News

ഒരു ഗള്‍ഫ് രാജ്യത്തിന് നേരെയുള്ള ആക്രമണം മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും; യു.എ.ഇ

By webdesk18

September 11, 2025

ഇസ്രാഈല്‍ പ്രധാനമന്ത്രി നെതാന്യാഹുവിന്റെ ഖത്തറിനെ വീണ്ടും ആക്രമിക്കുമെന്ന പ്രസ്താവനക്കെതിരെ രംഗത്തെത്തി യുഎഇ. ഖത്തറിനെതിരായ ഇസ്രായേല്‍ ഭീഷണി മേഖലയെ വലിയ അപകടത്തിലേക്ക് നയിക്കുമെന്നും യുഎഇ പറഞ്ഞു. ഖത്തറിന്റെ സുരക്ഷ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളുടെയും സുരക്ഷയാണ്. ഏതെങ്കിലും ഒരു ഗള്‍ഫ് രാജ്യത്തിന് നേരെയുള്ള ആക്രമണം മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഖത്തറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷികളായവരെ ഖബറടക്കി. കൊല്ലപ്പെട്ട സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്. അല്‍ ദോസരിക്ക് പുറമേ ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബാദ്, അല്‍ഹയ്യയുടെ മകന്‍ ഹുമാം അല്‍ഹയ്യ, അംഗരക്ഷകരായ അബ്ദുല്ല അബ്ദുല്‍ വാഹിദ്, മുഅ്മിന്‍ ഹസ്സൗന, അഹമ്മദ് അല്‍മംലൂക്ക് എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്.

ദോഹയിലെ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ ജനാസ നമസ്‌കാരം നടന്നു. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ആല്‍ ഥാനി നമസ്‌കാരത്തില്‍ പങ്കെടുത്തു. മിസൈമീര്‍ മഖ്ബറയിലാണ് ഖബറടക്കിയത്.