kerala

ആലപ്പുഴ ഗവ. ഡെന്റല്‍ കോളജ് ആശുപത്രിയില്‍ സീലിങ് അടര്‍ന്ന് രോഗികള്‍ക്ക് പരിക്ക്

By webdesk18

November 18, 2025

അമ്പലപ്പുഴ: ആലപ്പുഴ ഗവ. ഡെന്റല്‍ കോളജ് ആശുപത്രിയില്‍ സീലിംഗ് പൊളിഞ്ഞുവീണ് അമ്മക്കും മകള്‍ക്കും പരിക്കേറ്റ സംഭവത്തില്‍ ആശങ്ക ഉയരുന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ തറയില്‍കടവ് സ്വദേശി ഹരിത (29), ഏഴ് വയസ്സുകാരി അഥിതി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെ എക്‌സ്-റേ വിഭാഗത്തില്‍ കാത്തുനില്‍ക്കുന്നതിനിടെ ജിപ്‌സം ബോര്‍ഡ് കൊണ്ട് നിര്‍മ്മിച്ച രണ്ട് അടി വലുപ്പമുള്ള സീലിങിന്റെ ഭാഗം എട്ടടി ഉയരത്തില്‍ നിന്ന് പൊളിഞ്ഞ് വീഴുകയായിരുന്നു. ഹരിതയുടെ തലയിലും അഥിതിയുടെ കാലിലുമാണ് തകര്‍ന്ന സീലിംഗ് തട്ടിയത്. ഇരുവരെയും ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തലക്ക് ക്ഷതവും കാലിന് പരിക്കുമാണ് കണ്ടെത്തിയത്. നിലവില്‍ ഇവര്‍ നിരീക്ഷണത്തിലാണ്.

2019-ല്‍ മാത്രം ആദ്യ നില നിര്‍മ്മിച്ചു പൂര്‍ത്തിയാക്കിയ ഈ കെട്ടിടം ഇന്ത്യന്‍ ഡെന്റല്‍ കൗണ്‍സില്‍ അടിസ്ഥാന സൗകര്യക്കുറവ് ചൂണ്ടിക്കാട്ടി അനുമതി നല്‍കാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പിന്നീട് കോളജിന്റെ പ്രവര്‍ത്തനം നിലനില്‍ക്കാന്‍ കൗണ്‍സില്‍ അന്ത്യശാസനം നല്‍കിയതോടെ ത്വരിതഗതിയില്‍ മുകളിലെ നിലകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

അടുത്തിടെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയതോടൊപ്പം താഴത്തെ നിലയിലെ സീലിംഗ് ഉള്‍പ്പെടെ അതിവേഗ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്നാല്‍ ഉപയോഗിച്ച സാമഗ്രികളുടെ ഗുണനിലവാരക്കുറവാണ് ഇപ്പോഴത്തെ അപകടത്തിന് കാരണമെന്ന് ആശുപത്രി ജീവനക്കാര്‍ ആരോപിക്കുന്നു.

രോഗികള്‍ക്ക് ആശങ്ക: ‘ജീവന് ഭയന്ന് ചികിത്സ തേടുന്ന അവസ്ഥ’

ഡെന്റല്‍ കോളജ് കെട്ടിട നിര്‍മ്മാണം 2014-ല്‍ തന്നെ ആരംഭിച്ചെങ്കിലും നിര്‍മാണം ഇടയ്ക്കിടെ നില്‍ക്കുകയും കാലതാമസം, കരാറുകാരുടെ വീഴ്ച, ഉപേക്ഷിച്ച കെട്ടിടത്തിന്റെ കേടുപാടുകള്‍, തകര്‍ന്ന ചില്ലുകളും പൈപ്പുകളും സീലിങ്ങുകളും എന്നിവ കാരണം കെട്ടിടം വര്‍ഷങ്ങളോളം ‘കാടുകയറി’ കിടക്കുകയായിരുന്നു.

3.85 കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളായി നിര്‍മ്മിച്ച കെട്ടിടത്തില്‍ നാല് ക്ലാസ് മുറി, ഒപി, 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ലൈബ്രറി, ക്ലിനിക്കുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇന്‍ടീരിയര്‍ നിര്‍മാണ ഗുണനിലവാരത്തിലെ പിഴവുകള്‍ അപകട സാധ്യത വര്‍ധിപ്പിക്കുകയാണെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇതുപോലുള്ള നിര്‍മാണ പിഴവുകള്‍ തുടരുന്നിടത്ത്, ചികിത്സ തേടുന്നത് തന്നെ ജീവന്‍ പണയംവെക്കലാണെന്ന് അമ്പലപ്പുഴയിലെ നാട്ടുകാരും രോഗികളും പറയുന്നു.