X

മെസി മാജിക്കില്‍ ബാഴ്‌സയും മാനേ മാജിക്കില്‍ ലിവര്‍പൂളും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ, ലിവര്‍പൂള്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നു. ലിയോണിനെതിരെ ലയണല്‍ മെസി നിറഞ്ഞാടിയ മത്സരമായിരുന്നു ഇന്നു പുലര്‍ച്ചെ കണ്ടത്. മെസി മാജിക്കില്‍ ലിയോണിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്സലോണ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബയേണ്‍ മ്യൂണിച്ചിനെതിരെ ലിവര്‍പൂളിന്റെ വിജയം.

ചാമ്പ്യന്‍സ് ലീഗില്‍ സീസണില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ലാത്ത രണ്ട് ടീമുകളായിരുന്നു ബാഴ്‌സലോണയും ലിയോണും. എന്നാല്‍ ബാഴ്സയുടെ ഹോംഗ്രൗണ്ടായ നൗകാംപില്‍ ലിയോണിന് അടി തെറ്റി. രണ്ട് ഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത മെസിയാണ് ബാഴ്സയുടെ ഹീറോ. ബാഴ്‌സയുടെ മറ്റു മൂന്നു ഗോളുകള്‍ നേടിയത്-ഫിലിപെ കുടിഞ്ഞോ, ജെറാര്‍ഡ് പിക്വെ, ഉസ്മാന്‍ ഡെംബലേ. ലൂക്സ് ടൗസാര്‍ട്ടിന്റെ വകയായിരുന്നു ലിയോണിന്റെ ഏക ഗോള്‍. ജയത്തോടെ തുടരെ പന്ത്രണ്ടാം വര്‍ഷവും ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കുക എന്ന ചരിത്രവും ബാഴ്സ കുറിച്ചു.

മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ചിനെ വീഴ്ത്തിയാണ് ലിവര്‍പൂളിന്റെ മുന്നേറ്റം. ആദ്യപാദത്തില്‍ സമനിലയില്‍ പിടിച്ച ബയേണിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മറികടന്നത്. 26ആം മിനിട്ടില്‍ സാഡിയോ മാനേയുടെ ഗോളിലൂടെ മുന്നിലെത്തിയ ലിവര്‍പൂളിനെ 39ാം മിനിട്ടില്‍ മാറ്റിപ്പ് നേടിയ ഗോളിലൂടെ ആശങ്കയിലാക്കിയെങ്കിലും, ആ മികവ് തുടരാന്‍ ബയേണിനായില്ല. 69ാം മിനിട്ടില്‍ വാന്‍ജിക്ക് ലീഡുയര്‍ത്തി. തൊട്ടുപിന്നാലെ തന്റെ രണ്ടാം ഗോള്‍ നേടിയ മാനെ ബയേണിന് മുന്നില്‍ ചാംപ്യന്‍സ് ലീഗിന്റെ വാതില്‍ കൊട്ടിയടച്ചു.

web desk 1: