Connect with us

kerala

നികുതിക്കൊള്ളയില്‍ ജീവിതം വഴിമുട്ടുമ്പോള്‍

ബജറ്റ് നിര്‍ദേശങ്ങള്‍ ഇന്ന് നിലവില്‍ വരുന്നതോടെ എരിതീയില്‍നിന്ന് വറചട്ടിയിലേക്ക് എന്നതാണ് മലയാളിയുടെ അവസ്ഥ. അവശ്യ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും മൂലം പൊറുതിമുട്ടുന്ന സാഹചര്യത്തിലാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം ബജറ്റ് സമ്മാനിച്ച നാലായിരത്തി അഞ്ഞൂറുകോടി രൂപയുടെ അധിക ബാധ്യത കൂടി ജനം പേറേണ്ടിവന്നിരിക്കുന്നത്.

Published

on

പി.എം.എ സലാം
മുസ്് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ലോക വിഡ്ഢിദിനത്തില്‍ ഒരു ജനതയെ മുഴുവന്‍ വിഡ്ഢികളാക്കാന്‍ ശ്രമിച്ച് സ്വയം വിഡ്ഢിയാകാനുള്ള നിയോഗം കേരളത്തിലെ പിണറായി സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കുമില്ല. സാധാരണ ജനം ചോദിക്കുന്നത് ഇനിയെങ്ങനെ ജീവിക്കുമെന്നാണ്. പെട്രോള്‍, ഡീസല്‍, കുടിവെള്ളം, വൈദ്യുതി, യാത്രാനിരക്ക് കെട്ടിട നികുതി, വസ്തു നികുതി, ഭൂമി രജിസ്‌ട്രേഷന്‍, സ്റ്റാമ്പ് ഡ്യൂട്ടി, വാഹനങ്ങള്‍ക്ക് സെസ് എന്നിങ്ങനെ എല്ലാ മേഖലകളിലും വലിയതോതിലുള്ള വിലക്കയറ്റം സൃഷ്ടിച്ചുകൊണ്ടാണ് പുതിയ സാമ്പത്തിക വര്‍ഷത്തിന് ഇന്ന് തുടക്കമിടുന്നത്. ലോകത്തെവിടെയും സര്‍ക്കാരുകള്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക് പോകുമ്പോള്‍ അതിനെ അതിജീവിക്കാനുള്ള പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് പതിവ്. അത് ഓരോ സര്‍ക്കാരുകളുടേയും ഭാവനാപൂര്‍ണമായ ഇടപെടലില്‍ നിന്നുണ്ടാകുന്നതാണ്. എന്നാല്‍ ഇവിടെ ജനത്തെ പിഴിഞ്ഞ് ഖജനാവ് നിറക്കുക എന്ന തികച്ചും വിചിത്രമായ നടപടിയിലേക്ക് കേരളത്തിലെ ഇടതുസര്‍ക്കാര്‍ നീങ്ങിയിരിക്കുന്നു. ജീവിതം പെരുവഴിയിലായവര്‍ക്കിടയിലൂടെ പരിഹാസ്യമായൊരു പ്രതിരോധ ജാഥ നടത്തിയിട്ടു കാര്യമില്ല, അവരുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. അതിനു കഴിയാത്തൊരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.

ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വങ്ങളില്‍പെടുന്നതാണ് ജനം എങ്ങനെ ജീവിക്കുന്നു എന്ന് പരിശോധിക്കേണ്ടത്. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ഇവിടെ വന്‍കിട ഫാക്ടറികള്‍ ഇല്ല. വ്യാപകമായി കൃഷിയില്ല. ആധുനിക സമൂഹത്തിന് ചേരുന്ന വിധമുള്ള ഉത്പാദന സംരംഭങ്ങളില്ല. ഇങ്ങനെ ഇല്ലായ്മയില്‍ കഴിയുന്ന ചെറിയ സംസ്ഥാനത്ത് പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തി ജനത്തിന് ആശ്വാസം നല്‍കേണ്ട കടമ സര്‍ക്കാരിനുണ്ട്. വന്‍കിട കോര്‍പറേറ്റുകള്‍ അടക്കമുള്ളവര്‍ 21000ല്‍ പരം കോടിയുടെ നികുതി കുടിശിക വരുത്തിയിരിക്കുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ 4000 കോടിക്കുവേണ്ടി സാധാരണക്കാരന്റെ പോക്കറ്റില്‍ കയ്യിടുന്ന ഈ നടപടിയെ ക്രൂരമെന്നും നിന്ദ്യമെന്നും വിശേഷിപ്പിക്കാവുന്നതിനപ്പുറം മറ്റെന്തൊക്കെയോ ആണ്. ഒരു സര്‍ക്കാര്‍ കൊള്ളക്കാരായി മാറിയാല്‍ പ്രതിപക്ഷത്തിന് കയ്യുംകെട്ടി നോക്കിയിരിക്കാനാവില്ല. ജനത്തെ ചേര്‍ത്തുപിടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ അത് കണ്ടില്ലെന്നു നടിക്കാന്‍ പ്രതിപക്ഷത്തിനും ആവില്ല. സര്‍ക്കാര്‍ ഉത്തരവാദത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിന് കടുത്ത സമരമുറകളിലേക്ക് നീങ്ങേണ്ടിവരും. എല്ലാ വിഭാഗം ജനത്തെയും ഒരുപോലെ അപകടത്തിലാക്കുന്ന നികുതി നിര്‍ദേശങ്ങള്‍ ആരുടെ തലയില്‍ ഉദിച്ചതായാലും അത് കേരളത്തിന് ഒരിക്കലും ഗുണകരമാവില്ല.

വര്‍ഷങ്ങളായി കേരളം ദുരിതത്തിലാണ്. തുടര്‍ച്ചയായ പ്രളയങ്ങളും കോവിഡ് വിതച്ച ജീവിത ദുരിതങ്ങളും മനുഷ്യന്റെ ജീവിതം തന്നെ താറുമാറാക്കിയ ഒരു കാലത്ത് ഇരുചക്ര വാഹനത്തില്‍ 100 രൂപക്ക് പെട്രോള്‍ അടിക്കാന്‍ പോകുന്നവന്റെ പോക്കറ്റില്‍ കയ്യിട്ട് രണ്ടു രൂപ പിടിച്ചുവാങ്ങുന്ന നടപടിയെ ‘കൊള്ള’ എന്നു തന്നെ വിളിക്കണം. സംസ്ഥാന ബജറ്റില്‍ പെട്രോളിനും ഡീസലിനുമടക്കം നികുതി ചുമത്തിക്കൊണ്ടുള്ള തീരുമാനം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ച നിമിഷം മുതല്‍ ഇതുവരെ യു.ഡി.എഫ് ആവശ്യപ്പെട്ടത് ഈ അശാസ്ത്രീയ നികുതികള്‍ പിന്‍വലിക്കണം എന്നാണ്. എന്തുകൊണ്ട് നികുതികള്‍ പിന്‍വലിക്കണം, എന്തുകൊണ്ട് ഇത് നടപ്പിലാക്കാന്‍ പാടില്ല എന്നീ വിഷയങ്ങളില്‍ യു.ഡി.എഫിന് വ്യക്തമായ നിലപാടുണ്ട്. അത് കേവലം രാഷ്ട്രീയ പ്രതികരണങ്ങളല്ല. സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത സാഹചര്യവും സാമ്പത്തിക നിലവാരവും വിശദമായി പഠിച്ചുകൊണ്ടാണ് യു.ഡി.എഫ് ഈ നികുതിഭാരത്തെ അംഗീകരിക്കില്ലെന്ന് പറഞ്ഞതും അതിനെതിരായി ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തിയതും. സമരം ചെയ്തവരെ ജയിലില്‍ അടച്ചാണ് സര്‍ക്കാര്‍ പ്രതികാരം ചെയ്തത്.
നിയമസഭയില്‍ ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ച ഉണ്ടായില്ല എന്നത് ഖേദകരമാണ്. അതിനിടയാക്കിയ സാഹചര്യം നമുക്കെല്ലാം അറിയാം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായോ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടി അടക്കമുള്ള നേതാക്കളുമായി തുറന്ന സംവാദത്തിന് മുഖ്യമന്ത്രിയോ ധനമന്ത്രിയോ തയ്യാറായില്ല എന്നതാണ് വസ്തുത. അതിനുള്ള കാരണമാകട്ടെ, ജനദ്രോഹത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന വ്യക്തമായ സന്ദേശം തന്നെയായിരുന്നു. ഒരു വര്‍ഷത്തില്‍ മൂന്നോ നാലോ തവണ നിയമസഭാസമ്മേളനം ചേരാറുണ്ടെങ്കിലും അതില്‍ ഏറെ പ്രധാനം ബജറ്റ് സമ്മേളനം തന്നെയാണ്. മുന്‍കാലങ്ങളില്‍ പല സര്‍ക്കാരുകളും ബജറ്റില്‍ പ്രഖ്യാപിച്ച പല തീരുമാനങ്ങളും പിന്നീട് നിയമസഭയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചിട്ടുണ്ട്. അതൊരു തോറ്റുകൊടുക്കലോ കീഴടങ്ങലോ ആയി ഒരു സര്‍ക്കാരുകളും കണ്ടിട്ടില്ല. ജനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന സര്‍ക്കാര്‍ പ്രതിപക്ഷത്തെ കണ്ണും കാതും തുറന്നു കേള്‍ക്കുക എന്നത് ജനാധിപത്യത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണ്. പിണറായി സര്‍ക്കാരാകട്ടെ പ്രതിപക്ഷത്തെ എങ്ങനെ കേള്‍ക്കാതിരിക്കാം, സഭാസമ്മേളനം എങ്ങനെ പൂര്‍ത്തിയാക്കാതെ പിരിച്ചുവിടാം, നികുതി ചര്‍ച്ചയില്‍നിന്ന് ജനശ്രദ്ധ മാറാന്‍ മറ്റെന്തെല്ലാം വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാം എന്നിങ്ങനെയുള്ള തന്ത്രങ്ങളാണ് പുറത്തെടുത്തത്. അതിന്റെ ഭാഗമായി തന്നെയാണ് തുടര്‍ച്ചയായി അടിയന്തര പ്രമേയങ്ങള്‍ക്ക് അനുമതി നിഷേധിച്ചുകൊണ്ടും പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടും സഭാസമ്മേളനം പകുതിയില്‍ പിരിച്ചുവിട്ടത്.

പ്രതിപക്ഷം വായ തുറക്കുമ്പോള്‍ പാര്‍ലമെന്റില്‍ എങ്ങനെയാണോ നരേന്ദ്രമോദിയും ബി.ജെ.പിയും ഭയപ്പെടുന്നത് അതിനു സമാനമായി തന്നെയാണ് കേരളത്തില്‍ പിണറായിയും എല്‍.ഡി.എഫും നിലകൊള്ളുന്നത്. 20,000 കോടി എങ്ങനെയാണ് അദാനിയുടെ കമ്പനിയില്‍ എത്തിയത് എന്ന ചോദ്യം ഉന്നയിച്ച രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ അതേ നയം തന്നെയാണ് മറ്റൊരു തരത്തില്‍ കേരളത്തില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. രാഹുലിനെ എങ്ങനെയാണോ മോദി ഭയപ്പെടുന്നത് അതുപോലെ പിണറായിയും കേരളത്തിലെ പ്രതിപക്ഷത്തെ ഭയക്കുന്നു.

പട്ടിണിക്കാരന്റെയും പാവപ്പെട്ടവന്റെയും തൊഴിലാളിയുടെയും പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സി.പി.എമ്മും അതിന്റെ നേതാക്കളും കേരള ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തവിധം ഭീമമായ നികുതിഭാരം സാധാരണക്കാരന്റെ തലയില്‍ അടിച്ചേല്‍പ്പിച്ചിട്ട് എന്ത് സാമൂഹ്യസുരക്ഷയാണ് ഇവിടെ നടപ്പിലാക്കുന്നത് എന്ന ചോദ്യം ബാക്കിയാകുന്നു. പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ട് ഏഴ് വര്‍ഷത്തോളമാകുന്നു. ഇതിനിടയില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ, ദീര്‍ഘകാല അടിസ്ഥാനത്തില്‍ കേരളത്തിന് പ്രയോജനം ചെയ്യുന്ന ഏതെങ്കിലും ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിട്ടില്ല. പ്രളയത്തിന്റെയും കോവിഡിന്റെയും മറപിടിച്ച് നേടിയ ഭരണത്തുടര്‍ച്ചയുടെ അഹന്തയില്‍ ജനത്തെ ഇങ്ങനെ ദ്രോഹിച്ചുകൊണ്ട് എത്രകാലം മുന്നോട്ടുപോകാനാകുമെന്ന് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും ഇനിയെങ്കിലും ചിന്തിക്കണം. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്ന അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നത്. ഇക്കാര്യത്തില്‍ മുസ്‌ലിംലീഗിന് ഒരു നിലപാടേ ഉള്ളൂ. അത് കേരളത്തിലെ സാധാരണ ജനത്തിന്റെ വികാരമാണ്. തെറ്റ് തിരുത്താന്‍ സര്‍ക്കാരിനുമുന്നില്‍ ഇനിയും സമയമുണ്ട്. എല്ലാ നികുതികളും പിന്‍വലിച്ച് ജനഹിതം മനസിലാക്കാന്‍ ഇനിയെങ്കിലും തയാറാകണം.

 

 

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending