Connect with us

gulf

ആത്മീയാനന്ദത്തില്‍ തമ്പുകളുടെ നഗരം, തീര്‍ത്ഥാടകര്‍ മിനായില്‍; അറഫാ സംഗമം നാളെ

മനുഷ്യകുലത്തിന്റെ സര്‍വ നന്മകളും പെയ്തിറങ്ങിയ വിശുദ്ധ മണ്ണില്‍ ജീവിത സാഫല്യത്തിന്റെ അമൂല്യ നിമിഷങ്ങളുമായി ആഗോള തീര്‍ത്ഥാടക സമൂഹം.

Published

on

അഷ്റഫ് വേങ്ങാട്ട്

മക്ക: മനുഷ്യകുലത്തിന്റെ സര്‍വ നന്മകളും പെയ്തിറങ്ങിയ വിശുദ്ധ മണ്ണില്‍ ജീവിത സാഫല്യത്തിന്റെ അമൂല്യ നിമിഷങ്ങളുമായി ആഗോള തീര്‍ത്ഥാടക സമൂഹം. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക് ലാ ശരീകലക്. നാഥന്റെ വിളിക്കുത്തരം നല്‍കി അല്ലാഹുവിന്റെ അതിഥികള്‍ ഇന്ന് രാവിലെ മിനായിലെക്ക് ഒഴുകിയെത്തുകയാണ്. മലയാളി തീര്‍ത്ഥാടകരുള്‍പ്പടെ ഇന്നലെ രാത്രി തന്നെ മിനാ താഴ്വരയെ ലക്ഷ്യമാക്കി പ്രയാണം തുടങ്ങിയിരുന്നു.

പുണ്യം പൂത്തുലഞ്ഞ മിനാ താഴ്വാരത്തില്‍ അവര്‍ണ്ണനീയമായ ആത്മീയാനന്ദത്തിന്റെ നെറുകയിലാണ് ഇരുപത് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ .ഹാജിമാരെ വരവേറ്റുകൊണ്ട് തല്‍ബിയ്യത്തിന്റെ മന്ത്രങ്ങളാല്‍ മുഖരിതമാണ് മിനായുള്‍പ്പടെയുള്ള പുണ്യനഗരികള്‍. ഇബ്രാഹിം നബി (അ)യുടെ ത്യാഗോജ്ജ്വലമായ സ്മരണകള്‍ അയവിറക്കിയാണ് ആഗോള വിശ്വാസികളുടെ വാര്‍ഷിക മഹാ സംഗമം.

പുണ്യങ്ങളുടെ പൂവാടിയില്‍ പുലരും മുമ്പേ പ്രവേശിച്ചവര്‍ ഇഹ്റാമില്‍ ശുഭ്രവസ്ത്രധാരികളായി. ഭക്തിയെ ആഴത്തില്‍ നെഞ്ചേറ്റിയവരുടെ മനവും അകവും പുറവുമെല്ലാം പാപമോചന തേട്ടങ്ങളിലാകും . നശ്വരമായ ജീവിതത്തില്‍ നെഞ്ചേറ്റിയ സ്വപ്നം പൂവണിയാന്‍ ദൈവകൃപ നേടിയവര്‍ സൃഷ്ടാവിന്റെ മുമ്പില്‍ സര്‍വസ്വവും സമര്‍പ്പിക്കും. മിനായിലെ രാപ്പകലുകളില്‍ വിശുദ്ധ ഹജ്ജിന്റെ ആത്മാവ് തേടുന്നവര്‍ പാപമോചനത്തിന് വേണ്ടിയുള്ള മനമുരുകിയുള്ള തേട്ടത്തിലും ഒപ്പം ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനകളും ദിക്‌റുകളുമായി ജീവിത വിശുദ്ധി ഉറപ്പാക്കും. ഇതോടെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജിന്റെ കര്‍മങ്ങള്‍ക്ക് തുടക്കമാകും.

ഇന്ന് മിനായില്‍ രാപാര്‍ത്ത് ആരാധന കര്‍മങ്ങളില്‍ മുഴുകുന്ന ഹാജിമാര്‍ നാളെ പുലര്‍ച്ചെയോടെ തന്നെ വിശ്വമാനവികതയുടെ മഹാ സംഗമത്തില്‍ അണിചേരാന്‍ അറഫയെ ലക്ഷ്യമാക്കി നീങ്ങും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ അണിചേരാന്‍ ളുഹറിന് മുമ്പായി മുഴുവന്‍ തീര്‍ത്ഥാടകരും വിശാലമായ അറഫാ മൈതാനിയിലെത്തിച്ചേരും. മസ്ജിദുന്നമിറയില്‍ ളുഹര്‍ നമസ്‌കാരത്തിന് മുമ്പായി ഖുതുബ നടക്കും.

സഊദി ശൂറാ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന പണ്ഡിതനുമായ ശൈഖ് ഡോ. യുസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സയിദ് ആയിരിക്കും ഇത്തവണ ലോക വിശ്വാസി മഹാ സംഗമത്തില്‍ ഖുതുബ നിര്‍വഹിക്കുക. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌ക്കരിക്കും .പാപമോചന പ്രാര്‍ഥനകളും ദിക്റുകളും ഉരുവിട്ടും നാളെ സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും. അതേസമയം ദുല്‍ഹജ്ജ് ഒമ്പതിന് അറഫ ദിനത്തില്‍ ആഗോള മുസ്ലിംകള്‍ അറഫ നോമ്പെടുക്കും.

അറഫയില്‍ നിന്ന് വൈകീട്ടോടെ മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാര്‍ ഇവിടെ വെച്ച് മഗ്രിബ്, ഇശാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കും .ബുധനാഴ്ച്ച സുബ്ഹിക്ക് ശേഷം മിനയിലേക്ക് തിരിക്കുന്ന ഹാജിമാര്‍ ജംറത്തുല്‍ അഖ്ബയിലും മറ്റു ജംറകളിലും പിശാചിനെ കല്ലെറിയുന്ന കര്‍മ്മം നിര്‍വഹിക്കും. ബലികര്‍മ്മവും തലമുണ്ഡനവും നിര്‍വഹിച്ച് ഹാജിമാര്‍ ഇഹ്റാമില്‍ നിന്ന് വിടവാങ്ങും. ശേഷം വിശുദ്ധ ഹറമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅയും നിര്‍വഹിക്കും.

25 ലക്ഷത്തോളം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന മിനായുടെ താഴ് വരയില്‍ രണ്ട് ലക്ഷത്തോളം തമ്പുകളാണുള്ളത് . കോവിഡ് കാലത്തെ ഇടവേളക്ക് ശേഷമാണ് മിന പൂര്‍ണ്ണ രീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത് . ഹോട്ടലുകളില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ക്ക് സമാനമാണ് ഇക്കുറി തമ്പുകളിലുള്ളത്. അത്യുഷ്ണമാണ് മക്കയിലും സമീപ പ്രദേശങ്ങളിലും40 മുതല്‍ 44 ഡിഗ്രി വരെ ചൂട് അനുഭവപ്പെടുമെന്ന നേരത്തെ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹാജിമാര്‍ സഞ്ചരിക്കുന്ന എല്ലാ ഭാഗങ്ങളിലും നടപ്പാതകള്‍ ശീതീകരിക്കാനും അന്തരീക്ഷം തണുപ്പിക്കാനുമുള്ള വിപുലമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

വിശുദ്ധിയുടെ താഴ്വരയില്‍ തീര്‍ത്ഥാടകര്‍ക്ക് താങ്ങും തണലുമായി കെഎംസിസിയുടെ വളണ്ടിയര്‍മാര്‍ സദാ സമയവും കര്‍മ്മരംഗത്തുണ്ട്. മക്ക കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയയുടെയും ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന്റെയും നേതൃത്വത്തില്‍ മക്കയില്‍ വിപുലമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേരളത്തില്‍ നിന്ന് മഹ്റമില്ലാതെ ഹജ്ജിനെത്തിയ വനിതാ തീര്‍ത്ഥാടകര്‍ക്ക് തുണയായി കെഎംസിസിയുടെ വനിതാ വിഭാഗം വളന്റിയര്‍മാര്‍ രംഗത്തുണ്ട്. മുത്തവിഫിന്റെ ഔദ്യോഗിക അനുമതിയോടെയാണ് വനിതാ ടീം ഇവിടെ ചുമതലയിലുള്ളത്. സഊദി കെഎംസിസിയുടെ ഹജ്ജ് സെല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മുവ്വായിരത്തോളം വളണ്ടിയര്‍മാരാണ് ഇനിയുള്ള ദിവസങ്ങളില്‍ പുണ്യകേന്ദ്രങ്ങളില്‍ ഉണ്ടാവുക.

 

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

gulf

ദുരിതത്തിനിടയിലും കെ.എം.സി.സിയുടെ ചിറകിലേറി യു.ഡി.എഫ് വോട്ടർമാർ നാട്ടിലേക്ക്

പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

Published

on

ദുബൈ: പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും ഇന്ത്യയെ വീണ്ടെടുക്കാനും രാജ്യത്തിന്റെ അഭിമാനം കാക്കാനും വോട്ട് രേഖപ്പെടുത്താനായി യു.ഡി.എഫ് പ്രവാസി വോട്ടർമാർ നാട്ടിലെത്തിത്തുടങ്ങി. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

ആദ്യ വിമാനത്തിൽ ഒട്ടേറെപേർ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി ചെയർമാനും ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ.പി മുഹമ്മദിന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ വോട്ട് വിമാനം പുറപ്പെടുന്നത്. യു.എ.ഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ആരംഭിച്ച ഹെൽപ്‌ഡെസ്‌കിനു കീഴിൽ ആയിരക്കണക്കിന് പേർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പടെ അവശ്യ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടുകൂടിയാണ് ഏറെ പ്രയാസത്തോടെയാണെങ്കിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് തിരിക്കുന്നത് എന്ന് കെ.പി മുഹമ്മദ് പറഞ്ഞു.

ഹെൽപ്‌ഡെസ്‌കിനു കീഴിൽ നേതാക്കളും വളണ്ടിയർമാരും പ്രവർത്തനങ്ങൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ വോട്ട് വിമാനം 25 നു പുറപ്പെടും. കോ-ഓർഡിനേറ്റർ സുഫൈദ് ഇരിങ്ങണ്ണൂർ, ബഷീർ വാണിമേൽ, കെ,പി റഫീഖ്, നൗഷാദ് വി.പി തുടങ്ങിയവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. വോട്ട് ചെയ്യാനാഗ്രഹിച്ച സാധാരണക്കാരായ ഒട്ടേറെ പ്രവാസികൾക്കാണ് യുഡിഎഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും കെ.എം.സി.സിയുടെയും നേതൃത്വത്തിലുള്ള ഈ വിമാന സൗകര്യം സഹായകരമായത്.

Continue Reading

gulf

തെരഞ്ഞെടുപ്പു ക്യാമ്പയിനു തുടക്കം കുറിച്ചു

ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ വൺ കാൾ വൺ വോട്ട് എന്ന ശീർഷകത്തിൽ തെരഞ്ഞെടുപ്പു ക്യാമ്പയിന് സൗദി തലത്തിൽ തുടക്കം കുറിചു.

Published

on

ദമാം: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ വൺ കാൾ വൺ വോട്ട് എന്ന ശീർഷകത്തിൽ തെരഞ്ഞെടുപ്പു ക്യാമ്പയിന് സൗദി തലത്തിൽ തുടക്കം കുറിചു.

ദമാം അൽറയാൻ പോളിക്ലിനിക് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ നിരവധി പ്രവാസി സംഘടനാ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. ജനാധിപത്യ ധ്വംസനം നടത്തിക്കൊണ്ടു ഫാസിസ്റ്റു ഭരണം കൊണ്ടുവരാൻ നടത്തുന്ന ശ്രമം കേരളത്തിലെയും ഇന്ത്യയിലെയും വോട്ടർമാർ ജാഗ്രതയോടെ നിർവഹിക്കണമെന്നും പ്രവാസലോകത്തു നിന്ന്കൊണ്ടു അതിനായി ഒരു ഫോൺ കാളിൽ കൂടി തെരഞ്ഞെടുപ്പു സന്ദേശങ്ങൾ നൽകണമെന്നും കെ.എം.സി.സി നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപെട്ടു.

സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി തെരഞ്ഞെടുപ്പ് ഉപ സമിതി ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഉസ്മാൻ അലി പാലത്തിങ്ങൽ, ഇ. കെ. സലിം (ഒ.ഐ.സി.സി), കെ. എം. ബഷീർ (കെ ഐ ജി), സാജിത് ആറാട്ടുപുഴ, മാലിക് മക്ബൂൽ,
മുഹമ്മദ് റഫീഖ് (മഹാരാഷ്ട്ര), ശബ്‌ന നജീബ്, ലിബി ജെയിംസ് (ഒഐസിസി )
കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ ഷൌക്കത്ത് അലി ഹാജി തുടങ്ങിയവർ സംസാരിച്ചു.

പി. ടി. അലവി, നൗഷാദ് ഇരിക്കൂർ, സവാദ് ഫൈസി, സി. എച്ച്. മൗലവി, അൻവർ റയാൻ, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ അഷ്‌റഫ്‌ ഗസാൽ, നൗഷാദ് കെ.സ് പുരം, സമദ് വേങ്ങര, സലിം പാണമ്പ്ര, ബഷീർ വെട്ടുപാറ തുടങ്ങിയവർ സംബന്ധിച്ചു. കിഴക്കൻ പ്രവിശ്യ, സെൻട്രൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ റഹ്‌മാൻ കാരയാട്, ഹമീദ് വടകര, ഇക്ബാൽ ആനമങ്ങാട്, മുഷ്താഖ് പേങ്ങാട്, കാദർ മാസ്റ്റർ, മജീദ് കൊടുവള്ളി, നജീബ് ചീക്കിലോട്, ശംസുദ്ദിൻ പള്ളിയാളി, ടി. ടി. കരീം, നൗഷാദ് തിരുവനന്തപുരം, ഹുസ്സൈൻ വേങ്ങര,ജൗഹർ കുനിയിൽ, ഫൈസൽ കൊടുമ, ഷെരീഫ് പാലക്കാട്‌, ഖാദർ അണങ്കൂർ, അറഫാത്ത് കാസറഗോഡ്, സഹീർ മുസ്ലിയാരങ്ങാടി, ആസിഫ് മേലങ്ങാടി, റസാഖ് ഓമാനൂർ, അലി പാച്ചേരി, ഹാജറ സലീം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല സ്വാഗതവും മുജീബ് കൊളത്തൂർ നന്ദിയും പറഞ്ഞു.

Continue Reading

Trending