഗൂഢനീക്കം മാത്രമാണ് ധൃതിപിടിച്ച് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലൂടെ വ്യക്തമായത്. അതിനാലാണ് ആശമാരുടെ ആവശ്യങ്ങള്‍ക്ക് ചെവിക്കൊടുക്കാതെ മുന്‍വിധിയോടെ ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത്. ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ മഞ്ഞും മഴയും വെയിലുമേറ്റ് സമരത്തിലിരിക്കാന്‍ തുടങ്ങിയിട്ട് നാല്പത് ദിവസമാകുന്നു. അവരുടേത് അതിജീവന പോരാട്ടമാണ്. വേണ്ടപ്പെട്ടവരുടെ ശമ്പളവും ആനുകൂല്യവും ഒറ്റരാത്രി ഇരുട്ടിവെളുക്കും മുന്‍പ് കൂട്ടാന്‍ വ്യഗ്രത കാട്ടുന്ന സര്‍ക്കാരിന് ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെങ്കില്‍ പല കാര്യങ്ങളും പരിഗണിച്ച് ആലോചിച്ചേ കഴിയുവെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്.
എന്‍.എച്ച്.എം ഡയറക്ടര്‍ ഡോ. വിനയ് ഗോയലുമായാണ് ആശമാര്‍ ആദ്യം ചര്‍ച്ച നടത്തിയത്. ഖജനാവില്‍ പണമില്ലാത്തതിനാല്‍ വേതന വര്‍ധനവ് നടപ്പിലാക്കാന്‍ സമയം വേണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല. ഈ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ആരോഗ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചത് ആശ വര്‍ക്കര്‍മാരില്‍ നേരിയ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം അ സ്ഥാനത്താവുകയായിരുന്നു. ആശമാര്‍ മുന്നോട്ടുവച്ച ഒരാവശ്യവും സര്‍ക്കാര്‍ പരിഗണിച്ചില്ല. സമരം അവസാനിപ്പിക്കണം, സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നതിനപ്പുറത്തേക്ക് സമരം പരിഹരിക്കുന്നതിനാവശ്യമായ ചര്‍ച്ചകളൊന്നും മന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായില്ല. സമരം തുടങ്ങി 38 ദിവസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത് എന്നതുതന്നെ സര്‍ക്കാറിന് സമരം അവസാനിപ്പിക്കുന്നതില്‍ എന്തുമാത്രം ആത്മാര്‍ത്ഥതയുണ്ടെന്ന് തെളിയിക്കുന്നതായി രുന്നു.
പാവപ്പെട്ട തൊഴിലാളികളോട് കടക്കുപുറത്തെന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്. വന്‍കിട കോര്‍പ്പറേറ്റുകളെയും കുത്തക മുതലാളിമാരുടെയും പരിലാളനയില്‍ പിണറായി വിജയന് സൃഷ്ടിക്കുന്ന നവകേരളത്തില്‍ പാവപ്പെട്ട ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, അവശ ജനവിഭാഗം തുടങ്ങിയവര്‍ക്കൊന്നും ഒരു സ്ഥാനവുമില്ലെന്ന് പ്രഖ്യാപിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. ഓണറേറിയം വര്‍ധിപ്പിക്കണമെന്ന പ്രധാനാവശ്യമുന്നയിച്ചുകൊണ്ടാണ് ആശ വര്‍ക്കര്‍മാര്‍ സമരത്തിനിറങ്ങിയത്. ഓണറേറിയം വര്‍ധിപ്പി ക്കുന്നതിന് പുറമേ പെന്ഷന് അനുവദിക്കുക, കുടിശിക നല് കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശ വര്‍ക്കര്‍മാര്‍ മുന്നോട്ടുവെക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന മന്ത്രിയുടെ വാദം പക്ഷേ പാവപ്പെട്ട തൊഴിലാളികളുടെ കാര്യത്തില്‍ മാത്രമേയുള്ളു. ഇതേ മോശം സാമ്പത്തിക സ്ഥിതിയുള്ളപ്പോള്‍ തന്നെയാണ് അനാവശ്യ ശമ്പള വര്‍ധന വരുത്തിയും യാത്രാബത്ത കൂട്ടിയും കേസുകള്‍ നടത്താന്‍ വന്‍ തുക അഭിഭാഷകര്‍ക്ക് കൊടുത്തും സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുന്നത്. കേരള പബ്ലിക് സര്‍വീസ് കമ്മിഷന് ചെയര്മാന്, അംഗങ്ങള്‍ എന്നിവരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ആശമാര്‍ സമരം തുടങ്ങിയതിനു ശേഷമാണ് മന്ത്രിസഭായോഗം തീരു മാനമെടുത്തത്. ഇതിനുപിന്നാലെ, കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസിന്റെ യാത്രാബത്ത കുത്തനെ ഉയര്‍ത്തുകയും ചെയ്തിരുന്നു. ആശമാരോട് പണമില്ലെന്ന് പറഞ്ഞ അതേ സര്‍ക്കാരാണ് ലക്ഷങ്ങള്‍ മാസ ശമ്പളം വാങ്ങുന്നവരുടെ ശമ്പളം വീണ്ടും വര്‍ധിപ്പിച്ചത്. ആശ വര്‍ക്കര്‍മാര്‍ക്ക് സമാനമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അങ്കണവാടി ജീവനക്കാരും രാപ്പകല്‍ സമരം ആരംഭിച്ചിരിക്കുകയാണ്. മനുഷ്യത്വം മരവിച്ച സര്‍ക്കാറിന്റെ മുഖം തുറ ന്നുകാട്ടുന്നതാണ് ആശാ വര്‍ക്കര്‍മാരോടുള്ള നിന്തരമായ അവഗണന. ഇനിയും ഇത് തുടര്‍ന്നുകൊണ്ടുപോകരുത്. ജീവിക്കാനായുള്ള അന്തിമപോരാട്ടത്തിന് ഇറങ്ങിയ അവരുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് തെരുവിരിലിക്കുന്ന വനിതകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് അവര്‍ക്കൊപ്പം നില്ക്കാന് തയാറാകണം
kerala
ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത; നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച്ച നടത്തി സമദാനി
കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്. വിവധയിടങ്ങളില്‍ ദേശീയപാത തകര്‍ന്നതില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ അശാസ്ത്രീയതയാണ് പാതകള്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
kerala
വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി
ഇര്ഫാന്, റിഹാന്, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്.

കോഴിക്കോട് വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി. ഇന്ന് വൈകിട്ടോടെയാണ് ഇര്ഫാന്, റിഹാന്, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്. താമരശ്ശേരി ഭാഗത്തേക്ക് ആണ് കുട്ടികള്‍ കടന്നതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
kerala
സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദിച്ചു; യൂട്യൂബര്‍ക്കെതിരെ പരാതി
സഹോദരിയെ മര്‍ദിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തു.

സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തു. മണ്ണഞ്ചേരി തിരുവാതിര വീട്ടില്‍ താമസിക്കുന്ന കുതിരപ്പന്തി പുത്തന്‍വീട്ടില്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെയാണ് (27) കേസെടുത്തത്.
കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സഹോദരിയായ റോഷ്നിക്ക് പിതാവ് നല്കിയ സ്വര്‍ണാഭരണങ്ങള്‍ പ്രതി വില്ക്കാന് ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പ്രതിയും കുടുംബവും പണയത്തിന് താമസിക്കുന്ന മണ്ണഞ്ചേരിയിലെ വീട്ടില്‍ വച്ച് ആഭരണം വില്‍ക്കുന്നതിനെ പറ്റി തര്‍ക്കമുണ്ടാവുകയും പ്രതി സഹോദരിയെ മര്‍ദിക്കുകയുമായിരുന്നു. സഹോദരിയുടെ മുഖത്തടിക്കുകയും കഴുത്തില്‍ ഞെക്കിപിടിക്കുകയും തലമുടി കുത്തിന് പിടിച്ച് വലിച്ച് ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതി മാതാവിനെയും പരാതിക്കാരിയേയും അവഹേളിക്കുന്ന തരത്തിലുള്ള വിഡിയോ തന്റെ യുട്യൂബ് ചാനല്‍ വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
-
kerala3 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala1 day ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി