Connect with us

columns

തൊഴില്‍ മേഖല തകര്‍ത്ത പിണറായി കാലം

Published

on

അഹമ്മദ്കുട്ടി ഉണ്ണികുളം

നാലേമുക്കാല്‍ വര്‍ഷത്തെ പിണറായി ഭരണം കേരളത്തിലെ തൊഴില്‍-വ്യവസായ മേഖലകളെ പൂര്‍ണമായും തകര്‍ത്തു. ഈ സര്‍ക്കാറിന്റെ ആരംഭകാലത്ത് വ്യവസായ- തൊഴില്‍ വകുപ്പ് മന്ത്രിമാര്‍ ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. പല കാരണങ്ങള്‍കൊണ്ട്, കേരളത്തില്‍ അടച്ചിട്ട വ്യവസായ സ്ഥാപനങ്ങളെല്ലാം തുറക്കാന്‍ നടപടി എടുക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. അടച്ചിട്ട സ്ഥാപനങ്ങളുടെ നീണ്ട ലിസ്റ്റ് തയ്യാറാക്കി. കോഴിക്കോട്ട് മാവൂരില്‍ പുതിയ വ്യവസായം, സ്റ്റീല്‍ കോംപ്ലക്‌സ് അടക്കമുള്ള സ്ഥാപനങ്ങളുടെ പുനരുജ്ജീവനം, കോംട്രസ്റ്റ് വിഷയങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ പരിഹാരം ഉണ്ടാക്കാമെന്ന വാഗ്ദാനം കിട്ടി. കാസര്‍കോട്ട് ഭെല്‍ പോലുള്ള സ്ഥാപനങ്ങളുടെ സംരക്ഷണം, എറണാകുളത്ത് അരൂരിലെ ബാര്‍മര്‍ ലാറി, ഫാക്ടിന്റെ യൂറിയ – കാപ്രോലാക്റ്റം പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍, പൂട്ടിയിട്ട എച്ച്.എം.ടി പ്രിന്റിങ് ഡിവിഷന്‍, കറുകുറ്റി പ്രീമിയര്‍ കേബ്ള്‍സ്, ബോംബേ ഓയില്‍ മില്‍സ് അങ്കമാലി, പെരുമ്പാവൂര്‍ റയേണ്‍സ് കോതമംഗലം, റാഡോ ടയേഴ്‌സ്, ആലുവ അശോക മില്‍സ്, കാത്തായി മില്‍സ്, ട്രാവന്‍കൂര്‍ വയര്‍ റോപ്‌സ്, നെടുമ്പാശ്ശേരി തോഷിബ, കളമശ്ശേരി തോഷിബ, ടി.സി.എം, ചാക്കോള മില്‍സ്, ശ്രീചിത്ര മില്‍സ്, ഒഗലേ ഗ്ലാസ്, ആള്‍സ്‌റ്റോം, ഇടപ്പള്ളി പൊയ്ശ, എടയാര്‍ പെരിയാര്‍ കെമിക്കല്‍സ്, മെര്‍ക്കം, ബിനാനി സിങ്ക്, ശ്രീശക്തി പേപ്പര്‍ മില്‍സ്, മുളന്തുരുത്തി ആര്‍ടെക്, ഹിന്റാല്‍കോ സ്മാര്‍ട്ട് പ്ലാന്റ് എന്നിവയൊക്കെ തുറന്ന് പ്രവര്‍ത്തിപ്പിക്കും എന്നൊരു പ്രതീക്ഷയും നല്‍കി.

അടഞ്ഞ്കിടന്ന് തോട്ടങ്ങളുടെ കാര്യത്തിലും യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പുനല്‍കി. മേത്താനത്ത് എസ്റ്റേറ്റ്, കോട്ടമല എം.എം.ജെ പ്ലാന്റേഷന്‍സ്, ബോണാമി, പീരുമേട് ടി കമ്പനി, കരിമല, വാഴക്കുണ്ട്, ശിങ്കാരച്ചോല, ബിയാട്രിസ്, റോസറി, കള്ളിയറ, ബോണക്കാട്, ഗോകുല്‍ എസ്റ്റേറ്റ്, മണലാരു കാര്‍ഡമം ഡിവിഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍. അവിടെ പട്ടിണി കിടക്കുന്ന തൊഴിലാളികള്‍. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, കൈത്തറി എന്നിവയുടെ പുനരുദ്ധാരണം. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ സംരക്ഷണം. അന്ന് ട്രേഡ് യൂണിയനുകള്‍ ഉയര്‍ത്തിയ മിക്ക ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ ആവശ്യങ്ങളെല്ലാം പിന്നീട് വെള്ളത്തില്‍ വരച്ച വര പോലെയായി. എന്തെങ്കിലും തുടര്‍ നടപടിയോ അവലോകന യോഗങ്ങളോപോലും ഉണ്ടായില്ല. തുടര്‍ന്ന് കണ്ടത് പിണറായി ഗവണ്‍മെന്റിന്റെ കയ്യിട്ടുവാരലായിരുന്നു. പിണറായിതന്നെ അഴിമതികള്‍ക്ക് നേതൃത്വം കൊടുക്കുന്ന അവസ്ഥവന്നു. മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് എന്നിവയിലെല്ലാം ആരോപണം തുടരെത്തുടരെ വന്നു. എതിരായി പറയുന്നവരെ ഇരുമ്പുദണ്ഡുപയോഗിച്ച് നിശബ്ദരാക്കി. എതിരാളികളെ വിജിലന്‍സിനെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി. ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ പോലും വെറുതെ വിട്ടില്ല. ന്യായമായും പാര്‍ട്ടി സെക്രട്ടറി സ്ഥാനം കിട്ടേണ്ട എം.എ ബേബി കുതറി. ആനത്തലവട്ടം ആനന്ദന്‍ ശബ്ദമുയര്‍ത്തി. ഒതുങ്ങിക്കൂടിയ അച്യുതാനന്ദനും ഉശിരും പുളിയും വരുമെന്ന് അടക്കംപറച്ചില്‍വന്നു. എല്ലാംകൂടി ഒരു വെടിക്കെട്ടിന്റെ സാഹചര്യമാണ് സി.പി.എമ്മില്‍ ഉരുണ്ടുകൂടുന്നത്.

ലാവ്‌ലിന്‍, ഓഖി, പ്രളയം, പെന്‍ഷന്‍, ബാര്‍, ബ്ലൂവെറി, ഡിഷ്‌ലറി, ഭൂമി, ഡാറ്റ, മാര്‍ക്ക്ദാനം, സ്പ്രിംഗഌ, പി.എസ്.സി, ഓണക്കിറ്റ്, ശര്‍ക്കര, മസാല ബോണ്ട് എന്നീ തട്ടിപ്പുകളില്‍ മുഴുകിയ പിണറായി സര്‍ക്കാറിന് തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധപതിപ്പിക്കാന്‍ സമയം കിട്ടിയില്ല. കായല്‍ നികത്താനും പിന്‍വാതില്‍ നിയമനത്തിനും ഹെലികോപ്റ്റര്‍, കിഫ്ബി, കഞ്ചാവ്, സ്വര്‍ണക്കടത്ത്, മയക്കുമരുന്ന്കടത്ത് എന്നിവയില്‍ എല്ലാമാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്. അതോടെ തൊഴിലാളികളുടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായി. അവസാനം, പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ലേ എന്നൊരു മറു ചോദ്യമാണ് തൊഴിലാളികളോട് സര്‍ക്കാര്‍ ചോദിച്ചത്. യഥാര്‍ത്ഥത്തില്‍ നിലവിലുണ്ടായിരുന്ന പെന്‍ഷന്‍ വെട്ടിക്കുറച്ച് ഏഴു കോടി രൂപ പിണറായി സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടുകയാണ് ചെയ്തത്. നിയമാനുസൃതം രണ്ട് പെന്‍ഷന്‍ വാങ്ങിയവരുടെ ഓരോ പെന്‍ഷനും 600 രൂപയായി കുറച്ചു. വികലാംഗര്‍, വിധവകള്‍, വാര്‍ധക്യ – അവശത ബാധിച്ചവര്‍, അംഗപരിമിതര്‍, ഓട്ടിസം ബാധിച്ചവര്‍ തുടങ്ങിയവര്‍ക്ക് സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ നിയമപരമായി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ക്ഷേമ പെന്‍ഷന്‍ എന്നതിന്റെ അടിസ്ഥാനം സര്‍ക്കാര്‍ വിഹിതമേ അല്ല. ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിഹിതവും തൊഴിലുടമയുടെ വിഹിതവുമായി അംശാദായം അടച്ചുകിട്ടുന്ന പെന്‍ഷന്‍ സൗജന്യമായി ലഭിക്കുന്നതല്ല. അത് തൊഴിലാളികളുടെ അവകാശമാണ്. അഞ്ചേമുക്കാല്‍ ലക്ഷം തൊഴിലാളികളുടെ പെന്‍ഷന്‍ ആനുകൂല്യത്തില്‍നിന്ന് ഏഴ് കോടി രൂപ സര്‍ക്കാറിലേക്ക് മാറ്റുകയാണ് ചെയ്തത്.

കേന്ദ്രത്തിന്റെ വ്യവസായത്തില്‍നിന്ന് കേരളത്തിന് മൂന്നു ശതമാനം ഓഹരി ന്യായമായും ലഭിക്കേണ്ടതുണ്ട്. കേരളത്തില്‍ പുതിയൊരു വ്യവസായവും കൊണ്ടുവരാന്‍ ശ്രമിക്കാത്ത പിണറായി സര്‍ക്കാര്‍ കേന്ദ്രത്തോട് വ്യവസായം ചോദിച്ച്‌വാങ്ങിയില്ലെന്ന് മാത്രമല്ല അതിപ്പോള്‍ മൂന്നു ശതമാനത്തിനുപകരം 1.50 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കേരളത്തില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ കാലത്ത് കുതിച്ചുചാടിയ ഐ.ടി മേഖല ഇപ്പോള്‍ ഊര്‍ധശ്വാസം വലിക്കുന്നു. നാലര വര്‍ഷമായി പൂട്ടിയിട്ട കശുവണ്ടി കോര്‍പറേഷന്‍ കമ്പനികളെ സര്‍ക്കാര്‍ കാപ്പക്‌സിനെകൊണ്ട് ഏറ്റെടുപ്പിക്കുമെന്ന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ഒന്നും നടന്നില്ല. കയര്‍, കശുവണ്ടി, കൈത്തറി, ഈറ്റ-ബാംബു, കളിമണ്‍ പാത്ര നിര്‍മാണം, പായ നെയ്ത്ത്, തയ്യല്‍ എന്നീ മേഖലകളെല്ലാം കനത്ത ദുരിതത്തിലാണ്. തോട്ടം മേഖലയിലാവട്ടെ പലയിടത്തും മാസത്തില്‍ പകുതി രേഖകളോടുകൂടിയ ജോലിയും മറ്റു പകുതി വൗച്ചര്‍ ജോലിയുമാണ്. ക്ഷേമബോര്‍ഡുകളുടെ പ്രവര്‍ത്തനത്തെപറ്റി പരാതികള്‍ കുന്നുകൂടുകയാണ്. മോട്ടോര്‍ രംഗമാകെ തളര്‍ന്നു.

ഈ ഗവണ്‍മെന്റിന്റെ കാലത്ത് അംഗീകൃത കടവുകളില്‍ മണല്‍വാരല്‍ അനുമതി ലഭിക്കാത്തത്‌കൊണ്ട് ആയിരങ്ങള്‍ പട്ടിണിയിലാണ്. ചുമട്ടുമേഖലയിലാവട്ടെ സ്വകാര്യ വ്യക്തികള്‍ക്ക് ഗോഡൗണ്‍ തുറക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ സമ്മതം നല്‍കുന്നു. സംസ്ഥാനത്ത് വിലക്കയറ്റം തടയാനോ സാമൂഹ്യ സുരക്ഷ സാര്‍വത്രികമാക്കാനോ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല. തൊഴിലാളികള്‍ക്കും റേഷന്‍ ഷാപ്പിലൂടെ കിറ്റ് കൊടുത്തില്ലേ എന്ന അവകാശവാദവും സര്‍ക്കാറിനുണ്ട്. സര്‍ക്കാറിന്റെ ഫണ്ട് ഉപയോഗിച്ച് സ്വാഭാവികമായും ചെയ്യേണ്ട കാര്യം ഇതിനേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് നടപ്പാക്കേണ്ടിയിരുന്നത്. കെ.എം.സി.സിയെപ്പോലുള്ള സംഘടനകള്‍ നല്‍കുന്ന കോടിക്കണക്കിന് രൂപയുടെ സൗജന്യ കിറ്റുകള്‍ക്ക് മുന്നില്‍ ഇതൊക്കെ കേവലം രാഷ്ട്രീയ സ്റ്റണ്ടുകളാണ്. തൊഴിലാളികള്‍ക്കോ ജീവനക്കാര്‍ക്കോ ന്യായമായ ഒരാനുകൂല്യവും പിണറായി ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കേന്ദ്ര ഗവണ്‍മെന്റ് അര്‍ഹരായ ഓരോ വ്യക്തിയുടെയും അക്കൗണ്ടിലേക്ക് 7500 രൂപ വീതം നിക്ഷേപിക്കുന്നതിനോട് കേരള സര്‍ക്കാറും യോജിക്കുന്നു. എന്നാല്‍ കോവിഡ് മൂലം പട്ടിണിയിലായ, അങ്ങേയറ്റം കഷ്ടപ്പെടുന്ന, പാവങ്ങളായ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് എന്തെങ്കിലും തുക എത്തിക്കാനുള്ള സൗമനസ്യംപോലും പിണറായി സര്‍ക്കാര്‍ കാണിച്ചില്ല. ഈ സാഹചര്യത്തില്‍ യു.ഡി.എഫിനും അതിനൊപ്പം നില്‍ക്കുന്നവരുമായ സ്ഥാനാര്‍ത്ഥികളെ വര്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണ്ട ചരിത്രപരമായ കടമയാണ് തൊഴിലാളികള്‍ അടക്കം എല്ലാവരും നിര്‍വഹിക്കേണ്ടത്.
(എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending