kerala
ഇതെല്ലാം ചെറുത്, ഇനിയും ഏറെ പറയാനുണ്ട്; ആരോപണങ്ങള്‍ ആവര്‍ത്തിച്ച് സ്വപ്ന
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ അജണ്ട ഇല്ലെന്ന് സ്വപ്ന സുരേഷ്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ അജണ്ട ഇല്ലെന്ന് സ്വപ്ന സുരേഷ്. എല്ലാ കാര്യങ്ങളും രഹസ്യമൊഴിയില്‍ ഉണ്ട്, ഇനിയും ഏറെ പറയാനുണ്ട്. രഹസ്യമൊഴി ആയതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ല സ്വപ്ന സുരേഷ് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ സ്വപ്ന സുരേഷ് ഉറച്ചുനില്‍ക്കുന്നു.ആര് മുഖ്യമന്ത്രിയായാലും തനിക്ക് പ്രശ്‌നമില്ല, വ്യക്തിപരമായി ഒന്നും നേടാനില്ല, തന്റെ വെളിപ്പെടുത്തലിനെ രാഷ്ട്രീയമായി ഉപയോഗിക്കരുത്, തനിക്ക് ഭീഷണിയുണ്ട് സ്വപ്നസുരേഷ് ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ് എത്തിയത്.മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ല്‍ നടത്തിയ വിദേശസന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന ഗുരുതര ആരോപണവുമായിരുന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എറണാകുളത്തെ പ്രത്യേക കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു സ്വപ്‌ന സുരേഷിന്റെ പ്രതികരണം. ‘എം.ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സി.എം രവീന്ദ്രന്‍, നളിനി നെറ്റോ ഐ.എ.എസ്, അന്നത്തെ മന്ത്രി കെ.ടി ജലീല്‍…, ഇങ്ങനെയുള്ള എല്ലാവരുടെയും ഇന്‍വോള്‍വ്‌മെന്റ് എന്താണോ, ഇത് എന്റെ രഹസ്യമൊഴിയില്‍ വിശദമായി പറഞ്ഞിട്ടുണ്ട്.’ – സ്വപ്ന പറഞ്ഞു. തനിക്ക് വധഭീഷണിയുണ്ടെന്നും രഹസ്യമൊഴി നല്‍കിയ ശേഷം സ്വപ്‌ന മാധ്യമങ്ങളോട് വെളിപ്പെടുത്തി.രഹസ്യമൊഴി അന്വേഷണത്തിന്റെ നിര്‍ണായക ഭാഗമായതിനാല്‍ എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ല. തനിക്ക് പറയാവുന്ന കാര്യങ്ങള്‍ പറയാമെന്ന് പറഞ്ഞാണ് സ്വപ്‌ന മാധ്യമങ്ങളോട് സംസാരിച്ചത്.
‘2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ്‌യില്‍ പോകുന്ന സമയത്താണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാന്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിലെത്തിച്ച് തരണമെന്നാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടത്. നിര്‍ബന്ധമായി എത്തിക്കണമെന്നും പറഞ്ഞു. അന്ന് കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍ നമ്മള്‍ മനസിലാക്കിയത് അത് കറന്‍സിയായിരുന്നു എന്നാണ്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. അതിനൊപ്പം തന്നെ വളരെ സര്‍പ്രൈസിങായിട്ട് ബിരിയാണി പാത്രങ്ങളും കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ ഭാരമുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കള്‍ ഉണ്ടായിരുന്നതായിട്ടാണ് സൂചന.
ഇങ്ങനെ നിരവധി തവണ കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്, ബാക്കിയുള്ള കാര്യങ്ങളൊന്നും എനിക്കിപ്പോള്‍ പറയാന്‍ പറ്റുന്നതല്ല’ -സ്വപ്ന പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിക്കറിയാമായിരുന്നോ എന്ന ചോദ്യത്തിന്, ‘ക്ലിഫ് ഹൗസില്‍ കൊണ്ടുപോകുമ്പോള്‍ കോമണ്‍ സെന്‍സനുസരിച്ച് ഇത് മുഖ്യമന്ത്രിക്കറിയാമല്ലോ’ എന്നായിരുന്നു സ്വപ്നയുടെ മറുപടി. ഇതല്ലാതെ പല വിവരങ്ങളും വിശദമായി രഹസ്യമൊഴിയില്‍ നല്‍കിയിട്ടുണ്ടെന്നും സമയം വരുമ്പോള്‍ എല്ലാ കാര്യങ്ങളും പുറത്തുപറയാമെന്നും സ്വപ്ന പ്രതികരിച്ചു. ‘തന്റെ മൊഴികളില്‍ ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ല. ആരെയും വലിച്ചിഴക്കാനോ മറ്റോ എനിക്ക് അജണ്ടയില്ല. അന്വേഷണം കാര്യക്ഷമമാകണം. ഇവരുടെ ഇടപെടല്‍ എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്. ഞാന്‍ എവിടെയും പോകുന്നില്ല,. എല്ലാം നിങ്ങളുടെ മുന്നില്‍വന്ന് പറയും. രഹസ്യമൊഴിയിലെ കൂടുതല്‍കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. കോടതിയെ ബഹുമാനിക്കണം. നിങ്ങളല്ലേ സ്വപ്‌ന സുരേഷിനെ സ്വപ്‌ന സുരേഷ് ആക്കിയത്. ബാക്കി നിങ്ങള്‍ അന്വേഷിക്കൂ’വെന്നും സ്വപ്ന പറഞ്ഞു.
ഇഡിക്കെതിരെ സംസാരിക്കാന്‍ സംസ്ഥാന പൊലീസ് നിര്‍ബന്ധിച്ചതടക്കമുള്ള വെളിപ്പെടുത്തലുകളില്‍ സ്വപ്‌ന മൊഴി നല്‍കിയതായാണ് സൂചന. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാല്‍ സുരക്ഷ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടതായും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ എറണാകുളം ജില്ലാ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് സ്വപ്‌നയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഏജന്‍സി സമ്മര്‍ദം ചെലുത്തിയെന്ന് സ്വപ്‌ന പറഞ്ഞതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം അങ്ങനെ പറഞ്ഞത് പൊലീസ് സമ്മര്‍ദം ചെലുത്തിയത് കൊണ്ടാണെന്ന് സ്വപ്‌ന തിരുത്തി. ഇതേതുടര്‍ന്ന് ഇ.ഡി എടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
kerala
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
കാലവർഷം തുടങ്ങാൻപോകുന്ന വേളയിൽ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ അത് ശക്തിപ്രാപിക്കുമ്പോഴുള്ള സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് അധികൃതർ ആവശ്യമായ നടപടികളെടുക്കണം

മലപ്പുറം ജില്ലയിലെ കൊളപ്പുറം – കൂരിയാട് പ്രദേശത്ത് പുതുതായി നിർമ്മിക്കപ്പെട്ട ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്ന ഡോ എം.പി, അബ്ദുസമദ് സമദാനി എംപി പറഞ്ഞു മേഖലയിലെ ഗതാഗതത്തെത്തന്നെ ബാധിച്ച ഈ സംഭവം ഗുരുതരമായ അപകടങ്ങൾക്കും ദുരന്തങ്ങൾക്കും കാരണമാകുമായിരുന്നു. അത് ഒഴിവായത് നാടിനും ജനങ്ങൾക്കും തൽക്കാലം ആശ്വാസകരമായെങ്കിലും ഈ സംഭവം ഉണർത്തുന്ന ഉൽക്കണ്ഠകൾ അവസാനിക്കുന്നില്ല.
റോഡ് നിർമ്മാണത്തിലെ അതീവ ഗൗരവമുള്ള വീഴ്ച്ചകളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. കൂരിയാട് പ്രദേശത്തെ റോഡ് തകർച്ച അടിയന്തിരമായി പരിഹരിക്കുന്നതോടൊപ്പം സംസ്ഥാനത്തുടനീളം നിർമ്മാണം നടന്നുകഴിഞ്ഞ സ്ഥലങ്ങളിൽ ഇതുപോലുള്ള അപകട സാധ്യതകൾ ഉണ്ടോയെന്ന കാര്യത്തെപ്പറ്റി ഉടൻ പരിശോധന നടത്തുകയും ഉണ്ടെങ്കിൽ ഉടൻ പരിഹാര നടപടികൾ സ്വീകരിക്കുകയും വേണം. കാലവർഷം തുടങ്ങാൻപോകുന്ന വേളയിൽ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ അത് ശക്തിപ്രാപിക്കുമ്പോഴുള്ള സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് അധികൃതർ ആവശ്യമായ നടപടികളെടുക്കണം.
റോഡ് നിർമ്മാണം നടന്ന ചില സ്ഥലങ്ങളിൽ ഇപ്പോഴും ഡ്രൈനേജ് സംവിധാനത്തിലെ അപാകതകൾ കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സുരക്ഷാ വീഴ്ചകൾ കാരണം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴികളിൽ വീണ് യാത്രക്കാർ മരിക്കുകയോ അവർക്ക് പരിക്കേൽക്കുകയോ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ജനപ്രതിനിധികളും സാമൂഹിക സംഘടനകളും യഥാസമയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും പലപ്പോഴും അത് ഗൗരവത്തിലെടുത്തുകൊണ്ടുള്ള പരിഹാരശ്രമങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നത് ഖേദകരമാണ്. ഇപ്പോഴുണ്ടായ ഗുരുതരമായ അപകടാവസ്ഥ പരിഗണിച്ചെങ്കിലും അടിയന്തിരമായ നടപടികൾക്ക് തയ്യാറാകണം.
kerala
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്‌ലിം യൂത്ത് ലീഗ് സമരക്കോലം
പിണറായി സർക്കാരിന് ബൂർഷ്വാ മുഖം – പി. ഇസ്മായിൽ

കോഴിക്കോട്: തൊഴിലാളികളെയും കർഷകരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും തുടർച്ചയായി അവഗണിക്കുന്ന പിണറായി സർക്കാരിന് ബൂർഷ്വാ മുഖമാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ അഭിപ്രായപെട്ടു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം പിണറായിക്കാലം കാലികാലം എന്ന മുദ്രാവാക്യത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരക്കോലം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോടികളുടെ ധുർത്താണ് നടത്തുന്നത്.
മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച പരസ്യബോർഡുകൾക്ക്
വേണ്ടി മാറ്റി വെച്ച തുക കൊണ്ട് ആശാമരുടെ ഓണറേറിയ പ്രശ്നം പരിഹരിക്കാൻ കഴിയും. പൗരപ്രമുഖർക്ക് ഭക്ഷണവും പാവങ്ങളോട് ഭാഷണവുമെന്ന വിവേചന നിലപാട് കൈകൊള്ളുന്ന പിണറായിയോട് മൈക്ക് പോലും സഹകരിക്കാത്ത സ്ഥിതിയാണ്. സർക്കാരിന്റെ അനാസ്ഥമൂലം കോഴിക്കോട് തീ പിടുത്തം ആവർത്തിക്കുകയാണ്. കോഴിക്കോടിന്റെ പേര് തീക്കൂട് എന്നാക്കി മാറ്റേണ്ട സ്ഥിതിവിശേഷമാണെന്നും
അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിക്ക് ചെലവൂർ, സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാൻ, ജില്ല സീനിയർ വൈസ് പ്രസിഡന്റ് സി ജാഫർ സാദിഖ്, ഭാരവാഹികളായ ഷഫീക്ക് അരക്കിണർ, സമദ് നടേരി, ഒ എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, മുസ്‌ലിം ലീഗ് സൗത്ത് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അർഷുൽ അഹമ്മദ്, എം എസ് എഫ് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട് തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ മൻസൂർ മാങ്കാവ്, സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, പി എച്ച് ഷമീർ, സി കെ ഷക്കീർ, ഇ ഹാരിസ്, അൻവർ ഷാഫി, മൻസൂർ ഇടവലത്ത്, ഫാസിൽ നടേരി,അൻസീർ പനോളി, ഷൗക്കത്ത് വിരുപ്പിൽ, ഐ സൽമാൻ, കെ കുഞ്ഞിമരക്കാർ, നിസാർ തോപ്പയിൽ, കോയമോൻ പുതിയപാലം, ഷാഫി കോളിക്കൽ, ശരീഫ് പറമ്പിൽ, ഹാഫിസ് മാതാഞ്ചേരി, സാബിത്ത് മായനാട് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
kerala
അശാസ്ത്രീയ നിര്‍മാണം; ദേശീയപാത ഇടിഞ്ഞു; മലപ്പുറം കൂരിയാട് സംഭവിച്ചത് വന്‍ ദുരന്തം
ഓടിക്കൊണ്ടിരുന്ന മൂന്ന് കാറുകൾ അപകടത്തിൽപെട്ടു

അശാസ്ത്രീയ നിർമാണം കാരണം മലപ്പുറം കൂരിയാട് നിർമാണത്തിലിരിക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞ് അപകടം. സർവീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. ഇതിന് പിന്നാലെ പുതിയ ആറ് വരി പാതയുടെ ഭാഗവും സർവീസ് റോഡിലേക്ക് ഇടിഞ്ഞു. ഓടിക്കൊണ്ടിരുന്ന മൂന്ന് കാറുകൾ അപകടത്തിൽപെട്ടു. ആളപായമില്ല. കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് അപകടം.
വളരെ ഉയരത്തിൽ നിന്നാണ് താഴ്ചയിലുള്ള സർവീസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. തൃശൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലേക്കാണ് മണ്ണിടിഞ്ഞത്. മൂന്ന് കാറുകൾക്ക് മുകളിലേക്കാണ് മണ്ണ് വീഴുകയായിരുന്നു. പാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. ദേശീയപാതയിൽ നിർമാണപ്രവൃത്തി നടത്തുന്ന ജെ സി ബിയും അപകടത്തിൽപെട്ടു. റോഡ് നിർമാണത്തിൽ ഗുരുതരമായ പിഴവുണ്ടെന്ന് കെ.പി.എ മജീദ് എം.എൽ.എ ആരോപിച്ചു. നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ ഗൗനിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
kerala2 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
kerala2 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
india2 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
News2 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala2 days ago
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും