Connect with us

kerala

അസമിലെ ഖനിയില്‍ ഉണ്ടായ അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

അസം-മേഘാലയ അതിര്‍ത്തിയിലെ ഉംറാങ്‌സോയില്‍ പ്രവര്‍ത്തിക്കുന്ന 300 അടി താഴ്ച്ചയുള്ള അനധികൃത ഖനിയില്‍ ഒന്‍പത് തൊഴിലാളികള്‍ അകപ്പെട്ടത്

Published

on

ഗുവാഹാട്ടി: അസമിലെ ദിമാ ഹസാവു ജില്ലയിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട ഒന്‍പത് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ചയാണ് അസം-മേഘാലയ അതിര്‍ത്തിയിലെ ഉംറാങ്‌സോയില്‍ പ്രവര്‍ത്തിക്കുന്ന 300 അടി താഴ്ച്ചയുള്ള അനധികൃത ഖനിയില്‍ ഒന്‍പത് തൊഴിലാളികള്‍ അകപ്പെട്ടത്. ഇന്ത്യന്‍ സൈന്യവും ഡൈവിങ് സംഘവും ചേര്‍ന്നാണ് ഖനിയില്‍ക്കുടുങ്ങിയ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്. നേപ്പാള്‍ സ്വദേശിയായ ഗംഗാ ബഹാദൂര്‍ ശ്രേഷ്‌ഠോയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

നിലവില്‍ പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നത് മൂലം വള്ളം ശക്തിയായി ഖനിക്കുള്ളിലേക്ക് എത്തുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖനിയിലകപ്പെട്ട മറ്റ് എട്ടുപേര്‍ക്കുംവേണ്ടി നാവികസേനയും ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഖനിക്കുള്ളിലെ ഈ ഭാഗത്തെ വെള്ളം വറ്റിക്കുന്നതിനാവശ്യമായ പമ്പുകള്‍ സംസ്ഥാന ദുരന്ത നിവാരണ സേന എത്തിച്ചിട്ടുണ്ട്.

ആഴത്തിലുള്ള ഡൈവിംഗ്, റിക്കവറി ഓപ്പറേഷനുകളില്‍ വൈദഗ്ധ്യമുള്ള ഉയര്‍ന്ന പരിശീലനം ലഭിച്ച ക്ലിയറന്‍സ് ഡൈവര്‍മാരായ ഒരു ഉദ്യോഗസ്ഥനും 11 നാവികരും അടങ്ങുന്ന ഒരു പ്രത്യേക സംഘത്തെയാണ് രക്ഷപ്രാവര്‍ത്തനത്തിനായി ബുധനാഴ്ച നാവികസേന അണിനിരത്തിയത്. ഡീപ് ഡൈവിംഗ് ഗിയര്‍, അണ്ടര്‍വാട്ടര്‍ റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍സ് (ആര്‍.ഒ.വി) തുടങ്ങിയ ഉപകരണങ്ങളാണ് നിലവില്‍ സ്ഥലത്തുള്ള ടീം വഹിക്കുന്നത്.

അതേസമയം ഉയര്‍ന്ന ജലവിതാനവും തുടര്‍ച്ചയായ ചോര്‍ച്ചയും കാരണം ഖനിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന പ്രക്രിയ മന്ദഗതിയിലാണ് നടക്കുന്നത്.

kerala

പത്തനംതിട്ടയില്‍ ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു

കുത്തി കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Published

on

പത്തനംതിട്ട മഠത്തുംമൂഴിയില്‍ ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. സിഐടിയു പ്രവര്‍ത്തകനായ ജിതിനാണ് മരിച്ചത്. അതേസമയം കൊലപാതകത്തിനു പിന്നില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

മഠത്തുംമൂഴി മേഖലയില്‍ കുറച്ചു ദിവസങ്ങളായി യുവാക്കള്‍ തമ്മില്‍ ലോഡിങ്ങുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ജിതിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ജിതിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനും ആക്രമണത്തില്‍ പരിക്കേറ്റു.

പരിക്കേറ്റയാള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിതിനെ കുത്തി കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

 

Continue Reading

kerala

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിലപാട് വാസ്തവ വിരുദ്ധം; രൂക്ഷ വിമര്‍ശനവുമായി ആശാ വര്‍ക്കര്‍മാര്‍

അവഗണനയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഇതെന്നും ആശ വര്‍ക്കര്‍മാര്‍ പറഞ്ഞു

Published

on

ആശാ വര്‍ക്കര്‍മാരുടെ പിരിച്ചുവിടല്‍ ഉത്തരവ് മരവിപ്പിച്ചുവെന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിലപാട് വാസ്തവ വിരുദ്ധമാണെന്ന് ആശ വര്‍ക്കര്‍മാര്‍. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 62 വയസ്സാണ് വിരമിക്കല്‍ പ്രായമെന്നും ഉത്തരവ് പിന്‍വലിക്കുന്നത് പരിഗണനയിലില്ലെന്ന് അണ്ടര്‍ സെക്രട്ടറി അറിയിച്ചിരുന്നതായും അവഗണനയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഇതെന്നും ആശ വര്‍ക്കര്‍മാര്‍ പറഞ്ഞു.

ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ക്ക് അനുകൂലമായ സമീപനമാണ് സര്‍ക്കാരിന് ഉള്ളതെന്നായിരുന്നു നേരത്തെ ആരോഗ്യ മന്ത്രിയുടെ വാദം. ആശ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ ഓണറേറിയം നല്‍കുന്നത് രാജ്യത്ത് കേരളത്തില്‍ മാത്രമാണ്. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആവശ്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും ആനുകൂല്യങ്ങള്‍ കൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.

വേതന വര്‍ധനവ് അടക്കം ആവശ്യപ്പെട്ട് കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള നിരവധി പേരാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരത്തിലുള്ളത്. നിത്യവൃത്തിക്ക് പോലും ഗതിയില്ലാത്തവരായി ആശാ വര്‍ക്കര്‍മാര്‍ മാറിയെന്ന് സമരക്കാര്‍ പറയുന്നു.

Continue Reading

kerala

തൃശൂരിലെ ബാങ്ക് കവര്‍ച്ച ആസൂത്രിതം; കവര്‍ച്ച നടത്തിയത് സാമ്പത്തിക ബാധ്യത തീര്‍ക്കാനെന്ന് പ്രതി

പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തോടെ ആസൂത്രിതമായി നടത്തിയതെന്ന് പൊലീസ് കണ്ടെത്തല്‍

Published

on

തൃശൂരിലെ ബാങ്ക് കവര്‍ച്ച പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തോടെ ആസൂത്രിതമായി നടത്തിയതെന്ന് പൊലീസ് കണ്ടെത്തല്‍. ഇന്ന് രാത്രി വീട്ടില്‍വെച്ചാണ് പ്രതി റിജോ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കവര്‍ച്ച നടത്തുന്നതിന്റെ മൂന്ന് ദിവസം മുമ്പ് എടിഎം കാര്‍ഡ് സംബന്ധിച്ച കാര്യത്തിനായി പ്രതി ബാങ്കിലെത്തിയിരുന്നു. ഇത് അന്വേഷണത്തില്‍ സഹായകരമായെന്ന് ഡിവൈഎസ്പി പറഞ്ഞു.

പ്രതി ആഴ്ചകള്‍ക്ക് മുമ്പ് തന്നെ കവര്‍ച്ചക്ക് തീരുമാനമെടുത്തിരുന്നു. വളരെ കൃത്യമായ നിരീക്ഷണത്തിലൂടെ ബാങ്കിന്റെ പ്രവര്‍ത്തനം മനസ്സിലാക്കിയാണ് പ്രതി കവര്‍ച്ച നടത്തിയത്. വലിയ സാമ്പത്തിക ബാധ്യതയാണ് കവര്‍ച്ച നടത്താന്‍ കാരണമെന്നാണ് പ്രതി മൊഴി നല്‍കിയത്. റിജോയുടെ ഭാര്യ വിദേശത്താണ്. സാമ്പത്തിക ബാധ്യത എന്തൊക്കെയാണ് എന്നതിനെ സംബന്ധിച്ചും കവര്‍ച്ചക്ക് മറ്റാരുടെയങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്ന് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതി പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. കറുത്ത ഹെല്‍മെറ്റും ജാക്കറ്റും കയ്യുറകളും ധരിച്ചായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളും ഇയാള്‍ സഞ്ചരിച്ച ബൈക്കിന്റെ വിവരങ്ങളും അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

പ്രതിയുടെ ശരീരഘടനയും ഷൂവിന്റെ നിറവും അന്വേഷണത്തില്‍ നിര്‍ണായകമായി. പ്രതി വസ്ത്രം പല തവണ മാറിയെങ്കിലും ഷൂ മാറ്റിയിരുന്നില്ല. കുടവയറുള്ള ശരീരഘടന സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചു. പ്രതിക്ക് 40 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ട് എന്നാണ് പ്രാഥമിക വിവരം. ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. പൊലീസ് വീട്ടിലെത്തിയപ്പോഴും ആദ്യം കുറ്റം നിഷേധിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. പൊലീസ് തെളിവ് നിരത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

Continue Reading

Trending