kerala
യാഥാര്‍ത്ഥ്യബോധം നാലയലത്തില്ലാത്ത ബജറ്റ്
കേരളമുണ്ടായതിന് ശേഷമുള്ള ഏറ്റവും ഭാവനാ ശൂന്യമായ ബജറ്റാണിത്. വിപണി ചലിപ്പിക്കാന്‍ ഈ ബജറ്റില്‍ എന്തെങ്കിലും ഒരു നിര്‍ദേശം മഷിയിട്ട് നോക്കിയാല്‍ കാണാനാവില്ല.

പി.എം.എ സമീര്‍
മഹാമാരികളും പ്രളയങ്ങളും വിതച്ച ആഘാതങ്ങളില്‍ നിന്ന് മുക്തമാകാന്‍ ജനങ്ങളെ ഇനിയും അനുവദിക്കില്ലെന്ന വാശിയിലാണ് കേരള സര്‍ക്കാര്‍. കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച യാഥാര്‍ത്ഥ്യ ബോധ്യം തീരെയില്ലാത്ത പുതിയ ബജറ്റ് ജനങ്ങളുടെ നട്ടെല്ലൊടിക്കാന്‍ നിശ്ചയിച്ച് ഉറപ്പിച്ചിട്ടുള്ളതാണ്. ഫ്യുഡല്‍ കാലത്തെ ചുങ്കം പിരിവിനെ തോല്‍പ്പിക്കുന്ന തരത്തിലാണ് പുതിയ നികുതി നിര്‍ദേശങ്ങള്‍. മന്ത്രി മന്ദിരങ്ങള്‍ മോടിപിടിപ്പിക്കാനും കുടുംബസമേതം വിദേശവിനോദ യാത്രകള്‍ നടത്താനും തിരുകികയറ്റിയ ഉദ്യോഗസ്ഥവൃന്ദത്തിന് കോടികള്‍ വേതനയിനത്തില്‍ വകയിരുത്താനും ഭരണകൂട ആറാട്ടുകള്‍ക്കും ജനങ്ങള്‍ നടുവൊടിഞ്ഞ് ജോലിചെയ്ത് ചുങ്കം നല്‍കണമെന്ന തിട്ടൂരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റെന്നത് കേവലം വരവ് ചിലവ് കണക്കല്ല. ഒരു ജനാധിപത്യ സമൂഹത്തിലെ സാധാരണ മനുഷ്യരുടെ ജീവിതരേഖകള്‍ അതില്‍ പിണഞ്ഞു കിടക്കുന്നുണ്ട്. തൊഴിലാളി സ്നേഹവും കര്‍ഷക സമൂഹത്തിന്റെ അട്ടിപ്പേറും അവകാശപ്പെടുന്ന കപട ഇടതുപക്ഷത്തിന് അത് മനസ്സിലാവണമെന്നില്ല.
സാമ്പത്തിക ശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ ബാലഗോപാലിനെ ആരെങ്കിലും പഠിപ്പിക്കേണ്ടിയിരിക്കുന്നു. വിലക്കയറ്റം തടയാന്‍ രണ്ടായിരം കോടി ബജറ്റില്‍ വകയിരുത്തി. അതിനുള്ള പണം ജനങ്ങളില്‍ നികുതി ചുമത്തി വിലകയറ്റമുണ്ടാക്കി പിരിച്ചെടുക്കും!. എത്ര മനോഹരമായ ആശയം. എന്നിട്ട് പിരിച്ചു കിട്ടാന്‍ പോകുന്നതോ രണ്ടായിരത്തി എണ്ണൂറ്റി അമ്പത് കോടി രൂപ. വല്ലാത്തൊരു സാമ്പത്തിക ആസൂത്രണം തന്നെ.
കേരളമൊരു കാര്‍ഷിക സംസ്ഥാനമല്ലാതായിട്ട് പതിറ്റാണ്ടുകളായി. അധികാരത്തില്‍ വരാന്‍ ഇടതുപക്ഷമൊഴുക്കുന്ന മുതലകണ്ണീരില്‍ കൃഷി വിളയിക്കാന്‍ കഴിയില്ലല്ലോ. പാര്‍ട്ടിയിലെ വെട്ടിനിരത്തലിനു വേണ്ടി കര്‍ഷകഭൂമിയില്‍ കൂമ്പ്മുളച്ച വാഴതൈകള്‍ കൈയറപില്ലാതെ വെട്ടിനിരത്തിയ ചരിത്രമുള്ള ‘കര്‍ഷക സഖാകള്‍ക്ക്’ ചെളിപുരണ്ട സാധാരണക്കാരന്റെ ജീവിതം വോട്ടിനു വേണ്ടി മാത്രമുള്ളതാണ്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ചരക്ക് സേവന മാര്‍ഗങ്ങളിലൂടെയാണ് നമ്മളിലേക്ക് എത്തിച്ചേരുന്നത്. പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന ഭക്ഷ്യവിലയെ എവിടെയെത്തിക്കുമെന്ന് കണ്ടുതന്നെ അറിയണം. തീവിലയില്‍ പൊള്ളി നില്ക്കുന്ന ഒരു ജനതയോട് ഈ ക്രൂരത ചെയ്യാന്‍ കുറച്ചൊന്നും ഇരട്ടചങ്കുറപ്പ് പോര. പൊതുഗതാതം ജനങ്ങള്‍ക്ക് വേണ്ടി മെച്ചപ്പെട്ടിട്ടില്ലാത്ത ഒരു നാട്ടില്‍ ബസ്ചാര്‍ജ് വര്‍ദ്ധന, ഓട്ടോകൂലി വര്‍ദ്ധന, കാര്‍ ബൈക്ക് യാത്രികരുടെ ബജറ്റ് താളം തെറ്റല്‍, നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധനവ് തുടങ്ങി മുതുകില്‍ അമിത ഭാരത്തിന്റെ കലപ്പകള്‍ പേറാന്‍ ജനങ്ങള്‍ വിധിക്കപ്പെട്ടിരിക്കുന്നു. കോവിഡാനന്തരം വിപണിയില്‍ മനുഷ്യര്‍ ആയാസപെട്ട് കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന സമയമാണിത്. ഒന്നര വര്‍ഷത്തോളം വീടുകളിലും ഗാരേജുകളിലും നിശ്ചലമായി കിടന്ന വാഹനങ്ങളെ ലക്ഷങ്ങള്‍ കടം വാങ്ങി പുതുക്കി പണിത് സേവനങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കി ഒന്ന് ചലിച്ച് തുടങ്ങിയതേയുള്ളൂ. ഒന്നിന് പുറകെ ഒന്നായി സര്‍ക്കാര്‍ അവരെ വരിഞ്ഞ് മുറുക്കാന്‍ തുടങ്ങി. ഇന്ധന വിലവര്‍ദ്ധനവോടെ വീണ്ടും ഈ മനുഷ്യരുടെ ഭാവിയില്‍ ഇരുള് പരക്കുകയാണ്. കിട്ടി തുടങ്ങിയ സര്‍വീസുകള്‍ കുറയുമ്പോള്‍ ലോണുകള്‍ തിരച്ചടച്ചും നിത്യചിലവുകള്‍ നിറവേറിയും ഈ മനുഷ്യര്‍ എങ്ങനെ മുന്നോട്ട് പോകും ?.
