Connect with us

columns

ശഅബാന്‍ ചിന്തകള്‍

ഹിജ്‌റ കലണ്ടറിലെ എട്ടാമത്തെ മാസമാണ് ശഅബാന്‍. ഈ ലോകത്തോട് അല്ലാഹു കാണിക്കുന്ന ഏറ്റവും വലിയ കാരുണ്യമായ റമസാനിന്റെ തൊട്ടുമുമ്പുള്ള മാസം. ശഅബാന്‍ പ്രത്യേക ചര്‍ച്ചയാവുന്നത് സത്യത്തില്‍ റമസാനിനു വേണ്ടിയാണ്.

Published

on

ടി.എച്ച് ദാരിമി

ഹിജ്‌റ കലണ്ടറിലെ എട്ടാമത്തെ മാസമാണ് ശഅബാന്‍. ഈ ലോകത്തോട് അല്ലാഹു കാണിക്കുന്ന ഏറ്റവും വലിയ കാരുണ്യമായ റമസാനിന്റെ തൊട്ടുമുമ്പുള്ള മാസം. ശഅബാന്‍ പ്രത്യേക ചര്‍ച്ചയാവുന്നത് സത്യത്തില്‍ റമസാനിനു വേണ്ടിയാണ്. കാരണം, റമസാന്‍ എത്ര വലിയ കാരുണ്യമാണ് എന്ന് തിരിച്ചറിയുന്ന ആരും പറയും, ശഅബാന്‍ അതിന്റെ ആമുഖവും മുഖവുരയുമാണെന്ന്. അതു നബി (സ) തിരുമേനിയുടെ ജീവിതത്തില്‍ ഏറെ പ്രകടമായിരുന്നു. റമസാനിനുവേണ്ടിയുള്ള തീവ്രമായ ഒരുക്കത്തിലും പരിശീലനത്തിലുമായിരുന്നു നബി (സ). എന്തു കൊണ്ട് ഈ ആരാധനക്കുമാത്രം ഇങ്ങനെ ഒരുക്കം എന്ന് ചോദിക്കുന്നവര്‍ സത്യത്തില്‍ റമസാനിനെ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല എന്നാണ് മറുപടി. മറ്റ് ആരാധനകളില്‍നിന്ന് ഏറെ വ്യത്യസ്ഥതകള്‍ നിറഞ്ഞ ഒന്നാണ് നോമ്പ്. ഏറെ പ്രകടമായ മൂന്ന് വ്യത്യാസങ്ങള്‍ പറയാം. ഒന്നാമതായി അതിന്റെ സമയദൈര്‍ഘ്യം. നമസ്‌കാരം പോലെ ചെറിയ സമയത്തില്‍ ചെയ്തുതീര്‍ക്കാവുന്ന ഒന്നല്ല നോമ്പ്. അതിന് ചുരുങ്ങിയത് ഒരു പകല്‍ വേണം. കുറേസമയം നീളുന്ന ഒന്ന് കയ്യടക്കത്തോടെ ചെയ്യാന്‍ തയ്യാറെടുപ്പും പരിശീലനവും വേണം. രണ്ടാമത്തേത് അതില്‍ അനുഭവിക്കേണ്ട ത്യാഗമാണ്. മുസ്‌ലിംകളുടെ നോമ്പ് സമ്പൂര്‍ണമായ ഉപവാസമാണ്. ഒരുതരം ഭക്ഷണവും പാനീയവും എന്തിന് പുക പോലും ഇത്രയും സമയം അകത്തേക്ക് കടക്കാന്‍ പാടില്ല. അതിന് ക്ഷമയും സഹനവും വേണം. അതും ക്ഷിപ്രസാധ്യമല്ല.

മൂന്നാമത്തേത് പ്രകടനപരതയുടെ അഭാവമാണ്. പ്രകടനപരത പ്രചോദനമാണ്. തെരുവിലെ സര്‍ക്കസുകാരന്റെ കലാപ്രകടനങ്ങള്‍ക്ക് ചൂടുപിടിക്കുക ഒരുപാട് ആള്‍ കാണാന്‍ ഉണ്ടാവുമ്പോഴാണ്. കണ്ടുനില്‍ക്കുന്നവരോ വീക്ഷിക്കുന്നവരോ ഉണ്ടെങ്കില്‍ നമസ്‌കാരത്തിന് നല്ല അച്ചടക്കം ഉണ്ടാകും. നോമ്പിന് ഇതൊന്നുമില്ല. ഒരാള്‍ക്ക് നോമ്പുണ്ടോ ഇല്ലയോ എന്നത് അടുത്തിരിക്കുന്ന ആള്‍ക്കു പോലും അറിയാന്‍ കഴിയില്ല. അതിനാല്‍ പ്രചോദനങ്ങളുടെ പിന്തുണയും സഹായവും ഇല്ലാതെതന്നെ നോമ്പ് എന്ന ആരാധന പൂര്‍ണാര്‍ഥത്തില്‍ നിര്‍വഹിക്കാന്‍ ശരീരത്തിനും മനസ്സിനും പരിശീലനം ലഭിക്കേണ്ടതുണ്ട്. ഇക്കാരണത്താല്‍ ശഅബാന്‍ മാസത്തെ റമസാനിന്റെ പരിശീലനമായി നബി തങ്ങള്‍ പരിഗണിക്കുമായിരുന്നു. നോമ്പിന്റെ പരിശീലനവും ഒരുക്കവും നോമ്പ് കൊണ്ടുതന്നെയാണ് ചെയ്യേണ്ടത്. അപ്പോഴാണ് അത് ശരിക്കും പരിശീലനം ആവുക. നബി തങ്ങള്‍ അങ്ങനെ തന്നെയാണ് ചെയ്തിരുന്നത്. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) പറയുന്നു: നബി(സ) തങ്ങള്‍ ശഅബാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിനേക്കാള്‍ മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശഅബാന്‍ (ഏറെക്കുറെ) മുഴുവനും നബി തങ്ങള്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങളൊഴികെ ശഅബാന്‍ അദ്ദേഹം നോമ്പെടുത്തിരുന്നു (മുസ്‌ലിം). ഉമ്മുസലമ (റ) പറയുന്നു: റസൂല്‍ (സ) റമസാനും ശഅബാനും പരസ്പരം ചേര്‍ത്ത് നോമ്പ് പിടിക്കാറുണ്ടായിരുന്നു
എന്നതൊഴിച്ചാല്‍, രണ്ട് മാസങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല (അഹ്മദ്).

ഇത്രയധികം നോമ്പെടുക്കുമ്പോള്‍ നബിക്ക് ഒരുക്കം, പരിശീലനം എന്നിവക്കപ്പുറം മറ്റു ചില ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. അത് ഉസാമബിന്‍ സൈദ്(റ)വിന്റെ ഹദീസില്‍നിന്ന് ഗ്രഹിക്കാം. അദ്ദേഹം ഒരിക്കല്‍ റസൂല്‍ (സ) യോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, (റമസാന്‍ കഴിഞ്ഞാല്‍പ്പിന്നെ) ശഅബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത്‌പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ. അപ്പോള്‍ നബി(സ) പറഞ്ഞു: റജബിനും റമസാനിനും ഇടയില്‍ ആളുകള്‍ (പരിഗണിക്കാതെ) അശ്രദ്ധരായിവിടുന്ന മാസമാണത്. അതാകട്ടെ അല്ലാഹുവിന്റെ പക്കലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസവുമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. റജബിനും റമസാനിനുമിടയില്‍ ജനങ്ങള്‍ മറന്നുപോവുന്ന മാസം എന്നു പറയുന്നതില്‍നിന്ന് ഇത് അങ്ങനെ മറക്കാവുന്ന മാസമല്ല എന്ന ധ്വനി മനസ്സിലാക്കാം. മാത്രമല്ല, ഒരു വര്‍ഷത്തെ സല്‍കര്‍മങ്ങളുടെ കണക്കുകള്‍ അല്ലാഹുവിലേക്ക് കൊണ്ടുപോകുന്ന മാസവും ഇതാണ്. ഈ ഏടുകളില്‍ ധാരാളം ന്യൂനതകളും കുറവുകളും ഉണ്ടാകും. അതിന്റെ കാര്യത്തില്‍ ഒരു കാരുണ്യം ഉണ്ടായിരിക്കുവാന്‍ ശഅബാനിലെ നോമ്പ് വലിയ സഹായമാണ്. ഇത് ഒരു ഉപവാസമാണല്ലോ. തന്റെ ദൈന്യത പ്രകടിപ്പിച്ചും ആവശ്യത്തിന്റെ അനിവാര്യത പ്രകടിപ്പിച്ചും നടത്തുന്ന സമര രീതിയാണല്ലോ ഉപവാസം. ഇവിടെ സമരവും പ്രതിഷേധവും ഇല്ലെങ്കിലും ആവശ്യത്തിന്റെ അര്‍ഥന തീര്‍ച്ചയായും ഉണ്ട്.

ഇത്രയും പറഞ്ഞതില്‍നിന്നും റമസാനിന് വേണ്ടിയുള്ള ഒരുക്കങ്ങളുടെ സാംഗത്യവും അതിനുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്നും വ്യക്തമായി. ഒരുങ്ങേണ്ടത് നോമ്പ് നോറ്റ് തന്നെയാണ്. നോമ്പിന് ചില പ്രത്യേകതകള്‍ ഉണ്ട്. അത് ശരീരത്തിനും മനസ്സിനും ആരോഗ്യത്തിനും ഒരേസമയം അനിര്‍വജനീയമായ ഉണര്‍വും ഉന്മേഷവും നല്‍കും. പക്ഷേ അവ നേടുവാന്‍വേണ്ടി നോമ്പ് അനുഷ്ഠിക്കാന്‍ ശക്തമായ മനക്കരുത്ത്തന്നെ വേണം. കാരണം നോമ്പിന്‌വേണ്ടി ഉപേക്ഷിക്കേണ്ടത് മനസ്സിനോടും ശരീരത്തോടും വികാരത്തോടും അത്രമേല്‍ ഒട്ടിപ്പിടിച്ചു കിടക്കുന്ന വികാരങ്ങളെയാണ്. മനക്കരുത്ത് നേടാന്‍ മനുഷ്യനെ ഏറ്റവും അധികം സഹായിക്കുന്ന ആരാധനകൂടിയാണ് നോമ്പ്. കാരണം നോമ്പില്‍ നാം എന്തെങ്കിലും ചെയ്യുകയല്ല, ചെയ്യാവുന്നത് പലതും ത്യജിക്കുകയാണ്. ഒരു കാര്യം ചെയ്യാന്‍ വേണ്ടതിലധികം മനശക്തി വേണം ചെയ്യാവുന്ന കാര്യം വേണ്ടെന്ന് വെക്കാന്‍. ഇത്തരത്തില്‍ മനക്കരുത്തും നിശ്ചയദാര്‍ഢ്യവും മനസ്സില്‍നിന്ന് ഉയര്‍ന്നുവരികയും ശരീരത്തെ അതിനുവേണ്ടി പാകപ്പെടുത്തുകയും ചെയ്യാന്‍ കഴിഞ്ഞാല്‍ അത് റമസാനിനെ നൂറു ശതമാനവും ഉപയോഗപ്പെടുത്താന്‍ വേണ്ട ഒരുക്കവും പരിശീലനവും ആകും. അതുകൊണ്ടാണ് നബി തങ്ങള്‍ ശഅബാനില്‍ ഇത്രമേല്‍ സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിച്ചിരുന്നത്.
റമസാനിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ വേളയാണ് എന്ന് പറയുമ്പോള്‍ അതില്‍ പ്രധാനപ്പെട്ടതാണ് നോമ്പ് എന്നു മാത്രമേ നാം പറഞ്ഞതിനര്‍ത്ഥമുള്ളൂ. അതേസമയം റമസാനിന്റെ കര്‍മങ്ങള്‍ തന്നെയായ ദാനധര്‍മങ്ങള്‍, അച്ചടക്കമുള്ള ജീവിതം, ഖുര്‍ആന്‍ പാരായണം, ജീവിത ചിട്ടകള്‍ തുടങ്ങിയവയും ക്രമപ്പെടുത്തിയും ചിട്ടപ്പെടുത്തിയും ജീവിതത്തില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിനുവേണ്ടി ആദ്യം ചെയ്യേണ്ടത് നമസ്‌കാരം ആണ്. നമസ്‌കാരം സത്യവിശ്വാസിയുടെ ജീവിതത്തെ മുച്ചൂടും സ്വാധീനിക്കുന്ന ആരാധനയാണ്. അഞ്ചു നേരങ്ങളില്‍ ആദ്യ സമയത്തില്‍തന്നെ വൃത്തിയോടെയും ഭംഗിയോടെയും നമസ്‌കരിക്കാന്‍ ഒരാള്‍ തന്റെ ജീവിതത്തെ പരിശീലിപ്പിച്ചാല്‍ അതു തന്നെമതി അവന്റെ ജീവിതം ഇസ്‌ലാമികവത്കരിക്കാന്‍. ആയതിനാല്‍ ശഅബാനില്‍ കൃത്യമായ സമയത്ത് ജാഗ്രതയോടെ നമസ്‌കാരവും ജമാഅത്തുകളും പതിവാക്കിയാണ് ഒരുക്കങ്ങള്‍ തുടങ്ങേണ്ടത്. പിന്നീട് ജീവിതത്തില്‍ എന്നും ചെയ്യാനുള്ള കുറച്ചു കര്‍മങ്ങള്‍ നിറച്ചുതുടങ്ങണം. അതിന് ഏറ്റവും പറ്റിയ ഒന്നാണ് ഖുര്‍ആന്‍ പാരായണം. എല്ലാ നമസ്‌കാരങ്ങളുടെയും ശേഷം നിശ്ചിത ഭാഗം ഖുര്‍ആന്‍ ഓതുന്ന ശീലം ഉണ്ടാക്കിയെടുക്കുകയാണ് എങ്കില്‍ റമസാനിനെ ഖുര്‍ആനിനുവേണ്ടി സമര്‍പ്പിക്കാന്‍ അനായാസം കഴിയും. ദിക്‌റുകള്‍, ദുആകള്‍ ദാന ധര്‍മങ്ങള്‍ തുടങ്ങിയവ പിന്നീട് ജീവിതത്തില്‍ ആവശ്യത്തിന് നിറക്കണം. അതോടെ ജീവിതത്തില്‍ ആത്മീയതയുടെ നിറവ് അനുഭവപ്പെട്ടുതുടങ്ങും. അങ്ങനെ റമസാനില്‍ എത്തുമ്പോള്‍ അത് വലിയ ആത്മീയ അനുഭൂതിയായി മാറും.

ഇതുവരെ പറഞ്ഞത് ഈ മാസത്തിന്റെ പ്രത്യേകതകളാണ്. ഇനി ഈ മാസത്തിനുള്ളിലെ പ്രത്യേക കാര്യങ്ങള്‍ പറയാം. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബറാഅത്ത് രാവ്. ശഅബാന്‍ പതിനഞ്ചിന്റെ രാവാണ് അത്. അതിനെക്കുറിച്ച് നബി (സ) യുടെ ഹദീസ് ഇങ്ങനെയാണ്: മുആദ് ബ്ന്‍ ജബല്‍ (റ) വില്‍ നിന്നും നിവേദനം: റസൂല്‍(സ) പറഞ്ഞു: ശഅബാന്‍ പതിനഞ്ചിന്റെ രാവില്‍ അല്ലാഹു തന്റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, തര്‍ക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികള്‍ക്കും അവന്‍ പൊറുത്ത്‌കൊടുക്കുകയും ചെയ്യും (ത്വബറാനി). ഈ ഹദീസ് സ്വഹീഹാണ്. വ്യത്യസ്ഥ പരമ്പരകളിലൂടെ മുആദ് ബ്ന്‍ ജബല്‍(റ), അബൂ സഅ്‌ലബ(റ), അബ്ദല്ലാഹ് ബ്ന്‍ അംറുബ്‌നുല്‍ ആസ്വ്(റ), അബൂമൂസ അല്‍ അശ്അരി(റ), അബൂഹുറൈറ(റ), അബൂബക്കര്‍ സ്വിദ്ദീഖ് (റ), ഔഫ് ബ്ന്‍ മാലിക്ക്(റ), ആഇശ(റ) തുടങ്ങിയ ഒരു പറ്റം സ്വഹാബിമാരില്‍നിന്നും ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉള്ളത് ഈ രാവ് പുലരുന്ന പകലില്‍ സുന്നത്തായ നോമ്പ് അനുഷ്ഠിക്കുന്നതിനെ കുറിച്ചാണ്. പ്രത്യേകതയുള്ള രാവുകള്‍ പുലരുന്ന പകലുകളില്‍ നോമ്പ് സുന്നത്താണ് എന്നത് പണ്ടുകാലം മുതലേ സമുദായത്തിനുള്ളില്‍ നടന്നുവരുന്നതാണ്. ശ്രേഷ്ഠമായ തലമുറകളില്‍വരെ ഇതു ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ ചില ഹദീസുകളും വന്നിട്ടുണ്ട്. ശഅബാന്‍ പതിനഞ്ചായാല്‍ അതിന്റെ രാവ് നിങ്ങള്‍ നിന്ന് നമസ്‌കരിക്കുകയും പകല്‍ നിങ്ങള്‍ നോമ്പെടുക്കുകയും ചെയ്യുക എന്നതാണ് ആ ഹദീസ്. ഇബ്‌നു മാജയാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ ഹദീസ് പ്രാമാണികമല്ലെന്ന് ചിലരും അതല്ലെങ്കില്‍തന്നെയും ശ്രേഷ്ഠതയുടെ ഉള്ളടക്കമായതിനാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാം എന്ന് മറ്റു ചിലരും പറയുന്നു.

ഈ മാസത്തില്‍ അധികവും സുന്നത്ത് നോമ്പനുഷ്ഠിക്കാം, എല്ലാ അറബി മാസത്തിലും 13, 14, 15 ദിവസങ്ങള്‍ പൊതുവെ നോമ്പെടുക്കല്‍ സുന്നത്താണ്, ഒന്നിടവിട്ട് നോമ്പെടുക്കുന്ന ദാവൂദ് നബിയുടെ നോമ്പാണ് ഏറ്റവും ശ്രേഷ്ഠം, ബറാഅത്ത് രാവിന്റെ പകല്‍ നോമ്പ് സുന്നത്താണ്. ഇങ്ങനെ നാലു ന്യായങ്ങള്‍ ഒന്നിച്ചു വരുന്നു എന്നതിനാല്‍ ഈ ദിനത്തില്‍ നോമ്പെടുക്കുന്നത് അത്യുത്തമമാണ്. ജീവിത താളങ്ങളെ റമസാന്‍വത്കരിക്കാന്‍ പഠിക്കുകയും പരിശീലിക്കുകയുമാണ് വേണ്ടത്. അതിനുള്ള വേളയാണ് ശഅബാന്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending