Video Stories
സി.ബി.ഐ തലപ്പത്തെ അഴിമതിക്കഥകള്‍

സതീഷ് ചന്ദ്ര
ഡയറക്ടര്‍ അലോക് വര്‍മയും സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള സംഘര്‍ഷം സി.ബി.ഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലേക്ക് നീങ്ങുന്നു. അസ്താനക്കെതിരെ കൈക്കൂലി കേസ് എടുത്തത് സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണമായിട്ടുണ്ട്. ആറോളം കേസുകളാണ് അസ്താനക്കെതിരെയുള്ളത്. ‘പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണി, ഗുജറാത്ത് കേഡര്‍ ഓഫീസര്‍, ഗോധ്ര പ്രത്യേക അന്വേഷണ സംഘത്തിലെ പ്രമുഖന്, സി.ബി.ഐയില്‍ രണ്ടാമനായി നുഴഞ്ഞുകയറി കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടു. ഈ പ്രധാനമന്ത്രിയുടെ കീഴില്‍ സി.ബി.ഐ രാഷ്ട്രീയ പകപോക്കലിനുള്ള ഉപാധിയാണ്’ രാഹുല്‍ ട്വീറ്റില്‍ കുറിച്ചവരികളാണിത്. സി.ബി.ഐ അന്വേഷണം നേരിടുന്ന സതീഷ് സാനയില്‍നിന്ന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനക്ക് എതിരെയുള്ള കേസ്. അഗസ്ത വെസ്റ്റ്ലന്ഡ് ഇടപാട്, വിജയ് മല്യയുടെ വായ്പത്തട്ടിപ്പ് തുടങ്ങി സുപ്രധാന കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു നേതൃത്വം നല്‍കുന്നയാളാണ് അസ്താന. രാജ്യത്തെ അന്വേഷണ ഏജന്‍സിയുടെ രണ്ടാംനിരക്കാരനായ ഉദ്യോഗസ്ഥനെതിരെ സി.ബി.ഐ തന്നെ കേസെടുക്കുന്നത് അസാധാരണമാണ്.
അതേസമയം, അലോക് വര്‍മയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ അസ്താന നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളുമായി കാബിനറ്റ് സെക്രട്ടറിക്ക് അദ്ദേഹം പരാതി നല്‍കിയതായും ദ ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു. പ്രധാനമന്ത്രിക്കും പരാതി നല്‍കിയതായും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. പന്ത്രണ്ടിലധികം ആരോപണങ്ങളാണ് അസ്താന, വര്‍മക്കും കൂട്ടര്‍ക്കുമെതിരെ ഉന്നയിച്ചിരിക്കുന്നത്. മാംസ വ്യാപാരി മോയിന്‍ ഖുറേഷിക്കെതിരായ അന്വേഷണം, സെന്റ് കിറ്റ്സ് പൗരത്വം തേടുന്ന രണ്ട് ബിസിനസുകാരുമായി ബന്ധപ്പെട്ട കേസ്, ഹരിയാനയിലെ ഭൂമി ഏറ്റെടുക്കല്‍ കേസ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാവുകയും അടി മുറുകുകയും ചെയ്യുമ്പോള്‍ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന പല കേസുകളുടേയും ഇതുവരെ വെളിച്ചം കാണാതിരുന്ന വിശദാംശങ്ങള്‍ പുറത്തുവരുന്നുണ്ട്. അതേസമയം വര്‍മയേയോ അസ്താനയേയോ സ്ഥാനത്ത്നിന്ന് നീക്കി മറ്റേതെങ്കിലുമിടത്ത് നിയമനം നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളിക്കളയുന്നു. സി.ബി.ഐയുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
വര്‍മയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അസ്താന ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇവയാണ്: മോയിന്‍ ഖുറേഷിക്കെതിരായ കേസിലെ മറ്റൊരു പ്രതി സന സതീഷ് ബാബു പറയുന്നത് സി.ബി.ഐ നടപടി ഒഴിവാക്കാന്‍ അലോക് വര്‍മക്ക് രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ്. സന ഒരു തവണ മാത്രമാണ് ചോദ്യം ചെയ്യലിന് ഹാജരായത്. സനയെ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അലോക് വര്‍മ തന്നോട് പറഞ്ഞത്. അതേസമയം ഇതേ കേസുമായി ബന്ധപ്പെട്ട് തന്നെയാണ് രാകേഷ് അസ്താനക്കെതിരെ ഒക്ടോബര്‍ 15ന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൈക്കൂലി വാങ്ങിയത് അസ്താനയാണ് എന്നാണ് ആരോപണം. അസ്താനയടക്കമുള്ളവര്‍ക്ക് മൂന്ന് കോടി രൂപ കൈക്കൂലി നല്‍കിയെന്ന് സന മൊഴി നല്‍കിയെന്ന് എഫ്.ഐ.ആര് ആരോപിക്കുന്നു. ഒക്ടോബര്‍ നാലിന് ഇത് സംബന്ധിച്ച് സന സതീഷ് ബാബു മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് പറയുന്നത്.
സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് അന്വേഷണങ്ങളില്‍നിന്നും അറസ്റ്റില്‍നിന്നും രക്ഷപ്പെടാനായി രണ്ട് ബിസിനസുകാര്‍ കരീബിയന്‍ രാജ്യമായ സെന്റ് കിറ്റ്സില്‍ പൗരത്വം തേടുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ സി.ബി.ഐ ഡയറക്ടറെ അറിയിച്ചിരുന്നു. എന്നാല്‍ സി.ബി.ഐ ഇവരുടെ പാസ്പോര്‍ട്ട് റദ്ദാക്കാനോ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ ആവശ്യമായ നടപടിയൊന്നുമെടുത്തില്ല. ഇതിലൊരാള്‍ കല്‍ക്കരി കുംഭകോണ കേസില്‍ പ്രതിയാണ്. മറ്റേയാള്‍ ടു.ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട പണ തട്ടിപ്പ് കേസിലെ പ്രതിയും.
പണതട്ടിപ്പ് കേസുകളില്‍ വസ്തു ജപ്തി ചെയ്യില്ലെന്ന് ഉറപ്പാക്കാന്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് എന്‍ഫോഴ്സ്മെന്റ് അസി.ഡയറക്ടര്‍ പിടിയിലായിരുന്നു. എന്നാല്‍ ഈ നടപടിയുടെ പേരില്‍ ഡയറക്ടര്‍ അലോക് വര്‍മ സി.ബി.ഐ ലക്നൗ യൂണിറ്റ് തലവനെ ശകാരിക്കുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ പിന്നീട് സി.ബി.ഐയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ചണ്ഡിഗഡിലെ ഇഡി ഉദ്യോഗസ്ഥന് ഉള്‍പ്പെട്ട കൈക്കൂലി കേസിലും സി.ബി.ഐ അലംഭാവം കാട്ടി.
അസ്താന കൈക്കൂലി കേസില്‍ ഒന്നാം പ്രതിയാണ്. റോയുടെ (റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ്) സ്പെഷല്‍ ഡയറക്ടര്‍ സമന്ത് കുമാര്‍ ഗോയലിന്റെ പേരും അസ്താനക്കെതിരായ എഫ്.ഐ.ആറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗോയല്‍ പ്രതിയല്ല. ഫോണ്‍ രേഖകള്‍, വാട്സ് അപ് സന്ദേശങ്ങള്‍ തുടങ്ങിയവയെല്ലാം സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. ആറ് കേസുകളിലാണ് അസ്താനക്കെതിരെ അന്വേഷണം നടത്തുന്നത് സിവിസിക്ക് മുമ്പാകെ സെപ്തംബര്‍ 21ന് സി.ബി.ഐ അറിയിച്ചിരുന്നു. അലോക് വര്‍മയെ വ്യക്തിഹത്യ ചെയ്യാനും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുമാണ് രാകേഷ് അസ്താന ശ്രമിക്കുന്നതെന്ന് സി.ബി.ഐ ആരോപിക്കുന്നു. സിവിസിക്ക് വ്യാജ പരാതികള്‍ നല്‍കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ് അസ്താന എന്ന് സി.ബി.ഐ പറയുന്നു. ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന് മനോജ് പ്രസാദിനെ, സന സതീഷ് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സി.ബി.ഐ അസ്താനയ്ക്കെതിരെ നീങ്ങിയത്. മോയിന്‍ ഖുറേഷിയുടെ സ്ഥാപനത്തില്‍ 2014 ഫെബ്രുവരിയില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് റെയ്ഡ് നടത്തിയിരുന്നു. ബ്ലാക് ബെറി മെസഞ്ചര്‍ വഴി ഖുറേഷി, മുന്‍ സി.ബി.ഐ ഡയറക്ടര്‍ എ.പി സിങുമായി നടത്തിയ സംഭാഷണം വിവാദമായിരുന്നു. യു.പി.എസ്സി അംഗമായിരുന്ന എ.പി സിംങ് ഇതേത്തുടര്‍ന്ന് രാജിവെച്ചു. 2017 ഫെബ്രുവരിയില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. അസ്താനയുടെ നേതൃത്വത്തില്‍ സി.ബി.ഐ എസ്.ഐ.ടി കൈകാര്യം ചെയ്ത വളരെ പ്രധാനപ്പെട്ട കേസുകളിലൊന്നായിരുന്നു ഇത്. ഒക്ടോബര്‍ നാലിന് സന സതീഷ്, രാകേഷ് അസ്താനയടക്കം നാല് പേര്‍ക്കെതിരെ മൊഴി നല്കി. 2017 ഡിസംബര്‍ മുതലുള്ള 10 മാസക്കാലം മൂന്ന് കോടി രൂപ ഇവര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് പരാതി. കൂടുതല്‍ തുക നല്കാന് ആവശ്യപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിച്ചതായും സതീഷ് മൊഴി നല്കി. മനോജ് പ്രസാദിന്റെ നിര്‍ദ്ദേശ പ്രകാരം എസ.്ഐ.ടിയുടെ ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതിനായി 25 ലക്ഷം രൂപ നല്കി. 1.75 കോടി രൂപ വാങ്ങാനായി ഡല്‍ഹിയിലെത്തിയ മനോജ് പ്രസാദിനെ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. റോയില്‍ ഡയറക്ടര്‍ കഴിഞ്ഞാല്‍ ഉന്നത ഉദ്യോഗസ്ഥനായ സമന്ത് കുമാര്‍ ഗോയല്‍, മനോജ് അടക്കമുള്ളവരുമായി നിരന്തര ബന്ധം പുലര്‍ത്തിയിട്ടുണ്ട് എന്ന് സി.ബി.ഐ ആരോപിക്കുന്നു. ഗോയലിനെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും അദ്ദേഹം സി.ബി.ഐയുടെ നിരീക്ഷണത്തിലാണ്.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
kerala3 days ago
ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനം; സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍
-
kerala3 days ago
കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india2 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
News2 days ago
ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം; കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് പൊലീസ്