കേരളമുണ്ടായതിന് ശേഷമുള്ള ഏറ്റവും ഭാവനാ ശൂന്യമായ ബജറ്റാണിത്. വിപണി ചലിപ്പിക്കാന്‍ ഈ ബജറ്റില്‍ എന്തെങ്കിലും ഒരു നിര്‍ദേശം മഷിയിട്ട് നോക്കിയാല്‍ കാണാനാവില്ല. ചലിക്കാത്ത വിപണിയും കീശകാലിയായ ജനതയുമാണ് ബജറ്റ് മുഴുവന്‍ നോക്കിയാല്‍ ബാക്കിയാവുക. സാമ്പത്തിക ശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ വിസ്മരിച്ച കൊടൂര ബജറ്റാണിതെന്ന് നിസ്സംശയം പറയാനാവും. മുക്കാല്‍ കോടി മനുഷ്യര്‍ നിത്യവരുമാനമില്ലാത്തവരും സ്വയം തൊഴില്‍ കണ്ടെത്തി ജീവിക്കുന്നതുമായ സംസ്ഥാനമാണിത്. അവരെ ആശ്രയിച്ചു ജീവിക്കുന്നവരും കൂടിയാവുമ്പോള്‍ 2 കോടിയിലധികം മനുഷ്യര്‍ ഇവിടെ നിത്യവരുമാനമില്ലാത്തവരാണ്. അവര്‍ക്ക് ക്ഷാമബത്തകളില്ല. അത് സര്‍ക്കാര്‍ സ്ഥിരവരുമാനക്കാര്‍ക്ക് മാത്രമേ ഉള്ളൂ. പാതിരാക്ക് കടലില്‍ പോയി മീന്‍ പിടിക്കുന്നവര്‍ക്കും പുലര്‍ച്ചെ പാതിതുറന്ന കണ്ണുമായി കടപ്പുറത്ത് നിന്ന് മീന്‍ വാങ്ങി കൊണ്ടുവന്നു ചില്ലറ കച്ചവടം നടത്തി കുടുംബം പുലര്‍ത്തുന്നവര്‍ക്കും ഇന്ധന വില വര്‍ദ്ധനവ് അവരുടെ വഴറ്റുപിഴപ്പിനെയാണ് ബാധിക്കുക. അവരുടെ ബോട്ടിലും മീന്‍വണ്ടിയിലും നിറക്കേണ്ട ഇന്ധനത്തിന് തീവിലയാക്കിയാല്‍ മീന്‍ വില വര്‍ദ്ധിപ്പിക്കേണ്ടി വരും. കച്ചവടം കുറയും. വരുമാനം കുറയും. ഇങ്ങനെ ഓരോ മേഖലയും പരിശോധിച്ചാല്‍ മതി.
ഭരണച്ചെലവു ചുരുക്കാനുള്ള മാര്‍ഗങ്ങള്‍ ഗൗരവൂര്‍വ്വം പരിഗണിക്കാന്‍ സര്‍ക്കാര്‍ ചുമതലയേറ്റ ദിവസം മുതല്‍ ഇവിടെ ആവശ്യം ഉയരുന്നുണ്ട്. സമാനസ്വഭാവത്തിലുള്ള കോര്‍പ്പറേഷനുകളും ബോഡുകളും ലയിപ്പിക്കുകയോ അനാവശ്യമായ ചില ബോഡുകള്‍ പിരിച്ചുവിടുകയോ ചെയ്യാവുന്നതല്ലേ. അസാധാരണ സാഹചര്യങ്ങളിലെ അസാധാരണ നടപടി എന്നാണല്ലോ പത്രസമ്മേളനങ്ങള്‍ വിളിച്ച് ന്യായീകരിക്കാറുള്ളത്. ഇത്ര കടുത്ത സാമ്പത്തികപ്രതിസന്ധി ഉള്ളപ്പോള്‍ മന്ത്രിമാരുടെ എണ്ണം കുറയ്ക്കുക എന്ന തികച്ചും സാധാരണമായ നടപടികളെങ്കിലും സ്വീകരിച്ചു കൂടെ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. അല്ലെങ്കിലും എല്ലാ വകുപ്പുകളും മുഖ്യമന്ത്രി ഒറ്റക്ക് കൈകാര്യം ചെയ്യുന്ന സ്ഥിതിക്ക് ആ ചോദ്യം പ്രസക്തവുമാണ്. മന്ത്രിമാരുടെ എണ്ണം കുറയ്ക്കുന്നത് പോയിട്ട് ക്യാബിനറ്റ് പദവികള്‍ വാരിക്കോരി നല്കി പല താപ്പാനകളേയും പൊതുഖജനാവിലെ പണമുപയോഗിച്ച് തീറ്റിപോറ്റുന്നതെങ്കിലും നിര്‍ത്തേണ്ടതല്ലേ. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസമാണ് ഡല്‍ഹിയില്‍ അത്തരമൊരു താപ്പാനയെ ക്യാബിനറ്റ് പദവിയെന്ന നെറ്റിപ്പട്ടം ചാര്‍ത്തി നടക്കിരുത്തിയത്. അത്തരം ‘അസാധാരണമായ’ നടപടികള്‍ അനുസ്യൂതം തുടരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കടമെടുപ്പ് അതിന്റെ എല്ലാ പരിധികളും ലംഘിച്ചാണ് നടത്തിയിട്ടുള്ളത്. ഇപ്പോള്‍ കേന്ദ്രം മൂക്കുകയറിടാന്‍ ശ്രമിക്കുന്നു. സംസ്ഥാനം 100 രൂപ കടമെടുക്കുമ്പോള്‍ അതില്‍ 20 രൂപ അടക്കുന്നത് പഴയ കടത്തിന്റെ പലിശ തീര്‍ക്കാനാണ്. അമ്പതിനായിരം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചുവെന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം അമ്പതിനായിരം കോടി രൂപ കടമെടുക്കുന്നു എന്നാണ്. എന്നിട്ട് പദ്ധതികള്‍ നടപ്പിലാക്കാനല്ല ശ്രമിച്ചത്. ദൈനംദിന ആവശ്യങ്ങള്‍ക്കും കുടിശിക തീര്‍ക്കാനും ഈ പണം വിനിയോഗിച്ചു. കടത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും ഭരണ ധൂര്‍ത്തിന് ഒരു കുറവും വരുത്തിയില്ല. ഒരു ഭാഗത്ത് സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് അര്‍ഹരായ മനുഷ്യരുടെയും സ്ഥാപനങ്ങളുടെയും അനുവദിക്കപെട്ട ഫണ്ടുകള്‍ തടഞ്ഞു വെക്കുന്നു. അതേസമയം ക്ലിഫ് ഹൌസില്‍ ലക്ഷങ്ങള്‍ ചിലവിട്ട് അറ്റകുറ്റപണികള്‍ പുരോഗമിക്കുന്നു. 25 ലക്ഷം മുടക്കിയാണ് കഴിഞ്ഞ മാസം ലിഫ്റ്റ് സ്ഥാപിച്ചത്. സി എ ജിയുടെ കഴിഞ്ഞ റിപ്പോര്‍ട്ട് പ്രകാരം കി എഫ് ബി അടക്കമുള്ള 36 പൊതുമേഖല സ്ഥാപനങ്ങള്‍ കേരള ജനതക്ക് ഉണ്ടാക്കിയ കടബാധ്യത 31800 കോടി രൂപയാണ്. പുതിയ റിപ്പോര്‍ട്ട് വരാനിരിക്കുന്നേയുള്ളൂ. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുകയാണെങ്കില്‍ നമ്മുടെ പൊതുകടം 4 ലക്ഷം കോടിയിലേക്ക് കുതിക്കും. ഒന്നും രണ്ടും പിണറായി സര്കാരുകളുടെ വഴിവിട്ട പോക്കിന് സാധാരണ ജനങ്ങളുടെ കണ്ണീരുപ്പ് കലര്‍ന്ന പണംകൊണ്ട് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് ധനമന്ത്രി. മനുഷ്യരുടെ ആധിയും വറുതിയും പെരുകുകയാണ്. സാധാരണക്കാരന്റെ നെഞ്ചില്‍ തീ നിറക്കുന്ന ഒരു സര്‍ക്കാര്‍ ‘മേക്കിങ് കേരള’ എന്ന് വീമ്പുപറയുന്നത് ആരെ കേള്‍പ്പിക്കാനാണ്. ഈ മനുഷ്യരെ പിഴിഞ്ഞ് പിരിക്കുന്ന നികുതി പണത്തില്‍ സാമൂഹ്യക്ഷേമ സിദ്ധാന്തം പറയാന്‍ ചില്ലറ വിവരക്കേട് പോര. ജനങ്ങളുടെ ഉപജീവനം അവതാളത്തിലാക്കി കടത്തില്‍ മുങ്ങി നിര്‍മ്മിച്ചെടുക്കുന്ന കേരളം ‘സിങ്കിങ്ങ് കേരള’ അഥവാ മുങ്ങുന്ന കേരളം എന്ന് പുനര്‍നാമകരണം ചെയ്യപ്പെടും.
ബജറ്റിനു ശേഷം നാട്ടിലിപ്പോള്‍ ഒരു തമാശ പ്രചാരത്തിലുണ്ട്. ‘ എണ്ണ വില കുറക്കും എന്ന് പറഞ്ഞിട്ട് ഒറ്റയടിക്ക് രണ്ടു രൂപ കൂട്ടി. എന്നാ പിന്നെ ഇലക്ടിക്ക് വാഹനം വാങ്ങാം എന്ന് വച്ചാല്‍ അതിന്റെ നികുതിയും കൂട്ടി. പോരാഞ്ഞ് കറന്റ് ചാര്‍ജ്ജും കൂട്ടി. വീട്ടില്‍ വെറുതെ ഇരിക്കാം എന്ന് വച്ചാല്‍ വീട്ടുകരം കുത്തനെ കൂട്ടി. വീട് അടച്ചിട്ട് എങ്ങോട്ടെങ്കിലും പോകാമെന്നുവച്ചാല്‍ അടച്ചിട്ട വീടിന് പ്രത്യക നികുതി. വീട് വിറ്റ് എങ്ങോട്ടെങ്കിലും പോകാമെന്ന് വച്ചാല്‍ ന്യായവില 20 ശതമാനം കൂട്ടി. ഇതെക്കെ മറക്കാന്‍ രണ്ടണ്ണം അടിക്കാമെന്ന് വച്ചാലെ അതിനും കൂട്ടി ‘. വറുതി കാലത്ത് ജനങ്ങള്‍ പറയുന്ന തമാശകളിലെ രാഷ്ട്രീയം ഭരണകൂടം തിരിച്ചറിഞ്ഞാല്‍ നന്ന്. ഇല്ലെങ്കില്‍ എല്ലാത്തിനും ഒരറുതിയുണ്ടാക്കാന്‍ കത്തുന്ന പ്രതിഷേധങ്ങള്‍ കാത്തിരുന്നോളൂ.
kerala
മഴക്കെടുതി; സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് പേര് മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ കാല് വഴുതി വീണ് യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. വടകര മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.
പത്തനംതിട്ട തിരുവല്ലയില്‍ തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തില്‍ വീണ് മരിച്ചു. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു.
കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കണ്ണൂര്‍ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടില്‍ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എഴുപതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചട്ടഞ്ചാല്‍ ദേശീയപാതയുടെ മേല്പാലത്തില് വിള്ളല്‍ കണ്ടെത്തിയതും ആശങ്കയായി.
തിരുവനന്തപുരം പേരൂര്‍ക്കട എസ്എ പി ക്യാമ്പില്‍ രാവിലെ മരം വീണു മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
kerala
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.
ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
kerala
വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ കടലില്‍ പോയി കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഇവരില്‍ നാല് പേരെ കോസ്റ്റ് ഗാര്‍ഡ് തിരിച്ചെത്തിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.
ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. കടല്‍ ശാന്തമായപ്പോള്‍ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീര്‍ന്നതോടെ നടുക്കടലില്‍ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡെത്തിയാണ് ഇവരെ രക്ഷിച്ചത്.
ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളില്‍ അഭയം പ്രാപിച്ചവരെ തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി