Connect with us

india

വഖഫിനെ വിഴുങ്ങാനുളള കരിനിയമവും സുപ്രീം കോടതിയിലെ വെളിച്ചവും

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റില്‍ പറത്തി പാര്‍ലമെന്റിലെ ഭൂരിപക്ഷമെന്ന ആയുധം ഉപയോഗിച്ച് നടത്തിയ ഹീനമായ ശ്രമത്തിനെതിരെയാണ് സുപ്രീം കോടതി വടിയെടുത്തത്.

Published

on

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

കണ്ണായ സ്ഥലത്തുള്ള കോടികളുടെ വഖഫ് സ്വത്തില്‍ കണ്ണുവെച്ചും മുസ്്‌ലിംകളെ രണ്ടാംതരം പൗരന്മാരായി പാര്‍ശ്വവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടും കേന്ദ്ര ഭരണകൂടം ചുട്ടെടുത്ത വകഫ് ഭേദഗതി നിയമത്തിന്റെ ദുഷ്ടലാക്ക് പരമോന്നത കോടതി തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റില്‍ പറത്തി പാര്‍ലമെന്റിലെ ഭൂരിപക്ഷമെന്ന ആയുധം ഉപയോഗിച്ച് നടത്തിയ ഹീനമായ ശ്രമത്തിനെതിരെയാണ് സുപ്രീം കോടതി വടിയെടുത്തത്. പ്രധാനപ്പെട്ടതും പ്രഹരശേഷി കൂടിയതുമായ മൂന്ന് കാര്യങ്ങളാണ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച് സ്‌റ്റേ ചെയ്തത്. കൂടാതെ, പുതിയ വഖഫ് നിയമത്തെ കുറിച്ചുള്ള ആശങ്കകളെ മുഖവിലക്കെടുത്ത് ചില സുപ്രധാന നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു. പാര്‍ലമെന്റിലും പുറത്തും ഇന്ത്യ മുന്നണി ഉയര്‍ത്തിയ വാദങ്ങള്‍ വ്യക്തതയുള്ള തായിരുന്നുവെന്നതാണ് കോടതി വിധി അടിവരയിട്ടത്.

യൂനിഫൈഡ് വഖഫ് മാനേജ്‌മെന്റ് എംപവര്‍മെന്റ് എഫിഷ്യന്‍സി ആന്റ് ഡെവലപ്‌മെന്റ് ബില്‍ അഥവാ ഉമീദ് എന്ന സുന്ദരമായ പട്ടില്‍പൊതിഞ്ഞ വിഷമാണ് പാര്‍ലമെന്റില്‍ കേന്ദ്രഭരണകൂടം വഖഫില്‍ കൈവെക്കാനുള്ള നിയമം ചുട്ടെടുത്തത്. ഇരുപത് കോടിയോളം വരുന്ന രാജ്യത്തെ പൗരന്മാരുടെ വിശ്വാസത്തെ നേരിട്ട് ബാധിക്കുന്ന നിയമ നിര്‍മ്മാണം ആ വിഭാഗത്തില്‍ നിന്നുള്ള ഏതെങ്കിലും സംഘടനകളുടെയോ പാര്‍ലമെന്റ് അംഗങ്ങളുടെയോ ആവശ്യപ്രകാരം അല്ലായിരുന്നു. വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചത് മുതല്‍ ഈ ബില്ലിലെ ജനാധിപത്യവിരുദ്ധവും മതസ്വാതന്ത്ര്യ വിരുദ്ധവുമായ നിരവധി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ മുസ്്‌ലിം ലീഗ് പാര്‍ലമെന്റിലും പുറത്തും ശക്തമായ പോരാട്ടമാണ് നടത്തിയത്. പ്രതിപക്ഷ കക്ഷികളെയെല്ലാം വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും ഒറ്റക്കെട്ടായി അണിനിരത്താനും സാധിച്ചു.

പാര്‍ലമെന്റില്‍ ഉത്തരം മുട്ടിയപ്പോള്‍ ആദ്യം ജെ.പി.സിക്ക് വിട്ട് ഇഷ്ടമുള്ളവരെയും കേന്ദ്രത്തിന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെയും മാത്രം ആ സമിതിയില്‍ കുത്തിനിറച്ചു. മാസങ്ങള്‍ക്ക് ശേഷം പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും ചവറ്റുകൊട്ടിയിലിട്ടുള്ള ബില്ല് വീണ്ടും സഭയിലെത്തി. 1995 ലെ വഖഫ് നിയമം പൊതുവെ മികച്ചതും കാര്യമായ തര്‍ക്കം സര്‍ക്കാറിനോ വിശ്വാസികള്‍ക്കോ ഇല്ലാത്തതുമായിരുന്നു. ചെറിയ ചില പഴുതുകള്‍ പോലും ശരിയായി പരിഹരിക്കാന്‍ യു.പി.എ സര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ആ സുരക്ഷാ കവചമാണ് ഭരണകൂടം നിയമ ബുള്‍ഡോസര്‍കൊണ്ട് തകര്‍ക്കാന്‍ ശ്രമിച്ചത്. വഖഫ് സംവിധാനങ്ങളെ ഉന്മൂലനം ചെയ്യാനും മുസ്്‌ലിം ന്യൂനപക്ഷത്തെ അരികുവല്‍ക്കരിക്കാനുമുളള കരി നിയമം ജനാധിപത്യ ധ്വംസനവും മത സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല; ചിലര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചെന്നു മാത്രം.

ഇന്ത്യന്‍ ഭരണഘടനയുടെ 13, 15, 25, 26, 30 എന്നീ ആര്‍ട്ടിക്കിളുകളുടെ നഗ്‌നമായ ലംഘനം സംഘപരിവാറിന്റെ ഗൂഢപദ്ധതിമാത്രമാണ്. അവര്‍ക്കാണെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലതാനും. ഇന്ത്യാ മുന്നണിയിലെ എല്ലാ കക്ഷികളും ഏക സ്വരത്തോടെ നിര്‍മ്മലമായ മനസ്സോടുകൂടി ബില്ലിനെ അതിശക്തമായി എതിര്‍ത്തപ്പോള്‍ പുലര്‍ച്ചവരെ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് ലോക്‌സഭയില്‍ പാസാക്കിയത്. 288 പേര്‍ ബില്ലിനെ അനുകൂലമായും 232 പേര്‍ എതിരായും വോട്ട് രേഖപ്പെടുത്തിയെന്നത്, ഭരണഘടനയെ റദ്ദാക്കാനുള്ള കുറുക്കുവഴിയല്ലെന്നു ഇനിയെങ്കിലും മോദി സര്‍ക്കാര്‍ തിരിച്ചറിയണം. രാജ്യത്ത് ആയിരക്കണക്കിന് ട്രസ്റ്റുകള്‍, സീഡുകള്‍, എന്‍ഡോമെന്റുകളെല്ലാം ഉണ്ടെങ്കിലും വഖഫിനെ മാത്രം ഒറ്റതിരിച്ച് നിയമപരമായി ഉന്മൂലനം ചെയ്യാന്‍ ഗാന്ധിജിയുടെ ഇന്ത്യയില്‍ വേഗത്തില്‍ കഴിയില്ല. നെഹ്രുവും അംബേദ്കറും ഖാഇദെമില്ലത്തും അത്രയും ശക്തമായ അസ്ഥിവാരത്തിലാണത് ഇന്ത്യന്‍ ഭരണഘടന കെട്ടിയുയര്‍ത്തിയത്.

ദൈവികമായ ആഗ്രഹത്തോടെ ഉദ്ദേശ്യ ലക്ഷ്യത്തോടെ സമര്‍പ്പിക്കപ്പെട്ട ഭൂമികളുടെ അധികാരത്തില്‍ മറ്റു മതവിഭാഗങ്ങള്‍ക്കും ക്രയവിക്രയ അധികാരം നല്‍കുന്നത് എങ്ങനെ നീതീകരിക്കും. മുസ്്‌ലിം ന്യുനപക്ഷത്തില്‍ നിന്ന് വഖഫ് തട്ടിയെടുക്കാനുള്ള ഭരണകൂട ഗൂഢാലോചനയായായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വഖഫ് നിയമമെന്ന് പകല്‍പോലെ വ്യക്തമാണ്. ക്ഷേത്രഭരണസമതികള്‍ ഹൈന്ദവര്‍ക്കും ഗുരദ്വാരകള്‍ സിക്കുകാര്‍ക്കുമെല്ലാം അവകാശപ്പെട്ടതുപോലെ ഇസ്്‌ലാംമത വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് സമര്‍പ്പിക്കപ്പെട്ട വഖഫ് സ്വത്തുകള്‍ കൈകാര്യം ചെയ്യാന്‍ മുസ്്‌ലിംകള്‍ക്കും അവകാശമുണ്ട്. ഏതു മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനും ആരാധനാലയങ്ങള്‍ സ്ഥാപിച്ച് സംരക്ഷിക്കാനുമുള്ള ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം കശാപ്പുചെയ്താണ് വഖഫ് നിയമത്തിലെ വിഷം ചേര്‍ക്കല്‍.

വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വര്‍ഷം ഇസ്്‌ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കില്‍ വഖഫ് അസാധുവാകുമെന്നതുള്‍പ്പെടെ ഇന്ത്യന്‍ ഭരണഘടനക്കും സാമാന്യ ബുദ്ധിക്കും നിരക്കാത്ത നിയമം ചുട്ടെടുത്തപ്പോള്‍ തന്നെ കോടതിയില്‍ ഇത് നിലനില്‍ക്കില്ലെന്നു ഉറപ്പായിരുന്നു. ഏകപക്ഷീയമായ അധികാരം പ്രയോഗിക്കുന്നതിലേക്ക് ഈ വ്യവസ്ഥ കാരണമാവും എന്നുകണ്ടാണ് അന്തിമ വിധിക്ക് മുമ്പുതന്നെ സ്‌റ്റേ അനുവദിച്ചത്.

വഖഫ് ബോര്‍ഡിനെ തന്നെ അപ്രസക്തമാക്കി അതിന്റെ സ്വത്തുക്കളുടെ റവന്യൂ രേഖകളില്‍ അവകാശങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ജില്ലാ കലക്ടര്‍ എന്ന സര്‍ക്കാറിന് കീഴിലെ ഉദ്യോഗസ്ഥനെ അനുവദിക്കുന്നതുള്‍പ്പെടെ സ്‌റ്റേ ചെയ്തത് മുസ്്‌ലിം ലീഗ് ഉന്നയിച്ച മര്‍മ പ്രധാന വിഷയങ്ങളെല്ലാം കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ്. നിയമ ഭേദഗതിയുടെ സെക്ഷന്‍ 3സി പ്രകാരം തര്‍ക്ക പ്രദേശങ്ങളില്‍ കലക്ടര്‍ ചുമതലപ്പെടുത്തിയ സംഘം അന്വേഷണം തുടങ്ങിയാല്‍ അതുടന്‍ വഖഫ് ഭൂമിയല്ലാതാവുമെന്ന വ്യവസ്ഥ സുപ്രീംകോടതി സ്‌റ്റേ ചെയ്തത് നിസ്സാരമല്ല. വഖഫ് സ്വത്തില്‍ തര്‍ക്കമുണ്ടാക്കി അന്വേഷണം തുടങ്ങിയാല്‍ ആ ഭൂമിക്ക് വഖഫ് പദവി ഇല്ലാതാകുമെന്ന വ്യവസ്ഥ ഒരു പൗരന്റെ അടിസ്ഥാന അവകാശത്തിന്‍മേലുളള കടന്നുകയറ്റമാണെന്ന് പാര്‍ലമെന്റില്‍ പറഞ്ഞപ്പോള്‍ പുച്ചിച്ചുതള്ളിയവര്‍ ഇനിയെങ്കിലും ഭരണഘടന ഒരാവര്‍ത്തി വായിക്കാന്‍ തയ്യാറാവണം.

ഇസ്്‌ലാം മത കര്‍മങ്ങളില്‍ അധിഷ്ടിതമായ വകഫ് കൈകാര്യം ചെയ്യുന്ന സമിതിയില്‍ ഇതര വിഭാഗങ്ങള്‍ ഉണ്ടാവണമെന്ന് പിടിവാശി പിടിച്ചവരെ കോടതി മുഖ വിലക്കെടുത്തില്ല. മാത്രമല്ല, വഖഫ് ബോര്‍ഡുകളിലേക്കുള്ള നിയമനങ്ങളില്‍ തീര്‍പ്പുകല്‍പ്പിച്ചില്ലെങ്കിലും സുപ്രീം കോടതി ശ്രദ്ധേയമായ നിരീക്ഷണം തന്നെ നടത്തി. അന്തിമ വിധി വരുന്നതുവരെ കേന്ദ്ര വഖഫ് കൗണ്‍സിലില്‍ നാലും സംസ്ഥാന വഖഫ് ബോര്‍ഡില്‍ മൂന്നും അംഗങ്ങളില്‍ അധികം അമുസ്‌ലീമുകളില്‍ നിന്ന് പാടില്ലെന്നു നിരീക്ഷിച്ചതിനോടൊപ്പം ബോര്‍ഡിലെ എക്‌സ് ഒഫീഷ്യോ അംഗം മുസ്്‌ലിം ആയിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വഖഫ് ചെയ്ത വ്യക്തി അഞ്ചു വര്‍ഷം മുസ്്‌ലിം ആയിരുന്നുവെന്ന് തെളിയിക്കുകയെന്ന വിചിത്ര നിര്‍ദേശം മുന്നോട്ടുവെച്ചും ഒരു തര്‍ക്കം ഉയര്‍ത്തി ജില്ലാ കലക്ടറിലൂടെ സ്റ്റാറ്റസ്‌കോ പോലും റദ്ദാക്കി വഖഫ് സ്വത്ത് പിടിച്ചെടുക്കാന്‍ അവസരമൊരുക്കിയും വഖഫ് ബോര്‍ഡില്‍ ഇതര വിശ്വാസികളെ ഭൂരിപക്ഷമാക്കി ആ സംവിധാനം തന്നെ അട്ടിമറിക്കാനുള്ള ചെപ്പടിവിദ്യയുമെല്ലാം റദ്ദാക്കുകവഴി ഇന്ത്യന്‍ ഭരണഘടനയുടെ ശക്തിയും തെളിച്ചവും എത്രമാത്രമുണ്ടെന്ന പ്രത്യാശയുടെ വെളിച്ചമാണ് ഇന്നലെ കോടതിയില്‍ കണ്ടത്.

1954 ല്‍ ‘വഖഫ് ബൈ യൂസര്‍’ പ്രാബല്യത്തില്‍ വന്നതു നയപരമായ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്ന സോളിസിറ്റര്‍ ജനറല്‍ (എസ്ജി) തുഷാര്‍ മേത്തയുടെ ദുരുപയോഗം തടയല്‍ നിര്‍ദേശം ഉയര്‍ത്തിക്കാട്ടല്‍ ഇവരുടെ വാദം എത്ര ദുര്‍ബലമാണെന്ന് വ്യക്തമാക്കുന്നതാണ്. വഖഫ് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ഭേദഗതികളെല്ലാം വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന വസ്തുതയെ പ്രതിരോധിക്കാന്‍ തുടര്‍ന്നുള്ള വാദങ്ങളിലും സര്‍ക്കാര്‍ വിയര്‍ക്കുമെന്ന് ഉറപ്പാണ്. കാരണം ഇക്കാര്യത്തില്‍ രാജ്യത്തെ മുസ്്‌ലിം സമുദായം തുല്ല്യനീതിയും പൗരരക്ഷയും മാത്രമാണ് മുന്നോട്ടു വെക്കുന്നത്.

കേന്ദ്ര ഭരണകൂടമാകട്ടെ വിദ്വേഷത്തോടെയുളള കുടിലതയും. ഇതിന്റെ മറവില്‍ കേരളത്തിലെ ഒരു വഖഫ് തര്‍ക്കഭൂമിയുടെ പേരില്‍ ക്രൈസ്തവ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ദുഷ്ടലാക്കും നമ്മള്‍ കണ്ടു. ബില്ല് നിയമമായപ്പോഴാണ് പൂച്ച് ശരിക്കും പുറത്തായത്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള ഡസനിലേറെ വരുന്ന മുസ്്‌ലിംലീഗ് അംഗങ്ങള്‍ തുടക്കമിട്ട ന്യൂനപക്ഷാവകാശ സംരക്ഷമെന്ന ക്ഷേമ രാഷ്ട്രത്തിന്റെ ആണിക്കല്ലിന്റെ തണലിലാണ് ഇക്കാലമത്രയും ന്യൂനപക്ഷം തലയുയര്‍ത്തിപ്പിടിച്ച് നിന്നത്.

സ്വതന്ത്ര ഇന്ത്യയിലെ എല്ലാ പാര്‍ലമെന്റിലും ഇടതടവില്ലാത്ത മുസ്്‌ലിംലീഗ് അതിന്റെ ദൗത്യം നിര്‍വ്വഹിച്ചിട്ടുണ്ട്. ആദ്യ ലോക്‌സഭയില്‍ (1953ല്‍) വ്യക്തി സ്വാതന്ത്ര്യത്തെ കശാപ്പു ചെയ്യുന്ന ശരീഅത്ത് വിരുദ്ധമായ സ്‌പെഷ്യല്‍ മാരേജ് ആക്ട് ബില്‍ അവതരിപ്പിക്കുമ്പോള്‍ ഏകനായി എഴുനേറ്റ ബി പോക്കര്‍ സാഹിബിന്റെ നോ മുതല്‍ ഒടുവില്‍ വഖഫ് കശാപ്പു നിയമം വരെ. ആ ദൗത്യം യോജിപ്പിന്റെ പടയണി തീര്‍ത്തും നിയമത്തിന്റെ സത്യം ഉയര്‍ത്തിപ്പിടിച്ചും മുസ്്ലിം ലീഗ് ജാഗ്രതയോടെ തുടരും. അന്തിമ സുപ്രീം കോടതി വിധിയിലേക്കുള്ള പ്രത്യാശയുടെ വെളിച്ചമാവട്ടെ ഇപ്പോഴത്തെ സുപ്രീംകോടതി ഇടപെടലെന്ന് പ്രാര്‍ത്ഥിക്കട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചെങ്കോട്ട സ്‌ഫോടനം; സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്

കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്

Published

on

കോഴിക്കോട്: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, ബീച്ച്, ksrtc ബസ്റ്റാന്റ് എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബീച്ച് തുടങ്ങി ജനങ്ങൾ കൂടുതൽ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.

ഡൽഹി സ്ഫോടനത്തെ തുടർന്ന് കൊച്ചിയിലും വ്യാപക പരിശോധന. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും മറ്റ് ജനങ്ങൾ കൂട്ടമായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലുമാണ് പരിശോധന നടത്തുന്നത്. ആർപിഎഫും പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്. പാലക്കാട്ട് റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടന്നു. ഡോഗ്-ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന. പാലക്കാട് ജംഗ്ഷൻ, ഷൊർണൂർ തുടങ്ങിയ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ പരിശോധന തുടരുകയാണ്. ആലപ്പുഴ ജില്ലയിൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡും കെ – 9 സ്ക്വാഡും പരിശോധന നടത്തി.

അതേസമയം, ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എയർപോർട്ടുകളുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം. ബ്യൂറോ ഓഫ് സിവിൽ ഏരിയേഷൻ സെക്യൂരിറ്റി ഡിജിയാണ് നിർദേശം നൽകിയത്. സംസ്ഥാന പോലീസ് മേധാവിമാർക്ക് കത്തയച്ചു. സുരക്ഷ വർധിപ്പിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ സ്ക്രീനിങ് നടപടികൾ ശക്തമാക്കി. സുരക്ഷാ നടപടികളുമായി സഹകരിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം.

Continue Reading

india

ഡല്‍ഹി സ്‌ഫോടനത്തിലെ i20 കാറിന്റെ ഉടമസ്ഥര്‍ നാല് തവണ മാറിയെന്ന് സൂചന

Published

on

രാജ്യതലസ്ഥാനത്തുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള i20 കാറാണ് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് (Red Fort) സമീപം പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6.55-നായിരുന്നു സംഭവം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പര്‍ 1-ന് സമീപമാണ് ഹ്യൂണ്ടായ് i20 കാര്‍ പൊട്ടിത്തെറിച്ചത്.
സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനം ഭീകരാക്രമണമാണെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കശ്മീരില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സ്‌ഫോടനത്തിനായി ഉപയോഗിച്ച i20 കാര്‍ പല ഉടമകളിലായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഈ വാഹനം ഔദ്യോഗിക ട്രാന്‍സ്ഫര്‍ രേഖകളില്ലാതെ നാല് തവണ കൈമാറ്റം ചെയ്യപ്പെട്ടതായും പോലീസ് കണ്ടെത്തി.
സ്ഫോടന ദിവസം ഉച്ചയോടെ, വടക്കന്‍ ഡല്‍ഹിയിലെ തിരക്കേറിയ നിരവധി പ്രദേശങ്ങളിലൂടെ കാര്‍ സംശയാസ്പദമായി സഞ്ചരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കാറിനായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ചെങ്കോട്ടയില്‍ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ കാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
2014 മാര്‍ച്ച് 18-ന് സല്‍മാന്‍ എന്നയാളാണ് ഐ20 കാര്‍ ആദ്യം വാങ്ങിയതെന്ന് പോലീസ് പറയുന്നു. പിന്നീട് തുടര്‍ച്ചയായി യഥാക്രമം ദേവേന്ദ്ര, സോനു, താരിഖ് എന്നിവര്‍ക്ക് വാഹനം കൈമാറി. പലതവണ കൈമറിഞ്ഞ് ഏറ്റവും ഒടുവില്‍ വാഹനം താരിഖിന്റെ കൈവശമെത്തിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റങ്ങളൊന്നും സര്‍ക്കാര്‍ രേഖകളില്‍ ഔദ്യോഗികമായി അപ്‌ഡേറ്റ് ചെയതിട്ടില്ല.
ഹരിയാനയിലെ ഫരീദബാദ് ആസ്ഥാനമായുള്ള ഒരു കാര്‍ ഡീലര്‍ ഒരു വില്‍പ്പനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. ഇത് ഇടപാടുകളുടെ നിയമസാധുതയെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
സെപ്റ്റംബര്‍ 20-ന് ഹരിയാനയിലെ ഫരീദാബാദിലും HR26CE7674 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള കാര്‍ കണ്ടെത്തിയിരുന്നു. തെറ്റായി വാഹനം പാര്‍ക്ക് ചെയ്തതിന് ഈ വാഹനത്തിന് പിഴ ചുമത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞു.
സ്‌ഫോടനം നടന്ന ദിവസം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വാഹനം ഡല്‍ഹിയില്‍ ആദ്യം കണ്ടത്. പിന്നീട് വടക്കന്‍ ഡല്‍ഹിയിലെ കശ്മീരി ഗേറ്റ്, ദര്യഗേഞ്ച്, സുനേരി മസ്ജിദ്, ചെങ്കോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലും കാര്‍ സഞ്ചരിക്കുന്നത് പതിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും കാര്‍ സംശാസ്പദമായി സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് യൂണിറ്റുകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം ലഭിച്ചിരുന്നു. പ്രത്യേകിച്ചും സെന്‍സിറ്റീവ് ആയിട്ടുള്ള പ്രദേശങ്ങളിലും പരിസരത്തും കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നു.
സിസിടിവി ദൃശ്യങ്ങളും പ്രാഥമിക അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങളും അനുസരിച്ച് കോട് വാലി പോലീസ് സ്‌ഫോടനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുഎപിഎ സെക്ഷന്‍ 16,18, സ്‌ഫോടകവസ്തു നിയമത്തിലെ 3,4 വകുപ്പ്, ബിഎന്‍എസ് സെക്ഷന്‍ 103 (1), 109(1), 61 (2) വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, ഗൂഢാലോചന, സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍, പൊതുസുരക്ഷയെ അപകടപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പുകള്‍.
Continue Reading

india

മാംസാഹാരം കഴിച്ചെന്ന് ആരോപണം; തിരുമല തിരുപ്പതി ദേവസ്ഥാനം ജീവനക്കാരെ പുറത്താക്കി

അലിപിരിക്ക് സമീപം മാംസാഹാരം കഴിച്ചതായി കണ്ടെത്തിയതിനാല്‍ രണ്ട് ഔട്ട്‌സോഴ്‌സ് ജീവനക്കാരെ പിരിച്ചുവിട്ടതായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അറിയിച്ചു.

Published

on

തിരുപ്പതി: അലിപിരിക്ക് സമീപം മാംസാഹാരം കഴിച്ചതായി കണ്ടെത്തിയതിനാല്‍ രണ്ട് ഔട്ട്‌സോഴ്‌സ് ജീവനക്കാരെ പിരിച്ചുവിട്ടതായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അറിയിച്ചു. രാമസ്വാമി,സരസമ്മ എന്ന രണ്ടു ജീവനക്കാരെയാണ് പുറത്താക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ടിടിഡി തിരുമല രണ്ട് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ് ചാരിറ്റബിള്‍ ആന്‍ഡ് എന്‍ഡോവ്‌മെന്റെസ് ആക്ട് സെക്ഷന്‍ 114 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ഔദോഗിക സൂക്ഷിപ്പുകാരായ ടിടിഡി പത്രക്കുറിപ്പിലൂടെ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.

Continue Reading

Trending