Connect with us

india

ബിഹാറില്‍ നിതീഷിനെ വീഴ്ത്താന്‍ പുതിയ തന്ത്രവുമായി ബിജെപി

നിതീഷിനെ നിഷ്പ്രഭനാക്കി ബിഹാറില്‍ കരുത്ത് തെളിയിക്കാനാണ് ബിജെപിയുടെ പുതിയ നീക്കം

Published

on

പാറ്റ്‌ന: ഏത് വിധേനയും അധികാരം പിടിക്കുക എന്ന നയമാണ് മോദി-അമിത് ഷാ കൂട്ടുകെട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഗുജറാത്തിലും പിന്നീട് ദേശീയ രാഷ്ട്രീയത്തിലും പയറ്റുന്ന തന്ത്രം. വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്നതാണ് ഒന്നാമത്തെ തന്ത്രം. ഗുജറാത്തിലും മുസഫര്‍ നഗറിലും രാജ്യം കണ്ടത് ഈ തന്ത്രമായിരുന്നു. അത് വിജയിച്ചില്ലെങ്കില്‍ ജനവിധി അട്ടിമറിച്ച് ഭൂരിപക്ഷം കിട്ടിയ കക്ഷിയെ നോക്കുകുത്തിയാക്കി ഗവര്‍ണര്‍മാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി സര്‍ക്കാര്‍ രൂപീകരിക്കുക എന്ന തന്ത്രം. ഗോവയിലും മേഘാലയയിലും രാജ്യം കണ്ടത് ഇതായിരുന്നു. അതും വിജയിച്ചില്ലെങ്കില്‍ അവസരത്തിനായി കാത്തിരുന്ന് കിട്ടുന്ന അവസരത്തില്‍ ഒറ്റുകാരെ കൂട്ടുപിടിച്ച് പണവും അധികാരവും നല്‍കി സര്‍ക്കാറിനെ വീഴ്ത്തുക എന്നതാണ് മറ്റൊരു തന്ത്രം. മധ്യപ്രദേശിലെയും കര്‍ണാകടയിലെയും കോണ്‍ഗ്രസ് സര്‍ക്കാറുകളെ വീഴ്ത്തി ഭരണം പിടിച്ചത് ഇതുവഴിയായിരുന്നു.

എന്നാല്‍ ഇതൊന്നും പയറ്റാന്‍ സാധ്യത കാണാത്ത ബിഹാറില്‍ പുതിയ അടവാണ് ബിജെപി പുറത്തെടുക്കുന്നത്. ഉയര്‍ത്തിക്കാണിക്കാന്‍ ഒരു നേതാവില്ല എന്നതാണ് ബിഹാറില്‍ ബിജെപി നേരിടുന്ന വലിയ പ്രതിസന്ധി. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ചുമതല നല്‍കി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ബിഹാറില്‍ കെട്ടിയിറക്കിയത്. ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ നിഴലിലാണ് ബിഹാറില്‍ ബിജെപി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ തവണ ഭൂരപക്ഷം നേടിയ മഹാസഖ്യത്തെ അട്ടിമറിച്ച് നിതീഷിനെ കൂട്ടുപിടിച്ച് ഭരണം നേടിയെങ്കിലും നിതീഷിന്റെ നിഴലില്‍ നിന്ന് പുറത്തുകടക്കാന്‍ ബിജെപിക്കായിട്ടില്ല. ഇത് മറികടക്കാനാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പുതിയ അടവിറക്കുന്നത്.

രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയെ കൂട്ടുപിടിച്ചാണ് ബിജെപി ബിഹാറില്‍ പുതിയ കളിക്കിറങ്ങുന്നത്. രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാനാണ് ബിഹാറില്‍ പാര്‍ട്ടിയെ നയിക്കുന്നത്. തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നതിന് മുമ്പ് തന്നെ നിതീഷ് കുമാറിനെ വിമര്‍ശിച്ച് ചിരാഗ് പാസ്വാന്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിലേക്കില്ലെന്നും ഒറ്റക്ക് മത്സരിക്കുമെന്നും ചിരാഗ് പാസ്വാന്‍ വ്യക്തമാക്കി. എന്നാല്‍ ദേശീയ തലത്തില്‍ എന്‍ഡിഎ സഖ്യത്തോടൊപ്പം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രസിഡന്റ് ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കൂട്ടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനം ചിരാഗ് പ്രഖ്യാപിച്ചത്.

ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് എല്‍ജെപി തീരുമാനമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിയാണെന്നാണ് ബിഹാറില്‍ നിന്നുള്ള പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തരെന്ന വ്യാജേന മുതിര്‍ന്ന ബിജെപി നേതാക്കള്‍ എല്‍ജെപിയിലേക്ക് കൂടുമാറി എല്‍ജെപി സ്ഥാനാര്‍ത്ഥികളായി ജെഡിയുവിനെതിരെ മത്സരിക്കുകയാണ്. 2015ല്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ രാജേന്ദ്ര സിങ്, ബിജെപി നേതാവും വനിതാ കമ്മീഷന്‍ അംഗവുമായ ഉഷ വിദ്യാര്‍ത്ഥി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ബിജെപി വിട്ട് എല്‍ജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇനിയും ഒരു ഡസനോളം ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ട് എല്‍ജെപി സ്ഥാനാര്‍ത്ഥികളാവാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ തന്നെ എല്‍ജെപി ടിക്കറ്റില്‍ ജെഡിയുവിനെതിരെ മത്സരിച്ച് നിതീഷിനെ നിഷ്പ്രഭനാക്കുക എന്ന അടവാണ് ബിജെപി പുറത്തെടുക്കുന്നത്. സഖ്യ ധാരണപ്രകാരം 121 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നതെങ്കിലും ഫലത്തില്‍ 243 സീറ്റുകളിലും മത്സരിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 142 സീറ്റുകളില്‍ മത്സരിച്ച എല്‍ജെപി വെറും രണ്ട് സീറ്റില്‍ മാത്രമാണ് ജയിച്ചു കയറിയത്. ഇത്തരമൊരു ട്രാക്ക് റെക്കോര്‍ഡുള്ള ഒരു പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച് ആത്മഹത്യാപരമായ നീക്കം നടത്തുമെന്ന് വിശ്വസിക്കാനാവില്ല. മറിച്ച് ബിജെപി ദേശീയ നേതൃത്വം ബിഹാറില്‍ നിതീഷ് കുമാറിന്റെ അപ്രമാദിത്യം അവസാനിപ്പിക്കാന്‍ കരുതിക്കൂട്ടി ഇറക്കിയ തുറുപ്പുചീട്ടാണ് ചിരാഗ് പാസ്വാന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. എതിരാളികളെ രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ വീഴ്ത്തി അധികാരം പിടിക്കുക എന്ന തന്ത്രം പയറ്റി വിജയിച്ചിട്ടുള്ള മോദി-അമിത് ഷാ കൂട്ടുകെട്ട് മുന്നണിക്കകത്തും ചതി ഒളിപ്പിച്ചുവെക്കുന്ന ഒട്ടും രാഷ്ട്രീയ സത്യസന്ധതയില്ലാത്ത നിലപാടാണ് ബിഹാറില്‍ സ്വീകരിക്കുന്നതെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

india

ഛത്തീസ്​ഗഡിൽ നക്സൽ ഓപ്പറേഷൻ; 18 പേരെ സുരക്ഷാസേന വധിച്ചു

എ.കെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു.

Published

on

ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് ശങ്കര്‍ റാവുവടക്കം 18 മാവോവാദികള്‍ കൊല്ലപ്പെട്ടു. എ.കെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് 25 ലക്ഷംരൂപ വിലയിട്ടിട്ടുള്ള മാവോവാദി നേതാവാണ് കൊല്ലപ്പെട്ട ശങ്കര്‍ റാവു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാമെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്തെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ തടയിടുന്നതിനായി 2008ല്‍ രൂപവത്കരിക്കപ്പെട്ട ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും സംയുക്തമായാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്തത്.

Continue Reading

india

ബി.ജെ.പിയെ തോൽപ്പിക്കാനുറച്ച് ക്ഷത്രിയർ; പ്രതിഷേധം വകവെക്കാതെ രൂപാല

ലോക്സഭാ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയാണ് ബി.ജെ.പിക്കെതിരായ സവർണ സമുദായത്തിന്റെ വിയോജിപ്പ് ശക്തമാകുന്നത്.

Published

on

ബി.ജെ.പിക്കെതിരെ ക്ഷത്രിയ രജപുത്ര സമുദായത്തിന്റെ പ്രതിഷേധം ശക്തമാകുന്നതിനിടെ നാമനിർദേശ പത്രിക സമർപ്പിച്ച് കേന്ദ്രമന്ത്രി പർഷോത്തം രൂപാല. രൂപാലയെ വീണ്ടും സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ സംഘം പ്രതിഷേധം ശക്തമാക്കിയത്. ലോക്സഭാ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയാണ് ബി.ജെ.പിക്കെതിരായ സവർണ സമുദായത്തിന്റെ വിയോജിപ്പ് ശക്തമാകുന്നത്.

ജനങ്ങൾ വിശാല ഹൃദയം കാണിക്കണമെന്നും ബി.ജെ.പിയെ പിന്തുണക്കണമെന്നുമായിരുന്നു നാമനിർദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ രൂപാലയുടെ പ്രതികരണം. രണ്ട് തവണ വിഷയത്തിൽ ക്ഷമാപണം നടത്തിയെങ്കിലും വിഷയത്തിൽ ക്ഷത്രിയ സമുദായത്തിന്റെ പ്രതിഷേധം തുടരുകയാണ്.

രൂപാല മത്സരിക്കുന്ന ഗുജറാത്തിനു പുറമെ രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെല്ലാം ബി.ജെ.പിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇവർ. രാജക്കന്മാരും രാജകുടുംബങ്ങളും ബ്രിട്ടീഷുകാർക്കുമുന്നിൽ തലകുമ്പിട്ടപ്പോഴൊന്നും അതിനു നിന്നുകൊടുക്കാത്തവരാണ് ദിലത് സമുദായമായ രുഖി എന്ന രൂപാലയുടെ പരാമർശമാണ് ക്ഷത്രിയ-മേൽജാതി വിഭാ​ഗങ്ങളെ പ്രകോപിപ്പിച്ചത്. രൂപാലയുടെ പരാമർശം തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സ്ഥാനാർത്ഥിത്വം പിൻവലിക്കണണെന്നുമാണ് ക്ഷത്രിയരുടെ ആവശ്യം.

മുംബൈയിലും ക്ഷത്രിയ സമുദായം പ്രതിഷേധവുമായി രം​ഗത്തുണ്ട്. സ്ഥാനാർഥിത്വം പിൻവലിച്ചില്ലെങ്കിൽ മുംബൈയിലെ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. 50,000ത്തോളം ക്ഷത്രിയ സമുദായക്കാരാണ് മുംബൈയിൽ മാത്രമുള്ളത്.

നേരത്തെ രൂപാലയെ പിന്തുണച്ചവരാണ് തങ്ങൾ. എന്നാൽ, ഇപ്പോൾ സ്വന്തം കാലിലാണ് അദ്ദേഹം വെട്ടിയിരിക്കുന്നതെന്ന് മുംബൈയിലെ ക്ഷത്രിയ രജപുത്ര സംഘടനാ അധ്യക്ഷൻ ജിതു മാക്‌വാന പ്രതികരിച്ചു. ഗുജറാത്തിലെ 26 സീറ്റിലും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്ന് ക്ഷത്രിയ രജപുത്ര സമുദായം പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

india

ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരം​ഗമില്ല’; പ്രവർത്തകരോട് ബിജെപി സ്ഥാനാ‍ർത്ഥി

യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

Published

on

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗമില്ലെന്ന് ബിജെപിയുടെ അമരാവതി സ്ഥാനാര്‍ത്ഥി നവ്‌നീത് റാണ. പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് റാണയുടെ വാക്കുകള്‍. യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലെത്തന്നെ നമുക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോരാടണം. മുഴുവന്‍ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കണം. മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയില്‍ ഇരിക്കരുത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി തരംഗമുണ്ടായിട്ടും ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചിട്ടുണ്ട് – റാണ പറഞ്ഞു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമരാവതിയില്‍ നിന്ന് എന്‍സിപിയുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച റാണ വിജയിച്ചിരുന്നു. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് റാണ മത്സരിക്കുന്നത്. അതേസമയം എതിര്‍പക്ഷം റാണയുടെ വാക്കുകള്‍ ഏറ്റെടുത്ത് ബിജെപിയെ തിരിച്ചടിക്കുകയാണ്. മോദി തംരഗമില്ലെന്ന നവ്‌നീത് റാണയുടെ വാക്കുകള്‍ സത്യമാണെന്നാണ് എന്‍സിപി ശരത്പവാര്‍ പക്ഷവും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും പറയുന്നത്.

റാണ പറഞ്ഞത് എന്താണോ അത് സത്യമാണ്. മോദി തരംഗമില്ല എന്ന് ബിജെപിക്ക് തന്നെ അറിയാം. പ്രതിപക്ഷ നേതാക്കളെ ഓരോരുത്തരെയായി പൂട്ടാന്‍ ബിജെപി ശ്രമിക്കുന്നത് ഇതുകൊണ്ടാണെന്നും എന്‍സിപി ആരോപിച്ചു. ബിജെപി പാളയത്തില്‍ ഭയം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഗ്രാമപഞ്ചായത്തിലേതെന്ന പോലെ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നത്. മോദിക്ക് സ്വന്തം സിറ്റിങ് സീറ്റില്‍ മത്സരിച്ച് ജയിക്കാന്‍ കഴിയുമോ എന്നത് തന്നെ ചോദ്യചിഹ്നമാണെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ പക്ഷം വക്താവ് സഞ്ജയ് റാവത്തിന്റെ പരിഹാസം.

Continue Reading

Trending